മോദിക്കെതിരായ പരാമർശം; കേജരിവാളിന് അയച്ച സമൻസ് ശരിവച്ച് സുപ്രീംകോടതി
Tuesday, October 22, 2024 2:14 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് പരാമർശത്തിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരേ ഗുജറാത്തിലെ വിചാരണക്കോടതി പുറപ്പെടുവിച്ച സമൻസ് ശരിവച്ചു സുപ്രീംകോടതി.
ഗുജറാത്ത് സർവകലാശാല നൽകിയ മാനനഷ്ടക്കേസിലാണു ഗുജറാത്ത് കോടതി കേജരിവാളിന് സമൻസ് അയച്ചത്. ആംആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് സമർപ്പിച്ച സമാന ഹർജി സുപ്രീംകോടതി നേരത്തെ തള്ളിയതു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസുമാരായ ഋഷികേശ് റോയ്, എസ്.വി.എൻ. ഭട്ടി എന്നിവരുടെ നടപടി.
സമൻസ് റദ്ദാക്കാൻ ഗുജറാത്ത് ഹൈക്കോടതിയും കഴിഞ്ഞ ഫെബ്രുവരിയിൽ വിസമ്മതിച്ചിരുന്നു. മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടു വിവാദ പരാമർശം നടത്തിയ കേജരിവാളിനും സഞ്ജയ് സിംഗിനുമെതിരേ ഗുജറാത്ത് സർവകലാശാല മാനനഷ്ട കേസ് നൽകുകയായിരുന്നു. എന്നാൽ പ്രസ്താവന സർവകലാശാലയ്ക്ക് എതിരല്ലെന്നായിരുന്നു കേജരിവാളിന്റെ വാദം.
അതേസമയം, പരാമർശം തങ്ങളുടെ പ്രതിച്ഛായയെ ബാധിച്ചുവെന്ന് സർവകലാശാല കോടതിയിൽ വ്യക്തമാക്കി.
മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് വിവരാവകാശ നിയമപ്രകാരം പ്രസിദ്ധീകരിക്കേണ്ട ആവശ്യമില്ലെന്നു സർവകലാശാല നേരത്തേ വ്യക്തമാക്കിയിരുന്നു. സമാനക്കേസിൽ സഞ്ജയ് സിംഗിന്റെ അപ്പീൽ ഏപ്രിൽ മറ്റൊരു ബെഞ്ച് തള്ളിയിരുന്നു.