District News
തിരുവനന്തപുരം: ശബരിമലയിൽ ദുരൂഹത നിറഞ്ഞ കാര്യങ്ങളാണ് പുറത്തുവരുന്നതെന്നും വിജയ് മല്യ നൽകിയ 30 കിലോ സ്വർണത്തിൽ എത്ര ബാക്കിയുണ്ടെന്ന് സർക്കാരും ദേവസ്വവും മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
സ്വർണം ഇവിടുന്ന് തന്നെ അടിച്ചു മാറ്റി. പിന്നീട് ചെന്നൈയിൽ എത്തിച്ചു എന്ന് കരുതേണ്ടി വരും. 2019 ല്‍ സ്വര്‍ണം നഷ്ടപ്പെട്ടു എന്ന് തെളിഞ്ഞതാണ്. ദേവസ്വത്തിന്റെ കൈയില്‍ അതിന്റെ രേഖയുണ്ട്.
എന്നാല്‍ പുറത്തുപറയാതെ മൂടിവയ്ക്കുകയാണ് ചെയ്തത്. മൂടിവച്ചതിന്റെ അർഥം ഷെയര്‍ കിട്ടിയിട്ടുണ്ട് എന്നാണ്. ഇടനിലക്കാരനായാണ് ഉണ്ണികൃഷ്ണന് പോറ്റിയെ വച്ചിരിക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ആദ്യം കൊണ്ട് പോയ സ്പോൺസർ കള്ളത്തരം കാണിച്ചു എന്ന് ദേവസ്വത്തിന് അറിയാം. വീണ്ടും അയാളെ തന്നെ വിളിച്ചു വരുത്തി. അയാൾ കളവ് നടത്തിയിട്ടുണ്ട് എന്ന് മനസിലായെങ്കില്‍ പിന്നെന്തിന് വീണ്ടും വിളിച്ചു എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
ദേവസ്വം മന്ത്രിയും ബോർഡ് പ്രസിഡന്റും അടിയന്തിരമായി രാജി വയ്ക്കണം. വിഷയം സിബിഐ അന്വേഷിക്കണം. വിഷയത്തില്‍ മുഖ്യമന്ത്രി മിണ്ടുന്നില്ല. അന്വേഷണമില്ലെങ്കില്‍ യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകും എന്നും വി.ഡി. സതീശന് പറഞ്ഞു.
District News
തിരുവനന്തപുരം: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു കൊടുംകുറ്റവാളി ഗോവിന്ദച്ചാ മി ജയിൽചാടിയ സംഭവം അതീവ ഗൗരവമുള്ളതാണെന്നും മണിക്കൂറുകൾക്കുള്ളി ൽ അയാളെ പിടികൂടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറ ഞ്ഞു. ജയിലിലെ വൈദ്യുതവേലി പ്രവർത്തനക്ഷമമല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുത്തു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിച്ചു. അന്വേഷണത്തിന് സമിതിയെ നി യമിച്ചു.
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടവും സുരക്ഷാവീഴ്ചയും സംബന്ധിച്ച് പ്രതിപക്ഷ ത്തിന്റെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
District News
തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്ര വോട്ടര്‍ പട്ടിക പരിഷ്ക്കരണം നടപ്പാക്കാനുള്ള നീക്കത്തിന് എതിരേ പ്രമേയം പാസാക്കി നിയമസഭ. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ പിന്തുണയോടെയാണ് പ്രമേയം കൊണ്ടുവന്നത്.
വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം ദേശീയ പൗരത്വ രജിസ്റ്ററിന്റെ വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കലാണെന്ന ആശങ്ക വ്യാപകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ബിഹാറില്‍ നടന്ന എസ്ഐആർ പ്രക്രിയ ഇത്തരം ആശങ്കകളെ ശരിവെക്കുന്നതുമാണ്. പുറന്തള്ളലിന്റെ രാഷ്ട്രീയമാണ് ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ കാണുന്നത്. അതേ രീതിയാണ് ദേശീയ അടിസ്ഥാനത്തില്‍ ലക്ഷ്യമിടുന്നത് എന്ന സംശയവും രാജ്യവ്യാപകമായി നിലവിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബിഹാര്‍ എസ്ഐആർ പ്രക്രിയയുടെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെത്തന്നെ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്ക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കൂടി തിടുക്കപ്പെട്ട് ഇതേ പ്രക്രിയ കൊണ്ടുവരുന്നതിനെ നിഷ്കളങ്കമായി കാണാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പ്രമേയത്തിൽ പറഞ്ഞു.
ദീര്‍ഘകാല തയാറെടുപ്പും കൂടിയാലോചനയും ആവശ്യമായ എസ്ഐആർ പോലുള്ള പ്രക്രിയ ഇത്തരത്തില്‍ തിടുക്കത്തില്‍ നടത്തുന്നത് ജനവിധി അട്ടിമറിക്കാനാണെന്ന ഭയം തെരഞ്ഞെടുപ്പ് കമ്മീഷനെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുന്നു. കേരളത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തുതന്നെ നടക്കാനിരിക്കയാണ്. അത് കഴിഞ്ഞാലുടന്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ സാഹചര്യത്തില്‍ തിടുക്കപ്പെട്ട് എസ്ഐആർ നടത്തുന്നത് ദുരുദ്ദേശ്യപരമാണ്.
പൗരത്വത്തെ മതാധിഷ്ഠിതമാക്കുന്ന പൗരത്വ ഭേദഗതി നിയമത്തെ പൊടിതട്ടിയെടുക്കാനുള്ള ശ്രമം നടത്തുന്നവര്‍ എസ്ഐആറിനെ ഏതുവിധമാവും ഉപയോഗിക്കുക എന്നതും ജനാധിപത്യം നേരിടുന്ന വെല്ലുവിളിയാണ്. മൗലികാവകാശത്തെ ഹനിക്കുന്ന ഇത്തരം നടപടികളില്‍ നിന്നും പിന്തിരിഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന് സുതാര്യമായി വോട്ടര്‍പ്പട്ടിക പുതുക്കല്‍ നടത്തണം എന്ന് ഈ നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
District News
തിരുവനന്തപുരം: പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരാതിക ളും മുഖ്യമന്ത്രിയോട് പറയുന്നതിനായി 'മുഖ്യമന്ത്രി എന്നോടൊപ്പം' (സിഎം വിത്ത് മീ) എന്ന പേരിൽ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന സിറ്റിസൺ കണക്ട് സെന്ററി ന്റെ ഉദ്ഘാടനം ഇന്നു നടക്കും.
വെള്ളയമ്പലത്തെ സർക്കാർ ഏറ്റെടുത്ത പഴയ എയർ ഇന്ത്യ ഓഫീസിൽ പ്രവർത്ത നം ആരംഭിക്കുന്ന സിറ്റിസൺ കണക്ട് സെൻ്റർ ഇന്നു വൈകുന്നേരം അഞ്ചിന് മുഖ്യ മന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 1800-425-6789 എന്ന ടോൾഫ്രീ നമ്പരി ലൂടെയാണ് ജനങ്ങൾക്ക് മുഖ്യമന്ത്രിയോട് അഭിപ്രായങ്ങളും നിർദേശങ്ങളും പരാതി കളും പങ്കുവയ്ക്കാൻ കഴിയുക.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഭക്തന് ആണെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി.
പിണറായി വിജയന് സ്വന്തം ചിന്തയിലും വിശ്വാസത്തിലും എങ്ങനെയാണ് കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ പുലര്‍ത്തുന്നതെന്ന് നേരിട്ട് അറിയുന്നവരില്‍ ഒരാളാണ് താൻ. പിണറായി ഭക്തനാണെന്ന് പറഞ്ഞതിനെ വെള്ളാപ്പള്ളിയുടെ നിരീക്ഷണമായി മാത്രമേ കാണേണ്ടതുള്ളൂവെന്നും അദ്ദേഹം പറഞ്ഞ.
അതേസമയം, ആഗോള അയ്യപ്പ സംഗമത്തിലൂടെ വളരെ കാലികമായ ഒരു ഇടപെടലാണ് ദേവസ്വം ബോര്‍ഡ് നടത്തിയതെന്നും സിപിഎം ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.
Leader Page
അനന്തപുരി
പത്തുവർഷത്തെ ഭരണംകൊണ്ട് കേരളത്തിലെ ജനങ്ങളെ വല്ലാതെ മുറിപ്പെടുത്തിയിട്ടുണ്ടെന്ന് ഒരുസർക്കാരിനു തോന്നുന്നതും സർക്കാർ ചെലവിൽ പരിഹാരക്രിയകൾക്ക് മുതിരുന്നതും നല്ല കാര്യമല്ലേ? എല്ലാം ശരിയാക്കാമെന്ന് പറഞ്ഞവർക്ക് എല്ലാം അങ്ങ് ശരിയായില്ല എന്ന ചിന്ത വരുന്നത് നല്ലതുതന്നെ.
തെരഞ്ഞെടുപ്പുകൾ വരുന്നതുകൊണ്ട് പാവം ജനങ്ങൾക്കു കിട്ടുന്ന ഒരു വലിയ അനുഗ്രഹം. പിണറായി സർക്കാർ രണ്ടു പരിഹാര ക്രിയകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അയ്യപ്പസംഗമവും ന്യൂനപക്ഷ സംഗമങ്ങളും. കേരളത്തിലെ ജനതയിൽ 54 ശതമാനം വരുന്ന ഹിന്ദുക്കളുടെയും 24 ശതമാനം വരുന്ന മുസ്ലിംകളുടെയും 18 ശതമാനം വരുന്ന ക്രൈസ്തവരുടെയും മുറിവുകളാണ് ലക്ഷ്യം.
രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നടത്തന്ന രണ്ടു പരിപാടികളോടും പ്രതിപക്ഷം എതിർപ്പു പ്രകടിപ്പിച്ചിട്ടുണ്ട്. അവർ ബഹിഷ്കരിക്കുന്ന മട്ടാണ്. ബിജെപിയും അതേ സമീപനം കൈക്കൊള്ളുന്നു. ന്യൂനപക്ഷസംഗമത്തിനില്ലെന്ന് മുസ്ലിംലീഗ് പറഞ്ഞിട്ടുണ്ട്. അധ്യാപക നിയമനത്തിലെ വിവേചനം പരിഹരിച്ചില്ലെങ്കിൽ സംഗമത്തിന് തങ്ങളില്ലെന്ന് ക്രൈസ്തവ നേതാക്കളും പറയുന്നു. അതുകൊണ്ട് എല്ലാ ഹിന്ദുക്കളും മുസ്ലിംകളും ക്രൈസ്തവരും വിട്ടുനിൽക്കും എന്നല്ല.ഇടതുമുന്നണിയുടെ ആൾക്കാർ എല്ലാ വിഭാഗത്തിലുമുണ്ട്. അവർ എത്തുമെന്ന് ഉറപ്പാണ്.
ഏറ്റവും ശക്തമായ പ്രതികരണം നടത്തിയത് മതസൗഹാർദത്തിന്റെ സമകാലീന ആൾരൂപമായ വെള്ളാപ്പള്ളി നടേശനാണ്. അദ്ദേഹം പറഞ്ഞു ജനാധിപത്യ മുന്നണിയിൽ മുസ്ലിംലീഗും കേരള കോണ്‍ഗ്രസും ഉള്ളതുകൊണ്ടാണ് അവർക്ക് അയ്യപ്പസംഗമത്തെ പിന്താങ്ങാനാവത്തത് എന്ന്. രണ്ടു കാലിലും മന്തുള്ളവൻ ഒരുകാലിൽ മന്തുള്ളവനെ മന്തുകാലൻ എന്ന് പരിഹസിക്കുന്നതുപോലെ അല്ലേ അത്. ഇടതുമുന്നണിയിൽ എത്രയാണ് കേരള കോണ്‍ഗ്രസുകൾ. എത്രയാണ് ലീഗുകൾ? വെള്ളാപ്പള്ളിയുടെ തള്ളു കേൾക്കുന്ന പത്രക്കാർ എന്തേ ഇക്കാര്യം ചോദിക്കാത്തത് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
സർക്കർ എത്രയൊക്കെ തള്ളിയാലും 2021ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പാവങ്ങൾക്കു വാഗ്ദാനം ചെയ്ത 2,500 രൂപയുടെ പ്രതിമാസ പെൻഷൻ നടപ്പാക്കാതെ എന്തു പറഞ്ഞാലും ആർക്കും വിശ്വാസം വരില്ല. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കൊടുക്കേണ്ട ക്ഷാമബത്ത കുടിശികയ്ക്കു വേണ്ടി സമരം ചെയ്യാൻപോലും വേറൊരു സർക്കാർ വരുന്നതാണ് നല്ലതെന്ന് ജീവനക്കാർക്കെങ്കിലും ബോധ്യമുണ്ട് എന്നു മറക്കരുത്.
സ്വന്തം ശക്തികൊണ്ട് മാത്രമല്ല തെരഞ്ഞെടുപ്പു ജയിക്കുന്നതെന്ന് നന്നായി അറിയുന്നവരാണ് സിപിഎം. എതിരാളികളുടെ ശക്തി ചോർത്തുന്നതാണ് അതിനുള്ള നല്ലൊരു മാർഗം. ജനാധിപത്യമുന്നണിയുടെ പ്രമുഖരായ മുന്നണിപ്പോരാളികളെ ആയുധമെടുക്കാൻ വയ്യാത്തവരാക്കുക എന്നത് നല്ല തന്ത്രമാണ്. മുന്നണിയുടെ കുന്തമുനകളായ യുവജന നേതാക്കളെയാണ് ഇക്കുറി നോട്ടമിട്ടിരിക്കുന്നത് എന്ന് തോന്നുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ രാഹുൽ മാങ്കൂട്ടത്തിൽ ഷെഡ്ഡിൽ കയറി. യൂത്ത് ലീഗിന്റെ ഫിറോസിനെതിരേ കളി നടക്കുന്നു. പക്ഷേ, ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയാണ്, സതീശനല്ല എന്ന തടസം ഇപ്പോഴുണ്ട്.
ശബരിമല വിവാദം
ശബരിമലയിലെ ആചാരങ്ങൾക്കു നിരക്കാത്ത ഒരു വിധി 2018ൽ സുപ്രീംകോടതിയിൽ നിന്നുണ്ടായി. ശബരിമലയിലെ ആചാരത്തിന് വിരുദ്ധമായി അവിടെ യുവതികൾക്ക് പ്രവേശനം കൊടുക്കണം എന്നായിരുന്നു വിവാദമായ വിധി. പുരോഗമനക്കാർ എന്ന് കരുതുന്ന പലരും ഈ നിലപാടുകാരായിരുന്നു. അന്ന് കേരളം ഭരിച്ചിരുന്ന പിണറായി സർക്കാർ നല്ല അവസരമായി കണ്ടു. കോടതിവിധിയുടെ മറവിൽ അവിടെ ആചാരലംഘനം നടത്തിക്കാൻ മുൻകൈയെടുത്തു. എന്ത് എതിർപ്പും നേരിട്ട് ശബരിമല ദർശനം നടത്താൻ മുന്നോട്ടു വന്ന ബിന്ദു അമ്മിണിക്കും കനകദുർഗയ്ക്കും സർക്കാർ എല്ലാ ഒത്താശയും നല്കി.
അയ്യപ്പ ഭക്തർ പ്രതിഷേധിച്ചു സമരത്തിനിറങ്ങി. വിധി നടപ്പാക്കാൻ ജനപിന്തുണ ഉണ്ടാക്കുന്നതിന് സർക്കാർ നവോത്ഥാന സംരക്ഷണ സമിതി ഉണ്ടാക്കി. കാസർഗോഡു മുതൽ തിരുവനന്തപുരംവരെ വനിതാ മതിൽ ഉണ്ടാക്കി. ഇതിനിടെ 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി ഭംഗിയായി തോറ്റു. അതോടെ കളി പാളി എന്നും പരിഹാരക്രിയ ചെയ്തില്ലെങ്കിൽ അധികാരം നഷ്ടപ്പെടുമെന്നും മനസിലായി. ആമയും മുയലും ഓട്ടത്തിലെ ആമയെപ്പോലായി കോണ്‍ഗ്രസ്. വിജയം ഉറപ്പിച്ച് അവർ ശരിക്കും ഉറങ്ങി. അതുകൊണ്ട് ജനാധിപത്യമുന്നണിയിൽ ചോർച്ച ഉണ്ടാക്കി പിണറായി 2021ലെ നിയമസഭാ തെരഞ്ഞെടുപ്പു കടന്നുകൂടി.
പിന്നാലെ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പു വന്നു. സിപിഎമ്മിന്റെ പരന്പാരഗത വോട്ടു ബാങ്കായ ഈഴവരിൽ വലിയ ചലനം ഉണ്ടായതായി തെരഞ്ഞെടുപ്പു ഫലം തെളിയിച്ചു. എന്താവും കാരണം എന്ന് അവർ ചിന്തിച്ചു. സർക്കാരിന്റെ കടുത്ത മുസ്ലിം പ്രീണന നടപടികളും 2018ലെ സുപ്രീംകോടതി വിധി നടപ്പാക്കാൻ കാണിച്ച അമിതാവേശവുമാണ് വിഷയം എന്ന് മനസിലായിരിക്കും. സിപിഎം പരിഹാരക്രിയകൾ ആരംഭിച്ചു.
ആഗോള അയ്യപ്പസംഗമം
ശബരിമല വിവാദം ഉണ്ടാക്കിയ മുറിവുകൾ ഉണക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻകൈയെടുത്തു നടത്തുന്ന പരിപാടിയാണ് ആഗോള അയ്യപ്പസംഗമം. 20ന് പന്പയിലാണ് പരിപാടി. ദേവസ്വം മന്ത്രി വി.എൻ. വിസവൻ ഓഗസ്റ്റ് 16ന് സംഗമവിവരം മാലോകരെ അറിയിച്ചപ്പോൾതന്നെ സംഗതി വിവാദമായി. സർക്കാരും ദേവസ്വം ബോർഡും സംയുക്തമായി സംഗമം സംഘടപ്പിക്കുന്നതായിട്ടായിരുന്നു ആദ്യത്തെ അറിയിപ്പ്. എന്നാൽ വിഷയം ഹൈക്കോടതിയിൽ എത്തിയപ്പോൾ പരിപാടി ബോർഡിന്റേതു മാത്രമായി. സർക്കാരിന് ഒരുപങ്കും ഇല്ലാത്ത പരിപാടി. ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലിയുടെ ആഘോഷംകൂടിയാക്കി ഈ സംഗമം.
ലോകത്തെന്പാടും നിന്നുള്ള 3,000 അയ്യപ്പഭക്തരാണ് സംഗമത്തിൽ പങ്കെടുക്കുന്നത്. ആഗോള പ്രശസ്തരായ ആത്മീയനേതാക്കൾ, പണ്ഡിതർ, ഭക്തർ, സാംസ്കാരിക പ്രതിനിധികൾ, ഭരണകർത്താക്കൾ എന്നിവർ ഒന്നിച്ചിരുന്ന് ശബരിമലയുടെ വികസനപ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുകയാണ് ചെയ്യുക. ‘തത്വമസി’ എന്ന ദർശനത്തിന്റെ സാർവത്രിക സന്ദേശം പ്രചരിപ്പിക്കുന്നതിനാണ് സമ്മേളനമെന്നും വിശദമാക്കപ്പെടുന്നു. ശബരിമലയിലെ ആചാരങ്ങളെ എതിർക്കുന്നവരെ ആരെയും ക്ഷണിക്കില്ല എന്നും വ്യക്തമാക്കപ്പെട്ടു. അതായത് 2018ൽ ശബരിമലയിൽ വിവാദമുണ്ടാക്കിയ ബിന്ദു അമ്മിണിയും കനകദുർഗയും ഉൾപ്പെടെയുള്ള വിപ്ലവകാരികൾക്ക് സംഗമത്തിന് പ്രവേശനം ഇല്ലെന്നാണ് പ്രചാരണം. എങ്കിലും, സനാധന ധർമത്തെ എതിർക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വരുമോ? എന്നചോദ്യം അവശേഷിക്കുന്നു.
ശബരിമലയെ ആഗോള തീർഥാടന കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വാസവൻ ആവർത്തിച്ചു. ശബരിമല വികസനത്തിന് 1,300 കോടി രൂപയുടെ പദ്ധതിയാണ് തയാറാക്കപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് ശബരിമല ഭക്തരെ കേൾക്കുന്നതിനാണ് സംഗമം. ശബരിമല വിമാനത്താവളം 2028ൽ പൂർത്തിയാകും. റെയിൽവേ ലൈനും തയാറാകുന്നതായി മന്ത്രി അറിയിച്ചു. ആഗോള തലത്തിലുള്ളവർ സമ്മേളനത്തിന് വരുന്നുണ്ട്.
ശബരിമല വികസനത്തിന് ഭക്തരുടെ പങ്കാളിത്തം ഉറപ്പാക്കുകയും സംഗമത്തിന്റെ ലക്ഷ്യമാണ്. 2018ലെ പ്രളയത്തെത്തുടർന്നു നിർത്തിവച്ച പന്പാസംഗമവും പുനരാരംഭിക്കുകയാണ്. രാമൻഭട്ടതിരിപ്പാട് ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്നപ്പോൾ ആരംഭിച്ച പരിപാടിയാണ് പന്പാസംഗമം. ഇതെല്ലാംകൊണ്ട് 2018ൽ ഉണ്ടാക്കിയ മുറിവുകൾ ഉണങ്ങുമോ എന്ന ചോദ്യം ബാക്കിയാണ്. ഹിന്ദുക്കളിലെ കുറേപ്പേരുടെകൂടി വികാരം തങ്ങൾക്ക് അനുകൂലമാക്കാൻ ഇടതുമുന്നണിക്കാവുമോ?
കോശി കമ്മീഷൻ റിപ്പോർട്ട് എവിടെ?
അയ്യപ്പസംഗമം മാത്രമല്ല ന്യൂനപക്ഷ സംഗമങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ആരൊക്കെ പങ്കെടുക്കും എന്തെല്ലാം നടക്കും എന്നൊന്നും തീർച്ചയായിട്ടില്ല. ന്യൂനപക്ഷ സംഗമം നടത്തുന്ന ഇടതു സർക്കാരിനോട് തീർച്ചയായും ഒരു ചോദ്യം ഉയരും; കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടുമോ? അതിലെ ശിപാർശകൾ നടപ്പാക്കുമോ?
തെരഞ്ഞെടുപ്പു ജയിക്കാൻ എന്തും ചെയ്യും
കോണ്‍ഗ്രസിലെ ചിലർ കടുത്ത ആദർശവാദികളായി നിന്ന് പാർട്ടിയുടെ തെരഞ്ഞെടുപ്പ് വിജയം അപകടത്തിലാക്കുന്പോൾ ഇടതുമുന്നണി തെരഞ്ഞെടുപ്പിൽ ജയിക്കാൻ എല്ലാം സൗകര്യപൂർവം കണ്ണടയ്ക്കുന്നു. 2016ൽ കെ.എം. മാണിയുടെ ബാർക്കോഴ വിഷയമാക്കി തെരഞ്ഞെടുപ്പു ജയിച്ചവർ 2021ൽ ബാർകോഴ കേസിലെ മാണിക്കാരെ കൂടെകൂട്ടി നല്ല അംഗീകാരം കൊടുത്തു. ശബരിമലയിൽ യുവതികൾക്കു ദർശനസൗകര്യം കൊടുക്കണം എന്ന നിലപാടും മാറ്റി. നവോത്ഥാന പരിപാടി പരണത്തു വച്ചു.
മൂന്നാം ഊഴം നേടുന്നതിനുള്ള കൃത്യമായ തയാറെടുപ്പുകളിലാണ് കേരളത്തിലെ ഇടതു മുന്നണി. ആഗോള അയ്യപ്പസംഗമവും ന്യൂനപക്ഷ സംഗമങ്ങളും എല്ലാം തെരഞ്ഞെടുപ്പു മുന്നിൽക്കണ്ട കളികളാണെന്ന് ആർക്കാണ് അറിയാത്തത്. അതിലും തന്ത്രപൂർവമാണ് കോണ്‍ഗ്രസിലെ വഴക്കുകൾ കത്തിയുയരാൻ കെണികൾ ഉണ്ടാക്കുന്നത്. ബിജെപി ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽപോലും പ്രകടമാക്കിയതുപോലെ സ്വന്തം മുന്നണി ചോർച്ച ഇല്ലാത്തതായി സൂക്ഷിക്കുകയും എതിർ മുന്നണിയിൽ ചോർച്ച ഉണ്ടാക്കുകയും ചെയ്യുക. തന്ത്രജ്ഞതയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നടത്തുന്ന നീക്കമാണത്.
മുഖ്യമന്ത്രി എന്തേ പ്രതികരിക്കുന്നില്ല?
നാട്ടിൽ നടക്കുന്ന ലോക്കപ്പ് മർദനങ്ങൾ, സഖാക്കളുടെ അഴിമതികൾ തുടങ്ങി പ്രതിപക്ഷം ഉയർത്തുന്ന ഒരു ആരോപണത്തെക്കുറിച്ചും മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. എന്തേ അങ്ങനെ എന്നാണ് പ്രതിപക്ഷനേതാവിന്റെ ചോദ്യം. അഴിമതി നടത്തുന്ന സഖാക്കളെക്കുറിച്ചു മാത്രമല്ല കോണ്‍ഗ്രസുകാർ തന്നെ കൊലയ്ക്കു കൊടുക്കുന്ന അവരുടെ നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ സംഭവത്തെക്കുറിച്ചും അദ്ദേഹം പ്രതികരിക്കുന്നില്ല. എന്താണ് മുഖ്യമന്ത്രി പറയേണ്ടത്.
കേരളത്തിൽ ലോക്കപ്പ് മർദനങ്ങൾ ഇല്ലെന്ന് പറയാൻ അദ്ദേഹത്തിനാവുമോ? ഇനി അഥവാ കോണ്‍ഗ്രസ് സർക്കാർ വന്നാൽ ലോക്കപ്പ് മർദനം ഉണ്ടാവില്ലെന്ന ഉറപ്പുണ്ടോ. കരുണാകരന്റെ കാലവും രാജൻ കേസും ജനം മറന്നിട്ടില്ലല്ലോ? അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ കിടന്ന് എത്രയോ പീഡനം സഹിച്ചവനാണ് സാക്ഷാൽ പിണറായി വിജയൻ. എത്ര ലോക്കപ്പ് മർദന കഥകൾ വന്നാലും വിശ്വസിച്ചു കൂടെനിൽക്കുന്ന പോലീസുകാരെ തള്ളിപ്പറയാനാവുമോ? സാക്ഷാൽ കരുണാകരൻ ചെയ്തിട്ടുണ്ടോ.
ചാരക്കേകേസിൽ രമണ്‍ ശ്രീവാസ്തവയെ സംരക്ഷിക്കാൻ നോക്കിയതിനല്ലേ കരുണാകരൻ പ്രതിക്കൂട്ടിലായത്. കരുണാകരന്റെ വിശ്വസ്തൻ ആയിരുന്നതുകൊണ്ടല്ലേ എം.ജി.എ. രാമനെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കേരളത്തിലെ പോലീസ് മേധാവി ആക്കാതിരുന്നത്. രാഷ്ട്രീയത്തിൽ ഇതെല്ലാം ഉണ്ടായാലേ പിടിച്ചുനിൽക്കാനാവൂ. ഇല്ലെങ്കിൽ പലകാര്യങ്ങളും നടത്താൻ ആവില്ല, കൂടെ ആരും കാണില്ല. ആദർശത്തെ വാഴ്ത്തുന്ന കുറെ പത്രക്കാരോ നിരീക്ഷകരോ കണ്ടേക്കാം. അവരാകട്ടെ അടുത്ത ഇര കിട്ടുന്പോൾ അങ്ങോട്ട് ഓടുകയും ചെയ്യും.
പിന്നെ തൃശൂരിലെ കണ്ണനും മൊയ്തീനും കാശുകാരായെന്ന കഥ. രാഷ്ട്രീയപ്രവർത്തനംകൊണ്ട് സന്പന്നരാവാത്ത ആരാണ് കേരളത്തിലുള്ളത്. മൊയ്തീനും കണ്ണനും രാഷ്ട്രീയപ്രവർത്തനംകൊണ്ട് സന്പന്നരായിക്കാണും. ഇല്ലെന്ന് മുഖ്യമന്ത്രി എങ്ങനെ പറയും. ഇനി ആരോപണം ശരിയാണെന്ന് സമ്മതിച്ച് അവരെ പടിയടച്ച് ഇറക്കിവിട്ടാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടിയുടെ കാര്യം ആരു നോക്കും? അവരെ ഇറക്കിവിടാൻ ഗ്വാഗ്വാ വിളിക്കുന്നവർ വരുമോ? സത്യസന്ധമായ വരുമാനത്തിനപ്പുറം സ്വത്തുള്ള രാഷ്ട്രീയക്കാരെ കണ്ടുപിടിക്കാൻ ഒരു സമഗ്ര അന്വേഷണത്തിന് ആരു തയാറാകും? നേപ്പാളിൽ പുതുതായി അധികാരം ഏൽക്കുന്നവർ പോലും അതിനു തയാറാകുന്ന ലക്ഷണമില്ല.
Kerala
തിരുവനന്തപുരം: വന്യജീവി പ്രശ്നം പരിഹാരത്തിനായി സംസ്ഥാനം മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ കേന്ദ്രം അംഗീകരിച്ചില്ല. സംസ്ഥാനത്തിന്റെ നിര്‍ദേശങ്ങളില്‍ അനുകൂലമായി പ്രതികരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാനുള്ള തീവ്രയജ്ഞ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ നാല്‍പ്പത്തിയഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന കര്‍മ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നാല്‍പ്പത്തിയഞ്ച് ദിവസം കൊണ്ട് മൂന്ന് ഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കും. ഓരോ ഘട്ടത്തിനും 15 ദിവസമാണ് കാലാവധി. തദ്ദേശ തലത്തില്‍ ഹെല്‍പ്പ് ഡെസ്കുകള്‍ രൂപീകരിക്കും. ഓരോ ഘട്ടത്തിലും സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഈ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുള്ള വിമര്‍ശനങ്ങള്‍ വസ്തുത കാണാതെയാണെന്നും പിണറായി വിജയന് പറഞ്ഞു. കൺമുന്നിലെ യാഥാർത്ഥ്യങ്ങൾ കാണാതെ വക്രീകരിച്ച് അവതരിപ്പിക്കുകയാണ് പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
വന്യജീവികളെ ചെറുക്കാൻ റാപിഡ് റെസ്പോൺസ് ടീമിനെ സഹായിക്കാൻ പ്രൈമറി റെസ്പോൺസ് ടീം വിപുലമാക്കും.
തദ്ദേശ തലത്തിൽ ഹെൽപ് ഡെസ്ക്കുകൾ രൂപീകരിക്കും. പ്രാദേശിക തലത്തിൽ പരിഹരിക്കാവുന്ന പ്രശ്നങ്ങൾക്ക് അവിടെത്തന്നെ പരിഹാരം കാണും. സംസ്ഥാനതലത്തിൽ കൂടുതൽ സങ്കീർണമായ പ്രശ്നങ്ങൾ പരിശോധിക്കും. ഓരോ ഘട്ടത്തിലും സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ഒൻപത് വര്‍ഷക്കാലത്ത് വന്യജീവി ആക്രമണത്തില്‍ 884 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 594 പേരും വനത്തിന് പുറത്ത് പാമ്പ് കടിയേറ്റാണ് മരിച്ചത്.
കഴിഞ്ഞ വര്‍ഷം വന്യജീവി ആക്രമണത്തെ സവിശേഷ ആക്രമണമായി പ്രഖ്യാപിച്ചിരുന്നു. വന്യജീവി ആക്രമണം തടയാന്‍ സോളാര്‍ വേലികള്‍ സ്ഥാപിച്ചിരുന്നു. തീവ്രയഞ്ജ പരിപാടിയില്‍ 1954 കി. മീ സോളാര്‍ ഫെന്‍സിംഗ് പ്രവര്‍ത്തന ക്ഷമമാക്കി.
പുതുതായി 794 കി. മീ ഫെന്‍സിംഗ് നിര്‍മാണം നടക്കുന്നുണ്ട്. വന്യമൃഗങ്ങള്‍ക്ക് സ്വാഭാവികമായ ആവാസ വ്യവസ്ഥ കാട്ടിനുള്ളില്‍ തന്നെ സൃഷ്ടിക്കേണ്ടതുണ്ട്. കൂടുതല്‍ ചര്‍ച്ചകളും പരിശോധനകളും പൂര്‍ത്തിയാക്കി സംസ്ഥാന വന്യമൃഗ ആക്രമണ ലഘൂകരണ നയം ഉടന്‍ പ്രഖ്യാപിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Editorial
നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന പ്രശ്നങ്ങൾക്കും സമയബന്ധിതമായി പരിഹാരം കാണാൻ സർക്കാർ തയാറാകണം. എത്രയും പെട്ടെന്ന് അത്തരം നടപടികളിലേക്കു പോയാലേ മുഖ്യമന്ത്രി പ്രകടിപ്പിച്ച ശുഭാപ്തിവിശ്വാസം ഫലപ്രാപ്തിയിലെത്തൂ.
ഭൂപതിവ് നിയമ ഭേദഗതിയുടെ ചട്ടങ്ങൾ മന്ത്രിസഭ അംഗീകരിച്ചതോടെ മലയോരജനതയ്ക്കു പ്രതീക്ഷയേറി. എന്നാൽ, കർഷകർക്കു വേണ്ടത് ഉപാധിരഹിത പട്ടയമാണെന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാകരുത്. ഭേദഗതി നിയമം പ്രാബല്യത്തിൽ വന്ന 2024 ജൂൺ ഏഴു വരെ ഇത്തരം ഭൂമിയിലെ വകമാറ്റിയുള്ള വിനിയോഗങ്ങൾ ക്രമീകരിക്കുന്നതിന് ഈ ഭേദഗതി സഹായകമാകും.
അതോടൊപ്പം പതിച്ചുനല്‍കിയ ആവശ്യങ്ങൾക്കല്ലാതെ ഭൂമി മറ്റാവശ്യങ്ങൾക്കുപയോഗിക്കാൻ വ്യവസ്ഥകളോടെ അനുമതി നല്‍കാനും ഇനി സാധിക്കും. ഇടതുമുന്നണിയുടെ ഒരു തെരഞ്ഞെടുപ്പുവാഗ്ദാനം പാലിച്ച സന്തോഷമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്ത മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമപ്രവർത്തകരെ കണ്ട മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളിൽ കണ്ടത്.
പട്ടയം ലഭിച്ച ഭൂമി ജീവനോപാധിക്കായി സ്വതന്ത്രമായി ഉപയോഗിക്കാനാകണമെന്നതാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, പട്ടയഭൂമി സ്വതന്ത്രമായി വിനിയോഗിക്കാനുള്ള അവകാശം അതിന്റെ ഉടമകള്‍ക്കു കിട്ടണമെങ്കിൽ ഇനിയും കടമ്പകളുണ്ട്. പുതിയ ചട്ടങ്ങൾ നിലവിൽ വന്നത് ഒട്ടേറെ നിയമപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നുണ്ടെങ്കിലും പതിവുഭൂമിയിൽ ഇനിയും നിർമാണപ്രവർത്തനങ്ങൾ നടത്തണമെങ്കിൽ പുതിയ ചട്ടങ്ങൾ വേറെയും വേണ്ടിവരും.
രണ്ടു ചട്ടങ്ങളാണ് സർക്കാർ കൊണ്ടുവരുന്നത്. ഒന്നാമത്തേത് പതിവുഭൂമിയിൽ ഇതുവരെ ഉണ്ടായിട്ടുള്ള വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുന്നതിനുള്ളതാണ്. കൃഷിക്കും ഗൃഹനിർമാണത്തിനും മറ്റുമായി പതിച്ചുനൽകിയ ഭൂമി പ്രധാനമായും ജീവനോപാധി ലക്ഷ്യമാക്കിയുള്ള മറ്റ് വിനിയോഗത്തിന് അനുവദിക്കുന്നതിനുള്ള ചട്ടങ്ങളാണ് രണ്ടാമത്തേത്.
ഇതിൽ ഒന്നാമത്തെ ചട്ടത്തിനാണു മന്തിസഭ അംഗീകാരം നൽകിയിരിക്കുന്നത്. രണ്ടാമത്തെ ചട്ടം തുടർച്ചയായി പരിഗണിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. 1960ലെ ഭൂപതിവ് നിയമമാണ് 2023ൽ നിയമസഭ ഏകകണ്ഠമായി ഭേദഗതി ചെയ്തത്. 2024 ഏപ്രിൽ 27ന് ഗവർണർ ബിൽ അംഗീകരിച്ചു. 1960ലെ ഭൂപതിവ് നിയമം, 1964ലെ ഭൂപതിവു ചട്ടങ്ങൾ എന്നിവ നിലനിൽക്കുമ്പോൾതന്നെ, 1993ൽ ഒരു പ്രത്യേക നിയമം (കേരള ലാൻഡ് അസൈൻമെന്റ്സ് സ്പെഷൽ റൂൾസ്) കൊണ്ടുവന്നിരുന്നു.
ഈ നിയമങ്ങൾ ഒന്നിനോടൊന്നു പൊരുത്തപ്പെടാത്തതും ചിലയിടങ്ങളിൽ അവ്യക്തതകൾ നിറഞ്ഞതുമായിരുന്നു. ഇത് കോടതികളിൽ നിരവധി കേസുകൾക്കും തർക്കങ്ങൾക്കും വഴിവച്ചു. ഈ നിയമപരമായ സങ്കീർണതകൾ ലഘൂകരിക്കാനും നിയമങ്ങൾ കൂടുതൽ വ്യക്തമാക്കാനുംവേണ്ടിയാണ് ഭേദഗതി ആവശ്യമായി വന്നത്.
കർഷകരുടെ പ്രധാന ആവശ്യം കൃഷിക്കും ഭവനനിർമാണത്തിനും മാത്രം എന്ന പട്ടയവ്യവസ്ഥകൾ ഒഴിവാക്കണമെന്നും പരിഗണനയിലിരിക്കുന്ന അപേക്ഷകളിൽ പട്ടയം നൽകുന്പോൾ ഉപാധിരഹിതമായി നൽകണമെന്നുമാണ്. ഇതിന് ഇപ്പോഴത്തെ ചട്ടങ്ങൾ മാത്രം മതിയാകില്ല. പട്ടയവ്യവസ്ഥകൾ പാലിച്ച് ഇതുവരെ നിർമാണപ്രവർത്തനം നടത്താതിരുന്നവർ ഇനി നിർമാണം നടത്താൻ ഉദ്ദേശിക്കുന്നുവെങ്കിൽ വൻ തുക ഫീസ് അടയ്ക്കണമെന്ന നിർദേശവും കർഷകവിരുദ്ധമാണ്.
പട്ടയഭൂമിയിൽ ഭാവിയിൽ നിർമാണം നടത്തേണ്ടവർ ഉദ്യോഗസ്ഥരുടെ ഔദാര്യത്തിനുവേണ്ടി കാത്തുനിൽക്കേണ്ട അവസ്ഥ ഉണ്ടാകരുത്. ചെറുകിട കർഷകർക്കു പട്ടയഭൂമി മറ്റാവശ്യത്തിന് ഉപയോഗിക്കാൻ കഴിയുകയും വേണം. പട്ടയഭൂമിയിലെ എല്ലാ നിയന്ത്രണങ്ങളും എടുത്തുകളണമെന്ന ആവശ്യമാണ് കർഷകർക്കുള്ളത്.
മന്ത്രിസഭ പാസാക്കിയ ചട്ടങ്ങളിൽ പതിവുഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിച്ചവരെ കുറ്റക്കാരായിക്കണ്ട് ഫീസ് ഈടാക്കാനുള്ള ചട്ടങ്ങളാണുള്ളതെന്ന് മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ പി.ജെ. ജോസഫ് എംഎൽഎയും, കരട് ഭൂപതിവ് നിയമഭേദഗതി ഇടുക്കിയിലെ ജനങ്ങളുടെ കഴുത്തില്‍ വീണ്ടും കുരുക്ക് മുറുക്കുന്ന നടപടിയാണെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎയും വിമർശിച്ചിട്ടുണ്ട്.
പട്ടയഭൂമിയില്‍ നിര്‍മാണപ്രവൃത്തികള്‍ പൂര്‍ണമായും നിയമപരമായി നിരോധിക്കുന്നതാണ് നിയമ ഭേദഗതിയെന്നും മാത്യു കുഴൽനാടൻ ആരോപിക്കുന്നുണ്ട്. ഇവരുടെ വിമർശനം സംബന്ധിച്ച് സർക്കാർ ഗൗരവത്തിൽ പരിശോധന നടത്തുകയും അപാകതയുണ്ടെങ്കിൽ പരിഹരിക്കുകയും വേണം. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ സമയബന്ധിതമായി തയാറാകണം.
എത്രയും പെട്ടെന്ന് അത്തരം നടപടികളിലേക്ക് പോയാലേ മുഖ്യമന്ത്രി പ്രകടിപ്പിച്ച ശുഭാപ്തിവിശ്വാസം ഫലപ്രാപ്തിയിലെത്തൂ. ക്രമവത്കരണം സംബന്ധിച്ച നിബന്ധനകൾക്കും കൃത്യത ഉണ്ടാകേണ്ടതുണ്ട്. കെട്ടിടം ക്രമവത്കരിക്കാനുള്ള അധികാരിയെയും ഭൂമി തരംമാറ്റാനുള്ള അധികാരിയെയും നിശ്ചയിക്കണം. കെട്ടിടം നിർമിക്കുന്നതിനുള്ള അധികാരം നൽകുന്നത് നിലവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എൻജിനിയറിംഗ് വിഭാഗമാണ്.
ഭൂമി തരംമാറ്റേണ്ടത് റവന്യു വകുപ്പും. നിലവിൽ നിർമിച്ചിരിക്കുന്ന കെട്ടിടങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യു വകുപ്പും ഫീസും നികുതിയും കൈപ്പറ്റിയിട്ടുള്ളതാണ്. അത്തരം നിർമിതികൾക്കാണ് ഇനിയും ക്രമവത്കരണ അപേക്ഷയും പ്രത്യേക ഫീസും നൽകേണ്ടിവരുന്നതെന്ന വസ്തുതയും കണക്കിലെടുക്കണം.
ഒരുതവണ കെട്ടിടനികുതി ഇനത്തില്‍ തുക ഈടാക്കിയശേഷം വീണ്ടും ഫീസ് ഈടാക്കാനുള്ള നീക്കം സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇടുക്കിയിലെയും മലയോരപ്രദേശത്തെയും ജനങ്ങളെ പിഴിയുന്നതാണെന്നും ആരോപണമുണ്ട്. പ്രതിപക്ഷ കക്ഷികളും ഈ വിഷയം നേരിട്ടു ബാധിക്കുന്നവരും ചൂണ്ടിക്കാണിക്കുന്ന അപാകതകൾ രാഷ്ട്രീയം മാറ്റിവച്ച് പരിഗണിക്കാൻ സർക്കാർ തയാറായില്ലെങ്കിൽ മലയോരത്തെ ജനങ്ങളുടെ സന്തോഷം ക്ഷണികമായി മാറും.
Leader Page
ഇടതു സംഘടനാ പ്രവർത്തകനായ തന്നെ സഹ സഖാക്കൾതന്നെ പിന്നിൽനിന്നു കുത്തിയെന്ന ഡോ. ഹാരിസ് ചിറയ്ക്കലിന്റെ പരാതി ഒരേ സംഘടനയിൽപ്പെട്ട സഖാക്കളെപ്പോലും പാർട്ടിക്കുവേണ്ടി എങ്ങനെ കൈകാര്യം ചെയ്യും എന്നതിന് നിറഞ്ഞ തെളിവായി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഇല്ലായ്മകളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചതിലൂടെ വളരെ പെട്ടെന്ന് കേരളത്തിലെ സാധാരണക്കാരുടെ ഹീറോ ആയും സർക്കാരിന്റെ കണ്ണിലെ കരടായും മാറിയ ആളാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം തലവൻ ഡോ. ഹാരിസ്.
“സഹപ്രവർത്തകനായ ഒരുസുഹൃത്തിനെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയയ്ക്കാൻ അവർ കാണിച്ച വ്യഗ്രതയും നാടകീയതയും ഈ കോളജിന്റെ ചരിത്രത്തിൽ എഴുതിച്ചേർക്കപ്പെടേണ്ടതും ഹിപ്പോക്രാറ്റിക്പ്രതിജ്ഞയ്ക്ക് വിരുദ്ധവുമാണ് (ഓരോ ഡോക്ടറും എടുക്കുന്ന പ്രഫഷണൽ പ്രതിജ്ഞയാണ് ഹിപ്പോക്രാറ്റിക് പ്രതിജ്ഞ). സാധാരണക്കാരനുവേണ്ടി സംസാരിച്ചപ്പോൾ ലോകം കൂടെ നിന്നു. എന്തോ ചില വെള്ളിനാണയങ്ങൾക്കുവേണ്ടി ഒരു സഹപ്രവർത്തകനെ ജയിലിലേക്കും ഒരുപക്ഷേ മരണത്തിലേക്കും എത്തിക്കാൻ ചിലർ ശ്രമിച്ചു. കാലം അവർക്കു മാപ്പുനൽകട്ടെ.” ഓഗസ്റ്റ് 11 ന് കേരള മെഡിക്കൽ കോളജ് ടീച്ചേഴ്സ് വാട്സാപ്പ് ഗ്രൂപ്പിൽ കുറിച്ച പോസ്റ്റിൽ ഡോ. ഹാരിസ് പറഞ്ഞു.
“പ്രിൻസിപ്പലും സൂപ്രണ്ടും വാർത്താസമ്മേളനം നടത്തിയത് എന്നെ ഞെട്ടിച്ചു. പഠനകാലം മുതൽ കാണുന്ന സഹപ്രവർത്തകരാണ്. അവർ പിന്നിൽനിന്നു കുത്തുമെന്നു കരുതിയില്ല, ഉപകരണങ്ങളെല്ലാം ഉണ്ടെന്നും പ്രശ്നങ്ങളൊന്നും ഇല്ലെന്നും എന്നോടു പറഞ്ഞവരാണ് പിന്നീട് വാർത്താസമ്മേളനം നടത്തിയത്. അതിൽ വിഷമമുണ്ട്. അവർക്കു പരിചിതമല്ലാത്ത ഉപകരണമല്ലല്ലോ മേഴ്സിലോസ്കോപ്പ്. അതേക്കുറിച്ച് എന്നോട് ചോദിക്കാമായിരുന്നു. എല്ലാം തുറന്നുപറഞ്ഞതിന്റെ വിരോധമാകാം”-ഹാരിസ് പറഞ്ഞു.
ഏതായാലും അന്നുതന്നെ പ്രിൻസിപ്പലിനെയും സൂപ്രണ്ടിനെയും കേരള മെഡിക്കൽ കോളജ് ടീച്ചേഴ്സ് വാട്ട്സാപ്പ് ഗ്രൂപ്പിൽനിന്ന് പുറത്താക്കിയത്രെ.
സീനിയറായ ആറുപേരെ മറികടന്ന് ഒരാൾ മെഡിക്കൽ എഡുക്കേഷൻ വകുപ്പിൽ വലിയ പദവി നേടാനുള്ള 30 വെള്ളിക്കാശായി ഈ നല്ല സമരിയക്കാരൻ. ഇങ്ങനെയൊക്കെ നേടിയതുകൊണ്ട് എന്തു സംതൃപ്തി?
നവീനും ഹാരിസും
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന് ഉണ്ടായ അനുഭവത്തിനു സമാന്തരമാണ് ഡോ. ഹാരിസിന്റെ അനുഭവം. നവീൻ ബാബുവും കുടുംബവും അറിയപ്പെടുന്ന പാർട്ടി കുടുംബക്കാരാണ്. എന്നിട്ടും കണ്ണൂരിലെ നേതാവ് പി.പി. ദിവ്യ അദ്ദേഹത്തെ പിന്നിൽനിന്നു കുത്തി ആത്മഹത്യയിലേക്കു നയിച്ചതായാണ് ആരോപണം. പോലീസ് തടവിലായിരുന്ന ദിവ്യ പുറത്തുവന്നപ്പോൾ സ്വീകരിക്കാൻ പ്രമുഖ സഖാക്കളെല്ലാം ജയിൽമുറ്റത്തെത്തി.
2025 ജൂണ്‍ 28ലെ ഫേസ്ബുക്ക് പോസ്റ്റിലാണ്, ഉപകരണങ്ങൾ ഇല്ലാത്തതുകൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളജിൽ സർജറികൾ മുടങ്ങുന്നതിനെക്കുറിച്ച് ഡോ. ഹാരിസ് വെളിപ്പെടുത്തിയത്. പലപ്പോഴും ഉപകരണങ്ങൾ രോഗികളെക്കൊണ്ടു വാങ്ങിപ്പിച്ചും ഡോക്ടർമാർ പിരിവെടുത്തു വാങ്ങിയുമാണ് ശസ്ത്രക്രിയകൾ നടത്തുന്നതെന്നും അദ്ദേഹം തുറന്നു പറഞ്ഞു. നിമിഷങ്ങൾക്കകം പോസ്റ്റ് വൈറലായി. ‘എല്ലാം കേമം’ എന്നു പറയുന്ന സർക്കാർ നടുങ്ങി. മെഡിക്കൽ കോളജിൽ ഒരു പ്രശ്നവും ഇല്ലെന്ന് ജൂണ്‍ 28നുതന്നെ ആരോഗ്യവകുപ്പ് ആക്ടിംഗ് ഡയറക്ടർ ഡോ. വിശ്വനാഥൻ ഫേസ്ബുക്കിൽ പറഞ്ഞു. എന്നാൽ, മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ ഡോ. ഹാരിസിനെ പിന്താങ്ങി രംഗത്തുവന്നു.
ഡോക്റെ കുടുക്കാനായിരുന്നു പിന്നീടുള്ള നീക്കങ്ങൾ. സർക്കാർ അന്വേഷണത്തിൽ ഇടതുപക്ഷ അനുഭാവിയാണ് ഡോക്ടർ എന്നു കണ്ടു. അതോടെ ഡോ. ഹാരിസ് നല്ലവനാണെന്നും നല്ല ഉദ്ദേശ്യത്തോടെ പറഞ്ഞതാണെന്നും ആരോഗ്യമന്ത്രിക്കു മനസിലായി. എങ്കിലും സർക്കാരിന്റെ ശത്രുക്കൾ അതു സർക്കാരിനെതിരായ ആയുധമാക്കും എന്ന് മുഖ്യമന്ത്രി കണ്ടു. അതോടെ സഖാക്കൾ ഡോക്ടർക്കെതിരേ തിരിഞ്ഞു. മെഡിക്കൽ കോളജ് സംരക്ഷിക്കാൻ മെഡിക്കൽ കോളജിനു ചുറ്റം ഇടതു ജീവനക്കാർ മനുഷ്യമതിൽ തീർത്തു. കേരളത്തിലെ ആരോഗ്യരംഗം വെന്റിലേറ്ററിലാണെന്നു പറഞ്ഞ് പ്രതിപക്ഷം ഹാരിസിന്റെ വാക്കുകൾ ഏറ്റെടുത്തു. മാധ്യമങ്ങളും ജനവും ഹാരിസിനൊപ്പം നിന്നു. സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. യൂറോളജി വിഭാഗത്തിലെ ഏതോ ഉപകരണം കാണാനില്ലെന്ന് ആരോഗ്യമന്ത്രിക്കു റിപ്പോർട്ട് കൊടുത്തു. ഹാരിസിനെ കള്ളനാക്കുകയായിരുന്നു ലക്ഷ്യം. പരിശോധിച്ചപ്പോൾ ആ ഉപകരണം അവിടെ ഉണ്ടെന്നു കണ്ടു. അതോടെ പുതിയ അന്വേഷണമായി. സമ്മർദം സഹിക്കാനാവാതെ ഡോക്ടർ ഓഗസ്റ്റ് നാലു മുതൽ നാലുദിവസം അവധിയിൽ പോയി.
ഇതിനിടെ മെഡിക്കൽ കോളജ് പ്രിൻസിപ്പലും സൂപ്രണ്ടും ഡോ. ഹാരിസിന്റെ മുറി പൂട്ടു തകർത്ത് തുറന്നു പരിശോധിച്ചു. അവിടെ കണ്ട പുതിയ പെട്ടിയെക്കുറിച്ച് സംശയമുണ്ടെന്ന് പത്രക്കാരോടു പറഞ്ഞു. ആ പെട്ടിയിൽ പ്രിൻസിപ്പൽ സംശയിച്ച ഉപകരണമില്ലെന്നും എറണാകുളത്ത് റിപ്പയറിംഗിന് കൊടുത്തുവിട്ട ഉപകരണമാണെന്നും ഡോ. ഹാരിസ് വിശദീകരിച്ചു. എറണാകുളത്തെ കന്പനിക്കാരും അതുതന്നെ പറഞ്ഞു. അതോടെ എല്ലാ കെണികളും തകർന്നു. ഹാരിസിനെ കുടുക്കാൻ നോക്കിയവരെല്ലാം ജനങ്ങളുടെ മുന്നിൽ നഗ്നരായി.
മുഖ്യമന്ത്രി നൽകുന്ന മുന്നറിയിപ്പ്
ഇതൊക്കെയാണെങ്കിലും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ച ഒരു വലിയ സാമൂഹിക യഥാർഥ്യമുണ്ട്. ഓഗസ്റ്റ് 11ന് കണ്ണൂർ ജില്ലാ സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ആരോഗ്യമേഖലയെ തകർക്കാൻ വരുന്ന കോർപറേറ്റ് ഭീമന്മാരെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. കേരളത്തിലെ ഒരു അണുകുടുംബം ആരോഗ്യപാലനത്തിനായി മാസം 2,226 രൂപ ചെലവാക്കുന്നു എന്നാണ് കണക്ക്. ഇതു മുതലാക്കാൻ കൂറ്റൻ അന്താരാഷ്ട്ര കന്പനികൾ കേരളത്തിലേക്കു വരികയാണ്. 1985ൽ ന്യൂയോർക്കിൽ പീറ്റർ പീറ്റേഴ്സണും സ്റ്റീഫൻ ഷവർസ്മാനും ചേർന്ന് സ്ഥാപിച്ച ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് കന്പനിയായ ബ്ലാക്സ്റ്റോണിന്റെ ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡ് ഇന്ത്യയിൽ കോടിക്കണക്കിനു രൂപ മുതൽമുടക്കിത്തുടങ്ങി. റിയൽഎസ്റ്റേറ്റ്, പ്രൈവറ്റ് ഇക്വിറ്റി, ലൈഫ് സയൻസസ് മേഖലകളിൽ കച്ചവടം നടത്തുന്ന ബ്ലാക്സ്റ്റോണിന്റെ മുതൽമുടക്ക് 1.1 ട്രില്യൻ ഡോളറാണ്.
കഴിഞ്ഞ സാന്പത്തികവർഷം മാത്രം സൗജന്യ ചികിത്സയ്ക്കായി 1,498.5 കോടി രൂപ കേരളം ചെലവാക്കി. സൗജന്യമായി മരുന്നു നൽകാൻ മെഡിക്കൽ സർവീസ് കോർപറേഷനിലൂടെ 3,300 കോടിയും ചെലവാക്കി. കേരളത്തിലെ 42.5 ലക്ഷം കുടുംബങ്ങൾ സൗജന്യ ചികിത്സാപദ്ധതിയിൽ വരുന്നു -മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
നാളെ ഡോ.ഹാരിസിനെയും ഇത്തരം ഭീമന്മാർ സ്വന്തമാക്കുകയില്ല എന്ന് ആർക്കു പറയാനാകും?
സുപ്രീംകോടതിയും തെരുവുനായ്ക്കളും
എട്ടാഴ്ചയ്ക്കുള്ളിൽ ഡൽഹി ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ പൊതുവിടങ്ങൾ തെരുവുനായമുക്തമാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. സാധാരണ ജനങ്ങളുടെ വികാരം പ്രതിഫലിപ്പിക്കുന്ന കോടതിവിധിക്കെതിരേ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി തന്നെ നായ്ക്കൾക്കുവേണ്ടി രംഗത്തു വന്നത് അദ്ഭുതകരമായി. മേനകാ ഗാന്ധിയും ഒപ്പമുണ്ടായിരുന്നു.
‘പെറ്റാ’യുടെ (പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ്) പ്രവർത്തകരും വിധിയെ അപലപിച്ചു. വിധിയിൽ ഇടപെടണമെന്ന് ചലച്ചിത്ര നടൻ ജോണ്‍ ഏബ്രഹാം ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്ക്ക് കത്തയച്ചു. വിധി പരിശോധിക്കാം എന്ന് അദ്ദേഹം പറഞ്ഞതായും വാർത്തയുണ്ട്. അത്ര ശക്തരാണല്ലോ നായ്ക്കളുടെ സംരക്ഷകർ. സുപ്രീംകോടതിയുടെ ഒരു നല്ല വിധിക്ക് എന്തുസംഭവിക്കും എന്ന ഭീതിയിലാണ് നാട്ടുകാർ.
വെൽഡണ്‍ വീണാ ജോർജ്!
ഇനിയും ഒരു സഖാവിന്റെ എല്ലാ അടയാളങ്ങളും സ്വന്തമാക്കാത്ത ആരോഗ്യമന്ത്രി വീണാ ജോർജ് ഇതിനിടെയാണ് ഡോ. ഹാരിസിനെ ആശുപത്രിയിലെ രോഗക്കിടക്കയിൽ സന്ദർശിച്ചത്. നല്ല വാക്കുകൾ പറഞ്ഞ് ആശ്വസിപ്പിക്കാനും എല്ലാം പറഞ്ഞ് അവസാനിപ്പിക്കാനും കാണിച്ച നല്ല മനസ് ഏറെ മാതൃകാപരമായി.
മന്ത്രി ആശുപത്രിയിലെത്തിയതും ഡോക്ടറെ കണ്ടതും സംസാരിച്ചതും ഒരു പിആർ പരിപാടി ആക്കിയില്ല എന്നതും നല്ല മനോഭാവമായി. അവർ ആശുപത്രിയിൽ വന്ന് തന്നെ കണ്ടതും എല്ലാം പറഞ്ഞുതീർത്തതും ഡോക്ടർ തന്നെയാണ് പൊതുസമൂഹത്തോട് വെളിപ്പെടുത്തിയത്. നീതിക്കുവേണ്ടി നിൽക്കുന്നവർക്കാവും അന്തിമവിജയം എന്നും ഈ സമാപ്തി ഓർമിപ്പിക്കുന്നു. അതിനുശേഷവും കാരണംകാണിക്കൽ നോട്ടീസ് പോലുള്ള കലാപരിപാടികൾ നടത്തുന്നവർ വിഷം കലക്കുമോ ആവോ?
Leader Page
കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്തു വലിയ ദോഷഫലങ്ങൾ ഉണ്ടാക്കിയ ഗവർണർ-സർക്കാർ പോരാട്ടം തീരുകയാണ്. പരസ്പരം അംഗീകരിച്ചു പ്രവർത്തിക്കുന്നതിലേക്കു കാര്യങ്ങളെത്തിയെന്നാണ് സൂചനകൾ. ഇതോടെ കേരളത്തിലെ 13 സർവകലാശാലകളിൽ 12നും മുഴുവൻസമയ വൈസ് ചാൻസലരില്ലാത്ത അവസ്ഥ മാറും. വഴക്കും കോടതി കേസുകളും തുടർന്നാൽ ഗവർണറുടെ നോമിനിമാർ താത്കാലിക വൈസ് ചാൻസലർമാരായി തുടരും.
സിൻഡിക്കറ്റ് അംഗങ്ങളിലൂടെ സർക്കാർ അവർക്കു നല്ല തലവേദനയുണ്ടാക്കും. ചാൻസലറും സർക്കാരും തമ്മിലും വൈസ് ചാൻസലറും സിൻഡിക്കറ്റും തമ്മിലുമെല്ലാം നടക്കുന്ന നിയമയുദ്ധങ്ങളിൽ, വാദിക്കും പ്രതിക്കും ജനം ചെലവു വഹിക്കുന്ന സ്ഥിതി തുടരും. ഇനിയധികം കാലാവധിയില്ലാത്ത പിണറായി സർക്കാരിനു പല പദവികളിലും നിയമനം നടത്താനാകാതെ കളം വിടേണ്ടിവരും. അതുകൊണ്ട് ബിജെപിക്കും സിപിഎമ്മിനും വൈസ് ചാൻസലർമാരടക്കമുള്ള പദവികൾ കിട്ടുന്ന നിലയിൽ കാര്യങ്ങൾ പരിണമിക്കും എന്നാണു സൂചന. അർലേക്കറെ അങ്ങനെ കുപ്പിയിലാക്കാൻ സിപിഎമ്മിനാവില്ല.
ഗവർണർ-സർക്കാർ പോരിന്റെ തുടക്കം
ഗവർണർമാർ സർക്കാരുമായി നല്ല സൗഹൃദത്തിൽ പ്രവർത്തിച്ചിരുന്ന സംസ്ഥാനമാണ് കേരളം. ആരിഫ് മുഹമ്മദ് ഖാനും സർക്കാർ ആവശ്യപ്പെട്ടിടത്തെല്ലാം ഒപ്പിട്ടുകൊണ്ടിരുന്ന കാലമുണ്ടായിരുന്നു. ഇങ്ങനെയിരിക്കേ കേരള സർവകലാശാലാ അധികൃതർ ചാൻസലറായ ഗവർണറെ വല്ലാതെ അപമാനിച്ചു.
2021 ൽ അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഡി ലിറ്റ് കൊടുക്കുവാൻ ചാൻസലർ കേരള സർവകലാശാലയോട് നിർദേശിച്ചു. ഇത്രയുമൊക്കെ സൗഹൃദം കാണിക്കുന്ന തന്റെ ശിപാർശ നടക്കുമെന്ന് ഗവർണർ കരുതി. എന്നാൽ, മറിച്ചാണ് തീരുമാനമുണ്ടായത്. ആരിഫ് മുഹമ്മദ് ഖാന് വല്ലാതെ മുറിവേറ്റു. തന്റെ നിർദേശം തിരസ്കരിക്കില്ല എന്ന ധാരണയിൽ അദ്ദേഹം രാഷ്ട്രപതിയുമായി ബന്ധപ്പെട്ട് തലസ്ഥാനത്തു വരാനും ഓണററി ഡോക്ടറേറ്റ് സ്വീകരിക്കാനും ക്രമീകരണങ്ങൾ ചെയ്തു. എങ്കിലും രാഷ്ട്രപതി തലസ്ഥാനത്തു വന്ന് രാജ്ഭവനിൽ താമസിച്ച് വെറുതെ മടങ്ങി. അതോടെ ചാൻസലർ - സർക്കാർ പോരാട്ടകാലം തുടങ്ങി.
തുറന്ന പോരാട്ടത്തിന്റെ നാളുകളിലാണ് ആരിഫ് മുഹമ്മദ് ഖാനു സ്ഥലംമാറ്റമായത്. അദ്ദേഹത്തിന് സർക്കാർ യാത്രയയപ്പുപോലും നൽകിയില്ല. പുതിയ ഗവർണറായി അർലേക്കർ വന്നപ്പോൾ എല്ലാം പുതിയ തുടക്കംപോലെ കാണപ്പെട്ടു. ഏറ്റുമുട്ടലിന്റെ കാലം കഴിഞ്ഞതുപോലെ തോന്നി. പക്ഷേ, അർലേക്കർക്ക് കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു. തനിക്കുള്ള അധികാരം ഉപയോഗിച്ച് കേരളത്തിലെ ബിജെപിക്കാർക്കു പരമാവധി പദവികൾ കൊടുക്കണം എന്ന കാര്യത്തിൽ അദ്ദേഹം നടപടികളെടുത്തു.
മുഖ്യമന്ത്രി ഗവർണറെ കണ്ടു ചർച്ച നടത്തി. മന്ത്രിമാരെ ചർച്ചകൾക്ക് അയച്ചു. ഗവർണർക്ക് ഒന്നും കൊടുക്കാതെ എല്ലാം സ്വന്തമാക്കാനുള്ള മോഹം സിപിഎം ഉപേക്ഷിക്കാൻ തയാറായെന്നാണ് ഇപ്പോഴത്തെ സൂചനകൾ. ചർച്ചകൾ ഇനിയും നടക്കും എന്നാണ് നിയമമന്ത്രി പി. രാജീവ് പറയുന്നത്. ഏതായാലും പരസ്പരം അംഗീകരിച്ച് കാര്യങ്ങൾ നടത്താൻ ധാരണയാകുന്നതുപോലെയുണ്ട്. ഇനിയുള്ള കാലം സമാധാനപരമായി ഭരിക്കണം എന്ന് പിണറായി ആഗ്രഹിക്കുന്നുണ്ടാവും.
ക്രിമിനലുകൾക്ക് സംരക്ഷണം
അറിയപ്പെടുന്ന ക്രിമിനലുകൾക്ക് കൊടുക്കുന്ന ആദരവും സംരക്ഷണവും പാർട്ടിക്കു നല്ലതാണെങ്കിലും പൊതുജനങ്ങൾക്കിടയിൽ പാർട്ടിയോടുള്ള മതിപ്പ് കുറയ്ക്കുന്നുണ്ട്. ടിപി വധക്കേസിലെ കൊടി സുനി അടക്കമുള്ള പ്രതികൾ, സദാനന്ദൻ ആക്രമണക്കേസിലെ പ്രതികൾ, മാവേലിക്കര കാരണവർ കൊലക്കേസിലെ പ്രതി ഷെറിൻ, നവീൻ ബാബു കേസിലെ പ്രതി പി.പി. ദിവ്യ, പി.എം. മനോരാജ് തുടങ്ങിയവർക്ക് സിപിഎം എന്തെല്ലാം ഒത്താശകളാണ് ചെയ്യുന്നത്.
മട്ടന്നൂർ ആർഎസ്എസ് സഭാ കാര്യവാഹക് സി. സദാനന്ദൻ മാസ്റ്ററുടെ രണ്ടു കാലും വെട്ടിമാറ്റിയ കേസിലെ പ്രതികൾക്കു ജയിലിലേക്ക് കൊടുത്ത യാത്രയയപ്പ് യോഗത്തിൽ മുൻ മന്ത്രി കെ.കെ. ശൈലജ പങ്കെടുത്തത് നിരീക്ഷകരെ വല്ലാതെ അസ്വസ്ഥരാക്കി. അവരെല്ലാം നല്ലവരാണ്. കുറ്റം ചെയ്തവരെന്ന് ഞാൻ വിശ്വസിക്കുന്നില്ല- കെ.കെ. ഷൈലജ പറഞ്ഞു. ഒരാൾ അധ്യാപകനാണ്. അപരൻ സർക്കാർ ജീവനക്കാരനാണ്. സംഭവം നടക്കുന്പോൾ ഇവരിൽ പലരും രാഷ്ട്രീയം പോലും ഇല്ലാത്തവരായിരുന്നു. ശൈലജ തന്റെ പ്രവൃത്തിയെ ന്യായീകരിച്ചു പലതും പറഞ്ഞു. അതാണ് സിപിഎം തന്ത്രം. കൊടുംകുറ്റവാളികളെ ന്യായീകരിക്കാനും ആളുണ്ടാവും.
ഇര സഖാവാണെങ്കിലും കേസിൽ പ്രതിസ്ഥാനത്തു വരുന്നത് കൂടുതൽ പിടിയുള്ളവരായാൽ പാർട്ടി ഇരയുടെ കുടുംബത്തോടൊപ്പമാണെന്നു പരസ്യമായി പറഞ്ഞുകൊണ്ട് പ്രതിയെ സംരക്ഷിക്കാൻ വേണ്ടതെല്ലാം ചെയ്യും. ജീവിതകാലത്താകമാനം സഖാവായിരുന്ന കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ കേസിൽ പാർട്ടി അതാണു ചെയ്യുന്നത്. നവീന്റെ ഭാര്യ മഞ്ജുഷ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കുറ്റപത്രത്തിലെ 13 പിഴകൾചൂണ്ടിക്കാണിച്ചാണ് അവർ തുടരന്വേഷണം ആവശ്യപ്പെടുന്നത്.
Leader Page
“നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പോടെ യുഡിഎഫിന്റെ ജനകീയ അടിത്തറ വിപുലപ്പെട്ടു... ഗവര്‍ണര്‍ ആര്‍എസ്എസ് നേതാവായി ചുരുങ്ങുകയും രാജ്ഭവന് പാര്‍ട്ടി ഓഫീസാക്കി മാറ്റുകയും ചെയ്യുന്നു...”- കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
ജനങ്ങളുടെ മനോഭാവത്തിന്റെ ഒരു ചൂണ്ടുപലകയായിരുന്നു നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പി.വി. അന്‍വറിനെക്കൂടി ഉള്‍ക്കൊണ്ടു മുന്നോട്ടു പോകാന്‍ ശ്രമിച്ചെങ്കിലും അനവസരത്തില്‍ അദ്ദേഹം നടത്തിയ കുത്തുവാക്കുകള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലായിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു. ഇന്നലെ ദീപിക കോട്ടയം ഓഫീസിലെത്തിയ അദ്ദേഹം പത്രാധിപ സിമിതി അംഗങ്ങളുമായി സംസാരിക്കുകയായിരുന്നു.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചപ്പോള്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിക്ക് സീറ്റ് ലഭിക്കാത്തത് ജോയിക്ക് ഗോഡ്ഫാദറില്ലാത്തതിനാലാണെന്ന് അന്‍വര്‍ പറഞ്ഞത് അകല്ച്ചയിലേക്കാണു നയിച്ചത്. എല്‍ഡിഎഫ് അവര്‍ക്കു പറ്റിയ നല്ല സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെ സര്‍വസന്നാഹവുമായി ക്യാമ്പ് ചെയ്തു പ്രചാരണം നടത്തിയെങ്കിലും വന്‍ ഭൂരിപക്ഷത്തിലാണ് ആര്യാടന് ഷൗക്കത്ത് വിജയിച്ചത്.
2026ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ശുഭസൂചനയും ചൂണ്ടുപലകയുമാണ് നിലമ്പൂര്‍ തെരഞ്ഞെടുപ്പ്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പോടെ യുഡിഎഫിന്റെ ജനകീയ അടിത്തറ വിപുലപ്പെട്ടു. ഇതിനെ കൂടുതല്‍ ശക്തിപ്പെടുത്താനും വികസിപ്പിക്കാനുമുള്ള നടപടികള്‍ കോണ്‍ഗ്രസും യുഡിഎഫും കൈക്കൊള്ളുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ പുതുപ്പള്ളിയിലും തൃക്കാക്കരയിലും മൂന്നിരട്ടിയായി ഭൂരിപക്ഷം വര്‍ധിച്ചു. പാലക്കാട്ടും നിലമ്പൂരും നല്ല ഭൂരിപക്ഷത്തില്‍ ജയിക്കാനായി. ചേലക്കരയില്‍ എല്‍ഡിഎഫിന്റെ 40,000 ഭൂരിപക്ഷം 12,000ലേക്ക് കുറച്ചു. കേരളത്തിലെ വിലക്കയറ്റവും വന്യമൃഗ ആക്രമണവും കാര്‍ഷിക പ്രശ്നങ്ങളും ഉയര്‍ത്തിയായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുക.
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വന്യമൃഗശല്യവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നാല് അടിയന്തര പ്രമേയങ്ങള്‍ കൊണ്ടുവന്നെങ്കിലും ചര്‍ച്ചയ്ക്കു പോലും എടുത്തില്ല. വന്യമൃഗശല്യം ചര്‍ച്ച ചെയ്യാന്‍ ഒന്നരമണിക്കൂര്‍ പോലും നീക്കിവയ്ക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ഉന്നതതല യോഗം വിളിക്കാന്‍ മുഖ്യമന്ത്രിക്കു കത്ത് കൊടുത്തിട്ടും നടപടിയുണ്ടായില്ല. പാലായില്‍ നവകേരള സദസുമായി മുഖ്യമന്ത്രി എത്തിയപ്പോള്‍ സ്ഥലം എംപിയായിരുന്ന തോമസ് ചാഴികാടന് റബര്‍ വിഷയം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി പരസ്യമായി ശാസിച്ചത് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും റബര്‍ കര്‍ഷകരോടുള്ള മനോഭാവമാണ് വ്യക്തമാക്കുന്നത്. മലയോര പ്രദേശം പോലെ തീരപ്രദേശവും പ്രതിസന്ധിയിലാണെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു
232 രൂപ വേതനമുള്ള ആശാ വര്‍ക്കര്‍മാരോടുള്ള സര്‍ക്കാരിന്റെ മനോഭാവം അപലപനീയമാണ്. ഇതു നിലനില്ക്കുമ്പോള് കാര്യമായ പണിയൊന്നുമില്ലാത്ത പിഎസ്സി ചെയര്‍മാന്റെ ശമ്പളം 4,10,000 രൂപയാക്കി. കൊട്ടിഘോഷിച്ച നാഷണല്‍ ഹൈവേ വികസനം പൊട്ടിപ്പൊളിഞ്ഞു. അദാനി ടെന്‍ഡര്‍ എടുത്തത് 1800 കോടിക്കാണ്. അദാനി അതു സബ് കോണ്‍ട്രാക്ട് കൊടുത്തത് 900 കോടിക്ക്; അതായത്, പകുതി ലാഭം.
തദ്ദേശ തെരഞ്ഞെടുപ്പ്
അസംബ്ലി തെരഞ്ഞെടുപ്പില്‍ ഒരു ബൂത്തില്‍ വോട്ടു ചെയ്യുന്നവരുടെ എണ്ണം 1100 ആയി തെരഞ്ഞെടുപ്പു കമ്മീഷന് പരിമിതപ്പെടുത്തിയിട്ടുണ്ട്. ആ സാഹചര്യത്തില്‍ എല്ലാവര്ക്കും വോട്ട് ചെയ്യാന്‍ സാധിക്കും. എന്നാല്‍ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു വാര്‍ഡില്‍ വോട്ട് ചെയ്യുന്നവരുടെ എണ്ണം 1300 ആക്കി. ത്രിതല തെരഞ്ഞെടുപ്പില്‍ മൂന്നു വോട്ടുകള്‍ ചെയ്യണം. അതിനാൽ സമയത്ത് വോട്ടെടുപ്പ് തീരില്ല എന്നു പറയുന്നത്. പലര്‍ക്കും വോട്ടു മുടങ്ങും.
കേരള കോണ്‍ഗ്രസ് -എം
പാര്‍ട്ടികള്‍ എന്ന നിലയില്‍ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. യുഡിഎഫിന്റെ അടിത്തറ വിപുലീകരിക്കണമെന്നു തന്നെയാണ് ഞങ്ങളുടെ ആഗ്രഹം. അക്കാര്യം കേരള കോണ്‍ഗ്രസാണ് തീരുമാനിക്കേണ്ടത്. കേരളത്തിലെ ജനങ്ങളുടെ ന്യായവും സത്യവും എവിടെയാണെന്ന് കേരള കോണ്‍ഗ്രസ് -എം പരിശോധിക്കണം.
വനനിയമം
1972ല്‍ വനനിയമം വരുമ്പോള്‍ ഇക്കാലത്തേതുപോലെ വന്യമൃഗശല്യം ഇല്ല. ആ സമയം വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് നിയമം ഉണ്ടാക്കിയത്. ഇപ്പോള്‍ വന്യമൃഗം പെരുകി മനുഷ്യര്‍ക്കാണ് ജീവിതം വഴിമുട്ടിയത്. ഓസ്ട്രേലിയയില്‍ ദേശീയ മൃഗമായ കംഗാരു പെറ്റുപെരുകുമ്പോള്‍ അവയെ വെടിവയ്ക്കുകയാണ്. ഇവിടെ കാട്ടുപന്നിയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു കളയുകയാണ് വെളിച്ചെണ്ണ ഒഴിച്ച് വേവിച്ച് ഭക്ഷിക്കുകയാണു വേണ്ടത്. 1972ലെ വകുപ്പിലെ 62-ാം വകുപ്പില്‍ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി കേന്ദ്രസര്‍ക്കാരിനു പ്രഖ്യാപിക്കാം. എന്നാല്‍ ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോടു പറയുന്നില്ല.
ഗവര്‍ണറും ഭാരതാംബ വിവാദവും
ഭരണഘടനയുടെ ആമുഖത്തില്‍നിന്നു സോഷ്യലിസവും മതേതരതവും മാറ്റണമെന്നാണ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി പറയുന്നത്. ഇന്ത്യ മതരാഷ്ട്ര മല്ല, മതേതര രാഷ്ട്രമാണ്. ഭരണഘടനയുടെ ആമുഖം അതിന്റെ ഹൃദയമാണ്. ബിജെപി ഏതറ്റം വരെയും പോകും. ഗവര്‍ണര്‍ ആര്‍എസ്എസ് നേതാവായി ചുരുങ്ങുകയും രാജ്ഭവന് പാര്‍ട്ടി ഓഫീസാക്കി മാറ്റുകയും ചെയ്യുന്നു.
Leader Page
നിലന്പൂർ ജനത ഉപതെരഞ്ഞടുപ്പിലൂടെ നൽകിയ രാഷ്ട്രീയപാഠം പഠിക്കാനോ മനസിലാക്കാൻപോലുമോ ഇരുമുന്നണിക്കും സാധിക്കുന്നില്ല. അവരുടെ നേതാക്കളുടെ പ്രതികരണങ്ങൾ അതാണു വ്യക്തമാക്കുന്നത്. ആര്യാടൻ ഷൗക്കത്തിന്റെ ജയം, 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷയോടെ പോരാടാനുള്ള ഉണർവ് ജനാധിപത്യമുന്നണിക്ക് നല്കുന്നു. തോറ്റിരുന്നെങ്കിൽ ഇടതുമുന്നണി മൂന്നാംതവണയും അനായാസം കടന്നുകൂടും എന്ന വിശ്വാസം ശക്തമാകുമായിരുന്നു. ഇപ്പോൾ പോരാടാനുള്ള സാധ്യത തെളിഞ്ഞുനിൽക്കുന്നു. എങ്കിലും മുന്നണിക്ക് ഏറെ അഭിമാനിക്കാനിക്കാവുന്ന വിജയമാണ് എന്നു പറയാനാവില്ല.
ഉപതെരഞ്ഞെടുപ്പു ഫലം ഇടതു സർക്കാരിനുള്ള ഷോക്ക്ട്രീറ്റ്മെന്റാണ്; പിണറായിയുടെ തോൽവിതന്നെയാണ്. 2016 മുതൽ അവരുടെ കൈവശമിരിക്കുന്ന സീറ്റാണ് കൈമോശം വന്നത്. എന്നിട്ടും ഭരണവിരുദ്ധവികാരമല്ല പ്രതിഫലിക്കപ്പെട്ടതെന്നും ഞങ്ങൾ ഒന്നും തിരുത്തേണ്ടതില്ലെന്നും പറയുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നിലന്പൂരിലെ ഇടതുസ്ഥാനാർഥി എം. സ്വരാജും അത് ഏറ്റുപാടുന്നവരും “തല്ലണ്ടമ്മാവാ ഞാൻ നന്നാകൂല്ല” എന്നു പറയുന്ന മരുമകനെപ്പോലെ കണ്ണടച്ചിരുട്ടാക്കുകയാണ്. ഈ തെരഞ്ഞടുപ്പു വിജയത്തോടെ 2026ൽ നൂറു സീറ്റോടെ ഞങ്ങൾ കേരള ഭരണം പിടിക്കുമെന്ന് ഉറപ്പായി എന്ന ജനാധിപത്യമുന്നണിയുടെ അവകാശവാദവും യാഥാർഥ്യബോധമുള്ളതല്ല. മാതൃക തേടി അകലെയൊന്നും പോകേണ്ട. 2019ലെ ലോക്സഭാ തെരഞ്ഞടുപ്പിൽ സിപിഎമ്മിലെ എ.എം. ആരിഫ് ജയിച്ച, അരൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിലെ ഷാനിമോൾ ഉസ്മാൻ രണ്ടായിരത്തിലധികം വോട്ടിനു ജയിച്ചു. എന്നിട്ടോ? കോണ്‍ഗ്രസ്, മുഖ്യമന്ത്രി പദവിയെക്കുറിച്ചും മറ്റുമുള്ള തർക്കങ്ങളിലായി. 2021ൽ പിണറായി രണ്ടാംവട്ടവും മുഖ്യമന്ത്രിയായി.
കോ-ലീ മണ്ഡലം
ജനാധിപത്യമുന്നണിയുടെ സ്ഥാനാർഥി 2011ന് ശേഷം ജയിച്ചിട്ടില്ലെങ്കിലും കോണ്‍ഗ്രസിനും ലീഗിനും ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് നിലന്പൂർ. 2021ൽ അമരന്പലം, എടക്കര, കരുളായി, പോത്തുകൽ, വഴിക്കടവ് പഞ്ചായത്തുകളിലും നിലന്പൂർ മുനിസിപ്പാലിറ്റിയിലും അൻവറിനായിരുന്നു ലീഡ്. ഇക്കുറി കരുളായി ഒഴികെ എല്ലായിടത്തും ഷൗക്കത്ത് ലീഡ് ചെയ്തു.
ഈ ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് വോട്ട് ശതമാനം 2021 ലെ 45.34 ശതമാനത്തിൽനിന്നും 44.17 ശതമാനമായും കുറഞ്ഞു. ഇടതുമുന്നണിക്ക് വോട്ട് ശതമാനം 46.9 ൽനിന്നും 37.88 ശതമാനമായി. ഈ ശതമാനക്കുറവിനും തോൽവിക്കും അവർക്ക് കൃത്യമായ മറുപടി ഉണ്ട്. ഇടതുമുന്നണിയും കോണ്‍ഗ്രസ് വിമതനും കൂടി നേടിയതാണ് 2021 ലെ 46.9 ശതമാനം. വിമതൻ മുന്നണി വിട്ടപ്പോൾ അതു ചോർന്നു. നിലന്പൂരിലെ മത്സരം പല കാരണങ്ങൾ കൊണ്ടും ഗൗരവമായി എടുക്കാതിരുന്ന ബിജെപിയുടെ വോട്ട് ശതമാനം 2021 ലെ 4.96 ശതമാനത്തിൽ നിന്ന് 4.91 ആയി കുറഞ്ഞു.സ്വതന്ത്രനായി മത്സരിച്ച അൻവർ 11.23 ശതമാനം വോട്ട്പിടിച്ച് അത്ഭുതപ്പെടുത്തി. മുസ്ലിം തീവ്രവാദ പാർട്ടിയായി കണക്കാക്കപ്പെടുന്ന എസ്ഡിപിഐക്ക് 2021 ൽ 1.89 ശതമാനംവോട്ടാണ് ലഭിച്ചത്. 2025ൽഅത് 1.18 ആയി കുറഞ്ഞു. എല്ലാ പാർട്ടിക്കാർക്കും വോട്ടിലെ ശതമാനം കുറഞ്ഞ തെരഞ്ഞടുപ്പുഫലമാണ് നിലന്പൂരിൽ ഉണ്ടായത്.
കോണ്‍ഗ്രസും ലീഗും ഒന്നിച്ച് ഉറച്ചുനിന്നാൽ ഇടതുപക്ഷത്തെ തോൽപ്പിക്കാനാവുന്ന മണ്ഡലമാണ് നിലന്പൂർ എന്ന് വ്യക്തം. കുറെ മുസ്ലിം വോട്ട് പിടിക്കാനാവുന്ന കോണ്‍ഗ്രസ് വിമതരിലൂടെ മാത്രമെ സിപിഎമ്മിന് മണ്ഡലം പിടിക്കാനാവു.
ആഹ്ലാദിക്കാം, അഹങ്കരിക്കരുത്
ഉപതെരഞ്ഞെടുപ്പുകളിലെ വിജയം കണ്ട് കോണ്‍ഗ്രസ് അഹങ്കരിക്കരുത്.തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാട്ടും സിറ്റിംഗ് സീറ്റുകൾ നിലനിർത്തുകയാണു ചെയ്തത്. ഇടതുമുന്നണിയുടെ സിറ്റിംഗ് സീറ്റായ ചേലക്കര അവരും നിലനിർത്തി. കോണ്‍ഗ്രസ് വിമതനിലൂടെ ഇടതുമുന്നണി പിടിച്ച നിലന്പൂരിൽ വിമതൻ കൂറുമാറിയപ്പോൾ കോണ്‍ഗ്രസ് പിടിച്ചു. ചേലക്കരയിൽ ഇടതു ഭൂരിപക്ഷം കുറഞ്ഞു എന്നത് ജനാധിപത്യമുന്നണിക്ക് നല്ല സൂചനയാണ്. ഉപതെരഞ്ഞെടുപ്പുകളിലെ വിജയങ്ങളും ചേലക്കരയിലെ കുതിപ്പും കാണിക്കുന്നത് വോട്ടർമാർക്കിടയിൽ പിണറായിയോടുള്ള പകയാണ്. കോണ്‍ഗ്രസ് എന്തെങ്കിലും കൂടുതൽ നല്ല കാര്യം പറഞ്ഞതുകൊണ്ടോ പ്രവർത്തിച്ചതുകൊണ്ടോ അല്ല. ഉപതെരഞ്ഞെടുപ്പിൽ ജയിച്ചവരെല്ലാം 2026 ൽ ജയിക്കും എന്ന് തീർച്ചപറയാനാവുമോ?
പ്രതിപക്ഷ നേതാവ് പറഞ്ഞു, മൂന്നാംവട്ടവും പിണറായി വരും എന്നു കേട്ടാൽ ജനം പേടിച്ച് യുഡിഎഫിന് വോട്ടു ചെയ്യും എന്ന്. ശരിയാണ്. പക്ഷേ അവരുടെ പാർട്ടി വോട്ടുകൾ അവർക്കുതന്നെ കിട്ടും. നിഷ്പക്ഷരായ വോട്ടുകളാണ് ഇങ്ങനെ മാറുക. ഈ വോട്ടുകൾ പലയിടത്തു പോയാലോ? അതു തടയലാണ് ജനാധിപത്യമുന്നണിയുടെ തലവേദന.
പാർട്ടി ജയിക്കുന്ന കാലത്ത് അമരത്തുള്ളവൻ ചോദ്യംചെയ്യപ്പെടാത്തവനായി മാറാറുണ്ട്. പിണറായി വിജയനു സംഭവിച്ചത് അതാണ്. പാർട്ടി അടിമകൾ എല്ലാം സഹിക്കും. പിന്നെ എല്ലാത്തിലും പ്രയോജനം ഉണ്ടാക്കുന്നവരും. സാഹിത്യകാരന്മാരടക്കം. അത്തരം ലക്ഷ്യങ്ങൾ ഇല്ലാത്തവരാണ് ഭരണം മാറ്റുന്നത്. അവർ വോട്ടുചെയ്യുന്പോൾ അതു പ്രകടമാക്കുന്നു. ഇത്തരക്കാരിൽ ഒരാളെപ്പോലും അകറ്റാതിരിക്കുന്നിടത്താണ് എതിർപക്ഷത്തിന്റെ വിജയം. കാതു കുത്തിയവനെ വിട്ട് കടുക്കനിട്ടവനെ പേറാൻ അവർ തയ്യാറാവില്ല.
സതീശൻ പിണറായിയെപ്പോലെ ധാർഷ്ട്യം പുലർത്തുന്നു എന്ന ചിന്ത പാർട്ടിയിലും പുറത്തും ശക്തമാകുന്നുണ്ട്. ആപത്താണ് ഈ ശൈലി. ഞാൻ പ്രതിപക്ഷനേതാവായിരുന്നപ്പോൾ എത്രയോ ഉപതെരഞ്ഞെടുപ്പുകൾ ജയിച്ചു, എന്നെ ആരും ക്യാപ്റ്റൻ എന്ന് വിളിച്ചില്ലല്ലോ എന്ന രമേശ് ചെന്നിത്തലയുടെ പരസ്യ പരിഭവത്തിന് കൂടുതൽ ആഴമുണ്ട്.
2026ലെ നിയമസഭാതെരഞ്ഞെടുപ്പിൽ പിണറായിപക്ഷത്തെ തോൽപ്പിക്കുവാൻ ഇതുകൊണ്ടാവില്ല. പിണറായി സർക്കാരിനോടു പകയുള്ള മുഴുവൻപേരെയും ഒന്നിച്ചുനിർത്താൻ എതിർപക്ഷത്തിനാകണം. രാഷ്ട്രീയ തന്ത്രജ്ഞതയുള്ള നേതൃപാടവമാണ് കോണ്‍ഗ്രസിനു വേണ്ടത്.
നിലന്പൂരിൽ ഷൗക്കത്ത് ജയിച്ചു എന്നതു വാസ്തവം. പക്ഷേ പിണറായിയോടു പകയുള്ളവർ മുഴുവൻ ഷൗക്കത്തിന് വോട്ടുചെയ്തോ? ഇല്ല. പി.വി. അൻവർ പിടിച്ച 20,000 വോട്ടും പിണറായിവിരുദ്ധ വോട്ടുകളാവില്ലേ? വി.എസ്. ജോയിയും വി.വി. പ്രകാശിന്റെ കുടുംബവും കോണ്‍ഗ്രസിൽ ഉറച്ചുനിന്നത് അവരുടെ അന്തസ്. പക്ഷേ കോണ്‍ഗ്രസിനുള്ളിൽ ഒഴുക്കുണ്ടായി എന്ന് അൻവർ പറയുന്നതിൽ ഒരുകഴന്പും ഇല്ലെന്നുണ്ടോ. 2021 ൽ ഷൗക്കത്ത് ശരിക്കു പിടിച്ചെങ്കിൽ പ്രകാശ് വിജയിക്കുമായിരുന്നില്ലേ? സ്ഥാനാർഥിയായപ്പോൾ വോട്ടു ചോദിച്ചുപോലും ഷൗക്കത്തിന് പ്രകാശിന്റെ വീട്ടിലെത്താനായില്ല എന്ന സത്യം വ്യക്തമാക്കുന്നത് എന്താണ്. 2021ൽ പ്രകാശിനെ ഷൗക്കത്ത് വലിച്ചു എന്നല്ലേ? 2026 ൽ ഈ മണ്ഡലം നിലനിർത്താനാവുമെന്ന് ഉറപ്പുണ്ടോ. അന്ന് വി.എസ്. ജോയിയോ അതുപോലുള്ള ഒരു കോണ്‍ഗ്രസ് നേതാവോ റിബലായി വരില്ലെന്ന് ആരുകണ്ടു. ഇത്തരം ഒരു റിബൽ വന്നാൽ അൻവറും സഹായിക്കില്ലേ?
ജമാ അത്തെ ഇസ്ലാമി- വെൽഫെയർ പാർട്ടി ബന്ധം
തെരഞ്ഞെടുപ്പിൽ ജയിക്കാൻവേണ്ടി ഏത് ചെകുത്താനുമായും കൂട്ടുകൂടുന്നതിനും തിരിച്ചടി ഉണ്ടാവും. ഇത്തരത്തിൽ ഒരു കൂട്ടാണ് കോണ്‍ഗ്രസ് ജമാ അത്തെ ഇസ്ലാമിയുമായി ഉണ്ടാക്കുന്നത്. സമസ്തയെപ്പോലുള്ള മുസ്ലിം സംഘടനകൾപോലും ജമാ അത്തെ ഇസ്ലാമിക്ക് എതിരാണ്. ജമാ അത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉന്നയിക്കുന്നില്ലെന്നു കേരള അമീർ പി. മുജീബ് വിശദീകരിച്ചു. ജമാ അത്തെ ഇസ്ലാമി മാറിയെന്നു പറയണമെങ്കിൽ അവരുടെ സ്ഥാപക നേതാവിന്റെ ആശയം ഒഴിവാക്കണമെന്ന് സമസ്തയുടെ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു. മതവിശ്വാസികൾക്ക് അവരുടെ മതനിയമം പാലിക്കുവാനാകണം. അതിന് പ്രത്യേക പാർട്ടി വേണം എന്ന് പറയുന്നതാണ് മതരാഷ്ട്രവാദം. മതവ്യത്യാസമില്ലാതെ എല്ലാവരും മതരാഷ്ട്രവാദത്തിൽ നിന്ന് വിട്ടുനിൽക്കണം- കാന്തപുരം വ്യക്തമാക്കി. ഭരണം കിട്ടിയാൽ വെൽഫെയർ പാർട്ടി ഷൈലോക്കിനെപ്പൊലെ വില മേടിക്കും. മന്ത്രിമാരോ പദവികളോ ഇല്ലാതെ ഭരണത്തിന്റെ ആനുകൂല്യംനേടി ശക്തരാവും.
പഞ്ചായത്ത് തെരഞ്ഞെടുപ്പ്
കേരളം ഈ വർഷം പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് പോകും. അവിടെ എത്ര ശ്രമിച്ചാലും പിണറായി മാത്രം ആവില്ല തെരഞ്ഞെടുപ്പുവിഷയം. നല്ല സ്ഥാനാർഥികളാകും വിഷയം. വ്യക്തിബന്ധങ്ങൾക്ക് നല്ല വിലയുള്ള തെരഞ്ഞെടുപ്പാണ്. നിലന്പൂരിൽതന്നെ ഇക്കുറി ലീഡ് ചെയ്ത പഞ്ചായത്തുകൾ എല്ലാം കോണ്‍ഗ്രസിന് പിടിച്ചെടുക്കാനാവുമോ? ഒരു വാർഡിലെ വലിയ ലീഡുകൊണ്ട് പഞ്ചായത്തിൽ വോട്ടിൽ ലീഡ് നേടാനാവും. പക്ഷേ പഞ്ചായത്ത് ഭരണം പിടിക്കാനാവില്ല. പഞ്ചായത്തു തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി പിടിച്ചുനിൽക്കാനാണ് സാധ്യത.
പിണറായി തിരുത്തണം
പിണറായി സർക്കാരിനെതിരായ ജനവികാരം മനസിലാക്കണം. അതിനു സാധിക്കുന്നില്ല എന്നതാണ് സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും വലിയ വീഴ്ച. മൂന്നാം ഊഴത്തിനുള്ള തടസവും അതാണ്.
വികസനത്തെക്കുറിച്ച് പറയുന്ന കാര്യങ്ങൾ ജനത്തിന് മനസിലാകാത്തവയാണ്. കർഷകന് കൊടുത്തിരുന്ന സഹായങ്ങൾ കുറച്ചു. ആശാ വർക്കർമാർക്ക് 1000 രൂപ കൂട്ടിക്കൊടുക്കാനില്ല. എല്ലാ പെൻഷനും സർവീസ് പെൻഷൻകാര