പാലക്കാട്: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര ഇന്ന് ജില്ലയിൽ പ്രവേശിക്കും. രാവിലെ 6.30ന് ഷൊർണൂർ ചെറുതുരുത്തിയിൽ വെച്ചാണ് തൃശൂർ ജില്ലയിൽ നിന്ന് വരുന്ന യാത്രയ്ക്ക് സ്വീകരണം നൽകുന്നത്. എസ് എം പി ജംഗ്ഷൻ, കുളപ്പുള്ളി വഴി പട്ടാന്പിയിൽ എത്തിച്ചേരും. 10.30 ഓടെ പട്ടാന്പിയിലെത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് രാജപ്രസ്ഥം ഓഡിറ്റോറിയത്തിൽ അട്ടപ്പാടിയിലെ ആദിവാസികളുമായി സംവാദം നടത്തും. ആദിവാസി മൂപ്പന്മാർ, ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയവർ എന്നിവരുമായിട്ടായിരിക്കും സംവാദം. ജാഥക്കൊപ്പം മുന്നൂറ് പേർ സ്ഥിരാംഗങ്ങളായി പങ്കെടുക്കുന്നുണ്ട്.
ജില്ലയിൽ നിന്ന് 25,000 പേരാണ് യാത്രയിൽ പങ്കാളികളാകുക. രാവിലെ 6.30ന് പാലക്കാട്, മലന്പുഴ, തരൂർ, ഒറ്റപ്പാലം മേഖലകളിൽ നിന്നുള്ളവർ ഷൊർണൂർ എസ്എംപി ജംഗ്ഷനിലെത്തി യാത്രയിൽ പങ്കുചേരും. ഉച്ചയ്ക്ക്ശേഷം അട്ടപ്പാടി, മണ്ണാർക്കാട്, ശ്രീകൃഷ്ണപുരം, നെന്മാറ, ചെർപ്പുളശ്ശേരി, ചിറ്റൂർ, തൃത്താല മേഖലകളിലുള്ളവർ മൂന്ന് മണിയോടെ പട്ടാന്പിയിലെത്തി യാത്രയിൽ പങ്കെടുക്കും. വൈകീട്ട് ഏഴ് മണിയോടെ പൊതുസമ്മേളനത്തെ രാഹുൽഗാന്ധി അഭിസംബോധന ചെയ്യും. രാവിലെ 11 മണിമുതൽ നാല് മണിവരെയാണ് 25 കിലോമീറ്റർ ദൂരം വരുന്ന പദയാത്ര. ചെറുതുരുത്തിയിൽ വാദ്യാഘോഷങ്ങളുടെ അകന്പടിയോടെയാണ് ജാഥയ്ക്ക് വരവേൽപ്പ് നൽകുക. യാത്രപോകുന്ന വഴികൾ തനതു രീതിയിലുള്ള കലാരൂപങ്ങളും ഒരുക്കിയിട്ടുണ്ട്.
വൈകീട്ട് നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, കെ. സുധാകരൻ എംപി, വി.ഡി സതീശൻ, രമേശ് ചെന്നിത്തല, കെ മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ പങ്കെടുക്കും. 26ന് രാത്രി കൊപ്പത്ത് വിശ്രമിച്ച ശേഷം 27ന് രാവിലെ പുലാമന്തോൾ വഴി യാത്ര മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കും.