മുണ്ടക്കയം: വർഷങ്ങളായി തകർന്നുകിടക്കുന്ന കരിനിലം-പശ്ചിമ-കൊട്ടാരംകട റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടു റോഡ് സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തേങ്ങ ഉടയ്ക്കൽ പ്രതിഷേധ പരിപാടിയിൽ ആയിരങ്ങൾ അണിനിരന്നു.
രാവിലെ 11ന് കരിനിലം പോസ്റ്റ്ഓഫീസ് പടിക്കൽ സ്ഥലത്തെ മുതിർന്ന പൗര ഹൗവക്കുട്ടിയുമ്മ നാളികേരം ഉടച്ച് ഉദ്ഘാടനം ചെയ്തു. ചെയർമാൻ സിനിമോൾ തടത്തിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൺവീനർ ജാൻസി തൊട്ടിപ്പാട്ട്, സെക്രട്ടറി അഖിലേഷ് എം. ബാബു, എം.എസ്. അഖിൽ, ബെന്നി ചേറ്റുകുഴി, കമ്മിറ്റി അംഗങ്ങൾ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.
റോഡ് കടന്നുപോകുന്ന വിവിധ ഭാഗങ്ങളായ 96 കവല, പ്ലാക്കപ്പടി, പന്തുകളം, തലനാട് കവല, പശ്ചിമ അങ്കണവാടി ജംഗ്ഷൻ, പശ്ചിമദേവീ ക്ഷേത്രം, പുതിയ കോളനി, 504 ടോപ്, വെള്ളാനിക്കവല, കൊട്ടാരംകട എന്നിവടങ്ങളിലും വിവിധ ജനവാസ മേഖലകളിലുമായി സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകൾ നാളികേരമുടച്ച് പ്രതിഷേധിച്ചു. റോഡ് സഞ്ചാരയോഗ്യമാകും വരെ പ്രതിഷേധ പരിപാടികൾ തുടരുമെന്നും തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി വരും ദിവസങ്ങളിൽ ജനകീയ യോഗങ്ങൾ നടത്തുമെന്നും റോഡ് സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു.