ബോയിംഗിന്റെ ബംഗളൂരു കാന്പസ് തുറന്നു
Friday, January 19, 2024 11:34 PM IST
ബംഗളൂരു: ലോകത്തെ പ്രമുഖ വിമാനനിർമാണ കന്പനിയായ ബോയിംഗിന്റെ ബംഗളൂരുവിലെ ഗ്ലോബൽ എൻജിനിയറിംഗ് ആൻഡ് ടെക്നോളജി കാന്പസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
43 ഏക്കർ വിസ്തൃതിയിലാണ് 1,600 കോടി രൂപ ചെലവിൽ നിർമിച്ച കേന്ദ്രത്തിന്റെ പ്രവർത്തനം. അമേരിക്കയ്ക്കു പുറത്തു ബോയിംഗിനുള്ള ഏറ്റവും വലിയ കാന്പസാണു ബംഗളൂരുവിൽ പ്രവർത്തനം ആരംഭിച്ചത്.
ആഗോള വ്യോമയാന-പ്രതിരോധ വ്യവസായത്തിൽ പുതുതലമുറ ഉത്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കാനായി ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളുമായും സ്വകാര്യ-സർക്കാർ മേഖലകളുമായും ബോയിംഗ് സഹകരിക്കും.
ബംഗളൂരുവിനു പുറമേ ചെന്നൈയിലും ബോയിംഗിന് എൻജിനിയറിംഗ് സെന്ററുണ്ട്. രണ്ടു കേന്ദ്രങ്ങളിലുമായി ആറായിരത്തോളം മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക് എൻജിനിയർമാർ ജോലി ചെയ്യുന്നു. ലോകത്താകമാനം 57,000 എൻജിനിയർമാരും ബോയിംഗിനായി ജോലി ചെയ്യുന്നുണ്ട്.
വ്യോമയാനമേഖലയുടെ ഭാഗമാകാൻ യുവവനിതകളെ സഹായിക്കുന്ന ബോയിംഗിന്റെ സുകന്യ പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.