നസറുള്ളയുടെ സംസ്കാരം നടത്തി; പതിനായിരങ്ങൾ പങ്കെടുത്തു
Monday, February 24, 2025 1:00 AM IST
ബെയ്റൂട്ട്: അഞ്ചു മാസം മുന്പ് ഇസ്രേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ളയുടെ മൃതദേഹം ഇന്നലെ ഔദ്യോഗികമായി സംസ്കരിച്ചു. നസറുള്ള കൊല്ലപ്പെട്ട ശേഷം ഒരാഴ്ച ഹിസ്ബുള്ളയ്ക്കു നേതൃത്വം നല്കിയ ഹാഷിം സഫിയുദ്ദീന്റെ സംസ്കാരച്ചടങ്ങുകളും ഇതോടൊപ്പം നടന്നു.
ലബനീസ് തലസ്ഥാനമായ ബെയ്റൂട്ടിലെ സ്പോർട്സ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങുകളിൽ ഹിസ്ബുള്ളയെ പിന്തുണയ്ക്കുന്ന പതിനായിരങ്ങൾ പങ്കെടുത്തു. ഇറാനിൽനിന്നു വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അടക്കമുള്ളവർ എത്തിയിരുന്നു.
ഹിസ്ബുള്ളയെ മൂന്നു പതിറ്റാണ്ട് നയിച്ച നസറുള്ള കഴിഞ്ഞ വർഷം സെപ്റ്റംബർ 27ന് ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ ബങ്കറിൽ കമാൻഡർമാരുടെ യോഗത്തിൽ പങ്കെടുക്കവേയാണു കൊല്ലപ്പെട്ടത്. തുടർന്ന് നസറുള്ളയുടെ മൃതദേഹം താത്കാലികമായി, മകൻ ഹാദിയുടെ ശവകുടീരത്തിനടുത്ത് അടക്കം ചെയ്യുകയായിരുന്നു.
ഇസ്രേലി ആക്രമണങ്ങളിൽ ഹിസ്ബുള്ള ദുർബലമായിട്ടില്ലെന്നു ബോധ്യപ്പെടുത്താനാണ് ഇന്നലെ പതിനായിരങ്ങളെ പങ്കെടുപ്പിച്ച് വിപുലമായ സംസ്കാരച്ചടങ്ങുകൾ നടത്തിയതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.