Kerala
കോട്ടയം: ശബരിമല വിവാദത്തിൽ കോട്ടയത്ത് വിശദീകരണയോഗം നടത്താൻ എൽഡിഎഫ്. എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന പരിപാടിയിൽ ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ പങ്കെടുക്കും.
അതേസമയം, ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘം ചെന്നൈയിലെയും കേരളത്തിലെയും പരിശോധന തുടരുകയാണ്.
ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ ഇന്ന് നേരിട്ടെത്തി അന്വേഷണസംഘം വിവരം തേടും. ഉണ്ണികൃഷ്ണൻ പോറ്റിയെയും ഇന്ന് അന്വേഷണസംഘം ചോദ്യം ചെയ്തേക്കും.
District News
തിരുവനന്തപുരം: സംഘപരിവാർ നട്ടുവളർത്തിയ വിദ്വേഷത്തിന്റെ വിഷമാണ് ഇന്ന് സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റീസിന് നേരെ ചീറ്റിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചീഫ് ജസ്റ്റീസ് ബി.ആര്. ഗവായ്ക്കു നേരെ കോടതി മുറിയിൽ നടന്ന അക്രമശ്രമത്തെ ശക്തമായി അപലപിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സനാതന ധർമത്തിനെതിരെ പ്രവർത്തിക്കുന്നുവെന്നാരോപിച്ചാണ് ഒരു അഭിഭാഷക വേഷധാരി ഷൂ എറിയാനാഞ്ഞത് എന്നാണ് റിപ്പോർട്ട്. നിലതെറ്റിയ വ്യക്തിയുടെ വികാരപ്രകടനമായി ഈ അതിക്രമത്തെ ചുരുക്കി കാണാൻ കഴിയില്ല.
സംഘപരിവാറിന്റെ വിഷലിപ്തമായ വർഗീയ പ്രചാരണമാണ് അപകടകരമായ ഈ മാനസിക നിലയിലേക്ക് വ്യക്തികളെ കൊണ്ടെത്തിക്കുന്നത്. വെറുപ്പും അപര വിദ്വേഷവും ജനിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ ഉൽപ്പന്നങ്ങളാണ് പരമോന്നത കോടതിക്കകത്ത് പോലും ഉണ്ടാകുന്ന ഇത്തരം കടന്നാക്രമണങ്ങൾ.
ആർഎസ്എസും അതിന്റെ പരിവാരവും നൂറു വർഷംകൊണ്ടു സൃഷ്ടിച്ചുവച്ച അസഹിഷ്ണുതയാണ് ഇതിന്റെ ഇന്ധനം. മഹാത്മാ ഗാന്ധിക്കു നേരെ നിറയൊഴിക്കാൻ മടിച്ചിട്ടില്ലാത്ത വർഗീയ ഭ്രാന്തിന് ഒട്ടും കുറവു വന്നിട്ടില്ല എന്ന് ഓർമിപ്പിക്കുന്ന സംഭവമാണ് സുപ്രീംകോടതിയിൽ ഇന്നുണ്ടായത്.
ഒറ്റപ്പെട്ട അക്രമ സംഭവമോ സമനില തെറ്റിയ വ്യക്തിയുടെ വിക്രിയയോ ആയി ഇതിനെ നിസാരവൽക്കരിക്കാനാവില്ല. സംഘപരിവാർ മുന്നോട്ടുവയ്ക്കുന്ന അക്രമോത്സുകമായ രാഷ്ട്രീയത്തെ തന്നെയാണ് പരിശോധിക്കേണ്ടതും തുറന്നുകാട്ടേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: എൽഡിഎഫിന്റെ പലസ്തീൻ ഐക്യദാർഢ്യം ഒക്ടോബർ രണ്ടിന് നടക്കുമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ്. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമ്മേളനം നടക്കുക.
മുതലക്കുളം മൈതാനിയിൽ നടക്കുന്ന പരിപാടി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബുഷാവേസ് മുഖ്യാതിഥി ആയിരിക്കും.
സാമുദായിക സംഘടന നേതാക്കളെയും പരിപാടിയിലേക്ക് ക്ഷണിക്കും. ആഗോള അയ്യപ്പ സംഗമത്തിന് ബദൽ അല്ല പലസ്തീൻ ഐക്യദാർഢ്യമെന്നും മെഹബൂബ് പറഞ്ഞു.
District News
തിരുവനന്തപുരം: സിപിഎം വിശ്വാസികൾക്കൊപ്പമാണെന്ന് പാർട്ടി സംസ്ഥാന സെ ക്രട്ടറി എം.വി. ഗോവിന്ദൻ. ശബരിമലയിലെ യുവതീപ്രവേശന കാലത്തെ നിലപാട് പഴയ കാര്യമാണ്. സർക്കാരിൻ്റെ നയത്തിനുള്ള അംഗീകാരമാണ് എൻഎസ്എസി ന്റെ പിന്തുണയെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിനെ നയിക്കുന്നത് മുസ്ലിം ലീഗാണ്. യുഡിഎഫിലെ ഒരു കക്ഷിയെയും ഇടതുമുന്നണിക്കു വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Editorial
നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന പ്രശ്നങ്ങൾക്കും സമയബന്ധിതമായി പരിഹാരം കാണാൻ സർക്കാർ തയാറാകണം. എത്രയും പെട്ടെന്ന് അത്തരം നടപടികളിലേക്കു പോയാലേ മുഖ്യമന്ത്രി പ്രകടിപ്പിച്ച ശുഭാപ്തിവിശ്വാസം ഫലപ്രാപ്തിയിലെത്തൂ.
ഭൂപതിവ് നിയമ ഭേദഗതിയുടെ ചട്ടങ്ങൾ മന്ത്രിസഭ അംഗീകരിച്ചതോടെ മലയോരജനതയ്ക്കു പ്രതീക്ഷയേറി. എന്നാൽ, കർഷകർക്കു വേണ്ടത് ഉപാധിരഹിത പട്ടയമാണെന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാകരുത്. ഭേദഗതി നിയമം പ്രാബല്യത്തിൽ വന്ന 2024 ജൂൺ ഏഴു വരെ ഇത്തരം ഭൂമിയിലെ വകമാറ്റിയുള്ള വിനിയോഗങ്ങൾ ക്രമീകരിക്കുന്നതിന് ഈ ഭേദഗതി സഹായകമാകും.
അതോടൊപ്പം പതിച്ചുനല്‍കിയ ആവശ്യങ്ങൾക്കല്ലാതെ ഭൂമി മറ്റാവശ്യങ്ങൾക്കുപയോഗിക്കാൻ വ്യവസ്ഥകളോടെ അനുമതി നല്‍കാനും ഇനി സാധിക്കും. ഇടതുമുന്നണിയുടെ ഒരു തെരഞ്ഞെടുപ്പുവാഗ്ദാനം പാലിച്ച സന്തോഷമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്ത മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമപ്രവർത്തകരെ കണ്ട മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളിൽ കണ്ടത്.
പട്ടയം ലഭിച്ച ഭൂമി ജീവനോപാധിക്കായി സ്വതന്ത്രമായി ഉപയോഗിക്കാനാകണമെന്നതാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, പട്ടയഭൂമി സ്വതന്ത്രമായി വിനിയോഗിക്കാനുള്ള അവകാശം അതിന്റെ ഉടമകള്‍ക്കു കിട്ടണമെങ്കിൽ ഇനിയും കടമ്പകളുണ്ട്. പുതിയ ചട്ടങ്ങൾ നിലവിൽ വന്നത് ഒട്ടേറെ നിയമപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നുണ്ടെങ്കിലും പതിവുഭൂമിയിൽ ഇനിയും നിർമാണപ്രവർത്തനങ്ങൾ നടത്തണമെങ്കിൽ പുതിയ ചട്ടങ്ങൾ വേറെയും വേണ്ടിവരും.
രണ്ടു ചട്ടങ്ങളാണ് സർക്കാർ കൊണ്ടുവരുന്നത്. ഒന്നാമത്തേത് പതിവുഭൂമിയിൽ ഇതുവരെ ഉണ്ടായിട്ടുള്ള വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുന്നതിനുള്ളതാണ്. കൃഷിക്കും ഗൃഹനിർമാണത്തിനും മറ്റുമായി പതിച്ചുനൽകിയ ഭൂമി പ്രധാനമായും ജീവനോപാധി ലക്ഷ്യമാക്കിയുള്ള മറ്റ് വിനിയോഗത്തിന് അനുവദിക്കുന്നതിനുള്ള ചട്ടങ്ങളാണ് രണ്ടാമത്തേത്.
ഇതിൽ ഒന്നാമത്തെ ചട്ടത്തിനാണു മന്തിസഭ അംഗീകാരം നൽകിയിരിക്കുന്നത്. രണ്ടാമത്തെ ചട്ടം തുടർച്ചയായി പരിഗണിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. 1960ലെ ഭൂപതിവ് നിയമമാണ് 2023ൽ നിയമസഭ ഏകകണ്ഠമായി ഭേദഗതി ചെയ്തത്. 2024 ഏപ്രിൽ 27ന് ഗവർണർ ബിൽ അംഗീകരിച്ചു. 1960ലെ ഭൂപതിവ് നിയമം, 1964ലെ ഭൂപതിവു ചട്ടങ്ങൾ എന്നിവ നിലനിൽക്കുമ്പോൾതന്നെ, 1993ൽ ഒരു പ്രത്യേക നിയമം (കേരള ലാൻഡ് അസൈൻമെന്റ്സ് സ്പെഷൽ റൂൾസ്) കൊണ്ടുവന്നിരുന്നു.
ഈ നിയമങ്ങൾ ഒന്നിനോടൊന്നു പൊരുത്തപ്പെടാത്തതും ചിലയിടങ്ങളിൽ അവ്യക്തതകൾ നിറഞ്ഞതുമായിരുന്നു. ഇത് കോടതികളിൽ നിരവധി കേസുകൾക്കും തർക്കങ്ങൾക്കും വഴിവച്ചു. ഈ നിയമപരമായ സങ്കീർണതകൾ ലഘൂകരിക്കാനും നിയമങ്ങൾ കൂടുതൽ വ്യക്തമാക്കാനുംവേണ്ടിയാണ് ഭേദഗതി ആവശ്യമായി വന്നത്.
കർഷകരുടെ പ്രധാന ആവശ്യം കൃഷിക്കും ഭവനനിർമാണത്തിനും മാത്രം എന്ന പട്ടയവ്യവസ്ഥകൾ ഒഴിവാക്കണമെന്നും പരിഗണനയിലിരിക്കുന്ന അപേക്ഷകളിൽ പട്ടയം നൽകുന്പോൾ ഉപാധിരഹിതമായി നൽകണമെന്നുമാണ്. ഇതിന് ഇപ്പോഴത്തെ ചട്ടങ്ങൾ മാത്രം മതിയാകില്ല. പട്ടയവ്യവസ്ഥകൾ പാലിച്ച് ഇതുവരെ നിർമാണപ്രവർത്തനം നടത്താതിരുന്നവർ ഇനി നിർമാണം നടത്താൻ ഉദ്ദേശിക്കുന്നുവെങ്കിൽ വൻ തുക ഫീസ് അടയ്ക്കണമെന്ന നിർദേശവും കർഷകവിരുദ്ധമാണ്.
പട്ടയഭൂമിയിൽ ഭാവിയിൽ നിർമാണം നടത്തേണ്ടവർ ഉദ്യോഗസ്ഥരുടെ ഔദാര്യത്തിനുവേണ്ടി കാത്തുനിൽക്കേണ്ട അവസ്ഥ ഉണ്ടാകരുത്. ചെറുകിട കർഷകർക്കു പട്ടയഭൂമി മറ്റാവശ്യത്തിന് ഉപയോഗിക്കാൻ കഴിയുകയും വേണം. പട്ടയഭൂമിയിലെ എല്ലാ നിയന്ത്രണങ്ങളും എടുത്തുകളണമെന്ന ആവശ്യമാണ് കർഷകർക്കുള്ളത്.
മന്ത്രിസഭ പാസാക്കിയ ചട്ടങ്ങളിൽ പതിവുഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിച്ചവരെ കുറ്റക്കാരായിക്കണ്ട് ഫീസ് ഈടാക്കാനുള്ള ചട്ടങ്ങളാണുള്ളതെന്ന് മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ പി.ജെ. ജോസഫ് എംഎൽഎയും, കരട് ഭൂപതിവ് നിയമഭേദഗതി ഇടുക്കിയിലെ ജനങ്ങളുടെ കഴുത്തില്‍ വീണ്ടും കുരുക്ക് മുറുക്കുന്ന നടപടിയാണെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎയും വിമർശിച്ചിട്ടുണ്ട്.
പട്ടയഭൂമിയില്‍ നിര്‍മാണപ്രവൃത്തികള്‍ പൂര്‍ണമായും നിയമപരമായി നിരോധിക്കുന്നതാണ് നിയമ ഭേദഗതിയെന്നും മാത്യു കുഴൽനാടൻ ആരോപിക്കുന്നുണ്ട്. ഇവരുടെ വിമർശനം സംബന്ധിച്ച് സർക്കാർ ഗൗരവത്തിൽ പരിശോധന നടത്തുകയും അപാകതയുണ്ടെങ്കിൽ പരിഹരിക്കുകയും വേണം. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ സമയബന്ധിതമായി തയാറാകണം.
എത്രയും പെട്ടെന്ന് അത്തരം നടപടികളിലേക്ക് പോയാലേ മുഖ്യമന്ത്രി പ്രകടിപ്പിച്ച ശുഭാപ്തിവിശ്വാസം ഫലപ്രാപ്തിയിലെത്തൂ. ക്രമവത്കരണം സംബന്ധിച്ച നിബന്ധനകൾക്കും കൃത്യത ഉണ്ടാകേണ്ടതുണ്ട്. കെട്ടിടം ക്രമവത്കരിക്കാനുള്ള അധികാരിയെയും ഭൂമി തരംമാറ്റാനുള്ള അധികാരിയെയും നിശ്ചയിക്കണം. കെട്ടിടം നിർമിക്കുന്നതിനുള്ള അധികാരം നൽകുന്നത് നിലവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എൻജിനിയറിംഗ് വിഭാഗമാണ്.
ഭൂമി തരംമാറ്റേണ്ടത് റവന്യു വകുപ്പും. നിലവിൽ നിർമിച്ചിരിക്കുന്ന കെട്ടിടങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യു വകുപ്പും ഫീസും നികുതിയും കൈപ്പറ്റിയിട്ടുള്ളതാണ്. അത്തരം നിർമിതികൾക്കാണ് ഇനിയും ക്രമവത്കരണ അപേക്ഷയും പ്രത്യേക ഫീസും നൽകേണ്ടിവരുന്നതെന്ന വസ്തുതയും കണക്കിലെടുക്കണം.
ഒരുതവണ കെട്ടിടനികുതി ഇനത്തില്‍ തുക ഈടാക്കിയശേഷം വീണ്ടും ഫീസ് ഈടാക്കാനുള്ള നീക്കം സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇടുക്കിയിലെയും മലയോരപ്രദേശത്തെയും ജനങ്ങളെ പിഴിയുന്നതാണെന്നും ആരോപണമുണ്ട്. പ്രതിപക്ഷ കക്ഷികളും ഈ വിഷയം നേരിട്ടു ബാധിക്കുന്നവരും ചൂണ്ടിക്കാണിക്കുന്ന അപാകതകൾ രാഷ്ട്രീയം മാറ്റിവച്ച് പരിഗണിക്കാൻ സർക്കാർ തയാറായില്ലെങ്കിൽ മലയോരത്തെ ജനങ്ങളുടെ സന്തോഷം ക്ഷണികമായി മാറും.
Leader Page
കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്തു വലിയ ദോഷഫലങ്ങൾ ഉണ്ടാക്കിയ ഗവർണർ-സർക്കാർ പോരാട്ടം തീരുകയാണ്. പരസ്പരം അംഗീകരിച്ചു പ്രവർത്തിക്കുന്നതിലേക്കു കാര്യങ്ങളെത്തിയെന്നാണ് സൂചനകൾ. ഇതോടെ കേരളത്തിലെ 13 സർവകലാശാലകളിൽ 12നും മുഴുവൻസമയ വൈസ് ചാൻസലരില്ലാത്ത അവസ്ഥ മാറും. വഴക്കും കോടതി കേസുകളും തുടർന്നാൽ ഗവർണറുടെ നോമിനിമാർ താത്കാലിക വൈസ് ചാൻസലർമാരായി തുടരും.
സിൻഡിക്കറ്റ് അംഗങ്ങളിലൂടെ സർക്കാർ അവർക്കു നല്ല തലവേദനയുണ്ടാക്കും. ചാൻസലറും സർക്കാരും തമ്മിലും വൈസ് ചാൻസലറും സിൻഡിക്കറ്റും തമ്മിലുമെല്ലാം നടക്കുന്ന നിയമയുദ്ധങ്ങളിൽ, വാദിക്കും പ്രതിക്കും ജനം ചെലവു വഹിക്കുന്ന സ്ഥിതി തുടരും. ഇനിയധികം കാലാവധിയില്ലാത്ത പിണറായി സർക്കാരിനു പല പദവികളിലും നിയമനം നടത്താനാകാതെ കളം വിടേണ്ടിവരും. അതുകൊണ്ട് ബിജെപിക്കും സിപിഎമ്മിനും വൈസ് ചാൻസലർമാരടക്കമുള്ള പദവികൾ കിട്ടുന്ന നിലയിൽ കാര്യങ്ങൾ പരിണമിക്കും എന്നാണു സൂചന. അർലേക്കറെ അങ്ങനെ കുപ്പിയിലാക്കാൻ സിപിഎമ്മിനാവില്ല.
ഗവർണർ-സർക്കാർ പോരിന്റെ തുടക്കം
ഗവർണർമാർ സർക്കാരുമായി നല്ല സൗഹൃദത്തിൽ പ്രവർത്തിച്ചിരുന്ന സംസ്ഥാനമാണ് കേരളം. ആരിഫ് മുഹമ്മദ് ഖാനും സർക്കാർ ആവശ്യപ്പെട്ടിടത്തെല്ലാം ഒപ്പിട്ടുകൊണ്ടിരുന്ന കാലമുണ്ടായിരുന്നു. ഇങ്ങനെയിരിക്കേ കേരള സർവകലാശാലാ അധികൃതർ ചാൻസലറായ ഗവർണറെ വല്ലാതെ അപമാനിച്ചു.
2021 ൽ അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഡി ലിറ്റ് കൊടുക്കുവാൻ ചാൻസലർ കേരള സർവകലാശാലയോട് നിർദേശിച്ചു. ഇത്രയുമൊക്കെ സൗഹൃദം കാണിക്കുന്ന തന്റെ ശിപാർശ നടക്കുമെന്ന് ഗവർണർ കരുതി. എന്നാൽ, മറിച്ചാണ് തീരുമാനമുണ്ടായത്. ആരിഫ് മുഹമ്മദ് ഖാന് വല്ലാതെ മുറിവേറ്റു. തന്റെ നിർദേശം തിരസ്കരിക്കില്ല എന്ന ധാരണയിൽ അദ്ദേഹം രാഷ്ട്രപതിയുമായി ബന്ധപ്പെട്ട് തലസ്ഥാനത്തു വരാനും ഓണററി ഡോക്ടറേറ്റ് സ്വീകരിക്കാനും ക്രമീകരണങ്ങൾ ചെയ്തു. എങ്കിലും രാഷ്ട്രപതി തലസ്ഥാനത്തു വന്ന് രാജ്ഭവനിൽ താമസിച്ച് വെറുതെ മടങ്ങി. അതോടെ ചാൻസലർ - സർക്കാർ പോരാട്ടകാലം തുടങ്ങി.
തുറന്ന പോരാട്ടത്തിന്റെ നാളുകളിലാണ് ആരിഫ് മുഹമ്മദ് ഖാനു സ്ഥലംമാറ്റമായത്. അദ്ദേഹത്തിന് സർക്കാർ യാത്രയയപ്പുപോലും നൽകിയില്ല. പുതിയ ഗവർണറായി അർലേക്കർ വന്നപ്പോൾ എല്ലാം പുതിയ തുടക്കംപോലെ കാണപ്പെട്ടു. ഏറ്റുമുട്ടലിന്റെ കാലം കഴിഞ്ഞതുപോലെ തോന്നി. പക്ഷേ, അർലേക്കർക്ക് കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു. തനിക്കുള്ള അധികാരം ഉപയോഗിച്ച് കേരളത്തിലെ ബിജെപിക്കാർക്കു പരമാവധി പദവികൾ കൊടുക്കണം എന്ന കാര്യത്തിൽ അദ്ദേഹം നടപടികളെടുത്തു.
മുഖ്യമന്ത്രി ഗവർണറെ കണ്ടു ചർച്ച നടത്തി. മന്ത്രിമാരെ ചർച്ചകൾക്ക് അയച്ചു. ഗവർണർക്ക് ഒന്നും കൊടുക്കാതെ എല്ലാം സ്വന്തമാക്കാനുള്ള മോഹം സിപിഎം ഉപേക്ഷിക്കാൻ തയാറായെന്നാണ് ഇപ്പോഴത്തെ സൂചനകൾ. ചർച്ചകൾ ഇനിയും നടക്കും എന്നാണ് നിയമമന്ത്രി പി. രാജീവ് പറയുന്നത്. ഏതായാലും പരസ്പരം അംഗീകരിച്ച് കാര്യങ്ങൾ നടത്താൻ ധാരണയാകുന്നതുപോലെയുണ്ട്. ഇനിയുള്ള കാലം സമാധാനപരമായി ഭരിക്കണം എന്ന് പിണറായി ആഗ്രഹിക്കുന്നുണ്ടാവും.
ക്രിമിനലുകൾക്ക് സംരക്ഷണം
അറിയപ്പെടുന്ന ക്രിമിനലുകൾക്ക് കൊടുക്കുന്ന ആദരവും സംരക്ഷണവും പാർട്ടിക്കു നല്ലതാണെങ്കിലും പൊതുജനങ്ങൾക്കിടയിൽ പാർട്ടിയോടുള്ള മതിപ്പ് കുറയ്ക്കുന്നുണ്ട്. ടിപി വധക്കേസിലെ കൊടി സുനി അടക്കമുള്ള പ്രതികൾ, സദാനന്ദൻ ആക്രമണക്കേസിലെ പ്രതികൾ, മാവേലിക്കര കാരണവർ കൊലക്കേസിലെ പ്രതി ഷെറിൻ, നവീൻ ബാബു കേസിലെ പ്രതി പി.പി. ദിവ്യ, പി.എം. മനോരാജ് തുടങ്ങിയവർക്ക് സിപിഎം എന്തെല്ലാം ഒത്താശകളാണ് ചെയ്യുന്നത്.
മട്ടന്നൂർ ആർഎസ്എസ് സഭാ കാര്യവാഹക് സി. സദാനന്ദൻ മാസ്റ്ററുടെ രണ്ടു കാലും വെട്ടിമാറ്റിയ കേസിലെ പ്രതികൾക്കു ജയിലിലേക്ക് കൊടുത്ത യാത്രയയപ്പ് യോഗത്തിൽ മുൻ മന്ത്രി കെ.കെ. ശൈലജ പങ്കെടുത്തത് നിരീക്ഷകരെ വല്ലാതെ അസ്വസ്ഥരാക്കി. അവരെല്ലാം നല്ലവരാണ്. കുറ്റം ചെയ്തവരെന്ന് ഞാൻ വിശ്വസിക്കുന്നില്ല- കെ.കെ. ഷൈലജ പറഞ്ഞു. ഒരാൾ അധ്യാപകനാണ്. അപരൻ സർക്കാർ ജീവനക്കാരനാണ്. സംഭവം നടക്കുന്പോൾ ഇവരിൽ പലരും രാഷ്ട്രീയം പോലും ഇല്ലാത്തവരായിരുന്നു. ശൈലജ തന്റെ പ്രവൃത്തിയെ ന്യായീകരിച്ചു പലതും പറഞ്ഞു. അതാണ് സിപിഎം തന്ത്രം. കൊടുംകുറ്റവാളികളെ ന്യായീകരിക്കാനും ആളുണ്ടാവും.
ഇര സഖാവാണെങ്കിലും കേസിൽ പ്രതിസ്ഥാനത്തു വരുന്നത് കൂടുതൽ പിടിയുള്ളവരായാൽ പാർട്ടി ഇരയുടെ കുടുംബത്തോടൊപ്പമാണെന്നു പരസ്യമായി പറഞ്ഞുകൊണ്ട് പ്രതിയെ സംരക്ഷിക്കാൻ വേണ്ടതെല്ലാം ചെയ്യും. ജീവിതകാലത്താകമാനം സഖാവായിരുന്ന കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ കേസിൽ പാർട്ടി അതാണു ചെയ്യുന്നത്. നവീന്റെ ഭാര്യ മഞ്ജുഷ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കുറ്റപത്രത്തിലെ 13 പിഴകൾചൂണ്ടിക്കാണിച്ചാണ് അവർ തുടരന്വേഷണം ആവശ്യപ്പെടുന്നത്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലെ വേലിക്കകത്തു വീട്ടിലേക്കു വന്നെത്താൻ വി.എസ്. അച്യുതാനന്ദനു വേണ്ടിവന്നത് ശരാശരി മൂന്നു-മൂന്നര മണിക്കൂർ. എന്നാൽ, ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽനിന്ന് ആലപ്പുഴ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലേക്കുള്ള വിഎസിന്റെ അന്ത്യയാത്ര 22 മണിക്കൂർ നീണ്ടു. പിന്നീട് ജില്ലാ കമ്മിറ്റി ഓഫീസിലേക്കും പൊതുദർശനം നടന്ന റിക്രിയേഷൻ ക്ലബ്ബിലേക്കും എത്താൻ വീണ്ടും മണിക്കൂറുകൾ ഏറെയെടുത്തു.
വിഎസിന്റെ അവസാനയാത്ര കണ്ടവരുടെയെല്ലാം മനസിലേക്ക് ഓടിയെത്തിയത് രണ്ടു വർഷം മുന്‍പ് ഇതുപോലെ ഒരു ജൂലൈയിൽ തിരുവനന്തപുരത്തുനിന്ന് എംസി റോഡ് വഴി കോട്ടയത്തേക്കു പോയ മറ്റൊരു വിലാപയാത്രയായിരുന്നു. അത് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയായിരുന്നു.
സിപിഎം കൃത്യമായ മാർഗരേഖ തയാറാക്കിയാണു വിഎസിന്റെ വിലാപയാത്ര ക്രമീകരിച്ചത്. ദേശീയപാതയിലെ നിശ്ചയിച്ച പോയിന്റുകളിൽ പ്രവർത്തകരും നാട്ടുകാരും എത്തി അന്ത്യോപചാരമർപ്പിക്കാൻ അവസരമൊരുക്കണമെന്നായിരുന്നു പാർട്ടി നിർദേശം. എന്നാൽ, പ്രിയനേതാവിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ ആയിരങ്ങൾ റോഡിന് ഇരുവശവും തിങ്ങിക്കൂടിയതോടെ തുടക്കത്തിൽ തന്നെ സമയക്രമം തെറ്റി.
ജനകീയ നേതാക്കളുടെ ഭൗതികദേഹവും വഹിച്ചു കൊണ്ടുള്ള നിരവധി വിലാപയാത്രകൾ കേരളം കണ്ടിട്ടുണ്ട്. ലക്ഷക്കണക്കിനാളുകൾ പ്രിയ നേതാക്കൾക്ക് ആദരാഞ്ജലി അർപ്പിക്കാനെത്തുന്പോൾ ഈ യാത്രകൾ പലപ്പോഴും മണിക്കൂറുകൾ നീളും. ഇതിൽ ഇന്നും തെളിഞ്ഞു നിൽക്കുന്നത് ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്രയാണ്.
2023 ജൂലൈ 19നു രാവിലെ 7.15നു ജഗതിയിലെ പുതുപ്പള്ളി ഹൗസിൽനിന്നു പുറപ്പെട്ട വിലാപയാത്ര കോട്ടയം തിരുനക്കര മൈതാനത്ത് എത്തിച്ചേർന്നത് 28 മണിക്കൂറിനു ശേഷമായിരുന്നു. തിരുവനന്തപുരം മുതൽ കോട്ടയം വരെയും പിന്നീട് അവിടെനിന്ന് പുതുപ്പള്ളിവരെയും വീഥികൾക്കിരുവശവും മനുഷ്യക്കോട്ടയായിരുന്നു. തിരുവനന്തപുരത്തുനിന്ന് പുതുപ്പള്ളിയിൽ വിലാപയാത്രയെത്താൻ വേണ്ടിവന്നത് 37.5 മണിക്കൂർ.
കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണിയുടെ അന്ത്യയാത്രയും ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ച കെ.എം. മാണിയുടെ യാത്ര 21 മണിക്കൂറിലേറെ നീണ്ടു.
എറണാകുളത്തുനിന്ന് കോട്ടയത്തേക്കും അവിടെനിന്നു പാലായിലേക്കുമായിരുന്നു കെ.എം. മാണിയുടെ അന്ത്യയാത്ര. 2019 ഏപ്രിൽ ഒന്‍പതിനായിരുന്നു കെ.എം. മാണി വിടപറഞ്ഞത്.
കോണ്‍ഗ്രസിന്റെ കരുത്തനായ മുഖ്യമന്ത്രിയായിരുന്ന ലീഡർ കെ. കരുണാകരന്റെ അന്ത്യയാത്ര തിരുവനന്തപുരത്തുനിന്നു തൃശൂരിലേക്കായിരുന്നു.
2010 ഡിസംബറിൽ അന്തരിച്ച കെ. കരുണാകരന്റെ മൃതദേഹം നന്ദൻകോടുള്ള വസതിയിലും കെപിസിസി ആസ്ഥാനത്തും സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലും പൊതുദർശനത്തിനു വച്ച ശേഷമാണ് ലക്ഷക്കണക്കിനാളുകളുടെ സ്നേഹാദരം ഏറ്റുവാങ്ങിക്കൊണ്ട് തൃശൂരിലേക്കു പുറപ്പെട്ടത്.
സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ ഇ.കെ. നായനാരുടേതായിരുന്നു സമീപകാല ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അന്ത്യയാത്ര. ജനലക്ഷങ്ങളുടെ അന്ത്യോപചാരം ഏറ്റുവാങ്ങിയാണ് തിരുവനന്തപുരത്തുനിന്നു കണ്ണൂർ പയ്യാന്പലം ബീച്ചിലേക്കു വിലാപയാത്ര നീങ്ങിയത്.
Leader Page
1996. മാരാരിക്കുളത്തെ ചെങ്കോട്ട കുലുങ്ങില്ലെന്ന ഉറപ്പില്‍ കേരളമൊട്ടാകെ പ്രചാരണത്തിന് ചെങ്കൊടി പിടിക്കുമ്പോള്‍ സ്വന്തം കാല്‍കീഴിലെ മണ്ണിളകുന്നത് വി.എസ്. അച്യുതാനന്ദന് അറിഞ്ഞിരുന്നില്ല. എന്നാല്‍ പാര്‍ട്ടി പാളയത്തിനുള്ളില്‍ വിഎസിനെതിരേ പടയൊരുക്കം നടക്കുന്നതായി ഒരുനിര സിപിഎം നേതാക്കള്‍ അറിഞ്ഞിരുന്നു. 1991ലെ തെരഞ്ഞെടുപ്പില്‍ മാരാരിക്കുളത്ത് ലഭിച്ച 9980 വോട്ടുകളുടെ ഭൂരിപക്ഷം ഉയര്‍ത്തി വേലിക്കകത്ത് ശങ്കരന് അച്യുതാനന്ദന് അടുത്ത മുഖ്യമന്ത്രിയാകുമെന്ന് കേരളം കരുതിയെങ്കിലും മാരാരിക്കുളത്തെ ജനവിധി തിരിച്ചടിയായിരുന്നു. ആ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടായിരുന്ന ഏക പോളിറ്റ് ബ്യൂറോ അംഗവുമായിരുന്നു അച്യുതാനന്ദന്.
തോല്ക്കാന് മാത്രമായി പലതവണ മത്സരിച്ച കോണ്‍ഗ്രസിലെ പി.ജെ. ഫ്രാന്‍സിസിനോട് 1965 വോട്ടുകള്‍ക്ക് വിഎസ് തോറ്റു. വിഎസ് ആ തോല്‍വി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അതേസമയം ഫ്രാന്‍സിസിന്റെ മിന്നും ജയം യുഡിഎഫ് ഏഴയലത്തുപോലും പ്രതീക്ഷിച്ചിരുന്നില്ല.
അതേസമയം അച്യുതാനന്ദന് നാലായിരം വോട്ടുകള്‍ക്ക് തോല്‍ക്കുമെന്ന് ബൂത്ത് തല തലയെണ്ണലിലൂടെ ഒരു നിര നേതാക്കള്‍ ഗണിച്ചിരുന്നു. അങ്ങനെ മത്സരരംഗത്തുപോലും ഇല്ലാതിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി ഇ.കെ. നായനാര്‍ മൂന്നാമൂഴവും കേരള മുഖ്യമന്ത്രിയായി.
കേരളത്തില്‍ ഇടതുതരംഗം ആഞ്ഞുവീശിയ ജനവിധിയില്‍ മാരാരിക്കുളത്തെ തോല്‍വി കേരളത്തിലെ സിപിഎമ്മിനെ മാത്രമല്ല പോളിറ്റ് ബ്യൂറോയെയും ഞെട്ടിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കു മത്സരിച്ചു നാല് വോട്ടുകള്‍ക്ക് ഇ.കെ. നായനാരോടു വിഎസ് തോറ്റതിനു പിന്നാലെയായിരുന്നു മാരാരിക്കുളത്തുണ്ടായ ആഘാതം.
തോല്‍വിയെക്കുറിച്ച് താത്വികമായ അവലോകനങ്ങള്‍ പലതുണ്ടായെങ്കിലും ആലപ്പുഴ ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ വിഎസിനെ പിന്നില്‍നിന്നു കുത്തിയെന്നും പന്തീരായിരം പാര്‍ട്ടി വോട്ടുകള്‍ രഹസ്യമായി പി.ജെ. ഫ്രാന്‍സിസിന്റെ കൈപ്പത്തിയില്‍ കുത്തിയെന്നുമുള്ള റിപ്പോര്‍ട്ട് സിപിഎം ഫയലില്‍ ചുവപ്പുനാട കെട്ടിമുറുക്കി.
പാര്‍ട്ടിക്കുള്ളില്‍ ഒരു പ്രാദേശിക അന്തര്‍ധാര രൂപംകൊണ്ടിരുന്നുവെന്നതും പാര്‍ട്ടിക്കു പുറത്ത് വോട്ട് ധ്രുവീകരണമുണ്ടായെന്നതുമൊക്കെ വേറെയും കാരണങ്ങള്‍. അത്തവണ ചേര്‍ത്തലയില്‍ എ.കെ. ആന്റണി മത്സരിച്ചതിനാല്‍ ചേര്‍ത്തലയിലുണ്ടായ യുഡിഎഫ് തരംഗത്തിന്റെ പ്രകമ്പനം മാരിക്കുളത്തുമുണ്ടായി എന്നതായിരുന്നു മറ്റൊരു നിഗമനം. ആന്റണി ഉയര്‍ത്തിയ ആവേശത്തിനൊപ്പം ക്രിസ്ത്യന്‍ വോട്ടുകളുടെ ഏകീകരണവും കെ.ആര്. ഗൗരിയമ്മയുടെ ജെഎസ്എസ് രൂപീകരണവും വിഎസിന്റെ തോല്‍വിക്കു കാരണമായതായി നിഗമിച്ചു. ഗൗരിയമ്മയെ സിപിഎം പുറത്താക്കിയ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും മാരാരിക്കുളം ചുവപ്പുകോട്ടയില്‍ അട്ടിമറി നടക്കുമെന്ന് യുഡിഎഫ് പോലും പ്രതീക്ഷിച്ചിരുന്നില്ല.
എന്നാല്‍ മാരാരിക്കുളത്ത് ഏരിയ, ലോക്കല്‍ കമ്മിറ്റി ഭാരവാഹികള്‍ പ്രചാരണത്തില്‍ സാമട്ടിലായിരുന്നുവെന്നും സംഘടിതമായ കാലുവാരലുണ്ടായെന്നും പോളിംഗ് കണക്കെടുപ്പിലൂടെ സിപിഎം സൂക്ഷ്മദര്‍ശനി കണ്ടെത്തി. സിപിഎമ്മുകാര്‍ തന്നെയാണു മാരാരിക്കുളത്ത് വോട്ട് മറിച്ചതെന്ന് പിന്നീട് ഇ.കെ. നായനാര്‍ ആലപ്പുഴയില്‍ പരസ്യമായി കുറ്റപ്പെടുത്തി.
പ്രചാരണഘട്ടത്തില്‍ പല നേതാക്കളെയും പ്രവര്‍ത്തകരെയും ചില ജില്ലാനേതാക്കള്‍ അറിഞ്ഞുകൊണ്ട് മറ്റു മണ്ഡലങ്ങളിലേക്ക് അയച്ചെന്നും മാരാരിക്കുളം ചെളിക്കുളമാക്കാന് കരുക്കള്‍ നീക്കിയെന്നും പ്രവര്‍ത്തകരുടെ നാടുകടത്തല്‍ പാര്‍ട്ടിക്കു തിരിച്ചറിവുണ്ടാക്കിയെന്നും കഥകള്‍ പരന്നു. അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ സെക്രട്ടേറിയറ്റിനെ ഒന്നടങ്കം സംസ്ഥാന കമ്മിറ്റി താക്കീതു ചെയ്തു.
പരാജയത്തെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് സെക്രട്ടറിയായിരുന്ന ടി.കെ. പളനിക്കെതിരേയും ജില്ലാ കമ്മിറ്റി അംഗമായിരുന്ന സി. ഭാസ്കരനെതിരേയും വിഎസ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പളനിയെയും ഭാസ്കരനെയും സിപിഎം ബ്രാഞ്ച് കമ്മിറ്റിയിലേക്കു തരംതാഴ്ത്തി.
വിഎസിന്റെ പരാജയത്തിനു കാരണം ഒരിക്കലും വിഭാഗീയതയല്ലെന്ന് മരിക്കുംവരെ പളനി വാദിച്ചിരുന്നു. ഗൗരിയമ്മ പാര്‍ട്ടി വിട്ട സാഹചര്യവും ഗൗരിയമ്മയ്ക്ക് മാരാരിക്കുളത്തുണ്ടായിരുന്ന സ്വാധീനവും മനസിലാക്കാന്‍ വിഎസിന് കഴിഞ്ഞില്ലെന്നായിരുന്നു പളനിയുടെ നിലപാട്. മാരാരിക്കുളത്ത് വിഎസ് തോറ്റ 1965 എന്ന അക്കത്തിന് മറ്റൊരു പ്രത്യേകതയുണ്ട്. 1965ലാണ് വിഎസ് ആദ്യമായി തെരഞ്ഞെടുപ്പ് കളത്തില്‍ ഇറങ്ങുന്നത്. ആ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് നേതാവ് കൃഷ്ണക്കുറുപ്പിനോട് തോറ്റു. എന്നാല്‍ മൂന്ന് പതിറ്റാണ്ടിനുശേഷം വിഎസ് എന്ന അതികായന്റെ മാരാരിക്കുളത്തെ തോല്‍വിയുടെ മാനം ചെറുതായിരുന്നില്ല.
മാരാരിക്കുളത്തെ തോല്‍വി പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചെങ്കിലും വി.എസ്. അച്യുതാനന്ദന് തെല്ലും കുലുക്കവും പതര്‍ച്ചയുമുണ്ടായില്ല. വിഎസ് തോറ്റു എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനാവാതെ ആലപ്പുഴ പുന്നപ്രയിലെ വീട്ടില്‍ കുടുംബാംഗങ്ങള്‍ തരിച്ചിരിക്കുകയായിരുന്നു. വോട്ടണ്ണലിനുശേഷം തോല്‍വിയുടെ മ്ലാനതയില്ലാതെ കൂളായി വിഎസ് വീട്ടിലേക്ക് വന്നു. രണ്ട് ദിവസങ്ങളിലായി ഉറക്കം നടക്കാത്തതിന്റെ ക്ഷീണത്തില്‍ ഒരു മണിക്കൂര്‍ കിടന്നുറങ്ങി. പിന്നീട് പത്രക്കാര് വന്നപ്പോള്‍ അവരോട് സംസാരിച്ചു. പിന്നീട് കുളി കഴിഞ്ഞ് അടുത്ത മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള പാര്‍ട്ടി കമ്മിറ്റിക്കായി കാറില്‍ തിരുവനന്തപുരത്തേക്കു പോയി.
District News
കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാനന്ദന് അന്ത്യാഞ്ജലി അർപ്പിക്കാൻ തലസ്ഥാന നഗരിയിലേക്ക് ജനസാഗരം ഒഴുകിയെത്തി. തിരുവനന്തപുരം വെളളയമ്പലം ലോ കോളേജ് ജംഗ്ഷനിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ഭൗതികദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ ആയിരക്കണക്കിന് ആളുകളാണ് രാവിലെ മുതൽ തടിച്ചുകൂടിയത്. തുടർന്ന്, സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലേക്ക് ഭൗതികദേഹം കൊണ്ടുപോയി.
പൊതുദർശനത്തിന് വരുന്നവരുടെ തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാവിലെ 7 മണി മുതൽ കടുത്ത ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സെക്രട്ടേറിയറ്റ് ഭാഗത്തേക്കുള്ള വാഹനഗതാഗതം പൂർണ്ണമായും നിരോധിച്ചു. പ്രധാന റോഡുകളിലും ഇടറോഡുകളിലും പാർക്കിംഗിനും അനുമതിയില്ല.
വി.എസിന്റെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കടന്നുപോകുന്ന പാളയം, പി.എം.ജി, പട്ടം, കേശവദാസപുരം, ഉള്ളൂർ, പോങ്ങുംമൂട്, ശ്രീകാര്യം, കഴക്കൂട്ടം, വെട്ടുറോഡ് തുടങ്ങിയ ഭാഗങ്ങളിൽ റോഡിൻ്റെ ഇരുവശത്തും പാർക്കിംഗ് അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചു. വലിയ വാഹനങ്ങൾ ആറ്റുകാൽ ക്ഷേത്ര ഗ്രൗണ്ട്, കവടിയാർ സാൽവേഷൻ ആർമി ഗ്രൗണ്ട്, പൂജപ്പുര ഗ്രൗണ്ട് എന്നിവിടങ്ങളിലും ചെറിയ വാഹനങ്ങൾ യൂണിവേഴ്സിറ്റി ക്യാമ്പസ്, വെള്ളയമ്പലം വാട്ടർ അതോറിറ്റി പാർക്കിംഗ് ഗ്രൗണ്ട്, ജിമ്മി ജോർജ് സ്റ്റേഡിയം ഗ്രൗണ്ട്, വഴുതക്കാട് ടാഗോർ തിയേറ്റർ ഗ്രൗണ്ട്, തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിലും പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
Leader Page
വി.എസ് എന്ന രണ്ടക്ഷരങ്ങൾക്കു വിശദീകരണം ആവശ്യമില്ല. സമരനായകൻ ആയിരുന്ന വി.എസ്. അച്യുതാനന്ദൻ ഭരണനായകൻ ആയപ്പോഴും ഉള്ളിലെ സമരവീര്യം പാടെ ഉപേക്ഷിച്ചിരുന്നില്ല. കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനസമ്മതിയുള്ള രാഷ്ട്രീയ നേതാക്കളിലൊരാൾകൂടിയായിരുന്നു കറകളഞ്ഞ ഈ കമ്യൂണിസ്റ്റ് നേതാവ്.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരിക്കെ വിവിധ വിഷയങ്ങളെക്കുറിച്ചു വിശദമായി പഠിക്കാൻ വി.എസ് ശ്രമിച്ചിരുന്നു. കലാലയ വിദ്യാഭ്യാസത്തേക്കാളേറെ, കടുത്ത ജീവിതാനുഭവങ്ങളിൽനിന്ന് ആർജിച്ചെടുത്തതായിരുന്നു വി.എസിന്റെ ആഴത്തിലുള്ള അറിവ്. പ്രത്യേക ശൈലിയിലുള്ള അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ മൂർച്ച അറിയാത്ത ഇതര രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ കുറവാണ്. നീട്ടിയും കുറുക്കിയും ആവർത്തിച്ചുമുള്ള വി.എസിന്റെ പ്രസംഗശൈലി ലക്ഷങ്ങളെയാണ് ആകർഷിച്ചത്.
തൊഴിലാളികളോട് പ്രത്യേക ആഭിമുഖ്യം പുലർത്തിയിരുന്നപ്പോഴും വോട്ടുബാങ്കിനു വേണ്ടി മാത്രം തീവ്രമതസംഘടനകളെ താലോലിക്കാൻ വി.എസ് തയാറായിരുന്നില്ല. കോളേജ് അധ്യാപകനായ ടി.ജെ. ജോസഫിന്റെ കൈ വെട്ടിയ കേസിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെ പിന്നീട് നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടിനെതിരേ 2010ൽ ഡൽഹിയിൽ വി.എസ് നടത്തിയ പ്രസ്താവന ശ്രദ്ധേയമായിരുന്നു. കേരളത്തെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ വർഗീയവും ഭിന്നിപ്പിക്കുന്നതുമായ പ്രവർത്തനങ്ങളിലാണു പോപ്പുലർ ഫ്രണ്ട് ഏർപ്പെടുന്നതെന്ന് അന്ന് വി.എസ് തുറന്നടിച്ചു.
യുവാക്കളെ ഇസ്ലാമിലേക്ക് ആകർഷിക്കാനും മുസ്ലിം സ്ത്രീകളെ വിവാഹം കഴിക്കാൻ പ്രേരിപ്പിക്കാനും പിഎഫ്ഐ പണം ഒഴുക്കുകയാണെന്നു വരെ അന്ന് മുഖ്യമന്ത്രി പറഞ്ഞു. വി.എസിന്റെ പ്രസ്താവനയ്ക്കെതിരേ ചില മുസ്ലിം സംഘടനകളും യുഡിഎഫും പ്രതിഷേധിച്ചെങ്കിലും പറഞ്ഞതു വസ്തുതകളാണെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി. തീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരേ മുഖം നോക്കാതെ പിന്നീടും വി.എസ് നിലപാടുകളെടുത്തു.
കേരളത്തിനു വേണ്ടി ജീവിച്ചു
1990കളുടെ ആരംഭം മുതലാണ് ദീപിക ലേഖകനെന്ന നിലയിൽ വി.എസുമായി പരിചയപ്പെട്ടത്. കേരളത്തെ പിടിച്ചുകുലുക്കിയ പാമോയിൽ ഇറക്കുമതി അഴിമതിയാരോപണവുമായി ബന്ധപ്പെട്ടാണു വി.എസുമായി കൂടുതൽ അടുത്തത്. പാമോയിൽ ഇടപാടു സംബന്ധിച്ച സിഎജി റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ആദ്യം കിട്ടിയത് ദീപികയ്ക്കായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വി.എസ് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലേക്കു ക്ഷണിച്ചു. അന്നു തുടങ്ങിയ ആത്മബന്ധം അവസാനകാലം വരെയും ശക്തമായി തുടർന്നു. മുഖ്യമന്ത്രിയെന്ന നിലയിലും സിപിഎം പിബി, കേന്ദ്രകമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കാനുമായി ഡൽഹിയിലെത്തുന്പോഴൊക്കെ വി.എസുമായി ഏറെ നേരം സംവദിക്കാൻ അവസരം ലഭിച്ചു. തിരുവനന്തപുരത്തെ ജീവിതകാലത്തും പിന്നീടുള്ള യാത്രകളിലും വി.എസുമായി പലതവണ കൂടിക്കാഴ്ചകൾ നടത്തി. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ഡൽഹിയിലെ ആദ്യവരവിൽ വി.എസുമായി ഒരു മണിക്കൂറോളം സമയം നേരിട്ടു ചർച്ച നടത്തിയതു മറക്കില്ല. കേരളത്തിന്റെ വികസന കാര്യങ്ങളിൽ വി.എസിന്റെ കാഴ്ചപ്പാടുകളോടും കർക്കശ നിലപാടുകളോടും വിയോജിപ്പുണ്ടായിരുന്നെങ്കിലും ലേഖകന്റെ നിർദേശങ്ങൾക്ക് അദ്ദേഹം എപ്പോഴും വില കൽപിച്ചു.
കൊച്ചി മെട്രോയുടെ സംഭവം
കൊച്ചി മെട്രോ റെയിൽ നിർമാണത്തോടും എക്സ്പ്രസ്വേ നിർമാണത്തോടും തുടക്കം മുതൽ വി.എസിന് എതിർപ്പുണ്ടായിരുന്നു. അഴിമതി മുതൽ അനാവശ്യം വരെയുളള ന്യായങ്ങളാണ് അദ്ദേഹം പറഞ്ഞിരുന്നത്. ലേഖകനാകട്ടെ രണ്ടു പദ്ധതികളും കേരളത്തിന് അനിവാര്യമാണെന്ന നിലപാടും. മുഖ്യമന്ത്രിയായശേഷം ഡൽഹിയിലെത്തിയപ്പോൾ ഇവയെക്കുറിച്ചു മണിക്കൂറോളം നീണ്ട ചർച്ചയ്ക്ക് അദ്ദേഹം തയാറായി. കേരള ഹൗസിലെ 204-ാം നന്പർ മുറിയിൽ വാതിലടച്ചിട്ടു നടത്തിയ ചർച്ചയിലും ആദ്യം വി.എസ് വഴങ്ങിയില്ല. കൊച്ചി മെട്രോയും അതിവേഗ റോഡും വേണമെന്നതു കേരളത്തിലെ ഭൂരിപക്ഷം ജനതയുടെയും താത്പര്യമാണെന്നു വാദിച്ചപ്പോൾ, വി.എസ് എതിർത്തു. ഇടയ്ക്ക് അൽപം രോഷാകുലനായി. "എങ്കിൽ താങ്കളങ്ങ് എഴുതിയുണ്ടാക്ക്’ എന്നു വരെ പറഞ്ഞു. വാക്കുകളിലെ ഗൗരവം പക്ഷേ മനസിലുണ്ടായില്ല.
കുറച്ചുനേരം കൂടി സംസാരിച്ചപ്പോൾ, ഡൽഹി മെട്രോ കാണാൻ പോകാമെന്നു മുഖ്യമന്ത്രി സമ്മതിച്ചു. ഡൽഹി മെട്രോ തലവനായിരുന്ന ഇ. ശ്രീധരനുമായി ബന്ധപ്പെട്ടു. ഉടൻ തന്നെ കേരള ഹൗസിലെത്തി മുഖ്യമന്ത്രിയോടു സംസാരിക്കാമെന്ന് ശ്രീധരൻ പറഞ്ഞു. ശ്രീധരനുമായി വി.എസ് നടത്തിയ ചർച്ചയിൽ പെട്ടെന്നു മഞ്ഞുരുകി.
പിറ്റേന്നു രാവിലെ തന്നെ ഡൽഹി മെട്രോയിൽ കേരള മുഖ്യമന്ത്രിയുടെ സഞ്ചാരത്തിനായി വേണ്ട ക്രമീകരണങ്ങൾ ശ്രീധരൻ നേരിട്ടു ചെയ്തു. ആ മെട്രോ ട്രെയിൻ യാത്രയിൽ മുഖ്യമന്ത്രിയോടൊപ്പം ശ്രീധരനും ദീപിക ലേഖകനും ഉണ്ടായിരുന്നു. മെട്രോ ട്രെയിൻ യാത്ര വി.എസിന് നന്നായി ബോധിച്ചു. തിരികെയെത്തിയപ്പോൾ ഇതു കേരളത്തിനുമാകാം എന്ന നിലപാടിലേക്കു അയഞ്ഞു. കാര്യങ്ങൾ ബോധ്യപ്പെട്ടാൽ, സംസ്ഥാനത്തിന്റെ താത്പര്യത്തിന് പ്രധാനമെങ്കിൽ, വിട്ടുവീഴ്ച ചെയ്യാൻ അദ്ദേഹം തയാറായിരുന്നു, അതാണ് വി.എസ്.
ദീപികയുടെ സ്നേഹിതൻ
ദീപികയുടെ 125-ാം വാർഷികാഘോഷങ്ങളുടെ സമാപനത്തിനായി 2013 ഏപ്രിലിൽ കോട്ടയത്തു നടന്ന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ പങ്കെടുത്തു. പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണി ഉദ്ഘാടനം ചെയ്ത ശതോത്തര രജത ജൂബിലി സമാപനത്തിൽ ദീപികയുടെ ശക്തിയും പ്രസക്തിയും ഊന്നിപ്പറയാൻ വി.എസ് മടിച്ചില്ല. ദീപികയുടെ സത്യസന്ധമായ പത്രപ്രവർത്തനത്തെ അദ്ദേഹം ശ്ലാഘിച്ചു. വേദിയിലുണ്ടായിരുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മന്ത്രിമാരായ കെ.എം. മാണി, കെ.വി. തോമസ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. ബാബു തുടങ്ങിയവരെയെല്ലാം സാക്ഷി നിർത്തിയായിരുന്നു വി.എസിന്റെ പ്രസംഗം. ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ അന്നത്തെ രാഷ്ട്രപതി പ്രതിഭ പാട്ടീലാണ് ദീപികയുടെ ശതോത്തര രജതജൂബിലി ഉദ്ഘാടനം ചെയ്തത്. ഒരിക്കൽ തിരുവനന്തപുരത്തെ അടുത്ത സുഹൃത്തിന് അദ്ദേഹത്തിന്റെ മകളുടെ കല്യാണത്തിന് മുഖ്യമന്ത്രിയെ ക്ഷണിക്കണമെന്ന ആഗ്രഹം അറിയിച്ചു.
ക്ലിഫ് ഹൗസിനടുത്താണ് വീടെങ്കിലും അദ്ദേഹം മുഖ്യമന്ത്രിയെയോ, മുഖ്യമന്ത്രി അദ്ദേഹത്തെയോ മുന്‍പു പരിചയപ്പെട്ടിട്ടില്ല. സുഹൃത്തിന്റെ നിർബന്ധത്തിനു വഴങ്ങി വി.എസിനെ വിവാഹത്തിനു ക്ഷണിച്ചു. വരുമെന്നു മുഖ്യമന്ത്രി ഉറപ്പു പറഞ്ഞില്ല. പക്ഷേ വിവാഹദിവസത്തിനു മുന്‍പായി മുഖ്യമന്ത്രി ആ വീട്ടിൽ ചെന്നു. നല്ല സുഹൃത്തുക്കൾ പറയുന്നതു കേൾക്കാൻ എന്നും വി.എസ് പ്രത്യേക താത്പര്യം കാണിച്ചു. എന്നാൽ, രാഷ്ട്രീയത്തിലെയും ഭരണത്തിലെയും ചില സുഹൃത്തുക്കൾ അദ്ദേഹത്തിനു തന്നെ പാരയായെന്നു എതിരാളികൾ പറയുന്നു.
ജനകീയ സംശുദ്ധ നേതാവ്
കേരള ചരിത്രത്തിൽ നിർണായക സ്വാധീനം ചെലുത്തിയ ജനകീയ പോരാളിയും നായകനുമായി വി.എസ് ഏറെക്കാലം കേരളജനതയുടെ ഹൃദയത്തിലുണ്ടാകും. അഴിമതിക്കെതിരേ പോരാടിയ സംശുദ്ധ രാഷ്ട്രീയക്കാരനെന്നതു വി.എസ് അറിയാതെ കൈവന്ന കിരീടമാണ്. രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും ഭരണത്തിലും വി.എസിന് പകരം വി.എസ് മാത്രം.
Leader Page
കേരളത്തിൽ പൊതുവിലും ഇവിടുത്തെ വിപ്ലവ പ്രസ്ഥാനത്തിൽ പ്രത്യേകിച്ചും ചരിത്രത്തിന്റെ ശ്രദ്ധേയമായ പരിച്ഛേദമാണു സഖാവ് വിഎസിന്റെ ജീവിതം. ഉജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടനിലപാടുകളുടെയും പ്രതീകമായിരുന്നു സഖാവ് വി.എസ്. അച്യുതാനന്ദൻ.
ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് ജനങ്ങൾക്കൊപ്പംനിന്ന അദ്ദേഹത്തിന്റെ നൂറ്റാണ്ടുകടന്ന ജീവിതം കേരളത്തിന്റെ ആധുനികചരിത്രവുമായി വേർപെടുത്താനാവാത്ത വിധം ഇഴചേ ർന്നു നിൽക്കുന്നു. കേരള സർക്കാരിനെയും സിപിഎമ്മിനെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും പ്രതിപക്ഷത്തെയും വിവിധ ഘട്ടങ്ങളിൽ നയിച്ച വി എസിന്റെ സംഭാവനകൾ സമാനതകളില്ലാത്തവയെന്നും കേരളത്തിന്റെ രാഷ്ട്രീയ ഈടുവയ്പിന്റെ ഭാഗമാണെ ന്നും ചരിത്രം രേഖപ്പെടുത്തും.
ഒരു കാലഘട്ടത്തിന്റെ അസ്തമയമാണു വിഎസിന്റെ വിയോഗത്തോടെ സംഭവിക്കുന്നത്. പാർട്ടിക്കും വിപ്ലവപ്രസ്ഥാനത്തിനും ജനാധിപത്യ പുരോഗമന പ്രസ്ഥാനത്തിനാകെയും കനത്ത നഷ്ടമാണ് ഇതു മൂലമുണ്ടായിട്ടുള്ളത്.
അസാമാന്യമായ ഊർജവും അതിജീവന ശക്തിയും കൊണ്ടു വിപ്ലവ പ്രസ്ഥാനത്തിൽ അടയാളപ്പെടുത്തപ്പെട്ട സംഭവബഹുലമായ ജീവിതമായിരുന്നു വിഎസിന്റേത്. കേരളത്തിന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും ചരിത്രത്തിലെ സമരഭരിതമായ അധ്യായമാണ് സഖാവ് വി.എസ്. അച്യുതാനന്ദന്റെ ജീവിതം.
തൊഴിലാളി -കർഷകമുന്നേറ്റങ്ങൾ സംഘടിപ്പിച്ചു പ്രസ്ഥാനത്തിനൊപ്പം വളർന്ന സഖാവിന്റെ രാഷ്ട്രീയജീവിതം, ജന്മിത്വവും ജാതീയതയും കൊടികുത്തി വാണിരുന്ന ഇരുണ്ട കാലത്തെ തിരുത്താനുള്ള സമരങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്.
എളിയ തുടക്കത്തിൽനിന്ന് കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹം എത്തിയത് കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ വളർച്ചയുടെ പടവുകളിലൂടെയാണ്. കമ്യൂണിസ്റ്റ് നേതാവെന്ന നിലയിലും നിയമസഭാ സാമാജികനെന്ന നിലയിലും പ്രതിപക്ഷനേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും വി.എസ് നൽകിയ സംഭാവനകൾ നിരവധിയാണ്.
‘തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയൻ’ എന്ന സംഘടനയുടെ രൂപീകരണത്തിലും പിന്നീട് അത് കേരളത്തിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനങ്ങളിലൊന്നായ ‘കേരള സംസ്ഥാന കർഷകത്തൊഴിലാളി യൂണിയൻ’ആയി വളർന്നതിലും വി. എസ്. വഹിച്ചത് പകരം വയ്ക്കാനില്ലാത്ത പങ്കാണ്.
വി.എസിന്റെ നേതൃത്വത്തിൽ നടന്ന എണ്ണമറ്റ സമരങ്ങൾ കുട്ടനാടിന്റെ സാമൂഹികചരിത്രം തന്നെ മാറ്റിമറിച്ചു. മെച്ചപ്പെട്ട കൂലിക്കും ചാപ്പ സമ്പ്രദായം നിർത്തലാക്കുന്നതിനും ജോലി സ്ഥിരതയ്ക്കും മിച്ചഭൂമി പിടിച്ചെടുക്കുന്നതിനുമൊക്കെ നടന്ന സമരങ്ങളുടെ മുൻനിരയിൽ അദ്ദേഹം ഉണ്ടായിരുന്നു.
1948ൽ പാർട്ടി നിരോധിക്കപ്പെട്ടതിനെ ത്ത ുടർന്ന് അറസ്റ്റിലായി. 1952ൽ പാർട്ടിയുടെ ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിനിടയിൽ ഐക്യകേരളത്തിനു വേണ്ടി കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയിരുന്ന പ്രക്ഷോഭങ്ങളിൽ സജീവമായി.
1957 ൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തുന്ന സമയത്ത് പാർട്ടിയുടെ ആലപ്പുഴ ജില്ലാസെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി. പാർട്ടിയിലെ പിളർപ്പിനെത്തുടർന്നുള്ള ഘട്ടത്തിൽ റിവിഷനിസത്തിനെതിരേയും പിന്നീടൊരു ഘട്ടത്തിൽ അതിസാഹസിക തീവ്രവാദത്തിനെതിരെയും പൊരുതി പാർട്ടിയെ ശരിയായ നയത്തിൽ ഉറപ്പിച്ചു നിർത്തുന്നതിൽ വലിയ പങ്കുവഹിച്ചു.
കേവല രാഷഷ്ട്രീയത്തിനപ്പുറത്തേക്കുപോയി പരിസ്ഥിതി, മനുഷ്യാവകാശം, സ്ത്രീസമത്വം തുടങ്ങിയ വിവിധങ്ങളായ മേഖലകളിൽ വിഎസ് വ്യാപരിച്ചു.സഖാവ് വി.എസിന്റെ നിര്യാണം പാർട്ടിയെയും നാടിനെയും സംബന്ധിച്ചിടത്തോളം നികത്താനാകാത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്.
Leader Page
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കമ്യൂണിസ്റ്റ് വിസ്മയമാണു വി.എസ്. അച്യുതാനന്ദൻ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രണ്ടാം പാദത്തിലും ജ്വലിച്ചുനിന്ന ലോക കമ്യൂണിസ്റ്റ് നേതാക്കളിൽ പ്രമുഖൻ.
ബ്രിട്ടീഷ് ആധിപത്യത്തിൽ ഒന്നര നൂറ്റാണ്ടിലേറെ കാലം അടിമരാജ്യമായി കഴിഞ്ഞ ഇന്ത്യയുടെ തെക്കേയറ്റത്തുള്ള നാട്ടുരാജാവിന്റെ ഭരണത്തിനെതിരേ സായുധകലാപം നയിച്ച ഇരുപതുകാരനായ ഒരു കമ്യൂണിസ്റ്റുകാരൻ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യപാദത്തിൽ തന്റെ 82-ാം വയസിൽ ബാലറ്റ് പേപ്പറിലൂടെ അതേ രാജ്യത്തിന്റെ ഭരണാധികാരിയായ അപൂർവ ചരിത്രനായകനാണ് വി.എസ്. അച്യുതാനന്ദൻ. സാർവദേശീയമായോ ദേശീയമായോ പ്രാദേശികമായോ ഒരു നേതാവും നേരിട്ടിട്ടില്ലാത്ത തിക്താനുഭവങ്ങളും പ്രതിസന്ധികളും ഏറ്റുമുട്ടലുകളും എതിർപ്പുകളും നേരിട്ടുകൊണ്ടാണ് വി.എസ് എന്ന അതിസാഹസികനായ ഒറ്റയാൻ കമ്യൂണിസ്റ്റ് പാർട്ടി നേതൃപദവിയിലേക്കും ജനഹൃദയങ്ങളിലേക്കും പടവെട്ടിക്കയറിയത്. രാഷ്ട്രീയചരിത്രത്തിൽ നയങ്ങളുടെയും നിലപാടുകളുടെയും വിട്ടുവീഴ്ചയില്ലായ്മയുടെയും പേരിൽ ഇത്രയേറെ അവഹേളിക്കപ്പെടുകയും അവമതിക്കപ്പെടുകയും അച്ചടക്കനടപടികൾക്കു വിധേയനാവുകയും ചെയ്ത ഒരു നേതാവും കമ്യൂണിസ്റ്റ് പാർട്ടിയിൽ കാണില്ല. പുന്നപ്രയിലും വയലാറിലും സമരധീരന്മാരുടെ രക്തം വീണു പിൽക്കാലത്തു ചുവന്നുതുടുത്ത വെണ്മണലിൽ അമർത്തിച്ചവിട്ടി നടന്നുകയറിയ വി.എസ് കേരളത്തിലെ വിവിധ ജീവിതമേഖലകളിൽനിന്നു സംഘാടക പ്രതിഭകളെ കണ്ടെത്തിയ സാക്ഷാൽ പി. കൃഷ്ണപിള്ള കണ്ടെത്തിയ അപൂർവജനുസ് ആയിരുന്നു.
കേരളത്തിന്റെ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമസഭാ സാമാജികൻ എന്നീ നിലകളിൽ കേരളസമൂഹത്തിന് ഒരിക്കലും മറക്കാനാകാത്ത ചരിത്രം സൃഷ്ടിച്ച നിരവധി പോരാട്ടങ്ങൾക്കും നയപരമായ തീരുമാനങ്ങൾക്കും നേതൃത്വം കൊടുത്ത ചരിത്രപുരുഷനാണ് വി.എസ്. അച്യുതാനന്ദൻ. പത്തു പ്രാവശ്യം അദ്ദേഹം നിയമസഭയിലേക്കു മത്സരിച്ചിട്ടുണ്ട്; ഏഴു തവണ വിജയിച്ചു. മൂന്നു തവണ തോറ്റു.
യാന്ത്രികമായി പാർട്ടി കമ്മിറ്റികൾ ചേർന്ന് ഘടകത്തിന്റെ മുൻകൂർ അനുമതി വാങ്ങി ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്ന രീതി എ.കെ.ജിക്ക് എന്നപോലെ വി.എസിനും വശമില്ലായിരുന്നു. അതുകൊണ്ടാണ് കോഴിക്കോട് ഐസ്ക്രീം പാർലർ കേസും മതികെട്ടാൻമലയും വാഗമണ്‍ കൈയേറ്റവും ഇടമലയാറും കോവളം കൊട്ടാരവും ഒക്കെ സ്വന്തം അജൻഡയാക്കി സമരം സംഘടിപ്പിച്ചത്. ഈ ധിക്കാരത്തിന്റെയും ഒറ്റയാൻശൈലിയുടെയും പേരിൽ പാർട്ടി നേതൃത്വത്തിൽനിന്ന് കടുത്ത എതിർപ്പ് അദ്ദേഹത്തിനു നേരിടേണ്ടിവന്നു.
പല രൂപത്തിലുള്ള അച്ചടക്ക നടപടികൾ അദ്ദേഹത്തിന് ഒന്നിനു പിറകെ ഒന്നായി ചാർത്തിക്കൊടുത്തുകൊണ്ടുമിരുന്നു. നേതൃത്വത്തിൽ ഒറ്റപ്പെടുന്പോഴും പാർട്ടി അണികളുടെയും പുറത്തു ബഹുജനങ്ങളുടെയും കണ്ണിലുണ്ണിയായി അദ്ദേഹം മാറി. ""കണ്ണേ കരളേ വിയെസേ, ഞങ്ങൾ ജനങ്ങൾ നിങ്ങൾക്കൊപ്പം'' എന്ന മുദ്രാവാക്യം കേരളത്തിലെ ഗ്രാമ, നഗരത്തെരുവുകളിൽ മുഴങ്ങിക്കേട്ടു.
ഈ പശ്ചാത്തലത്തിലാണ് 2006ലെ തെരഞ്ഞെടുപ്പ്. വി.എസിന്റെ ഇടപെടൽ മൂലം ന്യൂനപക്ഷങ്ങളിൽനിന്നു പാർട്ടി ഒറ്റപ്പെട്ടു എന്നും വി.എസിന്റെ നയങ്ങൾ വികസനവിരുദ്ധമാണെന്നും അതുകൊണ്ടു വി.എസിനെ സ്ഥാനാർഥിയാക്കിയാൽ മുന്നണി പരാജയപ്പെടുമെന്നുമുള്ള ന്യായം പറഞ്ഞ് മത്സരരംഗത്തുനിന്ന് ഒഴിവാക്കി. കേരളത്തിൽ ഇടതുപക്ഷത്തെ സ്നേഹിക്കുന്ന നിഷ്പക്ഷരായ ബുദ്ധിജീവികളും യുവാക്കളും തൊഴിലാളികളും ബഹുജനങ്ങൾ ആകെയും വി.എസിനെ സ്ഥാനാർഥിയാക്കണം എന്നാവശ്യപ്പെട്ട് കേരളത്തിലുടനീളം പ്രതിഷേധമുയർത്തി. പാർട്ടി അണികൾ ആകെ ക്ഷോഭിച്ചുമറിഞ്ഞു. ഗത്യന്തരമില്ലാതെ പോളിറ്റ് ബ്യൂറോ തന്നെ ഇടപെട്ട് അദ്ദേഹത്തെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. വലിയ ഭൂരിപക്ഷത്തിൽ ഇടതുമുന്നണി ജയിച്ചു.
2006 മേയ് 24ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വി.എസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2011ലും വി.എസിനു സീറ്റ് നിഷേധിച്ചെങ്കിലും ജനം ഇടപെട്ടു തിരുത്തിച്ചു. വി.എസ് ജയിച്ചെങ്കിലും മുന്നണി പരാജയപ്പെട്ടു. 2016ൽ വി.എസും പിണറായിയും മത്സരിച്ചു. രണ്ടു പേരും വിജയിച്ചു. പിണറായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജനങ്ങൾ ഏറെ ആഗ്രഹിച്ച ഒരു രണ്ടാം വരവ് വി.എസിനു നിഷേധിക്കപ്പെട്ടു.
പുന്നപ്രയിലെയും വയലാറിലെയും ധീരന്മാർക്കൊപ്പം നിന്നു പൊരുതി ആ മണ്ണിൽ പരാജയം ഭക്ഷിച്ചു വളർന്ന വി.എസ്, ഏത് അവഹേളനവും അച്ചടക്കനടപടികളും നേരിട്ട് താൻ കെട്ടിപ്പടുത്ത പാർട്ടിയുടെ പതാക സ്വന്തം നെഞ്ചോടു ചേർത്തുകൊണ്ടു ചരിത്രത്തിലെ വിവിധ നാൽക്കവലകളിൽ പതറാതെ മുന്നേറുന്ന കാഴ്ചയാണു കേരളം സ്വന്തം കണ്മുന്നിൽ കണ്ടത്. പ്രശ്നങ്ങൾ അതിന്റെ ഉറവിടത്തിൽ എത്തി ഏറ്റെടുക്കുന്ന ഒരു വിപ്ലവകാരിയുടെ ആർജവമാണ് വി.എസിന് ആദ്യം മുതലേ ഉണ്ടായിരുന്നത്. അതിനു പാർട്ടി ചട്ടക്കൂട്ടിൽനിന്ന് ഉണ്ടാകാവുന്ന വരുംവരായ്മകളെക്കുറിച്ച് ചിന്തിച്ചിരുന്നേ ഇല്ല. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് പ്രായം ശരീരത്തോടു കലഹിച്ചുതുടങ്ങിയ കാലത്തും മൂന്നാറിലെ പെന്പിളൈ ഒരുമൈ സമരക്കാരുടെ അരികിലെത്തി അവർക്കൊപ്പം കുത്തിയിരുന്നത്. പാർട്ടി കമ്മിറ്റി കൂടി അവിടെ എടുക്കുന്ന തീരുമാനങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുന്ന അച്ചടക്കമുള്ള ഒരു കമ്യൂണിസ്റ്റ് ആയിരുന്നില്ല വി.എസ്. നാട്ടിൽ ജനങ്ങൾക്ക് ഏതു പ്രശ്നമുണ്ടാകുന്പോഴും അതിൽ ഇടപെടാനും ജനങ്ങളെ അണിനിരത്തി അതിനു പരിഹാരം കാണാനും നേതൃത്വം കൊടുക്കുന്ന ഒരു ജൈവവിപ്ലവകാരിയാണ് അദ്ദേഹം.
എ.കെ.ജിക്കുശേഷം അത്തരമൊരു നേതാവ് മലയാളിക്ക് ഉണ്ടായിട്ടില്ല എന്നതാണു വസ്തുത.
വിരിഞ്ഞ നെഞ്ചുമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒരു സാധാരണക്കാരനായ അസാധാരണ വിപ്ലവകാരിയാണ് വി.എസ്. അതുകൊണ്ട് പാർട്ടി ഭരണഘടനയിലെ അച്ചടക്ക മുഴക്കോലുകൊണ്ട് വി.എസിന്റെ പ്രവർത്തനങ്ങളെ പലപ്പോഴും അളന്നെടുക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ, ജീവിതത്തിലൊരിക്കലും സ്വന്തം പാർട്ടിയുടെ തീരുമാനങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞിട്ടുമില്ല.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം അഗ്നിവീഥികളിലൂടെ നടന്നുകയറുന്ന കാലത്ത് വി.എസിനു പതിനേഴ് വയസായിരുന്നു പ്രായം. അന്ന് ഉള്ളംകൈയിൽ ജീവനും മുറുകെപ്പിടിച്ച് ചുറുചുറുക്കോടെ അതിനൊപ്പം നടന്നുകയറിയ കമ്യൂണിസ്റ്റാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ. അന്നത്തെ അതേ ചുറുചുറുക്കോടെ നിരവധി സമരഭൂമികളും അഗ്നിപരീക്ഷകളും കടന്ന് അദ്ദേഹം പ്രായത്തെ തോൽപ്പിച്ച് നേതൃനിരയിൽ തന്നെ നിലകൊണ്ടു. അദ്ദേഹത്തിന്റെ പാർട്ടി ഘടകം ഏതാണ് എന്നതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നില്ല വി.എസിന്റെ വാക്കുകൾ കേട്ടതും നിലപാടുകൾ അംഗീകരിച്ചതും.
എം.എൻ. വിജയൻ മാഷ് ഒരിക്കൽ പറഞ്ഞു: ""ഇന്നു നമുക്കൊരു ഗാന്ധി ഇല്ല. എങ്കിലും അന്നു ഗാന്ധി എങ്ങനെ ഇന്ത്യയുടെ ഹൃദയത്തെ പ്രതിഫലിപ്പിച്ചിരുന്നോ അതുപോലെ കേരളത്തിന്റെ ഹൃദയത്തെ പ്രതിഫലിപ്പിക്കുന്ന ഒരാൾക്ക് ആരോ ഏതോ സമയത്ത് ഇട്ട പേരാണ് വി.എസ്. അച്യുതാനന്ദൻ. അദ്ദേഹത്തെ ഞങ്ങൾ ഒരാളായി കാണുന്നില്ല. കേരളത്തിനുവേണ്ടി ഉറഞ്ഞുതുള്ളുന്ന ഒരു കോമരമായി ഒരുപക്ഷേ, കേരളത്തിന്റെ മുഴുവൻ ശബ്ദമായി രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്ന ഒരു വ്യക്തിയായാണു കാണുന്നത്.''വിഎസ് എന്ന കമ്യൂണിസ്റ്റ് വിസ്മയത്തെ ഇതിനപ്പുറം വിശേഷിപ്പിക്കാൻ ആവില്ല.
(കവിയും നാടകകൃത്തും മുൻ എംഎൽഎയുമാണ് ലേഖകൻ)
Leader Page
വിഎസ് എന്ന രണ്ടക്ഷരത്തിനു സമരം എന്നുകൂടി അർഥമുണ്ട്. കേരളം കണ്ട പ്രധാനപ്പെട്ട എല്ലാ ജനകീയപ്രക്ഷോഭങ്ങളുടെയും മുൻനിരയിൽ വി.എസ്. അച്യുതാനന്ദൻ ഉണ്ടായിരുന്നു. കറകളഞ്ഞ കമ്യൂണിസ്റ്റുകാരന്റെ ആദർശധീരതയും നെഞ്ചുറപ്പുമാണ് അദ്ദേഹത്തെ കലാപകാരിയാക്കിയത്. തീയിൽ കുരുത്തത് വെയിലത്തു വാടില്ലെന്ന ചൊല്ല് വി.എസിനെ സംബന്ധിച്ചു തികച്ചും അർഥവത്താണ്.
പുന്നപ്ര വയലാറിലും മതികെട്ടാൻമലയിലും പ്ലാച്ചിമടയിലും മൂന്നാറിലും കോവളത്തും... അങ്ങനെയങ്ങനെ എണ്ണമറ്റ സമരപഥങ്ങളിലൂടെയാണ് വി.എസ് അക്ഷീണനായി നടന്നുകയറിയത്. പി. കൃഷ്ണപിള്ളയും എ.കെ.ജിയും ഇ.എം.എസും പകർന്നുകൊടുത്ത പോരാട്ടവീര്യത്തിന്റെയും കമ്യൂണിസ്റ്റ് ബോധത്തിന്റെയും കനൽ പ്രായത്തിന്റെ അവശതകളിലും വി.എസ് കൈവിടാതെ കാത്തു.
രാഷ്ട്രീയപ്രവർത്തനത്തിനും പ്രതികരണത്തിനും വി.എസിനു പ്രായം പ്രശ്നമായിരുന്നില്ല. പാർട്ടിക്കു പുറത്തെപ്പോലെ പാർട്ടിക്കുള്ളിലും സമരത്തിന്റെ വാൾമുന വി.എസ് ഉറയിലിട്ടില്ല. പാർട്ടിയുടെ അടവുകളിലും തന്ത്രങ്ങളിലും വ്യതിയാനങ്ങളും വ്യതിചലനങ്ങളും വന്നുഭവിച്ചപ്പോൾ അദ്ദേഹം അഗാധമായി ദുഃഖിച്ചു. ചിലപ്പോഴൊക്കെ നേതൃത്വത്തോടു കലഹിച്ചു. അപ്പോഴൊക്കെയും ഇന്ത്യയിലെ ഏറ്റവും മുതിർന്ന ഈ കമ്യൂണിസ്റ്റുകാരനിലെ പഴയ പോരാളി സടകുടഞ്ഞുണരുകയായിരുന്നു. സിപിഎം രൂപീകരിച്ച നേതാക്കളിൽ ഏകവ്യക്തിയായി അവശേഷിച്ചപ്പോഴും വി.എസ് ഓരോ ശിക്ഷാനടപടിയും അച്ചടക്കത്തോടെ ഏറ്റുവാങ്ങി. അപ്പോഴൊക്കെയും അദ്ദേഹം കൂടുതൽ ഉറച്ച കമ്യൂണിസ്റ്റുകാരനാകുകയായിരുന്നു.
ദാരിദ്ര്യത്തിൽനിന്ന് നേതൃനിരയിലേക്ക്
പട്ടിണിയുടെയും നിരാലംബതയുടെയും ഇരുട്ടിൽനിന്നാണു വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി.എസ്. അച്യുതാനന്ദൻ വളർന്നുവന്നത്. പതിനൊന്നാം വയസിൽ അമ്മ നഷ്ടപ്പെട്ട കുട്ടി. വിശപ്പടക്കാൻ ഭക്ഷണമില്ലാതെയും മറ്റുള്ള കുട്ടികളോടൊപ്പം കളിച്ചുല്ലസിച്ച് സ്കൂളിൽ പോകാനാവാതെയും വളർന്ന ബാലൻ. പക്ഷേ അനീതികൾക്കെതിരായ ധീരമായ മുന്നേറ്റം ആ ബാലനിൽ പ്രകടമായിരുന്നു. കളർകോട് അന്പലത്തിൽക്കൂടി സ്കൂളിലേക്കു നടന്നുപോയിരുന്ന കറുത്തു മെല്ലിച്ച അച്യുതാനന്ദനെ ചില സവർണ ബാലന്മാർ തടഞ്ഞുനിർത്തി തല്ലി. അടുത്ത ദിവസവും അതേ സ്ഥലത്തു കാത്തുനിന്ന സവർണ ബാലന്മാരെ അച്യുതാനന്ദൻ ഒറ്റയ്ക്കു തല്ലിയോടിച്ചു. അയിത്തത്തിനും ജാതിക്കോയ്മയ്ക്കും എതിരായുള്ള അച്യുതാനന്ദന്റെ ആദ്യപ്രക്ഷോഭമായിരുന്നു അത്.
ജ്യേഷ്ഠന്റെ തയ്യൽക്കടയിലിരുന്നുകൊണ്ടായിരുന്നു അച്യുതാനന്ദന്റെ ആദ്യകാല പാർട്ടി വിദ്യാഭ്യാസം. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും മൂലധനവുമടക്കമുള്ള കമ്യൂണിസ്റ്റ് താത്വികഗ്രന്ഥങ്ങൾ വായിച്ചതോടെ ലോകോത്തരമായ ആശയലോകവും സമത്വത്തെക്കുറിച്ചുള്ള സുവർണ പ്രതീക്ഷകളും അച്യുതാനന്ദന്റെ മനസിൽ കൂടുകെട്ടി.
കുട്ടനാടൻ കർഷകത്തൊഴിലാളികളുടെ അവകാശസമരങ്ങളുടെ മുണിപ്പോരാളിയായി നിന്നുകൊണ്ടാണ് വി.എസ് തന്റെ ജനകീയ സമരപരന്പരകൾക്കു തുടക്കം കുറിച്ചത്. ജ്യേഷ്ഠൻ ഗംഗാധരന്റെ തയ്യൽക്കടയിൽ സഹായിയായി പ്രവർത്തിച്ചുവന്ന വേളയിലാണ് അച്യുതാനന്ദൻ കർഷകത്തൊഴിലാളികളുടെ ദൈന്യവും വിഷമതകളും കണ്ടറിഞ്ഞ് ഇറങ്ങിപ്പുറപ്പെട്ടത്. ജന്മിത്തത്തിനെതിരേ കേരളത്തിൽ നടന്ന ആദ്യകാല കലാപങ്ങളിൽ ഒന്നാണ് പതിനേഴുകാരനായ അച്യുതാനന്ദന്റെ നേതൃത്വത്തിൽ നടന്ന കുട്ടനാടൻ കർഷകത്തൊഴിലാളി സമരം. കൊയ്തെടുക്കുന്ന നെല്ലിന് അനുസരിച്ചുള്ള ന്യായമായ കൂലിപോലും കർഷകത്തൊഴിലാളിക്കു ലഭിക്കാതിരുന്ന കാലമായിരുന്നു അത്. തൊഴിലാളികളെ പറ്റിക്കുന്ന ജന്മിമാർക്കെതിരേ അച്യുതാനന്ദൻ അതിശക്തമായി പ്രതികരിച്ചു.
ചെയ്യുന്ന ജോലിക്ക് ഉചിതമായ കൂലി എന്ന വ്യവസ്ഥ മുന്നോട്ടുവച്ചുകൊണ്ടു നടത്തിയ സമരത്തിൽ നൂറുകണക്കിനു കർഷകത്തൊഴിലാളികളെ പങ്കെടുപ്പിക്കാൻ അച്യുതാനന്ദനു കഴിഞ്ഞു. ആ സമരത്തെത്തുടർന്നു തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയൻ രൂപീകരിച്ചു പ്രവർത്തനം തുടങ്ങി. പതിനേഴാം വയസിൽ ആസ്പിൻവാൾ കന്പനിയിലെ തൊഴിലാളിയായി മാറിയ വി.എസ് അവിടെയും ധീരമായ സമരങ്ങൾക്കു നേതൃത്വം കൊടുത്തു. അനീതിയും അന്യായവും എവിടെക്കണ്ടാലും പ്രതികരിക്കുന്നത് വി.എസിന്റെ രക്തത്തിൽ അലിഞ്ഞുചേർന്ന സ്വഭാവ സവിശേഷതയായിരുന്നു. ധൈര്യമില്ലാത്തവൻ കമ്മ്യൂണിസ്റ്റാകരുത് എന്നതായിരുന്നു എന്നും അദ്ദേഹത്തിന്റെ നിലപാട്.
പുന്നപ്ര-വയലാർ സമരം
ഐതിഹാസികമായ പുന്നപ്ര-വയലാർ സമരത്തിന്റെ മുൻനിരക്കാരനായിരുന്നു വി.എസ്. ചെറിയ ചെറിയ യോഗങ്ങളിലൂടെയാണ് പുന്നപ്ര-വയലാർ ഒരു വലിയ ജനകീയ സമരമായി മാറിയത്. അച്യുതാനന്ദന്റെ വീടുതന്നെ ഒരു സമരക്യാന്പായിരുന്നു. 1946 ഡിസംബർ 23ന് പൊട്ടിപ്പുറപ്പെട്ട ആ സമരത്തിനെതിരായി സിപിയുടെ പോലീസ് അതിഭീകരമായ മർദനമുറകൾ അഴിച്ചുവിട്ടു.
തോക്കിന്റെയും ലാത്തിയുടെയും മുന്നിൽ നെഞ്ചുവിരിച്ചു നിന്ന അനേകം സമരക്കാർക്കു ജീവൻ വെടിയേണ്ടിവന്നു. സി.പിയുടെ കാക്കിപ്പട നാടൊട്ടുക്കും കമ്യൂണിസ്റ്റുകാരെ വേട്ടയാടി. പുന്നപ്രയിലെയും വയലാറിലെയും കയർ-കർഷകത്തൊഴിലാളികളാണ് അന്നു സമരക്കാർക്ക് അഭയം നൽകിയത്. ആലപ്പുഴ ട്രേഡ് യൂണിയൻ സംയുക്തസമ്മേളനത്തിൽ പ്രസംഗിച്ചുകൊണ്ടു നിൽക്കുന്പോഴാണ് വി.എസ്, ആർ. സുഗതൻ, വി.ഐ. സൈമണ്‍, കെ.എൻ. പത്രോസ്, എൻ. ശ്രീകണ്ഠൻ നായർ എന്നിവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാൻ നീക്കമുണ്ടായത്. സുഗതനും സൈമണും പോലീസിന്റെ പിടിയിലായി. വി.എസിന് ഒളിവിൽ പോകേണ്ടിവന്നു.
പൂഞ്ഞാറിൽ ഒളിവിൽ കഴിഞ്ഞുകൊണ്ടാണ് തുടർന്ന് അദ്ദേഹം സമരത്തിനു നേതൃത്വം കൊടുത്തത്. അവിടെവച്ച് പോലീസിന്റെ പിടിയിലായി. ഇടിയൻ നാരായണപിള്ള എന്ന പോലീസുകാരന്റെ നേതൃത്വത്തിലാണ് വി.എസിനെ പിടികൂടിയത്. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലും പാലാ സബ്ജയിലിലുംവച്ചു വി.എസ് ഏറ്റുവാങ്ങിയ കൊടിയ മർദനത്തിന്റെ അടയാളം അവസാനം വരെ അദ്ദേഹത്തിന്റെ കാൽവെള്ളയിലുണ്ടായിരുന്നു.
നിർഭയനും സാഹസികനുമായ പോരാളിയായിരുന്നു വി.എസ്. അവശരുടെയും ആർത്തന്മാരുടെയും നിലവിളികൾക്കു കാതുകൊടുത്ത ആദർശശുദ്ധിയുള്ള കമ്യൂണിസ്റ്റ്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ അദ്ദേഹം നേതൃത്വം കൊടുത്ത സമരങ്ങളിലും ഈ ആത്മാർപ്പണം പ്രകടമാണ്. പ്രായത്തിന്റെ അവശതകളും അനാരോഗ്യവും മറന്നു ജനങ്ങളോടൊപ്പം സമരമുഖങ്ങളിലൂടെ മുന്നേറാൻ വി.എസിനു കഴിഞ്ഞത് കടന്നുവന്ന കനൽപ്പാതകളെ മറക്കാത്തതുകൊണ്ടാണ്. മതികെട്ടാൻമലയിലെ കൈയേറ്റം കാണാൻ എൺപതുകളുടെ ക്ഷീണാവസ്ഥയിൽ കിലോമീറ്ററുകൾ കാൽനടയായി പോയ പ്രതിപക്ഷനേതാവായ വി.എസിനെ മലയാളിക്ക് ഒരിക്കലും മറക്കാനാവില്ല. കൊക്കകോള കന്പനി പ്ലാച്ചിമടയിൽനിന്നു കെട്ടുകെട്ടിപ്പോയതിനു പിന്നിൽ വി.എസിന്റെ ധീരമായ സാന്നിധ്യവും ഉണ്ടായിരുന്നു. ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹം നൽകിയ പിന്തുണ അവിടത്തെ സമരക്കാർക്കു വലിയ ആവേശമായിരുന്നു.
എന്നും സമരമുഖത്ത്
മൂന്നാറിലെ കൈയേറ്റങ്ങൾക്കും അനധികൃത നിർമാണങ്ങൾക്കുമെതിരായി വി.എസ് എടുത്ത നിലപാട് കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ ധീരമായ മുന്നേറ്റങ്ങളിലൊന്നാണ്. സമരങ്ങളിൽ പലപ്പോഴും പാർട്ടിയും വി.എസും രണ്ടു വഴിക്കായിരുന്നെങ്കിലും കൈയേറ്റക്കാരുടെ സ്വച്ഛന്ദപ്രവർത്തനങ്ങൾക്ക് കാര്യമായി തടയിടാൻ വി.എസിനു കഴിഞ്ഞു.
മൂന്നാറിലെ എസ്റ്റേറ്റ് തൊഴിലാളികളായ പെന്പിളൈ ഒരുമയുടെ സമരത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിക്കാനെത്തിയ നേതാക്കളിൽ വി.എസിനു ലഭിച്ച സ്വീകാര്യത വേറൊരു രാഷ്ട്രീയ നേതാവിനും കിട്ടിയില്ലെന്നതു പ്രത്യേകം ഓർമിക്കണം. അതിനു കാരണം തങ്ങളിൽ ഒരാൾതന്നെയാണ് അച്യുതാനന്ദൻ എന്ന തൊഴിലാളിവർഗത്തിന്റെ തിരിച്ചറിവു തന്നെയാണ്.
Leader Page
ജനിച്ചു വളർന്ന സാഹചര്യങ്ങൾകൊണ്ടാകാം വി.എസ്. അച്യുതാനന്ദന്റെ മുഖത്ത് ചിരി വിടരുന്നത് അപൂർവമായിട്ടായിരുന്നു. മുഖം നോക്കാത്ത സംസാരവും കർക്കശമായ നിലപാടുകളും മൂലം പൊതുസമൂഹത്തിൽ അദ്ദേഹത്തിന് അനുകൂലികളേക്കാൾ കൂടുതൽ എതിരാളികളായിരുന്നു. ഇതേ വി.എസ്. അച്യുതാനന്ദൻ രാഷ്ട്രീയജീവിതത്തിന്റെ സായാഹ്നത്തിൽ കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവായി മാറിയതിനും കേരളം സാക്ഷിയായി. എല്ലാ അർഥത്തിലും കേരള രാഷ്ട്രീയത്തിലെ ഒരു അദ്ഭുത പ്രതിഭാസമായിരുന്നു വി.എസ് എന്ന കമ്യൂണിസ്റ്റ് നേതാവ്.
ഇന്ത്യയിലെ ഏറ്റവും തലമുതിർന്ന കമ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം. ഇത്ര ദീർഘമായ പൊതുപ്രവർത്തന പാരന്പര്യമുള്ള മറ്റൊരു രാഷ്ട്രീയനേതാവ് രാജ്യത്തെ ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിയിൽ സമീപഭാവിയിലുണ്ടായിട്ടില്ല.
കുറേ നാളുകളായി പൊതുവേദികളിൽനിന്നും രാഷ്ട്രീയസംവാദങ്ങളിൽ നിന്നുമൊഴിഞ്ഞ് തിരുവനന്തപുരത്ത് ബാർട്ടണ്‍ ഹില്ലിലെ വീട്ടിലേക്ക് ഒതുങ്ങിയപ്പോഴും കേരളീയർ ഏതാണ്ടെല്ലാ ദിവസവും വി.എസിനെ ക്കുറിച്ചു ചർച്ച ചെയ്തിരുന്നു. ഏതു രാഷ്ട്രീയചർച്ചകളിലും സംവാദങ്ങളിലും വി.എസിന്റെ പേരു നിറഞ്ഞു നിന്നു. അദ്ദേഹം കേരള രാഷ്ട്രീയത്തിൽ ചെലുത്തിയ സ്വാധീനം അത്രമേൽ വലുതായിരുന്നു. വി.എസ് സജീവമായിരുന്നെങ്കിൽ എന്നു കേരളീയർ ആലോചിച്ചു പോയ എത്രയോ അവസരങ്ങൾ ഇക്കാലത്തുണ്ടായി.
കൊടിയ ദാരിദ്ര്യത്തിൽ ജനിച്ചു വളർന്ന, ഏഴാം ക്ലാസിൽ പഠനം നിർത്തിയ വി.എസ്, 1938ൽ സ്റ്റേറ്റ് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലിറങ്ങി കേരളത്തിന്റെ മുഖ്യമന്ത്രിപദവി വരെ എത്തി. എണ്‍പത്തിയെട്ടാം വയസിൽ മുഖ്യമന്ത്രിപദത്തിൽ നിന്നിറങ്ങുന്പോഴും കേരളത്തിലെ യുവാക്കളെ ഏറ്റവും പ്രചോദിപ്പിക്കുന്ന നേതാവായിരുന്നു അദ്ദേഹം. വിസ്മയം എന്നല്ലാതെ ഏതു വാക്കുപയോഗിച്ച് അദ്ദേഹത്തെ വിശേഷിപ്പിക്കാൻ പറ്റും.
തെന്നിമാറിയ മുഖ്യമന്ത്രിപദം
പാർട്ടിയിൽ അതിശക്തനായി ഉയർന്നുവന്നപ്പോഴും ഉറപ്പായ മുഖ്യമന്ത്രിപദം വി.എസിൽനിന്നു തെന്നിമാറി പൊയ്ക്കൊണ്ടിരുന്നു. പാർട്ടിയിലെ ഒരു പക്ഷം ഇതിനു പിന്നിൽ പ്രവർത്തിച്ചു എന്നതു രഹസ്യമല്ലായിരുന്നു. പലപ്പോഴും കേരളത്തിലെ സിപിഎമ്മിൽ ഇതിന്റെ അലയൊലികളും പ്രതിധ്വനിച്ചുകൊണ്ടിരുന്നു.
1987ലെ നായനാർ സർക്കാർ കാലാവധി തികയുന്നതിനു മുന്‍പേ രാജിവച്ചു ജനവിധി തേടാൻ തീരുമാനിച്ചത് തുടർഭരണം ഉറപ്പാണെന്ന ധാരണയിലായിരുന്നു. 1990 ലെ ആദ്യ ജില്ലാ കൗണ്‍സിൽ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ തകർപ്പൻ വിജയമായിരുന്നു ആ തീരുമാനത്തിനു പിന്നിൽ. 1991ൽ നിയമസഭ പിരിച്ചുവിട്ട് ജനവിധി തേടുന്പോൾ അടുത്ത മുഖ്യമന്ത്രി വി.എസ് ആകും എന്ന് ഉറപ്പായിരുന്നു. എന്നാൽ, രാജീവ്ഗാന്ധി വധത്തേത്തുടർന്ന് അലയടിച്ച സഹതാപതരംഗത്തിൽ കേരളം യുഡിഎഫിനൊപ്പമായി. അങ്ങനെ വി.എസ് പ്രതിപക്ഷനേതാവായി.
1996ൽ വി.എസിന്റെ നേതൃത്വത്തിലാണ് ഇടതുപക്ഷ മുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. മുന്നണി ജയിച്ചെങ്കിലും രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചുകൊണ്ട് സ്വന്തം തട്ടകമായ മാരാരിക്കുളത്ത് വി.എസ്. അച്യുതാനന്ദൻ പരാജയപ്പെട്ടു. കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന്. ഇ.കെ. നായനാർ മുഖ്യമന്ത്രിയായി. വി.എസിന്റെ കാത്തിരിപ്പ് വീണ്ടും നീണ്ടു. അടുത്ത തെരഞ്ഞെടുപ്പിൽ തട്ടകം മാറി മലന്പുഴയിൽനിന്നു വൻഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. പക്ഷേ ഇടതുമുന്നണി പരാജയപ്പെട്ടു. 2006 ലെ തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും വി.എസ് കേരളം കണ്ട ഏറ്റവും വലിയ ജനകീയ നേതാവായി മാറിക്കഴിഞ്ഞിരുന്നു.
അഞ്ചു വർഷത്തെ പ്രതിപക്ഷ പ്രവർത്തനത്തിനിടയിൽ ജനകീയ വിഷയങ്ങളിൽ നടത്തിയ ഇടപെടലുകളായിരുന്നു അദ്ദേഹത്തിന്റെ ജനപ്രീതി ഉയർത്തിയത്. എന്നാൽ, തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും പാർട്ടി സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടു. കേരളത്തിലങ്ങോളമിങ്ങോളം വലിയ പ്രതിഷേധമാണ് ഇതിനെതിരേ അരങ്ങേറിയത്. ഒടുവിൽ പാർട്ടിക്കു വഴങ്ങേണ്ടിവന്നു. അങ്ങനെ വി.എസ് മത്സരിച്ചു ജയിച്ച് 82-ാം വയസിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി. അങ്ങനെ 1991 ൽ ഉറപ്പിച്ച മുഖ്യമന്ത്രിപദം മൂന്നു തെരഞ്ഞെടുപ്പിനും പതിനഞ്ചു വർഷത്തിനും ശേഷം യാഥാർഥ്യമായി. വി.എസ്. അച്യുതാനന്ദൻ എന്ന പോരാളിയുടെ അചഞ്ചലമായ പോരാട്ട വീര്യമാണ് ഇതിനു പിന്നിലും കേരളം കണ്ടത്.
പരുക്കൻ കമ്യൂണിസ്റ്റിൽനിന്നു ജനപ്രിയ നേതാവിലേക്ക്
സ്റ്റാലിനിസ്റ്റ് നേതാവ് എന്നായിരുന്നു വി.എസ്. അച്യുതാനന്ദനെ വിശേഷിപ്പിച്ചിരുന്നത്. പാർട്ടി ചിട്ടവട്ടങ്ങൾക്കുള്ളിൽനിന്നു മാത്രം ഏതു വിഷയത്തെയും നോക്കിക്കണ്ടിരുന്ന വി.എസ് എന്ന കമ്യൂണിസ്റ്റ് നേതാവ് പാർട്ടി അണികളുടെ കണ്ണിലുണ്ണിയായിരുന്നെങ്കിലും അതിനു വെളിയിലുള്ളവർക്കിടയിൽ അത്ര പ്രിയങ്കരനായിരുന്നില്ല. എന്നാൽ, പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള വി.എസിന്റെ പ്രവർത്തനങ്ങൾ കമ്യൂണിസ്റ്റ് പാർട്ടിക്കു വെളിയിലേക്കും അദ്ദേഹത്തിന്റെ സ്വാധീനവലയം വ്യാപിപ്പിക്കുന്നതിനിടയാക്കി.
ജനങ്ങൾ കഷ്ടപ്പെടുന്ന സ്ഥലങ്ങളിലേക്കു നേരിട്ടെത്തി അവരുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന വി.എസിന്റെ രാഷ്ട്രീയശൈലിയാണ് ജനപ്രീതി വർധിപ്പിച്ചത്. പരിസ്ഥിതി അനുകൂല, സ്ത്രീപക്ഷ നിലപാടുകളും വി.എസിനെ സാധാരണക്കാർക്കിടയിൽ പ്രിയങ്കരനാക്കി. അഴിമതിക്കെതിരായ പോരാട്ടങ്ങളും മുഖം നോക്കാതെയുള്ള അഭിപ്രായപ്രകടനങ്ങളും ഇടപെടലുകളും കേരളത്തിൽ വി.എസിന് ഒരു രക്ഷകന്റെ പ്രതിച്ഛായ സമ്മാനിച്ചു. മതികെട്ടാൻചോലയിലും മുല്ലപ്പെരിയാറിലും വാഗമണ്‍ കൈയേറ്റഭൂമിയിലുമെല്ലാം നേരിട്ടെത്തിയാണ് പോർമുഖം തുറന്നത്. ഇടമലയാർ കേസിലെ ഇടപെടലും മറ്റും അഴിമതിവിരുദ്ധ പോരാളിയെന്ന വിഎ.സിന്റെ പേര് ഉറപ്പിച്ചു. ജനങ്ങൾക്കിടയിലെത്തി അവരുടെ പോരാട്ടങ്ങൾ ഏറ്റെടുത്തും കോടതികൾ വഴിയുള്ള നിയമപോരാട്ടത്തിലൂടെയും വി.എസ് ഇക്കാലമത്രയും നിരന്തരമായ പോരാട്ടങ്ങളിൽ ഏർപ്പെടുകയായിരുന്നു.
പാർട്ടിയുമായി പോര്
പാർട്ടിക്കു പുറത്ത് വി.എസിന്റെ ജനപ്രീതി വർധിക്കുന്നതിനനുസരിച്ച് പാർട്ടിക്കുള്ളിൽ അദ്ദേഹത്തിന്റെ ശത്രുപക്ഷം ശക്തിപ്പെടുകയായിരുന്നു. മുഖ്യമന്ത്രിയായിരുന്ന അഞ്ചു വർഷവും ഓർമിക്കപ്പെടുന്നത് പാർട്ടിയും വി.എസും തമ്മിലുള്ള നിരന്തരമായ ഏറ്റുമുട്ടലുകളുടെ പേരിലാണ്. പാർട്ടിയിൽ ദുർബലനായി തീരുന്നതിനനുസരിച്ച് ജനങ്ങൾക്കിടയിൽ വി.എസ് എന്ന രാഷ്ട്രീയ നേതാവ് ശക്തനായി മാറിക്കൊണ്ടിരുന്ന അപൂർവകാഴ്ചയാണ് കേരളം കണ്ടത്.
പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും തമ്മിലുള്ള പരസ്യ വാക്പോര് പാർട്ടി അച്ചടക്കത്തിന്റെ സർവസീമകളും കടന്നു. ഇരുവരും പാർട്ടി പോളിറ്റ് ബ്യൂറോയിൽ നിന്നു പുറത്തായി. പിണറായി വീണ്ടും പോളിറ്റ് ബ്യൂറോയിൽ മടങ്ങിയെത്തിയെങ്കിലും വി.എസ്. പുറത്തു തന്നെ തുടർന്നു. അപ്പോഴും കേരളത്തിലെ ഏറ്റവും ജനപ്രിയ നേതാവായി വി.എസ് തുടർന്നു എന്നതു ചരിത്രം.
തെന്നിമാറിയ രണ്ടാമൂഴം
എണ്‍പത്തിയെട്ടാം വയസിൽ മുഖ്യമന്ത്രിപദമൊഴിഞ്ഞ വി.എസ് അതുകഴിഞ്ഞ് അഞ്ചു വർഷം കരുത്തനായ പ്രതിപക്ഷ നേതാവായി കേരളത്തിൽ നിറഞ്ഞു നിന്നു. 2016 ലെ തെരഞ്ഞെടുപ്പിൽ വി.എസും പിണറായി വിജയനും മത്സരിച്ചു. ഒടുവിൽ മുഖ്യമന്ത്രിസ്ഥാനത്തേക്കു നറുക്കു വീണത് പിണറായി വിജയനാണ്. അതോടെ കേരള രാഷ്ട്രീയത്തിൽ ഒരു പരിധി വരെ വി.എസ് യുഗം അവസാനിച്ചു. അപ്പോഴും വി.എസിന്റെ വാക്കുകൾക്കു കേരളം ചെവിയോർത്തിരുന്നു. അദ്ദേഹത്തിന്റെ ഒറ്റവരി പ്രസ്താവനയ്ക്ക് കേരള രാഷ്ട്രീയത്തെ മാറ്റി മറിക്കാനുള്ള ശേഷിയുണ്ടായിരുന്നു. വി.എസ് എന്നും ഒരു പോരാളിയായിരുന്നു. രാഷ്ട്രീയജീവിതം ആരംഭിച്ച നാൾ മുതൽ ഏതാണ്ട് അവസാനനാളുകൾ വരെ. പാർട്ടിക്കുള്ളിലും പുറത്തും ഒരേ സമയം പോരാടി ഇത്ര ദീർഘകാലം കേരള രാഷ്ട്രീയത്തിന്റെ ഉന്നതങ്ങളിൽ നിലനിന്നതു തന്നെ അദ്ഭുതം. ഇനി ഇങ്ങനെയൊരു നേതാവ് ഉണ്ടാകുമോ എന്നതു സംശയം.
Editorial
താളത്തിലായിരുന്നെങ്കിലും പരുക്കനായിരുന്നു വിഎസിന്റെ ഭാഷയും പെരുമാറ്റവും. അതിനു കാരണം, തുന്നൽക്കടയിൽനിന്നു നിയമനിർമാണസഭയിലെത്തുവോളം ചവിട്ടിക്കടക്കേണ്ടിവന്ന കല്ലും മുള്ളും നിറഞ്ഞ വഴികളാകാം.
ഒരു സമരം കഴിഞ്ഞെന്നു കേരളം തിരിച്ചറിഞ്ഞിരിക്കുന്നു. എന്നിട്ടും തളർന്നുറങ്ങാത്ത രണ്ടക്ഷരങ്ങളായി വിഎസ് ചരിത്രത്തിലേക്ക് ഉണർന്നെണീൽക്കുകയാണ്. കേരളത്തിന്റെ കണ്ണിൽനിന്നു മറയുന്നത് ഒരു മനുഷ്യനല്ല, ഒരു പ്രത്യയശാസ്ത്രത്തിന്റെ പ്രസ്ഥാനവത്കരിച്ചതും ഒത്തുതീർപ്പിലോ അപചയത്തിലോ താഴാതിരുന്നതുമായ പ്രകന്പനമാണ്. അത് അറിയപ്പെട്ടിരുന്നത് വി.എസ്. അച്യുതാനന്ദൻ എന്ന പേരിലായിരുന്നു.
പക്ഷേ, വിഎസ് എന്ന രണ്ടക്ഷരം മതി ആ സമരകാലത്തിന്റെ വീര്യമറിയാൻ. ഇനിയത്, കേരളത്തിന്റെ ചരിത്രത്തിൽ തനിച്ചുനിൽക്കുന്നൊരു നക്ഷത്രച്ചുവപ്പായിരിക്കും. വിട. 2006 മേയ് 18ന് വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോൾ മലയാളികളല്ലാത്തവർക്ക് അതൊരു അതിശയമായിരുന്നു. കാരണം 82-ാം വയസിൽ ഒരാൾ ആദ്യമായി മുഖ്യമന്ത്രിയായിരിക്കുന്നു. അതിനുമുന്‍പ് ഒരിക്കൽപോലും ഒരു മന്ത്രിപോലും ആയിട്ടുമില്ല.
പക്ഷേ, യുവാക്കളെ പിന്നിലാക്കി നാടും നഗരവും കാടും മലയും കയറിയിറങ്ങിയ വിഎസ് ചുളിഞ്ഞ നെറ്റികളെയെല്ലാം വെട്ടിനിരപ്പാക്കിക്കളഞ്ഞു. അതിനും എട്ടു പതിറ്റാണ്ടിലേറെ പഴമയുള്ള ആലപ്പുഴയിലെ പുന്നപ്രയിലെത്തണം, വിഎസിന്റെ സമരം അഥവാ ജീവിതം തുടങ്ങുന്നതു കാണാൻ. വേലിക്കകത്ത് ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20ന് ജനിച്ചു. നാലാം വയസിൽ വസൂരി പിടിച്ച് അമ്മയും 11-ാം വയസിൽ അച്ഛനും മരിച്ചു.
ഏഴാം ക്ലാസ് കഴിഞ്ഞപ്പോൾ പഠനം നിർത്തിയത് കൈയിൽ ഒരണയും ബാക്കിയില്ലാതിരുന്നതിനാലാണ്. ആലോചിച്ചു നിൽക്കാൻ സമയമില്ല... നാട്ടുന്പുറത്തെ തയ്യൽക്കടയിൽ ജ്യേഷ്ഠൻ ഗംഗാധരനൊപ്പം തുന്നൽക്കാരനായി. പിന്നെ, ആസ്പിൻവാൾ കയർ ഫാക്ടറിയിൽ തൊഴിലാളിയായപ്പോൾ വയസ് 15. പണിയെടുത്തു മടുത്തെങ്കിലും സന്തോഷിക്കാൻ മാത്രം കൂലിയില്ല. 16-ാം വയസിൽ സഹപ്രവർത്തകരെ സംഘടിപ്പിച്ച് കൂലി കൂട്ടിച്ചോദിച്ചു.
ഒരു നേതാവ് പിറക്കുകയായിരുന്നു. സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായിരുന്ന അച്യുതാനന്ദൻ 17-ാം വയസിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. അയാളുടെ വിപ്ലവ വീര്യം തിരിച്ചറിഞ്ഞ പാർട്ടി നേതാവ് പി. കൃഷ്ണപിള്ള കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കാൻ കുട്ടനാട്ടിലേക്കു പോകാൻ പറഞ്ഞു. 20-ാം വയസിൽ, 1943ലെ കമ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനത്തില്‍ അച്യുതാനന്ദൻ പ്രതിനിധിയായി. നേതാവ് വളർന്നപ്പോൾ പേരു ചുരുങ്ങി വിഎസായി.
തൊഴിലാളികൾ സംഘടിച്ചതോടെ ജന്മിമാർ നേതാവിനെ നോട്ടമിട്ടു. കൊടിയ മര്‍ദനങ്ങള്‍, ചെറുത്തുനില്‍പ്പുകള്‍, സമരങ്ങള്‍, പുന്നപ്ര വയലാര്‍ സമരം, ഒളിവുജീവിതം, അറസ്റ്റ്, കൊടിയ മർദനങ്ങൾ...! പുന്നപ്ര-വയലാർ സമരത്തിന്റെ പേരിൽ 1946ൽ പോലീസ് പിടിയിലായി. പൂഞ്ഞാർ ലോക്കപ്പിൽവച്ച് പോലീസുകാർ തോക്കിന്റെ ബയണറ്റ് കാൽവെള്ളയിൽ കുത്തിയിറക്കി. കെട്ടിയിട്ടു മർദിച്ചു. മരിച്ചെന്നു കരുതി കുറ്റിക്കാട്ടിലെറിഞ്ഞു.
പക്ഷേ, ജീവിതം കൈകൊടുത്തപ്പോൾ മുദ്രാവാക്യങ്ങൾ ഉച്ചസ്ഥായിയിലാകുകയായിരുന്നു. 1975ൽ അടിയന്തരാവസ്ഥക്കാലത്ത് 20 മാസം ജയിലിലായിരുന്നു. അഗ്നിപരീക്ഷണങ്ങളിൽ എരിഞ്ഞൊടുങ്ങാതിരുന്ന വിഎസ് പാർട്ടിയിലും പൊരുതിക്കയറി. 1954ല്‍ സംസ്ഥാന കമ്മിറ്റി അംഗമായി. 1980 മുതല്‍ 1992 വരെ സംസ്ഥാന സെക്രട്ടറി. പ്രായോഗികവാദിയാകാൻ മടിച്ചതിനാൽ സമരം പുറത്തൊതുങ്ങിയില്ല, സ്വന്തം പാർട്ടിയുടെ ദുഷ്കരമായ വേലിക്കകത്തേക്കും വ്യാപിച്ചു.
അടിയുറച്ച കമ്യൂണിസ്റ്റ് പ്രതിബദ്ധത അപചയങ്ങളെന്നു തോന്നിയതിനെയൊക്കെ ചോദ്യം ചെയ്തു. 2009ൽ പാർട്ടി പോളിറ്റ് ബ്യൂറോയിൽനിന്നു പുറത്താക്കി. 1965 മുതൽ 2016 വരെ 10 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിഎസ് മത്സരിച്ചു. 65ൽ അന്പലപ്പുഴയിലായിരുന്നു തുടക്കം. ആദ്യമത്സരത്തിൽ കോൺഗ്രസിലെ കെ.എസ്. കൃഷ്ണക്കുറുപ്പിനോടു പരാജയപ്പെട്ടു. പക്ഷേ, 67ലും 70ലും അതേ മണ്ഡലത്തിൽനിന്നു വിജയിച്ചു.
77ൽ ആർഎസ്പിയുടെ കുമാരപിള്ളയോടു പരാജയപ്പെട്ടു. 91ൽ മാരാരിക്കുളത്ത് വിജയിച്ചെങ്കിലും 96ൽ പരാജയപ്പെട്ടു. 2001ൽ മലന്പുഴയിൽനിന്നു വിജയിച്ച വിഎസ് പ്രതിപക്ഷ നേതാവായി. 2006ൽ മലന്പുഴയിൽനിന്നു ജയിച്ച് മുഖ്യമന്ത്രിയായി. പിന്നീട് 2011ലും 2016ലും മലന്പുഴയിൽനിന്നു തന്നെ വിജയിച്ചു. 2016 മുതൽ 2021 ജനുവരി 31 വരെ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായിരുന്നു.
സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെയും സൈദ്ധാന്തിക പ്രസിദ്ധീകരണമായ ചിന്തയുടെയും പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്. ഇതും ഇതിലേറെയും അടയാളങ്ങൾ അവശേഷിപ്പിച്ചാണ്, വിഎസ് പോകുന്നത്; 1964ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിൽനിന്ന് ഇറങ്ങിപ്പോയി സിപിഎം രൂപീകരിച്ച 32 പേരിൽ അവസാനത്തെയാൾ.
പാർട്ടിവിരുദ്ധമോ ജനകീയവിരുദ്ധമോ ആകുമെന്നറിഞ്ഞിട്ടും ശരിയെന്നു തോന്നിയ കാര്യങ്ങൾക്ക് ഇറങ്ങിപ്പുറപ്പെട്ട വിഎസിനു പലപ്പോഴും തിരിച്ചു നടക്കേണ്ടിവന്നിട്ടുമുണ്ട്. 1996-97ൽ മങ്കൊന്പിൽ കർഷകത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ആരംഭിച്ച നെൽവയൽനികത്തലിനെതിരേയുള്ള സമരം കൃഷി വെട്ടിനിരത്തലിലേക്ക് വഴിമാറിയതോടെ വിഎസിനു തിരുത്തേണ്ടിവന്നു.
2007ൽ മൂന്നാറിലെ അനധികൃത കൈയേറ്റങ്ങളൊഴിപ്പിക്കുന്നതിന്റെ നടപടിക്രമങ്ങൾ സിപിഐ ഓഫീസ് ഒഴിപ്പിക്കുന്നതിലേക്ക് എത്തിയതോടെ വിഎസിന്റെ ദൗത്യസംഘത്തിനു മടങ്ങേണ്ടിവന്നു. താളത്തിലായിരുന്നെങ്കിലും പരുക്കനായിരുന്നു വിഎസിന്റെ ഭാഷയും പെരുമാറ്റവും. അതിനു കാരണം, തുന്നൽക്കടയിൽനിന്നു നിയമനിർമാണസഭയിലെത്തുവോളം ചവിട്ടിക്കടക്കേണ്ടിവന്ന കല്ലും മുള്ളും നിറഞ്ഞ വഴികളാകാം.
പക്ഷേ, കണ്ണീരിനോളം എത്താതെ ഒതുക്കിവച്ച വൈകാരികതകൾ ചിലപ്പോഴെങ്കിലും വിങ്ങിപ്പൊട്ടി. 2012 ജൂണിൽ കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ ഒഞ്ചിയത്തെ വീട്ടിലെത്തി അദ്ദേഹത്തിന്റെ ഭാര്യ രമയെ ആശ്വസിപ്പിക്കുന്ന വിഎസിന്റെ ചിത്രം അത്തരമൊന്നായിരുന്നു. നെയ്യാറ്റിൻകരയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസംതന്നെ അദ്ദേഹം നടത്തിയ ആ സന്ദർശനം പാർട്ടിയെ പരിക്കേൽപ്പിച്ചെങ്കിലും കൊലപാതകരാഷ്ട്രീയത്തിന്റെ അഹന്തയെ, രക്തസാക്ഷിബാക്കിയായ ഒരു കുടുംബത്തിന്റെ കണ്ണീരാറ്റിയ നിശബ്ദതകൊണ്ട് ചോദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള രാഷ്ട്രീയത്തിന് വിഎസിനോട് യോജിക്കുകയോ വിയോജിക്കുകയോ ആവാം. പക്ഷേ, അവഗണിക്കാനാവില്ല. ""പരാജയം ഭക്ഷിച്ചു ജീവിക്കുന്നവൻ’’ എന്നാണ് എം.എൻ. വിജയൻ വിഎസിനെ വിശേഷിപ്പിച്ചത്. അതേക്കുറിച്ചു പറയുന്ന തന്റെ ആത്മകഥ പൂർത്തിയാക്കാൻ വിഎസിനു വേണ്ടിവന്നത് വെറും 31 പേജ്. പക്ഷേ, വിഎസ് ആരായിരുന്നെന്ന് അറിയാൻ അതിന്റെ ശീർഷകം തന്നെ ധാരാളം "സമരം തന്നെ ജീവിതം’.
Editorial
മറ്റെല്ലാ വഴികളും അടഞ്ഞു; കേരളത്തിന്റെ ശാപമായി മാറിയ വന്യജീവി, തെരുവുനായ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പുതരാത്ത ഒരു രാഷ്ട്രീയ പാർട്ടിയും സ്ഥാനാർഥിയും തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിക്കരുത്.
വിചിത്രവും മനുഷ്യവിരുദ്ധവുമായ കേന്ദ്രനിയമങ്ങൾക്കു മുകളിൽ അടയിരിക്കുന്ന കേന്ദ്രവും അതിനെ മറയാക്കി രക്ഷപ്പെടുന്ന സംസ്ഥാനവും അവർക്കു പകരം അധികാരത്തിലെത്താമെന്നു കരുതുന്ന പ്രതിപക്ഷവും ഉറപ്പുനൽകണം, ജീവഭയമില്ലാതെ ജീവിക്കാൻ ജനങ്ങളെ സമ്മതിക്കുമെന്ന്.
ഒരു പക്ഷിപ്പനിയോ പന്നിപ്പനിയോ വന്നാൽ സംശയത്തിന്റെ ആനുകൂല്യം പോലും കൊടുക്കാതെ ലക്ഷക്കണക്കിനു കോഴികളെയും താറാവുകളെയും പന്നികളെയും കൊന്നൊടുക്കുന്ന ഭരണ-നിയമ സംവിധാനങ്ങൾ, ദരിദ്രരെയും ആദിവാസികളെയും നിർധന കർഷകരെയും കൊന്നൊടുക്കുന്ന വന്യ-ക്ഷുദ്രജീവികളെയും തെരുവുനായ്ക്കളെയും തൊടുന്നില്ല. ഈ സിസ്റ്റത്തിനു പേ പിടിച്ചിരിക്കുകയാണ്; വോട്ടല്ലാതൊരു വാക്സിനുമില്ല.
ജനുവരി മുതൽ മേയ് വരെ അഞ്ചു മാസത്തിനിടെ 1,65,136 പേർക്കു തെരുവുനായ്ക്കളുടെ കടിയേറ്റെന്നും 17 പേർ പേവിഷബാധയേറ്റു മരിച്ചെന്നുമാണ് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലായ്ക്കു സർക്കാരിൽനിന്നു കിട്ടിയ കണക്ക്. ഒരു ദിവസം 1,100 പേർക്കാണു പട്ടികടിയേൽക്കുന്നത്. ആലോചിച്ചുനോക്കൂ, എന്തൊരു ഗതികേടിലാണ് കേരളം പെട്ടിരിക്കുന്നതെന്ന്! കടിയേറ്റവരിൽ ഏറെപ്പേരുടെയും പരിക്കുകളിലേക്കു നോക്കാൻപോലും ഭയമാകും; അത്ര ഗുരുതരമാണവ.
ജനുവരി മുതൽ മേയ് 15 വരെ നാലര മാസത്തിനിടെ വന്യജീവികൾ കൊന്നൊടുക്കിയത് 25 പേരെ. 92 പേർക്കു പരിക്കേറ്റു. ഇതിൽ 19 പേരെയും കൊന്നത് കാട്ടാനയാണ്. ഇതുകൂടാതെ, കഴിഞ്ഞ ഒന്നര മാസത്തിനിടെയും നിരവധിപേർ കൊല്ലപ്പെട്ടു. വളർത്തുമൃഗങ്ങളെയും കൊന്നൊടുക്കി. കൃഷിയും വീടുകളും നശിപ്പിച്ചതു വേറെ.
അപകടത്തിൽ പെടുന്ന ഇരുചക്രവാഹന യാത്രികരുടെ എണ്ണമേറി. വനാതിർത്തികളിലെ കൃഷിയിടങ്ങളിലിറങ്ങാൻ കർഷകർക്കും തൊഴിലാളികൾക്കും ഭയമാണ്. കുട്ടികളെ തനിച്ചു സ്കൂളിൽ വിടാനാകുന്നില്ല. വന്യജീവി ആക്രമണം തടയാൻ കോടിക്കണക്കിനു രൂപ വനംവകുപ്പു പൊടിക്കുന്നുമുണ്ട്. നാട്ടുകാർക്ക് വന്യജീവികളേക്കാൾ ഭയമാണ് വനംവകുപ്പിനെ.
കാലഹരണപ്പെട്ട നിയമങ്ങൾക്കു മുകളിൽ കേന്ദ്രസർക്കാർ അടയിരിക്കുകയാണ്; രണം വിരിയിക്കാൻ. വായാടിത്തമല്ലാതെ പരിഹാരമൊന്നും സംസ്ഥാന സർക്കാരിനുമില്ല. വന്യജീവികളെയും തെരുവുനായ്ക്കളെയും നിയന്ത്രിക്കണമെന്ന് സർക്കാരിനോടോ, ഇടപെടണമെന്നു കോടതികളോടോ ഇപ്പോഴാരും ആവശ്യപ്പെടുന്നില്ല. ഒരു കാര്യവുമില്ല. മന്ത്രിസ്ഥാനമൊക്കെ പുനരധിവാസ സംവിധാനമായി അധഃപതിച്ചു. പല വകുപ്പുകളിലും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വമായി.
എബിസി (അനിമല്‍ ബര്‍ത്ത് കണ്ട്രോള് ) പദ്ധതികൊണ്ടൊന്നും, അനിയന്ത്രിതമായി പെരുകിയ തെരുവുനായകളെ അടുത്തകാലത്തൊന്നും നിയന്ത്രിക്കാനാവില്ലെന്നും നശിപ്പിക്കണമെന്നുമാണ് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന് കേരള ഘടകം വ്യക്തമാക്കുന്നത്. എബിസി എന്ന തട്ടിപ്പു തുടങ്ങിയതു മുതലുള്ള കാൽ നൂറ്റാണ്ടിനിടെ രാജ്യത്ത് ആയിരക്കണക്കിനു സാധാരണക്കാരായ മനുഷ്യരെ തെരുവുനായ്ക്കൾ കാലപുരിക്കയച്ചു.
കണ്ടുനിൽക്കാനാവാത്തത്ര ഭയാനക മരണം! ഇതൊന്നും നമ്മൾ വോട്ട് കൊടുത്തവരുടെ മനസലിയിക്കില്ല. ആശുപത്രി സെല്ലുകളിൽ പേയിളകി പിടയുന്നവർ ഈ ഭരണാധികാരികളുടെയോ മൃഗസ്നേഹികളുടെയോ ആരുമല്ല. മരണമെത്തുന്പോൾ ഒരു തുള്ളി വെള്ളംപോലും കുടിക്കാൻ കഴിയാത്തവരുടെ ദാഹം കേന്ദ്രത്തിലെയും കേരളത്തിലെയും ക്രൂര ഭരണാധികാരികളുടെയോ അവരുടെ വീട്ടുകാരുടെയോ തൊണ്ടയിലല്ല.
എല്ലാ മന്ത്രിമാരെയും എംഎൽഎമാരെയും എംപിമാരെയും പേവിഷബാധയേറ്റവരുടെ സെല്ലുകളിലെത്തിച്ച് കാണിക്കണം, അവരൊരുക്കിയ കോൺസെൻട്രേഷൻ ക്യാന്പുകളിലെ അന്ത്യപിടച്ചിലുകൾ..! മരണവാതിൽ കടക്കാൻ വെപ്രാളപ്പെടുന്ന കുഞ്ഞുങ്ങളുടെ മിഴികളിലും അവരെ നെഞ്ചിലിട്ടു വളർത്തിയ മാതാപിതാക്കളുടെ മിഴിനീരിലും പ്രതിഫലിക്കുന്ന നിസഹായാവസ്ഥ കാണട്ടെ; ഒരാളെങ്കിലും മാനസാന്തരപ്പെട്ടാൽ അത്രയുമായില്ലേ.
കാട്ടാനകൾ ചവിട്ടിമെതിച്ച മനുഷ്യരുടെ മാംസഭാണ്ഡങ്ങൾ സംസ്കരിക്കുന്നതിനുമുന്പ് പൊതിയഴിച്ചു കണ്ടിട്ടുണ്ടോ? പുലിയും കടുവയും തിന്ന മനുഷ്യബാക്കികൾ ജനപ്രതിനിധികളുടെയും വനംവകുപ്പു ജീവനക്കാരുടെയും മനുഷ്യവിരുദ്ധ മൃഗസ്നേഹികളുടെയും വീടുകളിലേക്കു കൊടുത്തുവിടണം.
എന്തിനാണ് ഈ സർക്കാർനിർമിത ഹിംസയുടെ ദൃശ്യങ്ങൾ മറച്ചുവയ്ക്കുന്നത്? ലോകമെങ്ങുമുള്ള യുദ്ധത്തിന്റെ ഭയാനക ദൃശ്യങ്ങൾ കാണിക്കുന്നവർ, ഒരു സർക്കാർ അതിന്റെ പൗരന്മാർക്കുമേൽ നിയമാനുസൃതം നടത്തുന്ന ഈ കൂട്ടക്കൊല എന്തിനു മൂടിവയ്ക്കണം? ഇവ പാർലമെന്റിലും നിയമസഭകളിലും പ്രദർശിപ്പിക്കണം. മനുഷ്യകബന്ധങ്ങൾക്കു മുന്നിൽ നിന്ന് മൃഗങ്ങൾക്കുവേണ്ടി വാദിക്കുന്നവരെ മയക്കുവെടി വച്ചു തളയ്ക്കണം.
കാവൽക്കാരില്ലാതെ രാജവാഹനങ്ങളിൽനിന്നു പുറത്തിറങ്ങേണ്ടതില്ലാത്ത, വന്യജീവികളെയും തെരുവുനായക്കളെയും പേടിക്കേണ്ടതില്ലാത്ത ഭരണാധികാരികൾക്കും ന്യായാധിപർക്കും, സ്വയരക്ഷയ്ക്കുള്ള തോക്കുമായി നടക്കുന്ന വനംവകുപ്പ് മേലാളന്മാർക്കും, പരിചാരകർ കുളിപ്പിച്ചു പൗഡറിട്ടുകൊടുത്ത പട്ടികളെ ലാളിച്ചും തെരുവുനായ്ക്കളുടെ ഇരകളെ നിന്ദിച്ചും ഭരണകൂടങ്ങളെ നിയന്ത്രിക്കുന്നവർക്കും മാത്രമല്ല, സാധാരണക്കാരായ മനുഷ്യർക്കും ഇവിടെ ജീവിക്കണം.
തെരഞ്ഞെടുപ്പുകൾ വരുന്നുണ്ട്. വന്ധ്യംകരണം, നായപരിപാലന കേന്ദ്രങ്ങൾ, പഞ്ചായത്തുതല നിയന്ത്രണ സംവിധാനങ്ങൾ... പതിറ്റാണ്ടുകളായി ജനത്തെ ചതിച്ചവരുടെ പാഴ്വാക്കുകൾ വിശ്വസിക്കരുത്. അഹിംസയിലൂന്നിയ ജനകീയ കോടതികൾ, വോട്ട് ചോദിച്ചെത്തുന്നവരെ വിചാരണ ചെയ്യണം.
പരിഷ്കൃത രാജ്യങ്ങളെ മാതൃകയാക്കി പെറ്റുപെരുകിയ വന്യജീവികളെയും തെരുവുനായ്ക്കളെയും കൊന്നുതന്നെ നിയന്ത്രിക്കാൻ ആവശ്യപ്പെടണം. വനം-വന്യജീവി-തെരുവുനായ സംരക്ഷണ പ്രാകൃതനിയമങ്ങൾ പൊളിച്ചെഴുതണം.
പാർട്ടി നോക്കി വോട്ട് ചെയ്യുന്നവർ മാത്രമല്ല, ജനക്ഷേമം കാംക്ഷിക്കുന്ന പാർട്ടിയടിമകളല്ലാത്ത വോട്ടർമാരുമുണ്ടെന്നും അവർ നിർണായക ശക്തിയാണെന്നും കൊടിത്തണലുകളിൽ അധികാരം നുണയുന്നവരെ ബോധ്യപ്പെടുത്തണം. വരുന്നുണ്ട് തെരഞ്ഞെടുപ്പുകൾ; അവർക്കും നമുക്കും ഓർമകളുണ്ടായിരിക്കണം.
District News
ഏരിയ നേതൃത്വം പൂട്ടിയ ഓഫീസ് ലോക്കലിലെ ഒരു വിഭാഗം കുത്തിത്തുറന്നു
കൽപ്പറ്റ: പുൽപ്പള്ളി ഏരിയ കമ്മിറ്റി അംഗം എ.വി. ജയനെ തരംതാഴ്ത്തിയതിനു പിന്നാലെ സിപിഎം പൂതാടി ലോക്കലിൽ കലഹത്തിന് മുറുക്കം. വെള്ളിയാഴ്ച ലോക്കൽ സെക്രട്ടറി ജിഷ്ണു ഷാജിയിൽനിന്നു താക്കോൽ വാങ്ങി ഏരിയ നേതൃത്വം പൂട്ടിയ ഓഫീസ് ഇന്നലെ രാവിലെ ലോക്കലിലെ ഒരു വിഭാഗം താഴ് തകർത്ത് തുറന്നു.
കർഷക സംഘം ജില്ലാ പ്രസിഡന്റുമായ ജയനെതിരായ നടപടി അനുചിതവും അനാവശ്യവുമാണെന്നു കരുതുന്ന പാർട്ടി പ്രവർത്തകരിൽ ഒരു വിഭാഗമാണ് ഏരിയ നേതൃത്വം പൂട്ടിയ ഓഫീസ് തുറന്ന് അകത്തുകയറിയത്. ഇത് പാർട്ടി ഏരിയ, ജില്ലാ നേതൃത്വത്തെ വെട്ടിലാക്കി.
2019ൽ നടത്തിയതായി പറയുന്ന സാന്പത്തിക ക്രമക്കേടുകളുടെ പേരിൽ ജയനെ പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളിൽനിന്നും നീക്കാൻ ജൂണ്‍ 10ന് ചേർന്ന ഏരിയ കമ്മിറ്റി യോഗമാണ് തീരുമാനിച്ചത്. തീരുമാനം ഏരിയ കമ്മിറ്റി ജില്ലാ കമ്മിറ്റിയുടെ അംഗീകാരത്തിന് വിട്ടതിനു പിന്നാലെ ജയൻ അപ്പീൽ നൽകി. ഇതു പരിഗണിച്ച ജില്ലാ കമ്മിറ്റി ജയനെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനാണ് തീരുമാനിച്ചത്.
പാർട്ടി ജില്ലാ, ഏരിയ കമ്മിറ്റികളിലെ ഒരു വിഭാഗം നടത്തിയ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ജയനെതിരായ നടപടിയെന്നു കരുതുന്നവരുണ്ട്. മാരക രോഗം ബാധിച്ച യുവാവിന്റെ ചികിത്സയ്ക്ക് ജയന്റെ നേതൃത്വത്തിൽ ധനസമാഹരണം നടത്തിയിരുന്നു. സമാഹരിച്ച തുക യുവാവിന്റെ കുടുംബത്തിനു കൈമാറി.
ചികിത്സയ്ക്കിടെ യുവാവ് മരണപ്പെട്ടതിനെത്തുടർന്ന് കുടുംബം അക്കൗണ്ടിൽ ബാക്കിയുണ്ടായിരുന്ന തുക ചികിത്സാ സഹായ കമ്മിറ്റിയെ ഏൽപ്പിച്ചു. പിന്നീട് സിപിഎം നെല്ലിക്കര ബ്രാഞ്ച് കമ്മിറ്റി ഓഫീസ് നിർമാണത്തിനു ഭൂമി വാങ്ങുന്നതിന് പണം ആവശ്യമായിവന്നു.
പ്രദേശത്തെ പാർട്ടി പ്രവർത്തകരിൽ ഭൂരിഭാഗവും ആവശ്യപ്പെട്ടതിനെത്തുടർന്ന് ചികിത്സാസഹായനിധിയിൽ ബാക്കിയുണ്ടായിരുന്ന തുകയിയിൽ ഒരു ഭാഗം നെല്ലിക്കര ബ്രാഞ്ച് സെക്രട്ടറിക്ക് ചെക്ക് മുഖേന വായ്പ നൽകി. ഈ തുക ഒരു വർഷത്തിനുശേഷം നെല്ലിക്കര ബ്രാഞ്ച് സെക്രട്ടറി തിരികെ ലഭ്യമാക്കി.
ജയനെതിരേ സാന്പത്തിക ക്രമക്കേട് ആരോപിച്ച് 2024 നവംബർ 24നാണ് ഏരിയ കമ്മിറ്റിയിൽ പരാതി എത്തിയത്. പാർട്ടി പ്രവർത്തകൻ സജിമോനായിരുന്നു പരാതിക്കാരൻ. ജയൻ സിപിഎം ജില്ലാ കമ്മിറ്റിയിൽ എത്തുന്നത് തടയുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു ഈ പരാതിയെന്ന് അടക്കം പറയുന്നവർ പുൽപ്പള്ളി ഏരിയ, കേണിച്ചിറ ലോക്കൽ കമ്മിറ്റികളിലുണ്ട്.
നവംബർ 27, 28 തീയതികളിൽ പുൽപ്പള്ളി ചെറ്റപ്പാലത്തായിരുന്നു ഏരിയ സമ്മേളനം. ജയനെതിരായ ആരോപണം സമ്മേളനത്തിൽ ചർച്ചയ്ക്കുവന്നു. ആരോപണം അന്വേഷിക്കുന്നതിന് ജനുവരിയിൽ ഏരിയ കമ്മിറ്റി പി.ജെ. പൗലോസ്, ബിന്ദു പ്രകാശ്, ഇ.കെ. രാഘവൻ എന്നിവരടങ്ങിയ സമിതിയെ നിയോഗിച്ചു. സമിതി ജൂണ്‍ പത്തിന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.
സാന്പത്തിക ഇടപാടുകളിൽ ജയൻ വ്യക്തിപരമായി കുറ്റക്കാരനല്ലെന്നും എന്നാൽ നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ച ഉണ്ടായെന്നുമായിരുന്നു റിപ്പോർട്ടിൽ. അതേദിവസം ചേർന്ന ഏരിയ കമ്മിറ്റി യോഗത്തിലായിരുന്നു ജയനെ പാർട്ടി സ്ഥാനങ്ങളിൽനിന്നു നീക്കാനുള്ള തീരുമാനം.
അതിനിടെ, ജയനെതിരേ സിപിഎം ഏരിയ കമ്മിറ്റി സ്വീകരിച്ച അച്ചടക്കനടപടിയിൽ വിശദീകരണവുമായി ജില്ലാ കമ്മിറ്റി രംഗത്തുവന്നു. ജീവകാരുണ്യപ്രവർത്തനത്തിനു സ്വരൂപിക്കുന്ന പണം ഇതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് അങ്ങേയറ്റം തെറ്റായ നടപടിയാണെന്നു വിശദീകരണക്കുറിപ്പിൽ പറയുന്നു.
ചികിത്സാസഹായത്തിനു സമാഹരിച്ച പണം പൂർണമായും കുടുംബത്തിന് കൈമാറുന്നതിൽ ജയന് സംഭവിച്ച വീഴ്ചയുടെ അടിസ്ഥാനത്തിൽ തെറ്റുതിരുത്തൽ നടപടിയുടെ ഭാഗമായാണ് ജയനെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്. പരാതി അന്വേഷിച്ചതും നടപടി സ്വീകരിച്ചതും ഏരിയ കമ്മിറ്റിയാണെന്നും കുറിപ്പിൽ പറയുന്നു.
ജയനെതിരായ നടപടിയെ കേണിച്ചിറ ലോക്കലിലെ ഒരു വിഭാഗം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അങ്ങനെ സറണ്ടർ ചെയ്യാൻ തീരുമാനിച്ചിട്ടില്ലെന്ന് കേണിച്ചിറയിലെ സിപിഎം പ്രവർത്തകരിൽ ഒരാൾ പറഞ്ഞു.
District News
പത്തനംതിട്ട: തെറ്റായ പ്രചാരണങ്ങളിലൂടെ ആരോഗ്യമന്ത്രിയെ ആക്രമിക്കാനുള്ള ശ്രമത്തെ നേരിടുമെന്ന് എൽഡിഎഫ് ജില്ലാ നേതാക്കൾ. മന്ത്രിയെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് തുടർന്നാൽ സർക്കാർ നൽകുന്ന സംരക്ഷണത്തിനു പുറമേ വീണാ ജോർജിന് സംരക്ഷണം നൽകാനുള്ള ഉത്തരവാദിത്വം എൽഡിഎഫും ഏറ്റെടുക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പത്രസമ്മേളനത്തിൽ പറഞ്ഞു.
വീണാ ജോർജിനെതിരേ നടക്കുന്നത് അസൂയയും കണ്ണുകടിയും കാരണമുള്ള സമരാഭാസമാണ്. ആശയപരമായി നേരിടേണ്ടതിനു പകരം രാഷ്ട്രീയലക്ഷ്യങ്ങളോടെയുള്ള ആക്രമണമാണ് പ്രതിപക്ഷം നടത്തുന്നത്. മന്ത്രിയുടെ വീട്ടിലേക്ക് സമരം നടത്തുന്നതിനു പിന്നിലെ ലക്ഷ്യമെന്താണെന്നും വ്യക്തമാക്കണം.
സ്വാതന്ത്ര്യം നേടിയശേഷം ഇതേവരെ നേടിയതിലും കൂടുതൽ വികസന നേട്ടങ്ങളാണ് എൽഡിഎഫ് സർക്കാർ കഴിഞ്ഞ പത്തുവർഷത്തിനിടെ പത്തനംതിട്ട ജില്ലയിൽ കൊണ്ടുവന്നത്. ആരോഗ്യ രംഗത്തുണ്ടായ വലിയ വികസന നേട്ടങ്ങൾ ജനങ്ങൾ ശ്രദ്ധിച്ച് തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ഒന്‍പതു വർഷത്തിനിടെ 970 കോടി രൂപയുടെ വികസനമാണ് ആരോഗ്യ രംഗത്ത് ഉണ്ടായത്. അതിനു മുന്‍പുള്ള യുഡിഎഫ് ഭരണകാലത്ത് 15 കോടി രൂപയാണ് ആരോഗ്യമേഖലയ്ക്ക് ജില്ലയിൽ അനുവദിച്ചത്. 2021 - 25 കാലയളവിൽ 115.58 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ആറന്മുള നിയോജക മണ്ഡലത്തിൽ മാത്രം നടപ്പിലാക്കി.
പത്തനംതിട്ട ജനറൽ ആശുപത്രിയുടെ മുഖച്ഛായ തന്നെ മാറുകയാണ്. പഴയ കെട്ടിടങ്ങൾക്കു പകരം പുതിയ കെട്ടിടങ്ങളുണ്ടാകുന്നു. തകർച്ച നേരിട്ട കെട്ടിടം നവീകരിക്കുകയാണ്. ആധുനിക ചികിത്സാ സംവിധാനങ്ങൾ ഏർപ്പെടുത്തി. കോന്നി മെഡിക്കൽ കോളജ് പൂർണസജ്ജമായിക്കൊണ്ടിരിക്കുകയാണ്.
368 കോടി രൂപയുടെ രണ്ടാംഘട്ട വികസനമാണ് മെഡിക്കൽ കോളജിൽ നടക്കുന്നത്. ഒന്നാംഘട്ടത്തിൽ 167.33 കോടി രൂപ അനുവദിച്ച് വികസന പ്രവർത്തനങ്ങൾ നടപ്പാക്കി. ജില്ലാ ആശുപത്രിയിലും 30 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. സിഎച്ച്സികളും താലൂക്ക് ആശുപത്രികളും നവീകരിച്ചു. മെച്ചപ്പെട്ട ചികിത്സാ സംവിധാനങ്ങൾ ഏർപ്പെടുത്തി.
പത്തനംതിട്ട, കോന്നി, സീതത്തോട് എന്നിവിടങ്ങളിൽ പുതിയ നഴ്സിംഗ് കോളജുകൾ നിലവിൽ വന്നു. വികസന നേട്ടങ്ങളെ ഇകഴ്ത്താനുള്ള ശ്രമമാണ് യുഡിഎഫും ബിജെപിയും നടത്തുന്നതെന്നും എൽഡിഎഫ് കുറ്റപ്പെടുത്തി.
എൽഡിഎഫ് ജില്ലാ കൺവീനർ അലക്സ് കണ്ണമല, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനു, സിപിഎം ജില്ലാ കമ്മിറ്റി അംഗം ആർ. അജയകുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Editorial
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ കെട്ടിടം തകർന്ന് സ്ത്രീ മരിച്ചതും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയാ ഉപകരണങ്ങളില്ലെന്നു ഡോക്ടർ ചൂണ്ടിക്കാണിച്ചതും, പുറത്തുവരുന്ന മറ്റു സർക്കാർ ആശുപത്രികളിലെ പരിമിതികളുമൊക്കെ സർക്കാരിന്റെ വീഴ്ചയാണ്.
പക്ഷേ, അതു ചൂണ്ടിക്കാണിക്കുന്നവരോടുള്ള സർക്കാരിന്റെയും പാർട്ടിയുടെയും അസഹിഷ്ണുതയോടെയുള്ള പ്രതികരണങ്ങൾ ജനാധിപത്യത്തെക്കുറിച്ചുള്ള അവസരവാദങ്ങളെ തുറന്നുകാണിക്കുന്നു. കാരണം, യുപിയിലെ ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ ഇല്ലാതിരുന്നതിനാൽ കുട്ടികൾ മരിച്ചതിൽ യോഗി സർക്കാരിനെ വിമർശിച്ച ഡോ. കഫീൽഖാന്റെ സഹജീവിസ്നേഹത്തെ പിന്തുണച്ചവരെയൊന്നും ഇപ്പോൾ കാണാനില്ല.
അതേ സഹജീവി സ്നേഹം പ്രകടിപ്പിച്ച കേരളത്തിലെ ഒരു ഡോക്ടർ തന്റെ പ്രതികരണം പ്രഫഷണൽ ആത്മഹത്യയായിപ്പോയെന്നു വിലപിക്കുന്നു. സ്വന്തം സർക്കാരിലൊഴികെ മറ്റെല്ലായിടത്തും നടപ്പാക്കാനുള്ളതാണ് ജനാധിപത്യമെന്നത് അവസരവാദമാണ്. കേരളത്തിലെ ആരോഗ്യരംഗം ഇന്ത്യയിൽത്തന്നെ മികച്ചതാണെന്നതിൽ ആർക്കും സംശയമില്ല. പക്ഷേ, അത് അടുത്തയിടെ കൈവരിച്ച നേട്ടമല്ല.
ജനങ്ങളുടെയും മാധ്യമങ്ങളുടെയും, ഓരോ കാലത്തെയും പ്രതിപക്ഷത്തിന്റെയും ജാഗ്രതയ്ക്ക് അതിൽ പങ്കുണ്ട്. മാറിമാറി വന്ന സർക്കാരുകളുടെ വീഴ്ചകളെ ചൂണ്ടിക്കാണിച്ച ആ ജനാധിപത്യ പ്രതികരണബോധമാണ് കേരളത്തെ പലതിലും മുന്നിലെത്തിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി വകുപ്പിൽ ആവശ്യമായ ഉപകരണങ്ങളില്ലാത്തതിനാൽ ശസ്ത്രക്രിയകൾ മുടങ്ങുന്നുവെന്ന് വകുപ്പ് മേധാവി ഡോ. ഹാരിസ് ഹസൻ ഫേസ്ബുക്കിൽ കുറിച്ചതോടെയാണ് വിവാദം തുടങ്ങിയത്.
അഴിമതി തൊട്ടുതീണ്ടിയിട്ടില്ലാത്ത, രാഷ്ട്രീയ താത്പര്യങ്ങളില്ലാത്ത, രോഗികളോടു മാത്രം പ്രതിബദ്ധതയുള്ള ഡോക്ടർ ഹാരിസിനെ തള്ളിപ്പറയാൻ സർക്കാരിന് എളുപ്പമല്ലായിരുന്നു. അതുകൊണ്ട് ഒരടി പിന്നോട്ടു മാറി; ഉപകരണങ്ങൾ ആശുപത്രിയിലെത്തി. പക്ഷേ, തൊട്ടുപിന്നാലെ രണ്ടടി മുന്നോട്ടുവന്ന്, ആരോഗ്യമേഖലയെ തെറ്റായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നെന്നു മുഖ്യമന്ത്രി പറഞ്ഞു.
നേതാവിന്റെ താത്പര്യം അറിഞ്ഞു മാത്രം ജനാധിപത്യത്തെ പരിപോഷിപ്പിക്കുന്ന പാർട്ടിക്കാരെല്ലാം പിന്നാലെ മൂന്നടി മുന്നോട്ടു വരുന്നതാണു കണ്ടത്. ഇനിയാരെങ്കിലും എത്ര ഗതികെട്ടാലും ജനപക്ഷത്തു നിൽക്കുമോ? കോട്ടയം മെഡിക്കൽ കോളജിൽ ഇന്നലെ ആശുപത്രിക്കെട്ടിടം തകർന്ന് സ്ത്രീ മരിച്ചത് സർക്കാർ എന്തെങ്കിലും ചെയ്തിട്ടാണോ എന്നല്ല, എന്തെങ്കിലും ചെയ്യാതിരുന്നിട്ടാണോ എന്നാണു ചോദിക്കേണ്ടത്.
എങ്കിൽ അതേയെന്ന് ഉത്തരം പറയേണ്ടിവരും. കാരണം, കെട്ടിടം നിലവിൽ ഉപയോഗിക്കാത്തത് ആയതിനാൽ ആരും കുടുങ്ങിയിട്ടില്ലെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജും മന്ത്രി വി.എൻ. വാസവനും പറഞ്ഞത്. അത് അവർക്ക് ഉദ്യോഗസ്ഥരിൽനിന്നു കിട്ടിയ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം. പക്ഷേ, അതന്വേഷിക്കണം. മരിച്ച സ്ത്രീയുടെ, ചികിത്സയിലുള്ള മകൾ പറഞ്ഞപ്പോഴാണ് തെരച്ചിൽ നടത്തിയതും കണ്ടെത്തിയതും. അപ്പോഴേക്കും രണ്ടര മണിക്കൂർ വൈകിയിരുന്നു.
ഒരു ജീവൻ പൊലിഞ്ഞു. തീർന്നില്ല, തകർന്നുവീഴാനിടയുള്ള ആ പഴഞ്ചൻ കെട്ടിടത്തിൽ പ്രവേശനം നിഷേധിച്ച് ഒരു ബോർഡുപോലും സ്ഥാപിച്ചിരുന്നില്ലെന്നാണ് രോഗികളുടെ കൂട്ടിരിപ്പുകാർ പറഞ്ഞത്. അതുകൊണ്ട് രോഗികളും ഒപ്പമുള്ളവരുമൊക്കെ അവിടത്തെ ശുചിമുറിയുൾപ്പെടെ ഉപയോഗിച്ചിരുന്നു. അതെ, ഉദ്യോഗസ്ഥർ ചെയ്യേണ്ടതു ചെയ്യാതിരുന്നതിന്റെ ഫലമാണ് ഇന്നലത്തെ മരണം.
കെടുകാര്യസ്ഥതയുടെ ഈ സിസ്റ്റത്തെയാണ് തിരുവനന്തപുരത്തെ ഡോ. ഹാരിസും ചൂണ്ടിക്കാണിച്ചത്. കഴിഞ്ഞദിവസത്തെ ദീപിക മുഖപ്രസംഗത്തിന്റെ തലക്കെട്ട് ആവർത്തിക്കുകയാണ്, സിസ്റ്റം ശരിയല്ലെങ്കിൽ ആരുടെ കുഴപ്പമാണ്?സർക്കാരിന്റെ ഭാഗമായിരുന്നുകൊണ്ട് അതിനെ വിമർശിക്കുന്നതു ശരിയാണോയെന്ന ചോദ്യവും ഗൗരവമുള്ളതാണ്.
ഒരു പാർട്ടിയുടെയോ സംഘടനയുടെയോ പ്രസ്ഥാനത്തിന്റെയോ ഭാഗമായിരുന്നുകൊണ്ട് അതിനെ അനാവശ്യമായി പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്തുന്നയാളെ പുറത്താക്കുന്നതുപോലെയല്ല, ജനാധിപത്യസർക്കാരിനെ വിമർശിക്കുന്നത്. സിസ്റ്റത്തിന്റെ മറ്റെല്ലാ വഴികളും അടഞ്ഞപ്പോൾ ജനങ്ങളുടെ കഷ്ടപ്പാട് സഹിക്കാനാവാതെയാണ് ഡോ. ഹാരിസ് പൊതുസമൂഹത്തിൽ തുറന്നുപറഞ്ഞത്. അദ്ദേഹം പറഞ്ഞതു ശരിയായിരുന്നെന്നു തെളിഞ്ഞു.
ഉപകരണങ്ങൾ ലഭ്യമാക്കിയതോടെ ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തു. മറ്റെല്ലാ വഴികളും അടഞ്ഞിട്ടും ഒന്നും മിണ്ടാതെ സിസ്റ്റത്തിന്റെ ആനുകൂല്യങ്ങളും പറ്റി അലസനായിരുന്നെങ്കിൽ ഡോ. ഹാരിസ് സിസ്റ്റത്തിന്റെ നല്ലപിള്ളയാകുമായിരുന്നു. അത്തരമാളുകളും വിധേയരുമാണ് ഈ സിസ്റ്റത്തെ ഇവിടെയെത്തിച്ചത്. പക്ഷേ, അദ്ദേഹം ജനപക്ഷത്തു നിൽക്കാൻ ഒരു നിമിഷത്തേക്ക് സിസ്റ്റത്തെ മറന്നു.
ഇത് ജനാധിപത്യത്തിൽ കുറ്റമാണോയെന്ന ചർച്ച തുടരേണ്ടതുണ്ട്. 2018ൽ യുപി സർക്കാരിന്റെയും സിസ്റ്റത്തിന്റെയും വീഴ്ചകൾ ചൂണ്ടിക്കാണിച്ചപ്പോൾ, “സഹജീവികളോടുള്ള സ്നേഹമാണ് ഡോ. കഫീൽഖാനെപ്പോലുള്ളവർക്ക് എല്ലാറ്റിലും വലുത്”എന്നു പറഞ്ഞ മുഖ്യമന്ത്രിയും അദ്ദേഹത്തെ പിന്തുണച്ചവരുമൊക്കെ ഡോ. ഹാരിസിനു നേർക്ക് ഒളിഞ്ഞും മറഞ്ഞും അന്പെയ്യുന്പോൾ കേരളം തലകുനിക്കുന്നതിലും ഒന്നാംനന്പറാകുകയാണ്.
ജനാധിപത്യത്തെ പാർട്ടിക്കൊടികളിൽ കെട്ടിയിടുന്നത് ഇത്തരം അവസരവാദങ്ങളാണ്. അത്തരം അവസരവാദ പ്രതിബദ്ധതയും വിധേയത്വവും ജനാധിപത്യത്തിന്റെ ഭാഗമേയല്ല. പറഞ്ഞുപറഞ്ഞ് ഡോ. ഹാരിസിന്റേതു വിശുദ്ധ പാപങ്ങളാണെന്നു സമർഥിക്കുന്നത് രാഷ്ട്രീയമായിരിക്കാം; ആടിനെ മറ്റു ജീവികളാക്കുന്നതുപോലെ. പക്ഷേ, അതിനു റാൻ മൂളലല്ല പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ഉത്തരവാദിത്വം.
Leader Page
നിലന്പൂർ ജനത ഉപതെരഞ്ഞടുപ്പിലൂടെ നൽകിയ രാഷ്ട്രീയപാഠം പഠിക്കാനോ മനസിലാക്കാൻപോലുമോ ഇരുമുന്നണിക്കും സാധിക്കുന്നില്ല. അവരുടെ നേതാക്കളുടെ പ്രതികരണങ്ങൾ അതാണു വ്യക്തമാക്കുന്നത്. ആര്യാടൻ ഷൗക്കത്തിന്റെ ജയം, 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷയോടെ പോരാടാനുള്ള ഉണർവ് ജനാധിപത്യമുന്നണിക്ക് നല്കുന്നു. തോറ്റിരുന്നെങ്കിൽ ഇടതുമുന്നണി മൂന്നാംതവണയും അനായാസം കടന്നുകൂടും എന്ന വിശ്വാസം ശക്തമാകുമായിരുന്നു. ഇപ്പോൾ പോരാടാനുള്ള സാധ്യത തെളിഞ്ഞുനിൽക്കുന്നു. എങ്കിലും മുന്നണിക്ക് ഏറെ അഭിമാനിക്കാനിക്കാവുന്ന വിജയമാണ് എന്നു പറയാനാവില്ല.
ഉപതെരഞ്ഞെടുപ്പു ഫലം ഇടതു സർക്കാരിനുള്ള ഷോക്ക്ട്രീറ്റ്മെന്റാണ്; പിണറായിയുടെ തോൽവിതന്നെയാണ്. 2016 മുതൽ അവരുടെ കൈവശമിരിക്കുന്ന സീറ്റാണ് കൈമോശം വന്നത്. എന്നിട്ടും ഭരണവിരുദ്ധവികാരമല്ല പ്രതിഫലിക്കപ്പെട്ടതെന്നും ഞങ്ങൾ ഒന്നും തിരുത്തേണ്ടതില്ലെന്നും പറയുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നിലന്പൂരിലെ ഇടതുസ്ഥാനാർഥി എം. സ്വരാജും അത് ഏറ്റുപാടുന്നവരും “തല്ലണ്ടമ്മാവാ ഞാൻ നന്നാകൂല്ല” എന്നു പറയുന്ന മരുമകനെപ്പോലെ കണ്ണടച്ചിരുട്ടാക്കുകയാണ്. ഈ തെരഞ്ഞടുപ്പു വിജയത്തോടെ 2026ൽ നൂറു സീറ്റോടെ ഞങ്ങൾ കേരള ഭരണം പിടിക്കുമെന്ന് ഉറപ്പായി എന്ന ജനാധിപത്യമുന്നണിയുടെ അവകാശവാദവും യാഥാർഥ്യബോധമുള്ളതല്ല. മാതൃക തേടി അകലെയൊന്നും പോകേണ്ട. 2019ലെ ലോക്സഭാ തെരഞ്ഞടുപ്പിൽ സിപിഎമ്മിലെ എ.എം. ആരിഫ് ജയിച്ച, അരൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിലെ ഷാനിമോൾ ഉസ്മാൻ രണ്ടായിരത്തിലധികം വോട്ടിനു ജയിച്ചു. എന്നിട്ടോ? കോണ്‍ഗ്രസ്, മുഖ്യമന്ത്രി പദവിയെക്കുറിച്ചും മറ്റുമുള്ള തർക്കങ്ങളിലായി. 2021ൽ പിണറായി രണ്ടാംവട്ടവും മുഖ്യമന്ത്രിയായി.
കോ-ലീ മണ്ഡലം
ജനാധിപത്യമുന്നണിയുടെ സ്ഥാനാർഥി 2011ന് ശേഷം ജയിച്ചിട്ടില്ലെങ്കിലും കോണ്‍ഗ്രസിനും ലീഗിനും ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് നിലന്പൂർ. 2021ൽ അമരന്പലം, എടക്കര, കരുളായി, പോത്തുകൽ, വഴിക്കടവ് പഞ്ചായത്തുകളിലും നിലന്പൂർ മുനിസിപ്പാലിറ്റിയിലും അൻവറിനായിരുന്നു ലീഡ്. ഇക്കുറി കരുളായി ഒഴികെ എല്ലായിടത്തും ഷൗക്കത്ത് ലീഡ് ചെയ്തു.
ഈ ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് വോട്ട് ശതമാനം 2021 ലെ 45.34 ശതമാനത്തിൽനിന്നും 44.17 ശതമാനമായും കുറഞ്ഞു. ഇടതുമുന്നണിക്ക് വോട്ട് ശതമാനം 46.9 ൽനിന്നും 37.88 ശതമാനമായി. ഈ ശതമാനക്കുറവിനും തോൽവിക്കും അവർക്ക് കൃത്യമായ മറുപടി ഉണ്ട്. ഇടതുമുന്നണിയും കോണ്‍ഗ്രസ് വിമതനും കൂടി നേടിയതാണ് 2021 ലെ 46.9 ശതമാനം. വിമതൻ മുന്നണി വിട്ടപ്പോൾ അതു ചോർന്നു. നിലന്പൂരിലെ മത്സരം പല കാരണങ്ങൾ കൊണ്ടും ഗൗരവമായി എടുക്കാതിരുന്ന ബിജെപിയുടെ വോട്ട് ശതമാനം 2021 ലെ 4.96 ശതമാനത്തിൽ നിന്ന് 4.91 ആയി കുറഞ്ഞു.സ്വതന്ത്രനായി മത്സരിച്ച അൻവർ 11.23 ശതമാനം വോട്ട്പിടിച്ച് അത്ഭുതപ്പെടുത്തി. മുസ്ലിം തീവ്രവാദ പാർട്ടിയായി കണക്കാക്കപ്പെടുന്ന എസ്ഡിപിഐക്ക് 2021 ൽ 1.89 ശതമാനംവോട്ടാണ് ലഭിച്ചത്. 2025ൽഅത് 1.18 ആയി കുറഞ്ഞു. എല്ലാ പാർട്ടിക്കാർക്കും വോട്ടിലെ ശതമാനം കുറഞ്ഞ തെരഞ്ഞടുപ്പുഫലമാണ് നിലന്പൂരിൽ ഉണ്ടായത്.
കോണ്‍ഗ്രസും ലീഗും ഒന്നിച്ച് ഉറച്ചുനിന്നാൽ ഇടതുപക്ഷത്തെ തോൽപ്പിക്കാനാവുന്ന മണ്ഡലമാണ് നിലന്പൂർ എന്ന് വ്യക്തം. കുറെ മുസ്ലിം വോട്ട് പിടിക്കാനാവുന്ന കോണ്‍ഗ്രസ് വിമതരിലൂടെ മാത്രമെ സിപിഎമ്മിന് മണ്ഡലം പിടിക്കാനാവു.
ആഹ്ലാദിക്കാം, അഹങ്കരിക്കരുത്
ഉപതെരഞ്ഞെടുപ്പുകളിലെ വിജയം കണ്ട് കോണ്‍ഗ്രസ് അഹങ്കരിക്കരുത്.തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാട്ടും സിറ്റിംഗ് സീറ്റുകൾ നിലനിർത്തുകയാണു ചെയ്തത്. ഇടതുമുന്നണിയുടെ സിറ്റിംഗ് സീറ്റായ ചേലക്കര അവരും നിലനിർത്തി. കോണ്‍ഗ്രസ് വിമതനിലൂടെ ഇടതുമുന്നണി പിടിച്ച നിലന്പൂരിൽ വിമതൻ കൂറുമാറിയപ്പോൾ കോണ്‍ഗ്രസ് പിടിച്ചു. ചേലക്കരയിൽ ഇടതു ഭൂരിപക്ഷം കുറഞ്ഞു എന്നത് ജനാധിപത്യമുന്നണിക്ക് നല്ല സൂചനയാണ്. ഉപതെരഞ്ഞെടുപ്പുകളിലെ വിജയങ്ങളും ചേലക്കരയിലെ കുതിപ്പും കാണിക്കുന്നത് വോട്ടർമാർക്കിടയിൽ പിണറായിയോടുള്ള പകയാണ്. കോണ്‍ഗ്രസ് എന്തെങ്കിലും കൂടുതൽ നല്ല കാര്യം പറഞ്ഞതുകൊണ്ടോ പ്രവർത്തിച്ചതുകൊണ്ടോ അല്ല. ഉപതെരഞ്ഞെടുപ്പിൽ ജയിച്ചവരെല്ലാം 2026 ൽ ജയിക്കും എന്ന് തീർച്ചപറയാനാവുമോ?
പ്രതിപക്ഷ നേതാവ് പറഞ്ഞു, മൂന്നാംവട്ടവും പിണറായി വരും എന്നു കേട്ടാൽ ജനം പേടിച്ച് യുഡിഎഫിന് വോട്ടു ചെയ്യും എന്ന്. ശരിയാണ്. പക്ഷേ അവരുടെ പാർട്ടി വോട്ടുകൾ അവർക്കുതന്നെ കിട്ടും. നിഷ്പക്ഷരായ വോട്ടുകളാണ് ഇങ്ങനെ മാറുക. ഈ വോട്ടുകൾ പലയിടത്തു പോയാലോ? അതു തടയലാണ് ജനാധിപത്യമുന്നണിയുടെ തലവേദന.
പാർട്ടി ജയിക്കുന്ന കാലത്ത് അമരത്തുള്ളവൻ ചോദ്യംചെയ്യപ്പെടാത്തവനായി മാറാറുണ്ട്. പിണറായി വിജയനു സംഭവിച്ചത് അതാണ്. പാർട്ടി അടിമകൾ എല്ലാം സഹിക്കും. പിന്നെ എല്ലാത്തിലും പ്രയോജനം ഉണ്ടാക്കുന്നവരും. സാഹിത്യകാരന്മാരടക്കം. അത്തരം ലക്ഷ്യങ്ങൾ ഇല്ലാത്തവരാണ് ഭരണം മാറ്റുന്നത്. അവർ വോട്ടുചെയ്യുന്പോൾ അതു പ്രകടമാക്കുന്നു. ഇത്തരക്കാരിൽ ഒരാളെപ്പോലും അകറ്റാതിരിക്കുന്നിടത്താണ് എതിർപക്ഷത്തിന്റെ വിജയം. കാതു കുത്തിയവനെ വിട്ട് കടുക്കനിട്ടവനെ പേറാൻ അവർ തയ്യാറാവില്ല.
സതീശൻ പിണറായിയെപ്പോലെ ധാർഷ്ട്യം പുലർത്തുന്നു എന്ന ചിന്ത പാർട്ടിയിലും പുറത്തും ശക്തമാകുന്നുണ്ട്. ആപത്താണ് ഈ ശൈലി. ഞാൻ പ്രതിപക്ഷനേതാവായിരുന്നപ്പോൾ എത്രയോ ഉപതെരഞ്ഞെടുപ്പുകൾ ജയിച്ചു, എന്നെ ആരും ക്യാപ്റ്റൻ എന്ന് വിളിച്ചില്ലല്ലോ എന്ന രമേശ് ചെന്നിത്തലയുടെ പരസ്യ പരിഭവത്തിന് കൂടുതൽ ആഴമുണ്ട്.
2026ലെ നിയമസഭാതെരഞ്ഞെടുപ്പിൽ പിണറായിപക്ഷത്തെ തോൽപ്പിക്കുവാൻ ഇതുകൊണ്ടാവില്ല. പിണറായി സർക്കാരിനോടു പകയുള്ള മുഴുവൻപേരെയും ഒന്നിച്ചുനിർത്താൻ എതിർപക്ഷത്തിനാകണം. രാഷ്ട്രീയ തന്ത്രജ്ഞതയുള്ള നേതൃപാടവമാണ് കോണ്‍ഗ്രസിനു വേണ്ടത്.
നിലന്പൂരിൽ ഷൗക്കത്ത് ജയിച്ചു എന്നതു വാസ്തവം. പക്ഷേ പിണറായിയോടു പകയുള്ളവർ മുഴുവൻ ഷൗക്കത്തിന് വോട്ടുചെയ്തോ? ഇല്ല. പി.വി. അൻവർ പിടിച്ച 20,000 വോട്ടും പിണറായിവിരുദ്ധ വോട്ടുകളാവില്ലേ? വി.എസ്. ജോയിയും വി.വി. പ്രകാശിന്റെ കുടുംബവും കോണ്‍ഗ്രസിൽ ഉറച്ചുനിന്നത് അവരുടെ അന്തസ്. പക്ഷേ കോണ്‍ഗ്രസിനുള്ളിൽ ഒഴുക്കുണ്ടായി എന്ന് അൻവർ പറയുന്നതിൽ ഒരുകഴന്പും ഇല്ലെന്നുണ്ടോ. 2021 ൽ ഷൗക്കത്ത് ശരിക്കു പിടിച്ചെങ്കിൽ പ്രകാശ് വിജയിക്കുമായിരുന്നില്ലേ? സ്ഥാനാർഥിയായപ്പോൾ വോട്ടു ചോദിച്ചുപോലും ഷൗക്കത്തിന് പ്രകാശിന്റെ വീട്ടിലെത്താനായില്ല എന്ന സത്യം വ്യക്തമാക്കുന്നത് എന്താണ്. 2021ൽ പ്രകാശിനെ ഷൗക്കത്ത് വലിച്ചു എന്നല്ലേ? 2026 ൽ ഈ മണ്ഡലം നിലനിർത്താനാവുമെന്ന് ഉറപ്പുണ്ടോ. അന്ന് വി.എസ്. ജോയിയോ അതുപോലുള്ള ഒരു കോണ്‍ഗ്രസ് നേതാവോ റിബലായി വരില്ലെന്ന് ആരുകണ്ടു. ഇത്തരം ഒരു റിബൽ വന്നാൽ അൻവറും സഹായിക്കില്ലേ?
ജമാ അത്തെ ഇസ്ലാമി- വെൽഫെയർ പാർട്ടി ബന്ധം
തെരഞ്ഞെടുപ്പിൽ ജയിക്കാൻവേണ്ടി ഏത് ചെകുത്താനുമായും കൂട്ടുകൂടുന്നതിനും തിരിച്ചടി ഉണ്ടാവും. ഇത്തരത്തിൽ ഒരു കൂട്ടാണ് കോണ്‍ഗ്രസ് ജമാ അത്തെ ഇസ്ലാമിയുമായി ഉണ്ടാക്കുന്നത്. സമസ്തയെപ്പോലുള്ള മുസ്ലിം സംഘടനകൾപോലും ജമാ അത്തെ ഇസ്ലാമിക്ക് എതിരാണ്. ജമാ അത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉന്നയിക്കുന്നില്ലെന്നു കേരള അമീർ പി. മുജീബ് വിശദീകരിച്ചു. ജമാ അത്തെ ഇസ്ലാമി മാറിയെന്നു പറയണമെങ്കിൽ അവരുടെ സ്ഥാപക നേതാവിന്റെ ആശയം ഒഴിവാക്കണമെന്ന് സമസ്തയുടെ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു. മതവിശ്വാസികൾക്ക് അവരുടെ മതനിയമം പാലിക്കുവാനാകണം. അതിന് പ്രത്യേക പാർട്ടി വേണം എന്ന് പറയുന്നതാണ് മതരാഷ്ട്രവാദം. മതവ്യത്യാസമില്ലാതെ എല്ലാവരും മതരാഷ്ട്രവാദത്തിൽ നിന്ന് വിട്ടുനിൽക്കണം- കാന്തപുരം വ്യക്തമാക്കി. ഭരണം കിട്ടിയാൽ വെൽഫെയർ പാർട്ടി ഷൈലോക്കിനെപ്പൊലെ വില മേടിക്കും. മന്ത്രിമാരോ പദവികളോ ഇല്ലാതെ ഭരണത്തിന്റെ ആനുകൂല്യംനേടി ശക്തരാവും.
പഞ്ചായത്ത് തെരഞ്ഞെടുപ്പ്
കേരളം ഈ വർഷം പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് പോകും. അവിടെ എത്ര ശ്രമിച്ചാലും പിണറായി മാത്രം ആവില്ല തെരഞ്ഞെടുപ്പുവിഷയം. നല്ല സ്ഥാനാർഥികളാകും വിഷയം. വ്യക്തിബന്ധങ്ങൾക്ക് നല്ല വിലയുള്ള തെരഞ്ഞെടുപ്പാണ്. നിലന്പൂരിൽതന്നെ ഇക്കുറി ലീഡ് ചെയ്ത പഞ്ചായത്തുകൾ എല്ലാം കോണ്‍ഗ്രസിന് പിടിച്ചെടുക്കാനാവുമോ? ഒരു വാർഡിലെ വലിയ ലീഡുകൊണ്ട് പഞ്ചായത്തിൽ വോട്ടിൽ ലീഡ് നേടാനാവും. പക്ഷേ പഞ്ചായത്ത് ഭരണം പിടിക്കാനാവില്ല. പഞ്ചായത്തു തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി പിടിച്ചുനിൽക്കാനാണ് സാധ്യത.
പിണറായി തിരുത്തണം
പിണറായി സർക്കാരിനെതിരായ ജനവികാരം മനസിലാക്കണം. അതിനു സാധിക്കുന്നില്ല എന്നതാണ് സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും വലിയ വീഴ്ച. മൂന്നാം ഊഴത്തിനുള്ള തടസവും അതാണ്.
വികസനത്തെക്കുറിച്ച് പറയുന്ന കാര്യങ്ങൾ ജനത്തിന് മനസിലാകാത്തവയാണ്. കർഷകന് കൊടുത്തിരുന്ന സഹായങ്ങൾ കുറച്ചു. ആശാ വർക്കർമാർക്ക് 1000 രൂപ കൂട്ടിക്കൊടുക്കാനില്ല. എല്ലാ പെൻഷനും സർവീസ് പെൻഷൻകാര
Leader Page
കേരള രാഷ്ട്രീയത്തിലെ പ്രബലനും കേരള കോണ്‍ഗ്രസുകളുടെ തലമുതിര്‍ന്ന ചെയര്‍മാനുമായ പി.ജെ. ജോസഫിന് ഇന്ന് 84. ആയിരം പൂര്ണചന്ദ്രന്മാരെ കണ്ട ജോസഫിന്റെ മനസ് ഇന്നും ചെറുപ്പം. പുറപ്പുഴയിലെ പുരാതന കത്തോലിക്കാ കുടുംബമായ പാലത്തിനാല്‍ വീട്ടില്‍ ജോസഫിന്റെയും (നാട്ടുകാരുടെ കുഞ്ഞേട്ടന്) അന്നമ്മയുടെയും മകനായി 1941 ജൂണ്‍ 28നായിരുന്നു ഔസേപ്പച്ചന്റെ ജനനം. കേരള കോണ്‍ഗ്രസ് പിളര്പ്പിലൂടെ നേതൃത്വത്തിലെത്തിയ ജോസഫ്, പിളര്‍പ്പുകളിലും ലയനങ്ങളിലും യുഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാരുകളിലും മുന്നണികളിലും എക്കാലവും ഒരു ഭാഗത്തെ ശക്തനായ നേതാവായിരുന്നു. അഞ്ചര പതിറ്റാണ്ടായി കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പ്രധാനികളിലൊരാൾ.
1970ല്‍ തൊടുപുഴയില്‍നിന്നു മത്സരിച്ച് ആദ്യമായി നിയമസഭയിലെത്തിയ പി.ജെ. ജോസഫ്, പത്തു തവണയാണ് അതേ മണ്ഡലത്തില്‍ ജയം ആവര്‍ത്തിച്ചത്. അന്തരിച്ച പി.ടി. തോമസിനോടു തോറ്റെങ്കിലും പിന്നീട് വീണ്ടും മണ്ഡലം തിരിച്ചുപിടിച്ചു. തെരഞ്ഞെടുപ്പുവിധിയെത്തുടര്ന്ന് 1978ല്‍ കെ.എം. മാണി ആഭ്യന്തരമന്ത്രിസ്ഥാനം രാജിവച്ചതിനെത്തുടര്‍ന്ന് എ.കെ. ആന്റണി മന്ത്രിസഭയില്‍ എട്ടു മാസം ആഭ്യന്തരമന്ത്രിയായി. 1980-87ല്‍ കെ. കരുണാകരന് മന്ത്രിസഭയില്‍ റവന്യൂ മന്ത്രി, 1996-2001ല്‍ ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസമന്ത്രി, 2006-2010ല്‍ വി.എസ്. അച്യുതാനന്ദന് മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രി, 2011-2016ല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ജലവിഭവ മന്ത്രി എന്നീ നിലകളിലെല്ലാം ജോസഫ് ശോഭിച്ചു.
1989ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴ സീറ്റ് നിഷേധിച്ചതിന്റെ പേരിലാണു യുഡിഎഫ് വിട്ടത്. കെ.എം. മാണിയുടെ നേതൃത്വം അംഗീകരിച്ച് 2010ല്‍ കേരള കോണ്‍ഗ്രസ്-എമ്മില്‍ ലയിച്ചതോടെ വീണ്ടും യുഡിഎഫിലെത്തി. ഇടതുമുന്നണിയുമായി രണ്ടു പതിറ്റാണ്ടിലേറെയുണ്ടായിരുന്ന ബന്ധം അവസാനിപ്പിച്ചായിരുന്നു ഈ ലയനം. ഇതിനിടെ ജോസഫ് വിഭാഗത്തെ വിട്ടുപോയ കെ. ഫ്രാന്‍സിസ് ജോര്‍ജ് വീണ്ടും ജോസഫിന്റെ പാര്‍ട്ടിയിലെത്തി കോട്ടയത്തിന്റെ എംപിയായതു സമീപകാല ചരിത്രം. കോണ്‍ഗ്രസ് നേതാക്കള്‍ ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ്-എമ്മിനെ യുഡിഎഫിലേക്കു സ്വാഗതം ചെയ്യുമ്പോഴും ജോസിന്റെ പാര്‍ട്ടിയെ രണ്ടുകൈയും നീട്ടി സ്വാഗതം ചെയ്യാന്‍ ജോസഫിന്റെ പാര്‍ട്ടിക്കു പൂര്ണസമ്മതമില്ല.
കെ.എം. മാണിയുടെ രോഗാവസ്ഥയെയും വിയോഗത്തെയും തുടര്‍ന്ന് ചെയര്മാന്സ്ഥാനത്തെ ചൊല്ലി 2019ല്‍ തുടങ്ങിയ തര്‍ക്കത്തില്‍ പി.ജെ. ജോസഫിന്റെയും ജോസ് കെ. മാണിയുടെയും നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസുകള്‍ വീണ്ടും പിളര്‍ന്നു. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് ജോസ് കെ. മാണി ചെയര്‍മാനായ കേരള കോണ്‍ഗ്രസ്-എമ്മിന് അംഗീകൃത സംസ്ഥാന പാര്‍ട്ടി പദവിയും രണ്ടില ചിഹ്നവും നല്കിയതു ജോസഫിനു കനത്ത തിരിച്ചടിയായി. ജോസഫിന്റെ വാദം തള്ളി കേരള കോണ്‍ഗ്രസിലെ പിളര്‍പ്പായി പോലും തെരഞ്ഞെടുപ്പു കമ്മീഷന് അംഗീകരിക്കാതിരുന്നതു അപ്രതീക്ഷിതവുമായി. രാഷ്ട്രീയ തന്ത്രജ്ഞനായ ജോസഫ് എങ്കിലും തളര്‍ന്നില്ല. പി.സി. തോമസിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ബ്രാക്കറ്റില്ലാത്ത കേരള കോണ്‍ഗ്രസുമായി ചേര്‍ന്ന് അതിന്റെ ചെയര്‍മാനായാണു ജോസഫ് കരുത്തു തെളിയിച്ചത്.
രണ്ടു വര്‍ഷംമുമ്പ് അന്തരിച്ച പ്രിയതമ ഡോ. ശാന്തയുടെ ഓര്‍മകളിലും തന്റെ ഇഷ്ടകാര്യങ്ങളായ കൃഷിയിലും സംഗീതത്തിലും നിന്ന് ഊര്‍ജം കണ്ടെത്തിയാണു ജോസഫിന്റെ പ്രവര്‍ത്തനങ്ങള്‍. കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായ മകന് അപു ജോണ്‍ ജോസഫ് പിതാവിന്റെ നിഴലായി കൂടെയുണ്ട്. രാഷ്ട്രീയ പ്രതിസന്ധികള്‍ക്കും പിളര്‍പ്പുകള്‍ക്കും മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്ന വിവാദങ്ങള്‍ക്കും ഇടയിലും പ്രായം തളര്‍ത്താത്ത മനസുമായി ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടെന്ന ആത്മവിശ്വാസത്തിലാണു ജോസഫ്. കേരള രാഷ്ട്രീയത്തെയും കേരള കോണ്‍ഗ്രസുകളുടെ ഭാവിയെയും കുറിച്ച് അടക്കം നിരവധി വിഷയങ്ങളില്‍ പുറപ്പുഴയിലെ വസതിയില്‍ ദീപികയുമായി നടത്തിയ പ്രത്യേക അഭിമുഖത്തില്‍ ജോസഫ് വിശദമായി സംസാരിച്ചു.
തിരിഞ്ഞുനോക്കുമ്പോള്‍ കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതില്‍
തൃപ്തനാണോ?
=വളരെ സംതൃപ്തനാണ്. കെ.എം. ജോര്‍ജിന്റെ നേതൃത്വത്തില്‍ ആംരഭിച്ച കേരള കോണ്‍ഗ്രസ് പാര്‍ട്ടി നിയമസഭയ്ക്കകത്തും പുറത്തും കര്‍ഷകരുടെ ശബ്ദമായി മാറി. 1965ലെ തെരഞ്ഞെടുപ്പില്‍ 23 സീറ്റുകളോടെ കേരള കോണ്‍ഗ്രസ് വന്‍വിജയം നേടി. ആര്‍ക്കും ഭൂരിപക്ഷമില്ലാതെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് 1967ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കെ.എം. ജോര്‍ജും കെ.എം. മാണിയും ഇ. ജോണ്‍ ജേക്കബും അടക്കം അഞ്ചു പേരാണു നിയമസഭയിലെത്തിയത്. 1968-69ലാണ് ഞാനാദ്യം സംസ്ഥാന കമ്മിറ്റിയംഗമായത്. 1970ല്‍ കെ.എം. ജോര്‍ജ് എന്റെ പിതാവിനെ കണ്ടാണ് എന്നെ സ്ഥാനാര്‍ഥിയാക്കിയത്. ആഭ്യന്തരം, റവന്യു, വിദ്യാഭ്യാസം, പൊതുമരാമത്ത്, ഭവനനിര്‍മാണം, ജലവിഭവം അടക്കം വിവിധ വകുപ്പുകളുടെയും മന്ത്രിയെന്ന നിലയിലും എംഎല്‍എ എന്ന നിലയിലും കേരളത്തിനും നാടിനും വലിയ സംഭാവനകള്‍ ചെയ്യാനായെന്നതാണ് ഏറ്റവും സന്തോഷം നല്‍കുന്നത്. ആഭ്യന്തര മന്ത്രിയായുള്ള എട്ടു മാസത്തെ ഭരണകാലത്ത് സംസ്ഥാനത്തു നിയമവാഴ്ച ഉറപ്പാക്കാനായി. വിദ്യാഭ്യാസമന്ത്രിയായിരിക്കെ പ്ലസ് ടു നടപ്പാക്കി. റവന്യു മന്ത്രിയെന്ന നിലയില്‍ കൂടുതല്‍ കേന്ദ്ര ഫണ്ട് നേടിയെടുത്തു. പൊതുമരാമത്ത് മന്ത്രിയായിരിക്കെ ലോകബാങ്ക് സഹായത്തോടെ കേരളത്തിലെ റോഡുകള്‍ ആധുനികമാക്കി.
1978ല്‍ കെ.എം. മാണി രാജിവയ്ക്കേണ്ടിവന്നപ്പോള്‍ ആഭ്യന്തരമന്ത്രിയാകാന്‍ മത്സരമുണ്ടായെന്നു കേട്ടിട്ടുണ്ട്. അതു ശരിയാണോ? ആരായിരുന്നു പകരം മന്ത്രിയാകാന്‍ നിര്‍ദേശമുണ്ടായത്.
=പാര്‍ട്ടി എക്സിക്യൂട്ടീവില്‍ വോട്ടെടുപ്പുണ്ടായി. വോട്ടിംഗിലൂടെയാണ് എന്നെ ആഭ്യന്തരമന്ത്രിയായി നിയോഗിച്ചത്. അന്ന് പാര്‍ട്ടി ചെയര്‍മാനായിരുന്ന വി.ടി. സെബാസ്റ്റ്യനെയാണു പരസ്യമായല്ലെങ്കിലും മാണിസാര്‍ തുണച്ചത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്നു ഞാന്‍. പിന്നീട് തെരഞ്ഞെടുപ്പു കേസില്‍ ജയിച്ചു മാണിസാര്‍ തിരിച്ചെത്തുന്ന എട്ടു മാസമാണ് ഞാന്‍ ആഭ്യന്തരം കൈകാര്യം ചെയ്തത്.
കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ പ്രസക്തി?
=കേരള കോണ്‍ഗ്രസിന് ഇപ്പോഴും വലിയ പ്രസക്തിയുണ്ട്. സംസ്ഥാനത്തിന്റെ വികസനത്തിന് ദേശീയ കാഴ്ചപ്പാടുള്ള സംസ്ഥാന പാര്‍ട്ടികളാണ് ആവശ്യം. കാര്‍ഷികരംഗത്തും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും വിശാല കാഴ്ചപ്പാടാണു കേരള കോണ്‍ഗ്രസിനുള്ളത്. സംസ്ഥാന വിഷയങ്ങള്‍ വേണ്ടവിധം മുന്നോട്ടു കൊണ്ടുവരാന്‍ സംസ്ഥാന പാര്‍ട്ടികള്‍ക്കേ കഴിയൂ. അതിനാല്‍ കേരള കോണ്‍ഗ്രസിന്റെ പ്രസക്തി മുമ്പത്തേക്കാള്‍ കൂടിയിരിക്കുന്നു.
കേരള കോണ്‍ഗ്രസ് പിളര്‍പ്പുകള്‍ ഒഴിവാക്കാമായിരുന്നു എന്നു തോന്നിയിട്ടുണ്ടോ?
= പിളര്‍പ്പുകള്‍ നിര്‍ഭാഗ്യകരമാണ്. അതതു കാലത്തെ സാഹചര്യങ്ങളെ ഇപ്പോള്‍ വിലയിരുത്തുന്നതില്‍ അര്‍ഥമില്ല. കേരള കോണ്‍ഗ്രസുകളുടെ യോജിപ്പിനായാണ് 2010ല്‍ കെ.എം. മാണി ചെയര്‍മാനും ഞാന്‍ വര്‍ക്കിംഗ് ചെയര്‍മാനുമായി പാര്‍ട്ടി ലയിച്ചത്.
ജോസ് കെ. മാണിയുമായുള്ള വ്യക്തിപരമായ ഭിന്നതയാണോ ഏറ്റവുമൊടുവിലത്തെ
പിളര്‍പ്പിനു കാരണം?
=വ്യക്തിപരമായി ജോസ് കെ. മാണിയോട് ഒരു ഭിന്നതയോ എതിര്‍പ്പോ ഇല്ല. മാണിസാറുമായും സ്നേഹമായിരുന്നു.
കേരള കോണ്‍ഗ്രസുകളുടെ യോജിപ്പിനു മുന്‍കൈയെടുക്കുമോ?
=ആ വിഷയം ഇപ്പോള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ല. കേരള കോണ്‍ഗ്രസ് പാര്‍ട്ടി ശക്തിപ്പെടുത്തണമെന്ന പൊതുവികാരം അണികളിലുണ്ട്.
മക്കള്രാഷ്ട്രീയത്തോട് എന്താണ് അഭിപ്രായം?
=അതൊരു വിഷയമാക്കേണ്ട കാര്യമില്ല. എല്ലാവരുടെയും മക്കള്‍ രാഷ്ട്രീയത്തിലുണ്ടല്ലോ. ജോസ് കെ. മാണിയെയും എതിര്‍ത്തിട്ടില്ല.
പഴയതുപോലുള്ള സജീവ രാഷ്ട്രീയപ്രവര്‍ത്തനത്തിന് ആരോഗ്യം തടസമാകുന്നുണ്ടോ?
=വളരെ സജീവമായി ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ഭാവിയിലും സജീവമായി നേതൃത്വം നല്‍കും.
നേതാക്കള്‍ തമ്മിലുള്ള അഭിപ്രായഭിന്നത യുഡിഎഫിലും കേരള കോണ്‍ഗ്രസിലും
പ്രശ്നമാകാറില്ലേ?
=ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. അതൊരു പ്രശ്നമാകില്ല. ഒറ്റക്കെട്ടായി പാര്‍ട്ടി മുന്നോട്ടു പോകും.
കേരള കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നേതൃത്വത്തില്‍ തുടരും എന്നല്ലേ?
=പാര്‍ട്ടിക്കു നയപരമായും എല്ലാ നിലയിലും നേതൃത്വം കൊടുക്കും. പാര്‍ട്ടിയെയും മുന്നണിയെയും ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിക്കും. ഭവന സന്ദര്‍ശനവും ഫണ്ടുപിരിവും കേരള കോണ്‍ഗ്രസ് ആരംഭിച്ചുകഴിഞ്ഞു.
യുഡിഎഫിലും ചില പ്രശ്നങ്ങളുണ്ടല്ലോ. അടുത്ത തെരഞ്ഞെടുപ്പിലെ വിജയസാധ്യത?
=ഒന്നിച്ചു നിന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉറപ്പായും ജയിക്കും. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ തിളക്കമാര്‍ന്ന വിജയം എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ജനവികാരത്തിന്റെ സൂചനയാണ്.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇതു പ്രതിഫലിക്കുമോ?
=ഘടകകക്ഷികള്‍ക്കു ന്യായമായ അംഗീകാരം നല്‍കിക്കൊണ്ടുള്ള സമീപനം കോണ്‍ഗ്രസ് മുന്കൈയെടുത്തുണ്ടാക്കിയാല് വിജയം നേടാനാകും.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഭീഷണിയെക്കുറിച്ച്?
=മുല്ലപ്പെരിയാര്‍ ഡാമിന്റെ ആശങ്കകള്‍ നിലനില്ക്കുന്നു. ഭൂചലനവും അതിതീവ്രമഴയും ഉണ്ടാക്കാനിടയുള്ള അപകടസാധ്യത ആര്‍ക്കും തള്ളിക്കളയാനാകില്ല. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. പുതിയ ഡാമിനായുള്ള ശ്രമങ്ങള്‍ കേരളം ശക്തിപ്പെടുത്തണം. ഡാം സേഫ്റ്റി നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കണം.
വര്‍ഗീയതയും മയക്കുമരുന്നും ഭീഷണിയല്ലേ. കേരളത്തിന്റെ മതസൗഹാര്‍ദം നിലനിര്‍ത്തേണ്ടതല്ലേ?
=മയക്കുമരുന്നിന്റെ വ്യാപനം വലിയ ഭീഷണിയാണ്. അതു തടയേണ്ടതുണ്ട്. മതസൗഹാര്‍ദം അരക്കിട്ടുറപ്പിക്കാന്‍ എല്ലാവരും യോജിച്ചു പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്.
വന്യമൃഗ ആക്രമണം അടക്കമുള്ള കാര്യങ്ങളില്‍ കേരളത്തിലെ കര്‍ഷകരെയും സാധാരണക്കാരെയും രക്ഷിക്കാന്‍ ആരുമില്ലേ?
=വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍നിന്നു ജനങ്ങളെ രക്ഷിക്കാന്‍ ഫലപ്രദമായ നടപടികള്‍ ഉണ്ടാകണം. പ്രത്യേകിച്ചു വനാതിര്‍ത്തികള്‍ പങ്കിടുന്ന ജനവാസമേഖലകളിലെ ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണം. ആന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ക്ക് കാട്ടിനുള്ളില്‍ തന്നെ വെള്ളവും തീറ്റയും ലഭ്യമാക്കുകയെന്നതാണ് ഒരു പോംവഴി. വനസംരക്ഷണത്തിന്റെ ഭാഗമായി ഇതു നടപ്പാക്കാന്‍ വനംവകുപ്പും സര്‍ക്കാരും നടപടിയെടുക്കണം.
കേന്ദ്രസര്‍ക്കാര്‍ കേരളത്തോടു വിവേചനം കാട്ടുന്നുവെന്ന എക്കാലത്തെയും പരാതി ഇപ്പോഴുമുണ്ടോ?
=കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്ന ശക്തമായ പൊതുജനാഭിപ്രായമുണ്ട്. കേന്ദ്രത്തിന്റെ കയറ്റിറക്കുമതി നയങ്ങള്‍ കര്‍ഷകര്‍ അടക്കം കേരളത്തിനു ദോഷകരമാകുന്നു. മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കു കര്‍ഷകര്‍ പ്രാമുഖ്യം കൊടുക്കേണ്ടതുണ്ട്.
Kerala
നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജനം വിജയിക്കുമെന്ന് തൃണമൂൽ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ. തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ സംസാരിക്കുകയായിരുന്നു അൻവർ
പിണറായിസവും നിലന്പൂരിലെ ജനങ്ങളും തമ്മിലുള്ള മത്സരമാണ്. ഇതിൽ ജനം വിജയിക്കും. പിണറായി-വി.ഡി. സതീശൻ കൂട്ടുകെട്ടിനെതിരേ നിലമ്പൂരിൽ ജനം വിധിയെഴുതും. ജനങ്ങൾക്കുവേണ്ടിയാണ് താൻ എംഎൽഎ സ്ഥാനം രാജിവച്ചത്. അത് ജനങ്ങൾക്കറിയാം എല്ലാവരുടെയും പിന്തുണ തനിക്കുണ്ട്.
48 പേരാണ് നിലമ്പൂരിൽ വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഇനി ഒരു ജീവനും ഇങ്ങനെ നഷ്ടപ്പെടാൻ ഇടയാകരുത്. ജനങ്ങളുടെ പ്രതിനിധിയായാണ് താൻ മത്സരിക്കുന്നത്. അതിനാൽതന്നെ ഇക്കുറി വിജയം ഉറപ്പാണെന്നും അൻവർ പറഞ്ഞു.