മാലിപ്പാറയിൽ കൃഷി നശിപ്പിച്ച് കാട്ടാനകൾ
1572665
Friday, July 4, 2025 4:47 AM IST
കോതമംഗലം: മാലിപ്പാറയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനകൾ മതിലും തകർത്ത് കൃഷിയും നശിപ്പിച്ചു. പിണ്ടിമന പഞ്ചായത്തിലെ മാലിപ്പാറയിൽ കടവുങ്കൽ സിജു ലൂക്കോസിന്റെ കൃഷിയിടത്തിൽ വ്യാഴാഴ്ച രാത്രിയെത്തിയ കാട്ടാനക്കൂട്ടമാണ് മതിൽ തകർത്ത് കൃഷിയും നശിപ്പിച്ചത്.
അൻപതോളം ചുവട് കപ്പ ആനകൾ പിഴുതെടുത്തിട്ടുണ്ട്. പൊതുമരാമത്ത് റോഡിലൂടെ വന്ന ആനകൾ മതിൽ തകർത്താണ് കൃഷിയിടത്തിൽ കയറിയത്. സമീപത്തെ മറ്റ് കൃഷിയിടങ്ങളിലും ആനകൾ കടന്നുകയറി. പൈനാപ്പിളും റന്പൂട്ടാനുമെല്ലാം നശിപ്പിച്ചവയിലുണ്ട്. പന ചവിട്ടി മറിച്ച് തിന്നുകയും ചെയ്തു.
കൃഷി നശിപ്പിച്ചതിന് പുറമെ കയ്യാലകളും തകർത്തിട്ടുണ്ട്. ടാർ റോഡിലൂടെയാണ് ഏറെ ദൂരം ആനകൾ സഞ്ചരിച്ചത്. രണ്ട് തവണയാണ് ഈ ഭാഗത്ത് ആനകളെത്തിയത്. രാത്രി ഒന്നോടെയായിരുന്നു ആദ്യത്തെ വരവ്. പടക്കംപൊട്ടിച്ചും ഒച്ചവച്ചും അവയെ ഓടിച്ചു. പിന്നീട് പുലർച്ചെ മൂന്നോടെ മറ്റൊരുകൂട്ടം ആനകളെത്തുകയായിരുന്നു.
വെറ്റിലപ്പാറ, മാലിപ്പാറ പ്രദേശങ്ങളിൽ ആനശല്യം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ആനകൾ നാട്ടിലിറങ്ങി വിഹരിച്ചു. നിരവധി പേരുടെ കൃഷികളാണ് നശിപ്പിച്ചത്. രാത്രിയിൽ ആനകളെ ഭയന്ന് വീടിന് പുറത്തിറങ്ങാൻ കഴിയുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. രാത്രിയായാൽ റോഡിലൂടെ സഞ്ചരിക്കാനും ഭയപ്പെടണം.
റബർ തോട്ടങ്ങളിൽ ടാപ്പിംഗിന് ഇറങ്ങാൻ കഴിയാത്ത സാഹചര്യവുമുണ്ട്. ആനശല്യം പരിഹരിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.