ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ അൽപ്പശി ഉത്സവം കൊടിയേറി
1601852
Wednesday, October 22, 2025 6:54 AM IST
പള്ളിവേട്ട 29ന്, ആറാട്ട് 30ന്
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ അൽപ്പശി ഉത്സവത്തിന് കൊടിയേറി. 29ന് സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിൽ പള്ളിവേട്ടയും 30ന് വൈകുന്നേരം ശംഖുമുഖം കടവിൽ ആറാട്ടും നടക്കും.
ഇന്നലെ രാവിലെ 8.30 നാണ് കൊടിയേറ്റ ചടങ്ങുകൾ ആരംഭിച്ചത്. കൊടിക്കൂറ പൂജയ്ക്ക് പിന്നാലെ പെരിയനന്പിയും പഞ്ചഗവ്യത്തുനന്പിയും കൊടിയും കൊടിക്കയറും തന്ത്രി തരണനല്ലൂർ സതീശൻ നന്പൂതിരിക്ക് കൈമാറി. കിഴക്കേഗോപുരത്തിനു മുന്നിലെ സ്വർണക്കൊടിമരത്തിൽ തന്ത്രി തരണനല്ലൂർ സതീശൻ നന്പൂതിരിപ്പാട് ഗരുഡരൂപാങ്കിതമായ കൊടി ഉയർത്തി. തുടർന്ന് തിരുവന്പാടി ക്ഷേത്രത്തിനു മുന്നിലെ വെള്ളിക്കൊടിമരത്തിൽ തന്ത്രി തരണനല്ലൂർ സജി നന്പൂതിരിപ്പാട് കൊടിയേറ്റി. രാത്രി 8.30ന് സിംഹാസന വാഹനത്തിൽ ഉത്സവശീവേലിയും നടന്നു.
സുന്ദര വിലാസം കൊട്ടാരത്തിനു മുന്നിൽ തയാറാക്കുന്ന വേട്ടക്കളത്തിലാണ് 29ന് പള്ളിവേട്ട നടത്തുന്നത്. പടിഞ്ഞാറേ നട വഴി ശ്രീപദ്മനാഭസ്വാമിയെയും തിരുവാന്പാടി ശ്രീകൃഷ്ണസ്വാമിയെയും തെക്കേടത്ത് നരസിംഹമൂർത്തിയേയും വേട്ടക്കളത്തിലേക്ക് എഴുന്നള്ളിക്കും. ക്ഷേത്രസ്ഥാനി പ്രതീകാത്മകമായി കരിക്കിൽ അന്പെയ്ത് വേട്ട നിർവഹിച്ചശേഷം വാദ്യഘോഷങ്ങളോടെ മടക്കി എഴുന്നള്ളിക്കും. 30ന് വൈകുന്നേരം അഞ്ചിന് പടിഞ്ഞാറെ നട വഴി ആറാട്ട് ഘോഷയാത്ര ആരംഭിക്കും.
തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, അരകത്ത് ദേവീക്ഷേത്രം, വടുവൊത്ത് മഹാവിഷ്ണുക്ഷേത്രം, ചെറിയ ഉദേശ്വരം മഹാവിഷ്ണക്ഷേത്രം എന്നിവിടങ്ങളിലെ ആറാട്ട് വിഗ്രഹങ്ങളുമായി ശംഖുമുഖത്ത് കൂടിയാറാട്ടാണ് നടക്കുന്നത്.
സുരക്ഷാ കാരണങ്ങൾ കരുതി ആറാട്ട് എഴുന്നള്ളത്തിൽ ഭക്തർ പങ്കെടുക്കുന്നത് പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. പത്തിനു ഗരുഡ വാഹനത്തിലാണ് പള്ളിവേട്ട എഴുന്നള്ളത്ത്. കൊടിയേറ്റിനു മുന്നോടിയായി മുളപൂജയ്ക്കുള്ള മണ്ണുനീർ കോരൽ ചടങ്ങ് നടന്നു. പടിഞ്ഞാറെ നടയിലെ മിത്രാനന്ദപുരം ക്ഷേത്രക്കുളത്തിൽ നിന്നാണ് മണ്ണുനീരു കോരിയത്.
കൊടിയേറ്റ് ചടങ്ങിനു ക്ഷേത്രം ഭരണസമിതി അംഗങ്ങളായ അവിട്ടം തിരുനാൾ ആദിത്യവർമ, കരമന ജയൻ, എ. വേലപ്പൻനായർ, എക്സിക്യൂട്ടീവ് ഓഫീസർ ബി. മഹേഷ്, മാനേജർ എൻ.കെ. അനിൽകുമാർ എന്നിവർ നേതൃത്വം നൽകി. ഉത്സവത്തോടനുബന്ധിച്ച് കിഴക്കേനട, തുലാഭാര മണ്ഡപം, ശ്രീപാദമണ്ഡപം എന്നിവിടങ്ങളിൽ എല്ലാ ദിവസവും കലാപരിപാടികളും നാടകശാലയിൽ രാത്രി 10 ന് കഥകളിയും അരങ്ങേറും.