യുക്രെയ്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അമേരിക്കന്‍ മെത്രാന് സമിതി
Wednesday, March 5, 2025 2:09 AM IST
വാഷിംഗ്ടണ്‍ ഡിസി: റഷ്യന്‍ അധിനിവേശ ആക്രമണങ്ങള്ക്കിടയില്നിന്നു കരകയറാന്‍ പാടുപെടുന്ന യുക്രെയ്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അമേരിക്കന്‍ മെത്രാന് സമിതി.
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയും തമ്മിൽ വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ നടന്ന ചർച്ച അലസിപ്പിരിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യുക്രെയ്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎസ് മെത്രാന് സമിതി അധ്യക്ഷന്‍ ആർച്ച്ബിഷപ് തിമോത്തി ബ്രോഗ്ലിയോ രംഗത്ത് വന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
പ്രാർഥനയുടെയും പ്രായശ്ചിത്തത്തിന്റെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും സമയമായ വിശുദ്ധ നോമ്പുകാലം ആരംഭിക്കുമ്പോൾ യുക്രെയ്നിലെ രക്തസാക്ഷികളായ ജനങ്ങളോടുള്ള ഐക്യദാർഢ്യത്തിൽ ഫ്രാൻസിസ് മാർപാപ്പയോടൊപ്പം ചേരുകയാണെന്ന് ആർച്ച്ബിഷപ് പറഞ്ഞു.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെയോ യുക്രെയ്ന് പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിയെയോ പേരെടുത്ത് പറയാതെ, റഷ്യൻ അധിനിവേശ പ്രദേശങ്ങളില്‍ കത്തോലിക്കാ സഭയെ പീഡിപ്പിക്കുന്നതിനെയും യുക്രെയ്ന് സർക്കാർ യുക്രേനിയൻ ഓർത്തഡോക്സ് സഭയെ (മോസ്കോ പാത്രിയാർക്കേറ്റ്) അടിച്ചമർത്തുന്നതിനെയും ആർച്ച്ബിഷപ് ബ്രോഗ്ലിയോ അപലപിച്ചു.
കത്തോലിക്കരായ നമുക്ക്, യുക്രെയ്നിലെ കഴിഞ്ഞകാല അധിനിവേശങ്ങൾ രാജ്യത്ത് കത്തോലിക്കാ സഭയെ പലതരത്തിലുള്ള അടിച്ചമർത്തലുകൾക്ക് വിധേയമാക്കിയിട്ടുണ്ടെന്ന് നന്നായി അറിയാം; നമ്മുടെ സഹോദരീസഹോദരന്മാരെ വീണ്ടും രഹസ്യമായി പീഡിപ്പിക്കുന്നതിന് നാം അനുവദിക്കരുത്. എല്ലാ യുക്രെയ്ന്കാരുടെയും മതസ്വാതന്ത്ര്യത്തെ മാനിക്കണമെന്ന ഫ്രാൻസിസ് മാർപാപ്പയുടെ അഭ്യർഥന താൻ ആവര്‍ത്തിക്കുന്നുവെന്നും ആർച്ച്ബിഷപ് പറഞ്ഞു.
ഒരു ക്രൈസ്തവ സഭയും നേരിട്ടോ അല്ലാതെയോ തടയപ്പെടരുത്. ദേവാലയങ്ങള്‍ അക്രമത്തിന് ഇരയാക്കരുത്. വിഭൂതി ബുധനാഴ്ച ആചരണത്തില്‍ ലഭിക്കുന്ന തുക യുക്രെയ്ന് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ സഭയ്ക്ക് പ്രയോജനകരമാകുമെന്നും അമേരിക്കയിലെ കത്തോലിക്കർ, യുക്രെയ്ന്റെ സമാധാനത്തിനായി പ്രാർത്ഥിക്കണമെന്നും അമേരിക്കന്‍ മെത്രാന് സമിതി പ്രസിഡന്റ് ആഹ്വാനം ചെയ്തു.