ഇത്തരം സമരങ്ങൾ ഉണ്ടാക്കുന്നതിൽ വിദേശ സ്ഥാപനങ്ങൾ പങ്കുവഹിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാൻ വ്യാവസായിക ഇന്റലിജൻസ് യൂണിറ്റുകൾ അന്വേഷണം നടത്തണമെന്ന് ജിടിആർഐ ആവശ്യപ്പെട്ടിട്ടുണ്ട്
തമിഴ്നാട് സർക്കാർ വേഗത്തിൽ നടപടിയെടുത്തില്ലെങ്കിൽ, ഒരു പതിറ്റാണ്ട് മുന്പ് നോക്കിയയുടെ ശ്രീപെരുന്പത്തൂർ പ്ലാന്റ് അടച്ചുപൂട്ടിയതുപോലുള്ള കാര്യങ്ങളിലേക്കു കടന്നേക്കാമെന്ന് ജിടിആർഐ മുന്നറിയിപ്പ് നൽകി. നോക്കിയ പ്ലാന്റ് പൂട്ടിയതോടെ തൊഴിൽ നഷ്ടത്തിനും നിർമാണ യൂണിറ്റ് ചൈനയിലേക്ക് മാറ്റുന്നതിനുമിടയാക്കി.
ഇന്ത്യയിൽ ഇലക്ട്രോണിക് ഉത്പന്നമേഖലയിൽ തമിഴ്നാടിന് വലിയ സ്വാധീനമാണുള്ളത്. ഇന്ത്യയുടെ ഇലക്ട്രോണിക്സ് കയറ്റുമതിയുടെ 34 ശതമാനവും തമിഴ്നാട്ടിൽനിന്നാണ്.
ഫോക്സ്കോണ്, സാൻമിന, ഫ്ളെക്സ് തുടങ്ങിയ പ്രമുഖ കന്പനികൾ ഉൾപ്പെടുന്ന മേഖലയിൽ തുടരുന്ന അശാന്തി ഉത്പാദന ആവാസവ്യവസ്ഥയ്ക്ക് കോട്ടമാകുമെന്നും ജിടിആർഐ സ്ഥാപകൻ അജയ് ശ്രീവാസ്തവയെ ഉദ്ധരിച്ച് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.
പണിമുടക്ക് തുടരുന്നത് നിക്ഷേപകർക്കും ബഹുരാഷ്ട്ര കോർപറേഷനുകൾക്കും സുസ്ഥിരമായ പ്രവർത്തനങ്ങൾ നിലനിർത്താനുള്ള ഇന്ത്യയുടെ ശേഷിയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ പ്രമുഖ ഇലക്ട്രോണിക്ക് നിർമാണ ഹബ് എന്ന നിലയിൽ തമിഴ്നാടിന്റെ പ്രശസ്തിക്ക് പണിമുടക്ക് ഗുരുതരമായ ഭീഷണിയാണെന്ന് ജിടിആർഐ മുന്നറിയിപ്പ് നൽകി.
പ്രതിസന്ധി പരിഹരിക്കുന്നതിൽ ഉണ്ടാകുന്ന കാലതാമസം തൊഴിൽനഷ്ടത്തിനും വികസനം മുരടിക്കുന്നതിനും നിക്ഷേപകരുടെ ആത്മവിശ്വാസം ഇല്ലാതാക്കുന്നതിനും കാരണമാകും. മേഖലയിലെ മറ്റ് പ്രമുഖ നിർമാതാക്കളിലേക്ക് അശാന്തി പടരുന്നത് തടയാൻ സംസ്ഥാന-കേന്ദ്ര സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് ജിടിആർഐ അഭ്യർഥിച്ചു.