പെരുമ്പാവൂർ: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ പോലീസിന്റെ പിടിയിലായി. ചേലാമറ്റം സ്രാമ്പിക്കൽ വീട്ടിൽ ഹാദിൽഷ (ആദിൽഷ-28), മാറമ്പിള്ളി മുണ്ടയ്ക്കൽ വീട്ടിൽ റസൽ (28) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതി മുഹമ്മദ് (മമ്മു) പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ പോലീസ് നിരീക്ഷണത്തിലാണ്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വെങ്ങോല ആശാരിമോളം നാസ്വേ ബ്രിഡ്ജിനു സമീപം കാറിൽ വന്നിറങ്ങിയ പ്രതികൾ ആശാരിമോളം സ്വദേശിയായ യുവാവിനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് ഒളിവിലായിരുന്ന ഹാദിൽഷ, റസൽ എന്നിവരെ പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘമാണ് പിടികൂടിയത്.
സംഭവത്തിനുശേഷം വടക്കേ ഇന്ത്യയിലേക്ക് പോകാൻ തയാറെടുക്കുന്നതിനിടെയാണ് പ്രതികൾ കുടുങ്ങിയത്. ഇവരെ പിടികൂടിയ സമയം റസലിന്റെ പക്കൽനിന്ന് മൂന്നു ഗ്രാം എംഡിഎംഎ അന്വേഷണം സംഘം കണ്ടെടുത്തു. മയക്കുമരുന്ന് കൈവശം വച്ചതിന് റസലിനെതിരെ വേറെ കേസെടുത്തിട്ടുണ്ട്.
ഹാദിൽഷായ്ക്കെതിരെ പെരുമ്പാവൂർ പാലാരിവട്ടം സ്റ്റേഷനുകളിലായി വധശ്രമം, മയക്കുമരുന്ന് അടിപിടി, കവർച്ച തുടങ്ങി 14 കേസുകൾ ഉണ്ട്. ഇയാളെ രണ്ടു പ്രാവശ്യം കാപ്പ പ്രകാരം നാടുകടത്തിയതാണ്. റസലിന് എറണാകുളം സെൻട്രൽ, നോർത്ത്, ഇൻഫോപാർക്ക്, പെരുമ്പാവൂർ തുടങ്ങിയ സ്റ്റേഷനുകളിലായി ആറ് മയക്കുമരുന്ന് കേസുകൾ ഉണ്ട്.
അന്വേഷണ സംഘത്തിൽ എഎസ്പി മോഹിത് രാവത്ത്, ഇൻസ്പെക്ടർ ഹണി കെ. ദാസ്, എസ്ഐമാരായ പി.എം. റാസിക്ക്, റെജി മോൻ, എഎസ് ഐമാരായ പി.എ. അബ്ദുൽ മനാഫ്, എ.കെ. സലിം ബാലാമണി, സിപിഒമാരായ സി.കെ.മീരാൻ, കെ.എ. അഫ്സൽ, മുഹമ്മദ് ഷാൻ, ബെന്നി ഐസക് എന്നിവരാണ് ഉണ്ടായിരുന്നത് .