അക്രമം നടത്തുന്നതു വിദ്യാര്ഥികളെന്നു പറയുന്ന ഗുണ്ടാസംഘം: കേരള വിസി
Tuesday, July 15, 2025 1:40 AM IST
തൃശൂര്‍: വിദ്യാര്ഥികളെന്നു പറയുന്ന സ്ഥിരം ഗുണ്ടാസംഘമാണു കേരള യൂണിവേഴ്സിറ്റിയില്‍ അക്രമം നടത്തുന്നതെന്നും സിന്‍ഡിക്കറ്റ് യോഗം ചേരാതെ രജിസ്ട്രാറുടെ സസ്പെന്ഷന് റദ്ദാക്കിയെന്നൊക്കെയാണു പറയുന്നതെന്നും കേരള സർവകലാശാല വിസി ഡോ. മോഹനന് കുന്നുമ്മല്‍.
രാമനിലയത്തില്‍ ഗവര്‍ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു വിസി. രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറിനും സിന്ഡിക്കേറ്റിനുമെതിരായ നിലപാടുകള്‍ ഗവര്‍ണറെ വിസി അറിയിച്ചു.
തനിക്കു നടപടിയെടുക്കാന്‍ അധികാരമില്ലെങ്കില്‍ കോടതിയെ സമീപിക്കുകയല്ലേ വേണ്ടത്. സസ്പെന്ഷന് പിന്‍വലിച്ചെന്ന രജിസ്ട്രാറുടെ വാദം തെറ്റാണ്. കോടതിയില്ചെന്നു സസ്പെന്ഷന് നിയമപരമാണോയെന്നു തെളിയിക്കട്ടെ.
ഇല്ലാത്ത കടലാസ് കോടതിയില്‍ കാണിച്ചെന്നുപറഞ്ഞ് രജിസ്ട്രാര്‍ പരാതി പിന്‍വലിച്ചു. താന്‍ വിസിയായ സര്‍വകലാശാലയുടെ മുറ്റത്തും തിരുവനന്തപുരത്തു ഭാര്യവീട്ടില്പോയും അക്രമം കാട്ടി. താന്‍ അവിടെച്ചെന്നാല്‍ പോലീസിനും വിദ്യാര്‍ഥികള്‍ക്കും അടികിട്ടും.
2500 ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിടാന്‍ വിസിയെ കാത്തുകിടക്കുകയാണെന്ന വാര്‍ത്ത തെറ്റാണ്. 400 ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണുള്ളത്. ഓഫീസില്ചെന്നാല് ഉടന്‍ അതു പൂര്‍ത്തിയാക്കാനാകുമെന്നും വിസി പറഞ്ഞു.