കൊച്ചിയിൽ കൊപ്രയ്ക്ക് 1200 രൂപ ഉയർന്ന് 13,100 രൂപയായി. പിന്നിട്ട നാല് വർഷത്തിൽ നിരക്ക് ഇത്തരത്തിൽ ഉയരുന്നത് ആദ്യമാണ്. കാങ്കയത്ത് കൊപ്രയ്ക്ക് ക്വിന്റലിന് 1950 രൂപ ഉയർന്ന് 14,200 വരെ കയറിയ ശേഷം ശനിയാഴ്ച 13,700ലാണ്. കാൽ നൂറ്റാണ്ടിനിടയിൽ ആദ്യമായാണ് കൊച്ചി മാർക്കറ്റിനെ മറികടന്ന് തമിഴ്നാട്ടിൽ കൊപ്ര വില ഇത്രമാത്രം അന്തരം സൃഷ്ടിക്കുന്നത്. സാധാരണ നമ്മുടെ നിരക്കിലും 800 രൂപ വരെ അവിടെ താഴ്ന്ന് നിൽക്കാറാണ് പതിവ്.
ഉത്തരേന്ത്യ മഹാനവമി, ദീപാവലി ഉത്സവങ്ങൾക്ക് ഒരുങ്ങുന്ന സന്ദർഭമായതിനാൽ ഉണ്ട കൊപ്രയ്ക്കും രാജാപുർ കൊപ്രയ്ക്കും ഡിമാൻഡുണ്ട്. അവരുടെ ചരക്ക് സംഭരണം ഉണ്ടക്കൊപ്ര 10,000 രൂപയിൽനിന്നും 19,000ലേയ്ക്ക് ഉയർത്തി, രാജാപ്പുർ കൊപ്ര വില 24,000 രൂപയായി. ഓണാഘോഷ വേളയിൽ സംസ്ഥാനത്ത് 45 രൂപയിൽ നീങ്ങിയ പച്ചത്തേങ്ങ വില നഗരങ്ങളിൽ വാരാന്ത്യം കിലോ 75 രൂപ വരെ ഉയർന്ന് ഇടപാടുകൾ നടന്നു.
വിലക്കയറ്റം കണ്ട് വിളവെടുപ്പിനും കർഷകർ ഉത്സാഹിച്ചു. ഇതിനിടയിൽ മലബാർ മേഖലയിൽ സ്റ്റോക്കിസ്റ്റുകൾ കൊപ്ര റിലീസിംഗിന് ഉത്സാഹിച്ചു. വടകരവരെയുള്ള ഒട്ടുമിക്ക വിപണികളിലും ഉയർന്ന അളവിൽ ചരക്ക് വിൽപ്പനയ്ക്ക് എത്തി. ശനിയാഴ്ച കാങ്കയത്ത് കിലോ 142 രൂപയിൽനിന്നും 135ലേക്ക് താഴ്ന്നത് നമ്മുടെ വിപണിയിലും ചെറിയതോതിൽ തിരുത്തലിന് ഇടയാക്കാം.
വില കുറയ്ക്കാൻ ഇടപാടുകാർ കുരുമുളക് സംഭരണം നിയന്ത്രിച്ച് ഉത്പന്ന വില താഴ്ത്താനുള്ള തന്ത്രം പയറ്റുകയാണ് അന്തർസംസ്ഥാന ഇടപാടുകാർ. വിദേശ ചരക്ക് ഉത്തരേന്ത്യയിൽ താഴ്ന്ന വിലയ്ക്ക് യധേഷ്ടം ലഭ്യമായത് അവരെ നിരക്ക് താഴ്ത്താൻ പ്രേരിപ്പിച്ചു. വിളവെടുപ്പിന് ഇനിയും മാസങ്ങൾ കാത്തിരിക്കാനുള്ളതിനാൽ കാർഷിക മേഖല താഴ്ന്ന വിലയ്ക്ക് ചരക്ക് ഇറക്കിയില്ല.
ഡിസംബർ വരെയുള്ള ഓഫ് സീസണിൽ വില ഇടിയേണ്ട സാഹചര്യമില്ലെന്നാണ് കർഷകരുടെ പക്ഷം. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് 800 രൂപ കുറഞ്ഞ് 64,400 രൂപയായി. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ മുളക് വില ടണ്ണിന് 8100 ഡോളർ.
കേരളത്തിൽ സ്വർണ വില പവന് 55,680 രൂപയിൽനിന്നും സർവകാല റിക്കാർഡായ 56,800 വരെ കയറിയ ശേഷം ശനിയാഴ്ച പവൻ 56,760 രൂപയിലാണ്. ഒരു ഗ്രാം സ്വർണ വില 7095 രൂപ.