കരിക്കോട്ടക്കരി: അയ്യൻകുന്ന് പഞ്ചായത്തിലെ ഈന്തുംകരി മേഖലയിൽ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. കുടിയേറ്റ കർഷകൻ ഫ്രാൻസിസ് മുളങ്കാശേരിലിന്റെ ഒരേക്കർ കൃഷിയിടത്തിലെ വിളകളാണ് നശിപ്പിച്ചത്. ഇന്നലെ പുലർച്ചയോടെയാണ് കുട്ടിയാനകൾ അടക്കമുള്ള കാട്ടാനക്കൂട്ടം കൃഷിയിടത്തിൽ ഇറങ്ങിയത്. വാഴ, കപ്പ, തെങ്ങ്, ചേന, കുരുമുളക്, കവുങ്ങ് തുടങ്ങി എല്ലാ കൃഷികളും കാട്ടാനക്കൂട്ടം നശിപ്പിച്ചു. റബറിന്റെ തോലുകൾ കുത്തിപ്പൊളിച്ചു നശിപ്പിക്കുകയും കയ്യാലകൾ ചവിട്ടി പൊളിക്കുകയും ചെയ്തു.
ആറളം ഫാമിൽ നിന്നും തുരത്തുന്ന കാട്ടാനക്കൂട്ടമാണ് ഇവിടെ കൃഷി നശിപ്പിക്കുന്നതെന്നാണ് കർഷകർ പറയുന്നത്. നാലുവർഷത്തിനുശേഷമാണ് ഇവിടെ വീണ്ടും കാട്ടാനയുടെ സാന്നിധ്യം അനുഭവപ്പെടുന്നത്. കൃഷിയിടങ്ങൾ സംരക്ഷിക്കാൻ വനാതിർത്തിയിൽ അടിയന്തരമായി സോളാർ വേലികൾ സ്ഥാപിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
ഈന്തുംകരിയിലെ ആദിവാസി കോളനിക്ക് 300 മീറ്റർ ദൂരത്തിലാണ് കാട്ടാനക്കൂട്ടത്തിന്റെ പരാക്രമം. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ ഐസക് ജോസഫ്, സീമ സനോജ്, പഞ്ചായത്തംഗങ്ങളായ സെലീന ബിനോയി, സജി മച്ചിത്താന്നി എന്നിവർ സ്ഥലം സന്ദർശിച്ചു.വനം വകുപ്പ് അധികൃതരും സഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.
ഉളിക്കൽ കലാങ്കി
മേഖലയിലും
കൃഷി നശിപ്പിച്ചു
ഉളിക്കൽ,കാലാങ്കി മേഖലയിലും കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.
തെങ്ങ്, വാഴ, കശുമാവ്, റബർ തുടങ്ങിയ വിളകളാണ് നശിപ്പിച്ചത്. മയിലുംമൂട്ടിൽ റോയ്, വഞ്ചിപ്പാറ അനീഷ്, ചുങ്കത്ത് ജോസ്, പ്ലാത്തോട്ടം ഷാജു, മാത്യു വടയ്ക്കൽ, ഈ യ്യാലിൽ ബാബു, പള്ളത്തുകുഴി ബൈജു, മൂക്കുള്ളിൽ ജാക്സൺ, പുതുപ്പറമ്പിൽ ബാബു, കയ്യൊന്നുംപറ ജോസ് തുടങ്ങിയവരുടെ കൃഷികളാണ് കാട്ടാന നശിപ്പിച്ചത്. കർണാടക വനത്തിൽ നിന്ന് ഇറങ്ങി സ്ഥിരമായി ഈ മേഖലയിൽ കാട്ടാനകൾ കാർഷികവിളകൾ നശിപ്പിക്കുകയാണ്.