വിദേശജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയയാൾ പിടിയിൽ
Monday, July 14, 2025 3:20 AM IST
ആലത്തൂർ: വിദേശരാജ്യങ്ങളിൽ ജോലിവാഗ്ദാനം നൽകി തട്ടിപ്പുനടത്തിയ ആളെ ആലത്തൂർ പോലീസ് പിടികൂടി. കോഴിക്കോട് കല്ലുരുട്ടി സ്വദേശി മനോജ് (49) ആണു പിടിയിലായത്. ഇറ്റലി, ജർമനി തുടങ്ങിയ വിദേശരാജ്യങ്ങളിൽ നഴ്സിംഗ് ഉള്‍പ്പെടെ ജോലി വാഗ്ദാനംചെയ്ത് സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നുള്ളവരിൽനിന്നു കോടിക്കണക്കിനു രൂപ തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്.
ആലത്തൂർ ബസ് സ്റ്റാൻഡിൽ തിരംഗ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനം ആരംഭിച്ച ഇയാൾ പാലക്കാട്, കോട്ടയം, ആലപ്പുഴ, തൊടുപുഴ, എറണാകുളം, വയനാട്, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ സമാന സ്ഥാപനങ്ങൾ നടത്തി ഓണ്‍ലൈൻ കോഴ്സും ജോലിയും വാഗ്ദാനംചെയ്ത് തട്ടിപ്പുനടത്തിവരികയായിരുന്നു. തട്ടിപ്പിനിരയായ കോട്ടയം മണർകാട് സ്വദേശി നൽകിയ പരാതിയിലാണ് ആലത്തൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതി എറണാകുളം കളമശേരിയിൽ ഒരു മീറ്റിംഗിൽ പങ്കെടുക്കുന്നതിനായി എത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ആലത്തൂർ പോലീസ് ഇൻസ്പെക്ടർ ടി.എൻ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ എസ്ഐ ജിതിൻകുമാർ, ഡ്രൈവർ സിപിഒ ഇൻഷാദ്, ജിഎസ്സിപിഒ പീയുഷ്, ഹോംഗാർഡ് ജയപ്രകാശ് എന്നിവർചേർന്നാണു പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ആലത്തൂരിലെ കന്പനിക്കെതിരേ നേരത്തേ അറുപതിലധികം പരാതി ലഭിച്ചിരുന്നു. അന്വേഷണം നടക്കുന്നതിനിടെ പ്രതികൾ പണം തിരികെനൽകാമെന്നു വാഗ്ദാനം ചെയ്തെങ്കിലും പിന്നീട് ആലത്തൂരിലെ സ്ഥാപനം മുന്നറിയിപ്പില്ലാതെ പൂട്ടി രക്ഷപ്പെടുകയായിരുന്നു. അടുത്തിടെ എറണാകുളത്ത് സ്ഥാപനം തുടങ്ങി തട്ടിപ്പുനടത്തിവരുന്നതിനിടയിലാണു പ്രതി പിടിയിലായതെന്ന് ആലത്തൂർ ഇൻസ്പെക്ടർ ടി.എൻ. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. നിലവിൽ മനോജിനെതിരേ ആലത്തൂർ സ്റ്റേഷനിൽ ഏഴു പരാതികൾ ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.