ചാന്പ്യൻസ് ട്രോഫി ഫൈനൽ മത്സരം ഉച്ചകഴിഞ്ഞ് 2.30ന് ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ
Sunday, March 9, 2025 12:20 AM IST
ദുബായ്: അപരാജിതരായി ഫൈനലിൽ എത്തി മൂന്നാം തവണ ചാന്പ്യൻസ് ട്രോഫി ഉയർത്താൻ രോഹിത് ശർമയുടെ നീലപ്പടയും മികച്ച ഫോമിലുള്ള മിച്ചൽ സാന്റനറുടെ ന്യൂസിലൻഡും ഇന്ന് നേർക്കുനേർ പോരാടുന്പോൾ ആരാകും ചാന്പ്യൻ..? ആരാധകരുടെ ചങ്കിടിപ്പിന് ഇന്ന് ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2.30നു നടക്കുന്ന മത്സരം ഉത്തരം നൽകും.
ബാറ്റർമാരും സ്പിന്നർമാരും തമ്മിലുള്ള പോരാട്ടമാകും നടക്കുക. മിച്ചൽ സാന്റനറുടെയും വരുണ്‍ ചക്രവർത്തിയുടെയും പ്രകടനം ഇരുടീമിനും നിർണായകമാകും. അതേസമയം പരിക്കേറ്റ പേസർ മാറ്റ് ഹെൻറി ഇന്ന് കളിച്ചേക്കില്ല. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യക്കെതിരേ അഞ്ച് വിക്കറ്റ് നേടിയ ഹെൻറിയുടെ അഭാവം കിവികൾക്ക് വലിയ തിരിച്ചടിയാകും.
കഴിഞ്ഞ 15 വർഷം കരുത്തരായി ഐസിസി ടൂർണമെന്റുകളിൽ മുന്നേറ്റംനടത്തുന്ന ഇന്ത്യയുടെ തുടർച്ചയായ മൂന്നാം ചാന്പ്യൻസ് ട്രോഫി ഫൈനലാണിത്. എല്ലാ മത്സരങ്ങളും ഒരേ സ്റ്റേഡിയത്തിൽ കളിച്ച ഇന്ത്യക്ക് പിച്ചിന്റെ ആനുകൂല്യമുണ്ട്.
സ്പിന്‍ കെണി
സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ പ്രതീക്ഷ പകർന്ന് വരുണ്‍ ചക്രവർത്തിയുടെ ഫോമും അക്സർ പട്ടേൽ, ജഡേജ, കുൽദീപ് ത്രയത്തിന്റെ സപ്പോർട്ടുമുണ്ട്. എന്നാൽ, വില്യംസണും രചിൻ രവീന്ദ്രയും മുന്നിൽനിന്നു നയിക്കുന്ന കിവി ബാറ്റർമാർ സ്പിൻ കെണിയിൽ അത്രവേഗം വീഴുന്നവരല്ല. സാന്റ്നര്‍ അടക്കം എതിരാളികളെ എറിഞ്ഞിടാൻ പ്രാപ്തിയുള്ള സ്പിന്നർമാരും ഉണ്ടെന്നതിനാൽ തുല്യശക്തികളുടെ പോരാട്ടമാകും ഇന്നു നടക്കുക.
വിരാട് കോഹ്ലി, രോഹിത് ശർമ, രവീന്ദ്ര ജഡേജ തുടങ്ങിയ സീനിയർ താരങ്ങളുടെ അവസാന ചാന്പ്യൻസ് ട്രോഫിയാകാൻ സാധ്യതയുള്ള ഫൈനലിൽ കപ്പിൽ കുറഞ്ഞൊന്നും ഇന്ത്യ പ്രതീക്ഷിക്കില്ല. അതേസമയം ന്യൂസിലൻഡ് ക്രിക്കറ്റിന്റെ സുവർണ തലമുറയാണ് ഈ സംഘം. ഓരോ ഐസിസി ടൂർണമെന്റിലും സ്ഥിരതയോടെ അവർ കളിച്ചു.
കിവികൾ ക്രിക്കറ്റ്ചരിത്രത്തിൽ നേടിയത് രണ്ടേ രണ്ട് ഐസിസി കിരീടങ്ങളാണ്. 2000ത്തിലെ ഐസിസി നോക്കൗട്ട് ട്രോഫിയും 2021ൽ ടെസ്റ്റ് ചാന്പ്യൻഷിപ്പും. രണ്ടുതവണയും പരാജയപ്പെടുത്തിയത് ഇന്ത്യയെ ആയിരുന്നുവെന്നത് അവരുടെ ആത്മവിശ്വാസം കൂട്ടും. അതേസമയം ഗ്രൂപ്പ് ഘട്ടത്തിൽ അവർക്കതിരേ നേടിയ മികച്ച ജയവും ടീമിന്റെ ഫോമും ഇന്ത്യക്ക് ആത്മവിശ്വാസം നൽകും.
കണക്ക് തീർക്കാനുണ്ട്
എട്ടുവർഷത്തെ കാത്തിരിപ്പിനപ്പുറം ചില കണക്കുകൾ തീർക്കാനുണ്ട് രോഹിത് ശർമയ്ക്കും കൂട്ടർക്കും. 2017ൽ നടന്ന അവസാന ഫൈനലിൽ ഇത്തവണ ആതിഥേയത്വം വഹിക്കുന്ന പാക്കിസ്ഥാനാണ് ഇന്ത്യയെ തോൽപ്പിച്ചു കപ്പ് നേടിയത്. 2000ത്തിൽ നടന്ന ഫൈനലിൽ ഇന്ത്യയെ നാല് വിക്കറ്റിന് തോൽപ്പിച്ച് ന്യൂസിലൻഡ് തങ്ങളുടെ ആദ്യ ഐസിസി കപ്പിൽ മുത്തമിട്ടു. ഈ രണ്ട് കണക്കുകളും ഒന്നിച്ചു തീർത്ത് കപ്പുയർത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
അതേസമയം, സെമിഫൈനൽ ടീം എന്ന വിളിപ്പേരുള്ള കിവികൾ ഫൈനലിസ്റ്റുകൾ എന്ന നിലയിലേക്ക് മാറിയിട്ടുണ്ട്. 2015 ഏകദിന ലോകകപ്പിൽ ഓസീസിനോടുള്ള തോൽവി, 2019ൽ ഇംഗ്ലണ്ടിനോട് ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ബൗണ്ടറികളുടെ എണ്ണത്തിൽ കൈവിട്ടു പോയ ലോകകപ്പ്, 2021 ട്വന്റി20 ലോകകപ്പിൽ വീണ്ടും വില്ലനായി ഓസീസ്. നിരാശകൾ അവസാനിപ്പിക്കാൻ കിവികൾക്കും ജയിച്ചേ തീരൂ.
തുല്യശക്തികൾ
എട്ട് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഇന്ത്യയായിരുന്നു ഏറ്റവും മികവ് തെളിയിച്ചു നിന്നത്. കോഹ്ലി, രോഹിത്, ഗിൽ, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ എന്നിവർ ബാറ്റിംഗ് നിരയുടെ വിശ്വാസം കാത്തു. ഹാർദിക് പാണ്ഡ്യയും അക്സർ പട്ടേലും മികച്ച പിന്തുണ നൽകി.
ഒറ്റയ്ക്ക് ടീമിനെ വിജയത്തിലെത്തിക്കാൻ സാധിക്കുന്ന താരങ്ങളാണിവർ. സാഹചര്യത്തിനനുസരിച്ച് കളി അനുകൂലമാക്കാൻ കഴിയുന്ന രവീന്ദ്ര ജഡേജയും ചേരുന്പോൾ ബാറ്റിംഗ് കരുത്തിൽ ചോദ്യങ്ങളില്ല. പേസർ ഷമിയും, ബുംറയുടെ അഭാവം നികത്തി സ്പിൻ കെണിയും ഇന്ത്യക്ക് കരുത്താണ്. ഇന്ത്യ കൂടുതൽ ആശ്രയിച്ചത് സ്പിന്നർമാരെ. ആ കെണിയിൽ ഇരകൾ വീഴുകയും ചെയ്തു.
സിപിന്നിനെ തുണയ്ക്കുന്ന പിച്ചിൽ വരുണ്‍ ചക്രവർത്തി വലിയ പ്രതീക്ഷയാണ് ഇന്നത്തെ മത്സരത്തിൽ നൽകുന്നത്. ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ന്യൂസിലൻഡിനെതിരേ അഞ്ച് വിക്കറ്റ് നേട്ടത്തോടെ മിന്നും ഫോമിലാണ് വരുണ്‍. അക്സർ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് എന്നിവർകൂടി ചേരുന്നതോടെ ടീം സന്പൂർണമാണ്. ഫീൽഡിംഗിലും ഇന്ത്യ മികവ് പുലർത്തുന്നു.
ന്യൂസിലൻഡും സമാനമാണ്. മികച്ച ബാറ്റിംഗ്, ബൗളിംഗ് നിരയ്ക്കൊപ്പം ഫീൽഡിംഗും. ഇന്ത്യയെപ്പോലെ ബാലൻസ്ഡ് സംഘം. ഉദ്ഘാടനമത്സരത്തിൽ പാക്കിസ്ഥാനെതിരേ സ്കോർ 300 കടത്തിയ കിവികളുടെ ബാറ്റിംഗ് വിശ്വസ്തരാണ് രചിൻ രവീന്ദ്ര, വിൽ യംഗ്, ഡെവൻ കോണ്‍വേയ്, ഡാരിൽ മിച്ചൽ, ടോം ലാഥം, വില്യംസണ് എന്നിവര്‍. സ്പിന്നിനെ നന്നായി നേരിടുന്ന വില്യംസണ് ഇടംകൈയൻ സ്പിന്നർമാർക്കെതിരേ നൂറിനു മുകളിലാണ് ശരാശരിയെന്നതും ശ്രദ്ധേയം. ബൗളിംഗ് ഡിപ്പാർട്മെന്റിലും ന്യൂസിലൻഡ് ശക്തമാണ്. സ്പിന്നർമാരായി ക്യാപ്റ്റൻ മിച്ചൽ സാന്റ്നർക്കൊപ്പം ബ്രേസ്വെല്ലും വെല്ലുവിളിയുയർത്തും. ഗ്ലെൻ ഫിലിപ്സും രചിൻ രവീന്ദ്രയും പിന്തുണ നൽകുന്നതോടെ ശക്തം.
മത്സരം ടൈ ആയാൽ:
2019ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ട്-ന്യൂസിലൻഡ് മത്സരം ടൈ ആയതിന്റെ ഓർമകൾ ആരാധകമനസിലുണ്ടാകും. ഒട്ടേറെ വിമർശനം ഉയർന്ന ആ നിയമം ഐസിസി പിന്നീട് ഒഴിവാക്കി. നാളെ മത്സരം ടൈ ആയാൽ വീണ്ടും സൂപ്പർ ഓവർ നടത്തും. അതിലും ടൈ ആയാൽ വീണ്ടും സൂപ്പർ ഓവർ എന്ന രീതിയിലാണ് വിജയികളെ കണ്ടെത്തുക.
മഴ മൂലം ഉപേക്ഷിച്ചാൽ:
ദുബായിൽ മഴ പെയ്യാനുള്ള സാധ്യത വിരളമാണെങ്കിലും മഴ മൂലം മത്സരം ഉപേക്ഷിച്ചാൽ ഐസിസി റിസർവ് ദിനം പ്രഖ്യാപിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും. 2002ൽ ഇന്ത്യയും ശ്രീലങ്കയും ഇത്തരത്തിൽ സംയുക്ത ജേതാക്കളായിട്ടുണ്ട്.
ഇന്ത്യ ഇതുവരെ
ആദ്യമത്സരം ബംഗ്ലാദേശിനെതിരേ. അനായാസ ജയം. രണ്ടാം മത്സരത്തിൽ പാക്കിസ്ഥാനെയും അനായാസം വീഴ്ത്തി. മൂന്നാം മത്സരത്തിൽ ഇന്ത്യൻ ബാറ്റർമാരെ കിവികൾ പിടിച്ചുകെട്ടി. അതേ നാണയത്തിൽ തിരിച്ചടിച്ച ഇന്ത്യ സ്പിൻകെണിയിൽ കിവികളെ വീഴ്ത്തി. സെമിയിൽ ഓസീസിനെയും മറികടന്നു.
ന്യൂസിലൻഡ് ഇതുവരെ
ഉദ്ഘാടനമത്സരത്തിൽ പാക്കിസ്ഥാനെ 60 റണ്‍സിന് തോൽപ്പിച്ചു. രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെയും. മൂന്നാം മത്സരത്തിൽ ഇന്ത്യൻ സ്പിൻ കെണിയിൽ വീണു. നാലാം മത്സരത്തിൽ സെമിയിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഫൈനലിൽ.
മാറ്റ് ഹെൻറി പുറത്ത്!
ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിനിറങ്ങുന്ന ന്യൂസിലൻഡിന് തിരിച്ചടി. സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ വലതു തോളിന് പരിക്കേറ്റ മാറ്റ് ഹെൻറി ഇന്ന് കളിച്ചേക്കില്ല. ന്യൂസിലൻഡ് ടീം മാനേജ്മെന്റ് ഇക്കാര്യം പൂർണമായും സ്ഥിരീകരിക്കുന്നില്ലെങ്കിലും ഹെൻറി കളിക്കാനുള്ള സാധ്യത വിരളമെന്നാണ് റിപ്പോർട്ട്.
ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യക്കെതിരേ അഞ്ച് വിക്കറ്റ് നേടിയ ഹെൻറിയുടെ അഭാവം കിവികൾക്ക് ആശങ്കയാണ്. ഇന്ത്യക്കെതിരേ ചാന്പ്യൻസ് ട്രോഫിയിൽ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യതാരമാണ് ഹെൻറി. 33കാരനായ ഹെൻറിക്ക് 91 മത്സരങ്ങളുടെ പരിചയസന്പത്തുണ്ട്.
ഹെൻറി കളിച്ചില്ലെങ്കിൽ പകരം നാഥൻ സ്മിത്തോ ജേക്കബ് ഡഫിയോ കളിക്കും. സ്പെഷലിസ്റ്റ് ബൗളറായ ഡഫി 11 മത്സരങ്ങളിൽനിന്ന് 19 വിക്കറ്റ് നേടിയിട്ടുണ്ട്. ഏഴ് മത്സരങ്ങൾ കളിച്ചിട്ടുള്ള സ്മിത്ത് ഓൾറൗണ്ടറാണ്.
ഹൊറർ സണ്‍ഡേ!
ഞായറാഴ്ച നടന്ന ഒരു ഫൈനൽ മത്സരത്തിലും ഇന്ത്യക്ക് വിജയിക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണു ചരിത്രം. 2000ത്തിലെ നോക്കൗട്ട് കപ്പ് (ഇപ്പോഴത്തെ ചാന്പ്യൻസ് ട്രോഫി) ഫൈനൽ മുതൽ 2023ലെ ഏകദിന ലോകപ്പ് ഫൈനൽ വരെയുള്ള തോൽവികൾ ടീം ഏറ്റുവാങ്ങിയത് ഞായറാഴ്ചയായിരുന്നു.
ഐസിസി ടൂർണമെന്റ് ഫൈനലിൽ ഇന്ത്യ ഞായറാഴ്ച നേടിയ ഏകവിജയം 2013ലെ ചാന്പ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടിനെതിരേയായിരുന്നു. എന്നാൽ മഴ വില്ലനായ മത്സരം തിങ്കളാഴ്ച ആയിരുന്നു അവസാനിച്ചത്.
ഇന്ത്യ തോൽവി വഴങ്ങിയ ഞായറാഴ്ചയിലെ ഫൈനലുകൾ:
2014 ട്വന്റി20 ലോകകപ്പ് ഫൈനൽ (ശ്രീലങ്കയ്ക്കെതിരേ).
2003 ഏകദിന ലോകകപ്പ് ഫൈനൽ (ഓസ്ട്രേലിയയ്ക്കെതിരേ).
2000 ചാന്പ്യൻസ് ട്രോഫി ഫൈനൽ (ന്യൂസിലൻഡിനെതിരേ).
2017 ചാന്പ്യൻസ് ട്രോഫി ഫൈനൽ (പാക്കിസ്ഥാനെതിരേ).