ബോംബെ സെൻസെക്സ് വീണ്ടും പുതിയ ഉയരം സ്വന്തമാക്കി. 83,300ൽനിന്നുള്ള കുതിപ്പിൽ 84,696ലെ റിക്കാർഡ് തകർത്ത് 85,000ലെ പ്രതിരോധം മറികടന്ന് സർവകാല റിക്കാർഡായ 85,978.25 പോയിന്റ് വരെ ഉയർന്ന ശേഷം 85,571ലാണ്. ഈവാരം 86,160ൽ ആദ്യ പ്രതിരോധം ഭേദിച്ചാൽ 86,749നെ ഉറ്റുനോക്കാം. അതേസമയം ലാഭമെടുപ്പിന് നീക്കം നടന്നാൽ 84,800 റേഞ്ചിൽ ആദ്യ താങ്ങുണ്ട്. വിൽപ്പന സമ്മർദം ഉടലെടുത്താൽ 84,029ലേക്ക് പരീക്ഷണങ്ങൾ നടത്താം.
രൂപയ്ക്ക് തകർച്ച ഫോറെക്സ് മാർക്കറ്റിൽ രൂപയ്ക്ക് തിരിച്ചടി. മുൻവാരം സൂചിപ്പിച്ചതാണ് രൂപയുടെ മൂല്യം നിലവിലെ 83.55ൽനിന്നും ദുർബലമായാൽ 83.80ലേയ്ക്ക് ഇടിയുമെന്ന കാര്യം. വാരാന്ത്യദിനത്തിൽ വിദേശ ഇടപാടുകാർക്കൊപ്പം എണ്ണ കന്പനികളും ഡോളർ ശേഖരിക്കാൻ ഇറങ്ങിയതോടെ മൂല്യം 83.80ലേക്ക് ഇടിഞ്ഞശേഷം ക്ലോസിംഗിൽ 83.66ലാണ്.
വിദേശഫണ്ടുകൾ 4967.18 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഇതിനിടയിൽ രണ്ട് ദിവസങ്ങളിൽ അവർ 1034.38 കോടി രൂപയുടെ നിക്ഷേപവും നടത്തി. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ അഞ്ച് ദിവസവും വാങ്ങലുകാരായി മാറി 15,961.71 കോടി രൂപ നിക്ഷേപിച്ചു. ആഭ്യന്തര ഇടപാടുകാർ വിപണിയോട് കാണിച്ച താൽപര്യം സൂചികയുടെ റിക്കാർഡ് പ്രകടനത്തിനും അവസരമൊരുക്കി.
താഴാതെ പൊന്ന് അന്താരാഷ്ട്ര തലത്തിൽ സ്വർണം പുതിയ റിക്കാർഡ് രേഖപ്പെടുത്തി. മുൻവാരം സൂചിപ്പിച്ച 2677 ഡോളറിലെ പ്രതിരോധത്തിന് രണ്ട് ഡോളർ അടുത്തു വരെ സ്വർണവില ഉയർന്നു. സ്വർണം ട്രോയ് ഔൺസിന് 2621 ഡോളറിൽനിന്നും 2675 ഡോളർ വരെ ഉയർന്ന് ചരിത്രമായി. ഡെയ്ലി ചാർട്ടിൽ വിപണി ഓവർ ബോട്ടായി മാറുന്നതു കണ്ട് ഒരു വിഭാഗം സ്വർണത്തിൽ ലാഭമെടുപ്പും നടത്തി.
വാരാന്ത്യം 2642ലേക്ക് ഇടിഞ്ഞശേഷം ക്ലോസിംഗിൽ 2658 ഡോളറിലാണ്. സാങ്കേതികമായി ബുള്ളിഷായ സാഹചര്യത്തിൽ 2700 ഡോളറിൽ ഇടംപിടിക്കാൻ നിലവിലെ റാലിക്കാവും. വർഷാരംഭത്തിൽ ഔൺസിന് 2000 ഡോളറിൽ നീങ്ങിയ സ്വർണം ഏട്ട് മാസങ്ങളിൽ വാരിക്കൂട്ടിയത് ഔൺസിന് 650 ഡോളറാണ്. വിവിധ കേന്ദ്ര ബാങ്കുകൾ ഈ വർഷം ഏകദേശം 480 ടൺ സ്വർണം ശേഖരിച്ചു.