കൊടുങ്ങല്ലൂർ: സെന്റ് മേരീസ് ദേവാലയത്തിൽ ഭാരതത്തിന്റെ അപ്പസ്തോലനായ മാർ തോമാശ്ലീഹയുടെ 1952-ാമത് ദുക്റാന തിരുനാളിന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ കൊടിയേറ്റം നിർവഹിച്ചു. തുടർന്ന് നടന്ന വിശുദ്ധ കുർബാനയ്ക്ക് ബിഷപ് മുഖ്യകാർമികത്വം വഹിച്ചു. വികാരി ഫാ. റാഫേൽ പഞ്ഞിക്കാരൻ, ഫാ. ജോർജി തേലപ്പിള്ളി എന്നിവർ സഹകാർമികരായി.
തുടർന്ന് ലദീഞ്ഞ്, നൊവേന, തിരുനാൾ പ്രദക്ഷിണം എന്നിവ നടന്നു. തിരുക്കർമങ്ങൾക്കു ശേഷം ചേർന്ന യോഗത്തിൽ ഇടവകയിൽ പുതിയതായി രൂപീകൃതമായ അപ്പൻമാരുടെ സംഘടനയായ പിതൃവേദിയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ്് ജോൺസൺ എലുവത്തിങ്കൽ, സെക്രട്ടറി ഷാജു തോമസ് കൂളിയാടൻ, ട്രഷറർ ഗിൽബർട്ട് ചിറയ്ക്കൽ എന്നിവർ സംസാരിച്ചു. നാമഹേതുക തിരുനാൾ ആഘോഷിക്കുന്ന ബിഷപ്പിന് നിയ ഡേവിസ് കാഞ്ഞിരത്തിങ്കൽ ആശംസകൾ നേർന്നു.
തുടർന്ന് കൽവിളക്കിൽ തിരി തെളിയിച്ചുകൊണ്ട് ബിഷപ് ഇടവകയുടെ റൂബി ജൂബിലി പ്രഖ്യാപനവും യുവജനവർഷ ആചരണത്തിന് തുടക്കവും കുറിച്ചു. ഭവനങ്ങളിൽ ഉയർത്തുന്നതിനുള്ള ജൂബിലി പതാകകൾ കുടുംബകൂട്ടായ്മ പ്രസിഡന്റുമാരായ ഷാജി ചാക്കോ ചെറിയാലത്ത്, ജോൺസൺ എലുവത്തിങ്കൽ, തോമസ് ചാക്കോള എന്നിവർക്കു കൈമാറി. വേദിയിൽ റോബിൻ പാറോക്കാരൻ തയാറാക്കിയ ഇടവക മധ്യസ്ഥയായ സ്വർഗാരോപിത മാതാവിന്റെ ഛായാചിത്രം ബിഷപ് അനാഛാദനം ചെയ്തു.
ദുക്റാന തിരുനാൾ ദിനമായ മൂന്നിന് രാവിലെ 9.30 ന് ആഘോഷമായ വിശുദ്ധ കുർബാന അർപ്പിക്കും. തിരുനാൾ പ്രദക്ഷിണത്തിനുശേഷം ഊട്ട് നേർച്ച ആരംഭിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. റാഫേൽ പഞ്ഞിക്കാരൻ, സിസ്റ്റേഴ്സ്, കൈകാരന്മാരായ ഗിൽബർട്ട് ചിറക്കൽ, ജോസ് മാത്യു തോട്ടനാനിയിൽ, ജോമോൻ കൂരൻ, ജനറൽ കൺവീനർ ആന്റണി പടമാടൻ, എസ്വൈഎം പ്രസിഡന്റ് ആൽബിൻ ലാലു ചെറിയാലത്ത്, സോവനീർ കമ്മറ്റി കൺവീനർ ജോൺസൺ ഇലുവത്തിങ്കൽ, പബ്ലിസിറ്റി കൺവീനർ ആന്റണി ചെറിയാലത്ത് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.