മധുരം തേടി ഇന്ത്യൻ പഞ്ചസാരയുടെ വരവിനായി ഇറക്കുമതി രാജ്യങ്ങൾ ഉറ്റുനോക്കുകയാണ്. നവംബറിൽ പഞ്ചസാര കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിരോധനം കാരണം ആഗോളവിപണിയിൽ ചരക്കുക്ഷാമം രൂക്ഷമാണ്. നിലവിൽ ബ്രസീലിയൻ പഞ്ചസാരയെയാണ് ഇറക്കുമതിക്കാർ കൂടുതലായി ആശ്രയിക്കുന്നത്. ആഗോള പഞ്ചസാര ഉത്പാദനത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. എന്നാൽ, പഞ്ചസാര കയറ്റുമതിയിൽ രണ്ടാം സ്ഥാനത്ത് തായ്ലൻഡാണ്. ഇന്ത്യൻ കരുതൽശേഖരത്തിൽ ഒന്പതു ദശലക്ഷം ടണ്ണിലധികം പഞ്ചസാരയുള്ള സാഹചര്യത്തിൽ, മൂന്നര ദശലക്ഷം ടണ്ണിന്റെ കയറ്റുമതിക്ക് കേന്ദ്രം അനുമതി നൽകുമെന്ന നിഗമനത്തിലാണു വിപണി.
ഉത്തർപ്രദേശിലെ കരിന്പുതോട്ടങ്ങൾ കുമിൾ രോഗത്തിന്റെ പിടിയിലാണ്. കരിന്പിനെ ബാധിക്കുന്ന ചുവന്ന ചെഞ്ചീയൽ ഫംഗസ് ബാധ കൃഷിയെ ബാധിക്കുന്നത് ഉത്പാദനം കുറയാനിടയാക്കും. കാലവർഷം വ്യാപകമാണെങ്കിലും മഴയുടെ അളവ് കുറഞ്ഞതും കൃഷിക്കു തിരിച്ചടിയാണ്. സംസ്ഥാനത്തു പഞ്ചസാര വില 4200 രൂപയാണ്.
റബറിന് ഇടിവ് ഏഷ്യൻ റബർ അവധി വ്യാപാരരംഗത്ത് സാങ്കേതികതിരുത്തലുണ്ടായി. ജപ്പാനിൽ റബർ, ഏഴ് ആഴ്ചകളിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് ഇടിഞ്ഞു. ഒസാക്ക എക്സ്ചേഞ്ചിൽ ഫണ്ടുകൾ വില്പനയിലേക്കു തിരിഞ്ഞതോടെ ഒക്ടോബർ അവധി കിലോ 320 യെന്നിലേക്കു താണു.
ഇതിന്റെ ചുവടുപിടിച്ച് സിംഗപ്പുർ, ചൈനീസ് വിപണികളിലും റബർ വിലയിൽ ഇടിവുണ്ടായി. റബർ വിപണി സാങ്കേതികമായി ദുർബലാവസ്ഥയിലേക്കു നീങ്ങുന്ന കാര്യം മുൻവാരം വ്യക്തമായതാണ്. വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ റബർ 306 യെന്നിനെ ലക്ഷ്യമാക്കുകയാണ്. യെന്നിന്റെ മൂല്യം ശക്തിയാർജിക്കുന്നതു റബറിലെ വില്പന സമ്മർദത്തിന് ആക്കം കൂട്ടാം.
ചൈനീസ് ഇലക്ട്രിക് വാഹന ഇറക്കുമതിക്ക് യൂറോപ്യൻ യൂണിയൻ 37.6 ശതമാനം നികുതി ഏർപ്പെടുത്തിയത് അവരുടെ കയറ്റുമതിക്കു തിരിച്ചടിയാകുമെന്നതു ഫലത്തിൽ റബറിനെയും ബാധിക്കും. ഇതിനിടയിൽ പ്രതിസന്ധി മറികടക്കാൻ തായ്ലൻഡിൽ പുതിയ കാർ നിർമാണ ഫാക്ടറിക്കുള്ള തിരക്കിട്ട നീക്കത്തിലാണു ചൈന.
മഴ ചതിച്ചു കർക്കടകം ആദ്യ പകുതിയിലും ഷീറ്റ്ക്ഷാമം വിട്ടുമാറില്ലെന്നു ടയർ വ്യവസായികൾക്കു മനസിലായി. സംസ്ഥാനത്ത് റബർ ഉത്പാദനം ചുരുങ്ങുന്ന സ്ഥിതിയാണ്. മഴ കാരണം ടാപ്പിംഗിന് അവസരം കണ്ടെത്താനാവാതെ കാർഷികമേഖല നട്ടം തിരിയുന്നു. കാലവർഷത്തിന്റെ വരവിനെത്തുടർന്ന് ജൂണിൽ നാമമാത്രമാണു വെട്ട് നടന്നത്. ഒട്ടുമിക്ക തോട്ടങ്ങളിലും തുടർച്ചയായി പത്തുദിവസം പോലും ടാപ്പിംഗിന് അവസരം ലഭിച്ചില്ല.
മഴ ഉത്പാദകർക്കു വലിയ തിരിച്ചടിയായി. ഈ നില തുടർന്നാൽ സംസ്ഥാനത്തു റബർ ഉത്പാദനം നാലു ലക്ഷം ടണ്ണായി കുറയാൻ സാധ്യതയുണ്ട്. വിദേശ റബറിന്റെ വരവു വൈകിയത് ടയർ മേഖലയുടെ കണക്കുകൂട്ടൽ തകിടം മറിച്ചു. എന്നാൽ, മുന്നിലുള്ള രണ്ടാഴ്ചകളിൽ കണ്ടെയ്നറുകൾ എത്തുമെന്ന പ്രതീക്ഷയിലാണു വ്യവസായികൾ. നാലാം ഗ്രേഡ് 207 രൂപയിലും അഞ്ചാം ഗ്രേഡ് 205 രൂപയിലുമാണ്. ഒട്ടുപാൽ 138 രൂപയിലും ലാറ്റക്സ് 144 രൂപയിലും വില്പന നടന്നു.
സംസ്ഥാനത്തു സ്വർണവില പവന് 1120 രൂപ ഉയർന്നു, പവൻ 53,000 രൂപയിൽനിന്ന് 54,120 രൂപയായി.