കോട്ടയം: ജില്ലയിലെ കിഴക്കന്‍ മേഖലകളിലെ 13 പഞ്ചായത്തുകളില്‍ കുടിവെള്ളമെത്തിക്കാനുള്ള മലങ്കര-മീനച്ചില്‍ കുടിവെള്ള പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതം ഉപയോഗിച്ചാണ് പദ്ധതിയുടെ നിര്‍മാണം. സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം മുടങ്ങിയതോടെ കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് പണം ചെലവഴിക്കുന്നത് നിര്‍ത്തി. ഇതോടെയാണ് നിര്‍മാണ പ്രവര്‍ത്തനം തടസപ്പെട്ടത്.
ഇടുക്കി ജലവൈദ്യുത പദ്ധതിയില്‍നിന്നു പുറന്തള്ളുന്ന വെള്ളം ശേഖരിച്ചുനിര്ത്തുന്ന തൊടുപുഴയിലെ മലങ്കര ജലാശയത്തില്‍നിന്നു ജില്ലയിലെ 13 പഞ്ചായത്തുകളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതാണ് മീനച്ചില്‍-മലങ്കര കുടിവെള്ള പദ്ധതി. ജില്ലയിലെ മൂന്നിലവ്, മേലുകാവ്, കടനാട്, രാമപുരം, തിടനാട്, ഭരണങ്ങാനം, മീനച്ചില്‍, തലപ്പലം, തലനാട്, തീക്കോയി, പൂഞ്ഞാര്‍, തെക്കേക്കര, കൂട്ടിക്കല്‍ എന്നീ പഞ്ചായത്തുകള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.
പദ്ധതിയുടെ കാല്‍ഭാഗത്തോളം നിര്‍മാണം പൂര്‍ത്തിയായിരുന്നു. ഇതിനിടയിലാണ് ഇപ്പോള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങൾ തടസപ്പെട്ടത്.
1243 കോടിയുടെ പദ്ധതി
രണ്ടു ഘട്ടമായി നടപ്പാക്കുന്ന പദ്ധതിക്കായി 1243 കോടിയാണ് ചെലവഴിക്കുന്നത്. ഫണ്ട് ലഭിക്കുന്നതില്‍ കാലതാമസമുണ്ടായതിനെത്തുടര്‍ന്ന് ഇടയ്ക്ക് നിര്‍മാണ പ്രവര്‍ത്തനം നിലച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കഴിയുമ്പോള്‍ ഫണ്ടിന്റെ കാര്യത്തിലെ അനിശ്ചിതത്വം മാറുമെന്നാണ് അധികൃതര്‍ പറയുന്നത്. പദ്ധതിയുടെ ഭാഗമായുള്ള പഞ്ചായത്തുകളില്‍ ഹൗസ് കണക്ഷന് നല്കുന്ന ജോലികളും ആരംഭിച്ചിരുന്നു.
രാജ്യത്തെ പ്രമുഖ കമ്പനികളാണ് വിവിധ ഘട്ടങ്ങളിലുള്ള നിര്‍മാണത്തിന് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. നീലൂരിലെ പ്ലാന്റ് നിര്‍മാണത്തിന് 99 കോടി രൂപ, മലങ്കര അണക്കെട്ടില്‍നിന്നു നീലൂരിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള പൈപ്പ്, പമ്പ് എന്നിവ സ്ഥാപിക്കുന്നതിന് 88 കോടി രൂപ എന്നിങ്ങനെയാണു രണ്ട് കമ്പനികള്‍ക്ക് കരാര്‍ നല്‍കിയിരുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി ജല അഥോറിറ്റി പാലായില്‍ പ്രത്യേക ഓഫീസും നിര്‍മാണം ഏകോപിപ്പിക്കുന്നതിന് മിക്ക കമ്പനികളും പാലായിലും ഈരാറ്റുപേട്ടയിലും തൊടുപുഴയിലും ഓഫീസുകളും തുടങ്ങിയിരുന്നു.
18 മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു ധാരണ. നിര്മാണത്തിനനുസരിച്ച് മൂന്നുതവണ കമ്പനികള്‍ക്ക് ബില്‍ മാറി തുക നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് നിര്‍മാണത്തിനുള്ള തുക ലഭിക്കാതായതോടെ കമ്പനികളും നിര്‍മാണം നിര്‍ത്തിവച്ചു.
പീച്ചി ഡാമിലേതു പോലെ ജലാശയത്തില്‍ പൊങ്ങിക്കിടക്കുന്ന ഫ്ളോട്ടിംഗ് മോട്ടോറാണ് പദ്ധതിക്കായി സ്ഥാപിക്കുന്നത്. 350 കുതിരശക്തിയുള്ള ആറു മോട്ടോറുകള്‍ മലങ്കര ജലാശയത്തിലെ പ്ലാറ്റ്ഫോമില്‍ സ്ഥാപിക്കും. ഇതില്‍ നാലെണ്ണം ഒരേസമയം പ്രവര്‍ത്തിപ്പിക്കും.
ഓരോ പഞ്ചായത്തിലും
ടാങ്കുകൾ
പമ്പ് ചെയ്യുന്ന വെള്ളം നീലൂരിലെത്തിച്ച് ശുദ്ധീകരിക്കും. നീലൂരില്‍ ഇതിനായി രണ്ടു ട്രീറ്റ്മെന്റ് പ്ലാന്റുകള്‍ സ്ഥാപിക്കും. 45 ദശലക്ഷം ലിറ്റര്‍ വെള്ളം കൊള്ളുന്ന ഒരു ടാങ്കും 20 ദശലക്ഷം, 18 ദശലക്ഷം വെള്ളം ശുദ്ധീകരിക്കാവുന്ന രണ്ടു ടാങ്കുകളുമുണ്ട്. കൂടാതെ വെട്ടിപ്പറമ്പിലും രാമപുരത്തുമാണ് വലിയ ടാങ്കുകള്‍.
ഓരോ പഞ്ചായത്തിലും ടാങ്കുകളുണ്ടാകും. വാട്ടര്‍ അഥോറിറ്റിയും ജല്‍ജീവന്‍ മിഷനും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിലൂടെ അരലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ളം വിതരണം ചെയ്യാൻ കഴിയും.