ഏലത്തിന് ഉണർവ് ഹൈറേഞ്ചിലെ മധ്യവർത്തികൾ ഏലം സ്റ്റോക്ക് വിറ്റുമാറാൻ മത്സരിച്ചു. സീസൺ മുന്നിൽ കണ്ടുള്ള വിൽപ്പനയ്ക്കാണ് അവർ തിടുക്കം കാണിച്ചത്. ആഭ്യന്തര വ്യാപാരികളും കയറ്റുമതിക്കാരും വിൽപ്പനയ്ക്ക് എത്തിയ ചരക്കത്രയും കുറഞ്ഞ വിലയ്ക്ക് കൈക്കലാക്കി. വാരാന്ത്യം ശരാശരി ഇനങ്ങൾ കിലോ 2157 രൂപയിലും മികച്ചയിനങ്ങൾ 2481 രൂപയിലുമാണ്. ഇതിനിടയിൽ കാലാവസ്ഥാ വ്യതിയാനം മൂലം വിളവെടുപ്പ് ഒക്ടോബറിലേക്ക് വൈകുമെന്ന സൂചനകൾ വിലയിരുത്തിയാൽ ഉത്സവ ഡിമാന്റിൽ നിരക്ക് ഉയർത്താം.
ഏലക്കയിൽനിന്നുള്ള മൂല്യവർധിത ഉത്പന്ന കയറ്റുമതി സാധ്യതകൾക്ക് നീക്കംതുടങ്ങി. സുഗന്ധവ്യഞ്ജന കയറ്റുമതി പ്രോത്സാഹിപ്പിക്കുന്ന ഭാഗമായാണ് ഈ നീക്കം. ഗൾഫ് മേഖലയിൽ ഏലത്തിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾക്ക് വ്യക്തമായ വിപണന സാധ്യതയുണ്ടെങ്കിലും അതൊന്നും പ്രോത്സാഹിപ്പിക്കാൻ നാളിതുവരെ കേന്ദ്ര ഏജൻസി മുൻകൈയെടുത്തില്ല.
വർഷങ്ങളായി സൗദി അറേബ്യ നമ്മുടെ ഏലക്ക ഇറക്കുമതി നിരോധിച്ചിട്ട്. ഇന്ത്യൻ ഏലത്തിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയെങ്കിൽ വിഷയം ചർച്ചയിലുടെ പരിഹരിക്കാൻ കേന്ദ്ര ഏജൻസിയിലെ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. ഇന്ത്യൻ സുഗന്ധവ്യഞ്ജന റാണിയുടെ അവസ്ഥ ഇതാണെങ്കിൽ മറ്റ് ഉത്പന്നങ്ങളുടെ കാര്യം ഊഹിക്കാമല്ലോ.
കുതിച്ച് പച്ചത്തേങ്ങ അത്തം പിറക്കാൻ പത്തു നാൾ മുന്നിൽ നിൽക്കേ പച്ചത്തേങ്ങയ്ക്ക് വിപണിയിൽ പ്രിയമേറി. സാധാരണ ഓണവേളയിൽ വെളിച്ചെണ്ണയാണ് ശ്രദ്ധിക്കപ്പെടുക. എന്നാൽ, ഇക്കുറി വിപണിക്ക് ഒരു മുഴം മുന്നേ കുതിക്കാനുള്ള ശ്രമത്തിലാണ് പച്ചത്തേങ്ങ. സർക്കാർ ഏജൻസി സംഭരിച്ച വേളയിൽ പോലും തിളങ്ങാഞ്ഞ പച്ചത്തേങ്ങയാണ് സടകുടഞ്ഞ് ഉണർന്നത്. താങ്ങു വില 34 രൂപയായിരുന്നു. നഗരങ്ങളിലെ വ്യാപാര കേന്ദ്രങ്ങളിൽ പച്ചത്തേങ്ങ 43 രൂപയ്ക്ക് ഇടപാടുകാർ കൈമാറുമ്പോൾ വിൽപന 48 രൂപയിലാണ് നടക്കുന്നത്.
തമിഴ്നാട്ടിലെ മില്ലുകാർ വിപണിയുടെ ചലനങ്ങൾ അടിമുടി നിരീക്ഷിക്കുന്നുണ്ട്. എണ്ണവില കൂടുതൽ ഉയർത്തിയാൽ ബഹുരാഷ്ട്ര കമ്പനികൾ ഓഫർ വിലയ്ക്ക് വെളിച്ചെണ്ണ വിറ്റുമാറുമെന്ന ഭീതിയുമുണ്ട്. നേരത്തേ 9500ൽ നീങ്ങിയ റേഞ്ചിൽ സംഭരിച്ച കൊപ്ര ബഹുരാഷ്ട്ര കമ്പനികളിൽ സ്റ്റോക്കുണ്ട്. നിലവിൽ കൊപ്ര വില 10,400 രൂപയാണ്. എണ്ണവില താഴ്ത്തി വിറ്റാലും അവർക്ക് ലാഭം. കൊച്ചിയിൽ വെളിച്ചെണ്ണ 16,500 രൂപയിലാണ്.
കുരുമുളകിന് ഇടിവ് ഉത്തരേന്ത്യയിൽ ശൈത്യകാലത്തിനു തുടക്കം കുറിക്കുന്നതോടെ സ്റ്റോക്കുള്ള കുരുമുളകിൽ ഈർപ്പം തട്ടിയാൽ അത് പൂപ്പൽ ബാധയ്ക്ക് ഇടയാക്കും. ഈ ഒരു ആശങ്കയിൽ ഇറക്കുമതി ചരക്ക് വിറ്റുമാറുകയാണ്.
ഹൈറേഞ്ച്, വയനാടൻ മേഖലയിൽനിന്നുമുള്ള കുരുമുളക് നീക്കം കുറവാണ്. കൊച്ചിയിൽ അൺ ഗാർബിൾഡ് 65,000 രൂപയിൽനിന്നും 64,400 രൂപയായി. അന്താരാഷ്ട്ര മാർക്കറ്റിൽ മലബാർ മുളക് വില ടണ്ണിന് 8100 ഡോളർ.
കേരളത്തിൽ സ്വർണ വില ചാഞ്ചാടി. പവൻ 53,360 രൂപയിൽനിന്നും 53,680 ലേയ്ക്ക് ഉയർന്ന ശേഷം ശനിയാഴ്ച്ച 53,560 രൂപയിലാണ്.