കോതമംഗലത്തെ പട്ടയ പ്രശ്നത്തിന് ഒരു മാസത്തിനകം പരിഹാരം
1572658
Friday, July 4, 2025 4:35 AM IST
കൊച്ചി: കോതമംഗലം താലൂക്കില്‍ പട്ടയം അനുവദിക്കുന്നത് സംബന്ധിച്ച പ്രശ്നങ്ങള്‍ ഒരു മാസത്തിനുള്ളില്‍ പരിഹരിക്കാന്‍ ധാരണ. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കോട്ടയത്ത് നടന്ന അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. നിലവില്‍ വനം വകുപ്പുമായി ബന്ധപ്പെട്ടാണ് സാങ്കേതിക തടസങ്ങള്‍ ഉള്ളത്. പ്രശ്നങ്ങള്‍ ഉന്നതതല യോഗം ചേര്‍ന്ന് പരിഹരിക്കാവുന്നതാണെന്ന് യോഗം നിരീക്ഷിച്ചു. ഇതില്‍ തീരുമാനം ആകുന്നതോടെ കോതമംഗലത്തിന്റെ നാളുകളായുള്ള പട്ടയ പ്രശ്നത്തിന് പരിഹാരമാകും.
പന്തപ്ര ആദിവാസി നഗറിലെ സമഗ്ര പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള വീടുകളുടെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. നിലവില്‍ 64 വീടുകളില്‍ 15 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി.
പുനരധിവാസത്തിന് അനുവദിച്ച സ്ഥലത്തെ തേക്ക് മരങ്ങള്‍ മുറിക്കാന്‍ കഴിയാത്തതിനാലാണ് പദ്ധതി പ്രതിസന്ധിയിലായതെന്ന് യോഗം ചൂണ്ടിക്കാട്ടി.ഏലൂര്‍ നഗരസഭയില്‍ പ്രഖ്യാപിച്ചിട്ടുള്ള സയന്‍സ് പാര്‍ക്കുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാൻ തീരുമാനമായി. എച്ച്ഐഎല്‍ കമ്പനി പാട്ടം റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി.