യുദ്ധം അവസാനിപ്പിക്കാൻ തടവുകാരെ കൈമാറാൻ തയാറെന്ന് സെലൻസ്കി
Tuesday, February 25, 2025 12:14 AM IST
കീവ്: റഷ്യ-യുക്രെയ്ന് യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും യുദ്ധത്തടവുകാരെ കൈമാറണമെന്ന നിര്‍ദേശം മുന്നോട്ടുവച്ച് യുക്രെയ്ന് പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി.
എല്ലാ യുക്രെയ്ന് തടവുകാരെയും റഷ്യ മോചിപ്പിക്കണമെന്നും സമാനമായ രീതിയില്‍ തടവുകാരെ മോചിപ്പിക്കാന്‍ യുക്രെയ്ൻ തയാറാണെന്നും സെലൻസ്കി പറഞ്ഞു. റഷ്യന്‍ അധിനിവേശത്തിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കീവില്‍ നടന്ന ഉച്ചകോടിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു സെലൻസ്കി.
“റഷ്യ യുക്രെയ്ൻകാരെ മോചിപ്പിക്കണം. എല്ലാവര്ക്കും വേണ്ടി എല്ലാവരേയും കൈമാറാന്‍ യുക്രെയ്ന് തയാറാണ്. ഒരു തുടക്കത്തിനുള്ള ശരിയായ മാര്‍ഗമാണിത്” - സെലൻസ്കി പറഞ്ഞു. ഈ വര്‍ഷം യുക്രെയ്നിന്റെ യഥാര്‍ഥവും സുസ്ഥിരവുമായ സമാധാനത്തിന്റെ തുടക്കമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
റഷ്യൻ അധിനിവേശത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ യുക്രെയ്ന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനായി ഇന്നലെ യൂറോപ്യന്‍ യൂണിയന് നേതാക്കള്‍ കീവില്‍ എത്തിയിരുന്നു. നേതാക്കളുമൊത്തു നടത്തിയ ചടങ്ങിൽ പ്രസംഗിക്കവേ തന്റെ രാജ്യത്തിന്റെ പ്രതിരോധത്തെയും ചെറുത്തുനില്‍പ്പിനെയും സെലന്‍സ്കി പ്രശംസിച്ചു.
യുക്രെയ്ന് എല്ലാ വിധ പിന്തുണയും സഹായവും തുടർന്നും ഉണ്ടാകുമെന്നു പ്രഖ്യാപിച്ച യൂറോപ്യൻ യൂണിയൻ നേതാക്കൾ അടിയന്തരമായി സാന്പത്തികസഹായവും കൂടുതൽ ആയുധങ്ങളും അയയ്ക്കാനും തീരുമാനിച്ചു.
അതേസമയം, ചര്‍ച്ചകള്‍ക്കു തയാറാണെന്നും എന്നാല്‍ സമാധാന ഒത്തുതീര്‍പ്പ് തങ്ങള്‍ക്കുകൂടി ബോധ്യമായാല്‍ മാത്രമേ യുദ്ധം അവസാനിപ്പിക്കൂവെന്നും റഷ്യ വ്യക്തമാക്കി. അമേരിക്കയുമായി ചേര്‍ന്ന് യുക്രെയ്ൻ സംഘര്‍ഷം പരിഹരിക്കാൻ തങ്ങള്‍ ശ്രമിക്കുമ്പോള്‍ യുദ്ധം തുടരാനാണു യൂറോപ്പ് ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് ആരോപിച്ചു.
അധിനിവേശത്തിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് ഞായറാഴ്ച ഒരു ചടങ്ങിൽ പ്രസംഗിക്കവേ, സൈനികസഖ്യമായ നാറ്റോയിൽ യുക്രെയ്ന് അംഗത്വം ലഭിച്ചാലുടൻ താൻ രാജിവയ്ക്കാൻ തയാറാണെന്ന് സെലൻസ്കി വ്യക്തമാക്കിയിരുന്നു.
യുക്രെയ്നിന്റെയും തന്റെയും സ്ഥിതി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മനസിലാക്കണമെന്നും റഷ്യൻ അധിനിവേശത്തിനെതിരേ പ്രതിരോധം തീർക്കാൻ അടിയുറച്ച സുരക്ഷാ ഉറപ്പ് നൽകണമെന്നും സെലൻസ്കി ആവശ്യപ്പെട്ടിരുന്നു.
യുക്രെയ്ന് യുഎസിൽനിന്ന് സുരക്ഷാ ഉറപ്പ് ലഭിക്കുന്നതിനു പകരമായി രാജ്യത്തെ ധാതുസമ്പത്തിൽ യുഎസ് നിക്ഷേപം നടത്തുന്നതു സംബന്ധിച്ച കരാറിലേക്ക് ഇരുരാജ്യങ്ങളും എത്തിക്കൊണ്ടിരിക്കുകയാണെന്ന് സെലൻസ്കി പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ കാണുംമുന്പ് ഇക്കാര്യം ചർച്ചചെയ്യാനായി ട്രംപ് തന്നെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.