National
ന്യൂഡൽഹി: രാജ്യവ്യാപകമായുള്ള വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്ഐആർ) നവംബർ ആദ്യം ആരംഭിക്കുമെന്നു സൂചന. ഔദ്യോഗിക പ്രഖ്യാപനങ്ങളുണ്ടായിട്ടില്ലെങ്കിലും എസ്ഐആർ നടത്തുന്നതിനുള്ള തയാറെടുപ്പുകൾ അടിയന്തരമായി പൂർത്തിയാക്കാൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാർക്ക് (സിഇഒ) തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഡൽഹിയിൽ സംഘടിപ്പിച്ച എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും സിഇഒമാരുടെ ദ്വിദിന കോണ്‍ഫറൻസിലാണ് പാൻ-ഇന്ത്യൻ എസ്ഐആറിനു തയാറാകാൻ കമ്മീഷൻ നിർദേശം നൽകിയിരിക്കുന്നത്.
കോണ്‍ഫറൻസിൽ കേരളം, തമിഴ്നാട്, ആസാം, ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലെ സിഇഒമാരുമായി നേരിട്ട് ആശയവിനിമയം നടത്തിയതായി കമ്മീഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
വിവിധ ഘട്ടങ്ങളിലായി നടക്കുന്ന എസ്ഐആർ അടുത്തവർഷം തെരഞ്ഞെടുപ്പുകൾ നടക്കുന്ന ഈ സംസ്ഥാനങ്ങളിലുൾപ്പെടെയായിരിക്കും ആദ്യം നടപ്പിലാക്കിത്തുടങ്ങുക. എസ്ഐആർ തയാറെടുപ്പുകൾ മുഖ്യ അജൻഡയാക്കിയിരുന്ന കോണ്‍ഫറൻസിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറാണ് അധ്യക്ഷത വഹിച്ചത്.
അവസാന എസ്ഐആറിലെ വോട്ടർമാരുമായി നിലവിലുള്ള വോട്ടർമാരെ മാപ്പ് ചെയ്യാൻ സിഇഒമാർക്കു നൽകിയിരുന്ന നിർദേശങ്ങളുടെ പുരോഗതി കമ്മീഷൻ വിലയിരുത്തി. പാൻ-ഇന്ത്യൻ എസ്ഐആറിന്റെ സമയക്രമവും ചട്ടക്കൂടും അടുത്തയാഴ്ചയോടെ അന്തിമമാകുമെന്നാണു സൂചന. കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ എസ്ഐആർ പ്രഖ്യാപിക്കുന്ന ഔദ്യോഗിക വിജ്ഞാപനം ഉടൻതന്നെ കമ്മീഷൻ പുറപ്പെടുവിക്കും.
District News
തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്ര വോട്ടര്‍ പട്ടിക പരിഷ്ക്കരണം നടപ്പാക്കാനുള്ള നീക്കത്തിന് എതിരേ പ്രമേയം പാസാക്കി നിയമസഭ. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ പിന്തുണയോടെയാണ് പ്രമേയം കൊണ്ടുവന്നത്.
വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം ദേശീയ പൗരത്വ രജിസ്റ്ററിന്റെ വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കലാണെന്ന ആശങ്ക വ്യാപകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ബിഹാറില്‍ നടന്ന എസ്ഐആർ പ്രക്രിയ ഇത്തരം ആശങ്കകളെ ശരിവെക്കുന്നതുമാണ്. പുറന്തള്ളലിന്റെ രാഷ്ട്രീയമാണ് ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ കാണുന്നത്. അതേ രീതിയാണ് ദേശീയ അടിസ്ഥാനത്തില്‍ ലക്ഷ്യമിടുന്നത് എന്ന സംശയവും രാജ്യവ്യാപകമായി നിലവിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബിഹാര്‍ എസ്ഐആർ പ്രക്രിയയുടെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെത്തന്നെ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്ക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കൂടി തിടുക്കപ്പെട്ട് ഇതേ പ്രക്രിയ കൊണ്ടുവരുന്നതിനെ നിഷ്കളങ്കമായി കാണാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പ്രമേയത്തിൽ പറഞ്ഞു.
ദീര്‍ഘകാല തയാറെടുപ്പും കൂടിയാലോചനയും ആവശ്യമായ എസ്ഐആർ പോലുള്ള പ്രക്രിയ ഇത്തരത്തില്‍ തിടുക്കത്തില്‍ നടത്തുന്നത് ജനവിധി അട്ടിമറിക്കാനാണെന്ന ഭയം തെരഞ്ഞെടുപ്പ് കമ്മീഷനെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുന്നു. കേരളത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തുതന്നെ നടക്കാനിരിക്കയാണ്. അത് കഴിഞ്ഞാലുടന്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ സാഹചര്യത്തില്‍ തിടുക്കപ്പെട്ട് എസ്ഐആർ നടത്തുന്നത് ദുരുദ്ദേശ്യപരമാണ്.
പൗരത്വത്തെ മതാധിഷ്ഠിതമാക്കുന്ന പൗരത്വ ഭേദഗതി നിയമത്തെ പൊടിതട്ടിയെടുക്കാനുള്ള ശ്രമം നടത്തുന്നവര്‍ എസ്ഐആറിനെ ഏതുവിധമാവും ഉപയോഗിക്കുക എന്നതും ജനാധിപത്യം നേരിടുന്ന വെല്ലുവിളിയാണ്. മൗലികാവകാശത്തെ ഹനിക്കുന്ന ഇത്തരം നടപടികളില്‍ നിന്നും പിന്തിരിഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന് സുതാര്യമായി വോട്ടര്‍പ്പട്ടിക പുതുക്കല്‍ നടത്തണം എന്ന് ഈ നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.