ഇ-മാലിന്യ ശേഖരണ പരിപാടി ഇന്നുമുതൽ
Tuesday, July 15, 2025 1:40 AM IST
തിരുവനന്തപുരം: വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ഇലക്ട്രോണിക് മാലിന്യങ്ങൾ ഹരിതകർമസേനാംഗങ്ങൾ വഴി ശേഖരിക്കുന്നതിനുള്ള പ്രത്യേക പരിപാടി ഇന്ന് ആരംഭിക്കും. ആദ്യഘട്ടമായി നഗരസഭകളിലാണ് ആരംഭിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം നെയ്യാറ്റിൻകര അമരവിളയിൽ ഇന്നു രാവിലെ 11ന് തദ്ദേശഭരണ മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും.
തദ്ദേശസ്ഥാപനങ്ങൾ വർഷത്തിൽ രണ്ടുതവണ ഇ മാലിന്യങ്ങൾ ശേഖരിക്കുന്ന പ്രവർത്തനം പലയിടത്തും നിലവിലുണ്ട്. എന്നാൽ ശേഖരണം കൂടുതൽ ഫലപ്രദമാക്കുന്നതിന് ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ ഉത്തരവുപ്രകാരം പുതിയ യജ്ഞം ആരംഭിക്കുന്നത്.
ഇതു പ്രകാരം, പുനഃചംക്രമണം ചെയ്യാൻ സാധിക്കുന്ന ഇ-മാലിന്യങ്ങൾക്ക് ക്ലീൻ കേരള കമ്പനി നിശ്ചയിച്ച് പ്രസിദ്ധപ്പെടുത്തിയ നിശ്ചിത വിലയും ലഭിക്കും. ഇ-വേസ്റ്റിന്റെ ശാസ്ത്രീയമായ നിർമാർജനം ഉറപ്പാക്കുകയാണ് ഈ യജ്ഞത്തിന്റെ ഉദ്ദേശ്യം.
ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ നേതൃത്വത്തിൽ, ശുചിത്വമിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിത കർമ്മ സേന, കുടുംബശ്രീ, സ്കൂളുകൾ, കോളജുകൾ, റെസിഡൻസ് അസോസിയേഷനുകൾ, ഇലക്ട്രോണിക് റീട്ടെയിലർമാർ എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇ-വേസ്റ്റ് എന്നത് പ്രവർത്തനരഹിതമോ കാലഹരണപ്പെട്ടതോ ആയ ഇലക്ട്രോണിക് ഉപകരണങ്ങളാണ്.
ടിവി, റഫ്രിജറേറ്റർ, വാഷിംഗ് മെഷിൻ, മൈക്രോവേവ് ഓവൻ, മിക്സർ ഗ്രൈൻഡർ, ഫാൻ, ലാപ്ടോപ്, സിപിയു, സിആർടി മോണിറ്റർ, മൗസ്, കീബോർഡ്, എൽസിഡി മോണിറ്റർ, പ്രിന്റർ, ഫോട്ടോസ്റ്റാറ്റ് മെഷിൻ, അയൺ ബോക്സ്, മോട്ടോർ, സെൽഫോൺ, ടെലിഫോൺ, റേഡിയോ, മോഡം, എസി, ബാറ്ററി, ഇൻവർട്ടർ, യുപിഎസ്, സ്റ്റബിലൈസർ, വാട്ടർ ഹീറ്റർ, വാട്ടർ കൂളർ, ഇൻഡക്ഷൻ കുക്കർ, എസ്എംപിഎസ്, ഹാർഡ് ഡിസ്ക് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.