മത്സ്യത്തിന്റെ ചെകിളയില്നിന്നു രക്തം പുറത്തേക്ക് ഒഴുകുന്ന അവസ്ഥയുണ്ടായിരുന്നു. ഓക്സിജന്റെ അളവ് കുറഞ്ഞതുകൊണ്ടാണോ രാസമാലിന്യം കലര്‍ന്നതുകൊണ്ടാണോ മത്സ്യക്കുരുതി ഉണ്ടായതെന്നു കണ്ടെത്തേണ്ടതുണ്ട്.
കോടികളുടെ നഷ്ടമെന്ന് ഫിഷറീസ് വകുപ്പ് കൊച്ചി: പെരിയാറില്‍ രാസമാലിന്യം ഒഴുക്കിയതിനെത്തുടര്‍ന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തില്‍ കോടികളുടെ നഷ്ടം സംഭവിച്ചതായി ഫിഷറീസ് വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. വളര്ത്തുമത്സ്യങ്ങള്ക്കു പുറമേ പുഴമത്സ്യങ്ങളുടെ നാശനഷ്ടവും കൂട്ടിയുള്ളതാണിത്.
പെരിയാറിലെ പാതാളം ബണ്ടിനു താഴെയുള്ള 150ലേറെ മത്സ്യക്കൂടുകളില്‍ ലക്ഷക്കണക്കിന് മീനുകളാണ് പൂര്‍ണമായി നശിച്ചുപോയത്. വരാപ്പുഴ, ചേരാനെല്ലൂര്‍, കടമക്കുടി പഞ്ചായത്തുകളിലാണ് കൂടുതല്‍ നഷ്ടം.
ഇതില്‍ വരാപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ മത്സ്യങ്ങള്‍ ചത്തത്. കൊച്ചി കോര്പറേഷന് മേഖലയിലേക്കും വിഷവെള്ളം ഒഴുകിയതായി ഫിഷറീസ് വകുപ്പിന്റെ പ്രാഥമിക വിലയിരുത്തലില്‍ പറയുന്നു. വിശദമായ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം തയാറാക്കി കളക്ടര്‍ക്കു കൈമാറും.
ജലസേചന വകുപ്പിനെ പഴിചാരി മലിനീകരണ നിയന്ത്രണ ബോര്‍ഡ് കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയില്‍ ജലസേചന വകുപ്പിനെ പഴിചാരി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്. പെരിയാറിലേക്ക് ഓരുവെള്ളം കയറുന്നതു തടയായി പാതാളത്തു സ്ഥാപിച്ചിട്ടുള്ള റെഗുലേറ്റര്‍ കം ബ്രിഡ്ജ് കൂടിയാലോചനയില്ലാതെ തുറന്നുവിട്ടതാണ് കൂട്ടക്കുരുതിക്കു കാരണമെന്നാണ് പിസിബി പറയുന്നത്.
ബണ്ട് തുറക്കുന്നതിന് മുന്നോടിയായി മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ അറിക്കേണ്ടതായിരുന്നു. അറിയിച്ചിരുന്നുവെങ്കില്‍ ബണ്ടിനു മുകളില്‍ കെട്ടിനില്‍ക്കുന്ന വെള്ളം പരിശോധിച്ച് പുഴയ്ക്ക് ഇരുവശത്തും താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കാമായിരുന്നു. അതുണ്ടാകാതിരുന്നതാണ് ദുരന്തത്തിലേക്കു നയിച്ചതെന്നാണ് പിസിബി ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്.
മഴമൂലം പാതാളം റഗുലേറ്റര്‍ ബ്രിഡ്ജിന്റെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നപ്പോള്‍ ഉപ്പുവെള്ളവുമായി കലര്‍ന്ന് ഓക്സിജന്റെ അളവ് പെട്ടെന്ന് കുറഞ്ഞതാണോ അതോ രാസമാലിന്യം കലര്‍ന്നതാണോ മത്സ്യങ്ങള്‍ ചത്തുപൊങ്ങാനിടയായതെന്ന് കണ്ടെത്തേണ്ടതുണ്ട്.
ചത്ത മീനുകളുടെയും വെള്ളത്തിന്റെയും സാമ്പിള്‍ ശേഖരിച്ച് ശാസ്ത്രീയ പരിശോധനയ്ക്ക് ലാബില്‍ എത്തിച്ചിരിക്കുകയാണ്. പരിശോധനാഫലം ലഭ്യമായാലേ യഥാര്‍ഥ കാരണം വ്യക്തമാകൂവെന്നും ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു.