Leader Page
ക്ഷീണിക്കുന്ന ക്ഷീര ജീവിതം -1
“കഞ്ഞി കുടിക്കാന്‍ വേറെ വക കിട്ടിയാല്‍ ഇനിയുള്ള നാലു പശുക്കളെക്കൂടി വിറ്റു ഞാൻ വേറെ പണി നോക്കും..!’’ഇടുക്കി നാരകക്കാനത്തെ ബോബി ജോസ് എന്ന കര്‍ഷകന്റെ ആത്മരോഷവും സങ്കടവും കലര്‍ന്ന വാക്കുകള്‍.
മക്കളിലൊന്നിനെപ്പോലെതന്നെ കരുതലോടും സ്നേഹത്തോടുംകൂടിയാണ് ബോബി ആ പശുവിനെയും വളര്‍ത്തിയത്. രാവിലെ 23 ലിറ്റര്‍ വരെ പാല് തന്ന പശുവാണ്. വൈകുന്നേരത്തേതു കൂടിയാകുമ്പോള്‍ 40 ലിറ്ററോളം പാല് കിട്ടിയിരുന്നു. കൃത്രിമ ബീജാ ധാനത്തിലെ (ആര്‍ട്ടിഫിഷല്‍ ഇന്സെമിനേഷന്) പ്രസവശേഷം കിട്ടിയത് എട്ടു ലിറ്റര്‍! അകിടുകള്‍ മൂന്നും പാല് ചുരത്താതായി. പശുവിന്റെ ആരോഗ്യവും പാലുത്പാദനശേഷിയും നന്നേ കുറഞ്ഞു.
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡ് (കെഎല്‍ഡിബി) വഴി കൃത്രിമ ബീജാ ധാനം നടത്തിയ പശുവാണ്. അകിടുവീക്കം ഉള്‍പ്പെടെ പല രോഗങ്ങള്‍ പിടിമുറുക്കിയതും രോഗപ്രതിരോധശേഷി കുറഞ്ഞതും പ്രതിസന്ധിയായി. ഒടുവില്‍ കിട്ടിയത് മൂന്നു ലിറ്റര്‍ പാല്.
മൂന്നു വര്‍ഷത്തെ പരിപാലനത്തിന് 80,000 രൂപയോളം ചെലവിട്ട പശുവിനെ സങ്കടത്തോടെയെങ്കിലും ബോബി 28,000 രൂപയ്ക്കു വിറ്റു...!
“കഞ്ഞി കുടിക്കാന്‍ വേറെ വക കിട്ടിയാല്‍ ഇനിയുള്ള നാലു പശുക്കളെക്കൂടി വിറ്റു വേറെ പണി നോക്കും..!’’അന്പത്തിയേഴുകാരനായ ഈ കര്‍ഷകന്റെ പരിഭവം ഒരു വ്യക്തിയിലൊതുങ്ങുന്നതാവില്ല. ചെറുപ്പം മുതലേ കന്നുകാലികളെ വളര്‍ത്തിയത് അതില്‍നിന്ന് അതിശയിക്കുന്ന വരുമാനം കിട്ടിയിട്ടല്ല. ബോബിയുടെതന്നെ വാക്കുകളില്‍, കുടുംബത്തിനു കഞ്ഞികുടിച്ചുപോകാന്‍ പറ്റുന്ന നല്ലൊരു മാര്‍ഗം, കാലികളോടുള്ള ഇഷ്ടം... ഇതു തന്നെയാണ് അതില്‍ തുടരാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്.
പശുക്കളെ വളര്‍ത്തുന്നതിനു ഭാരിച്ച ചെലവ്, തീറ്റയ്ക്ക് അധികവില, പാലിന് ഉത്പാദന ച്ചെലവു പോലും കിട്ടാത്ത സ്ഥിതി, രോഗബാധ... പ്രതിസന്ധികള്‍ ഏറെയാണ്.
“ഈ പണി നഷ്ടത്തിന്റെ പണിയാണ്... കാലിവളര്‍ത്തലില്‍ ഇനിയിങ്ങനെ മുന്നോട്ടു പോകാന്‍ വയ്യ..!’’- ബോബി ആവലാതി മറച്ചുവയ്ക്കുന്നില്ല. ബോബി ഒരാളല്ല!
‘ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും കേളികളാടി’യതിനെക്കുറിച്ചുള്ള പഴയ സിനിമാഗാനത്തിലെ (സര്‍ഗം-യേശുദാസ്, കെ.എസ്. ചിത്ര) വരിപോലെ ഇപ്പോള്‍ അത്ര സന്തോഷകരമല്ല ഗോപരിപാലനം.
നാരകക്കാനത്തെ ബോബിയെന്ന ചെറുകിട കര്‍ഷകന്റെ കാലിത്തൊഴുത്തിലെ മാത്രമല്ല, കേരളത്തിലെ ഏതു ചെറുകിട കര്‍ഷകന്റെ ജീവിതത്തിലേക്കു യാത്ര നടത്തിയാലും സ്ഥിതി വ്യത്യസ്തമല്ല. കൃഷി പൊതുവേ നഷ്ടത്തിലാണെന്നു പറയേണ്ടിവരുന്ന പുതിയ കാലത്ത് കാലിവളര്‍ത്തലിനും പറയാന്‍ നഷ്ടക്കണക്കുകള്‍ മാത്രം. അപ്പോഴും മുന്‍തലമുറയില്‍ നിന്നു പകര്‍ന്നുകിട്ടിയ മനസിനിഷ്ടപ്പെട്ട പണിയെന്ന നിലയിലാണ് പലരും ഇതു തുടരുന്നത്.
നല്ല പാലില്‍ രാവിലെ വൃത്തിയായി ഒരു ചായ, അയല്പക്കങ്ങളിലും ചുറ്റുപാടുകളിലും മായം കലരാത്ത പാല് നല്‍കുന്നതിലെ സംതൃപ്തി. പശുവളര്‍ത്തലിനോടുള്ള പ്രിയത്തിന് കര്‍ഷകനു പറയാന്‍ ഇങ്ങനെയും ചില നാട്ടുവിശേഷങ്ങള്‍. കണികണ്ടുണരുന്ന നന്മയെന്ന പരസ്യവാചകവും കൊള്ളാം. അപ്പോഴും, ലാഭമില്ലെങ്കിലും നഷ്ടമില്ലാതെ ഈ പണി തുടരാനുള്ള സാഹചര്യം കേരളത്തിലുണ്ടോ?
ചെലവേറെ, വരവ് തുച്ഛം
സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്നു 56 രൂപ നൽകി (നിലവിലെ വില) ഒരു ലിറ്റർ പാക്കറ്റ് പാല് വാങ്ങുമ്പോള്‍, അതുത്പാദിപ്പിക്കുന്ന ക്ഷീരകര്ഷകന് എത്ര രൂപ കിട്ടുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ശരാശരി 38-40 രൂപയാണ് പ്രാഥമിക സഹകരണ സംഘങ്ങളില്‍ പാല് നല്കുന്ന കര്‍ഷകനു കിട്ടുന്നത്. ഒരു ലിറ്റര്‍ പാല് ഉത്പാദിപ്പിക്കുന്നതിനു ചെലവെത്രയെന്ന്, ആ പാല് ചായയാക്കിയും ഫ്രീസ് ചെയ്തു നവപാനീയങ്ങളാക്കിയും ആസ്വദിച്ചു കുടിക്കുന്ന നാം ആലോചിച്ചിട്ടുണ്ടോ? 60-65 രൂപയാണ് ചെലവെന്ന് ചെറുകിട കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങനെയെങ്കില്‍ കര്‍ഷകനു നഷ്ടം 20 രൂപയ്ക്കു മുകളില്‍?
ഏതൊരുത്പന്നവും വിപണിയിലെത്തുമ്പോള്‍, ഉത്പാദനകേന്ദ്രത്തില്‍നിന്ന് ഉപഭോക്താവ് വരെയുള്ള തലങ്ങളിലെല്ലാം ലാഭം ഉറപ്പാക്കും. പക്ഷേ പാലിന്റെ കാര്യത്തില്‍ പശുവിനെ പരിപാലിച്ചു വളര്‍ത്തി കറന്നു വില്‍ക്കുന്ന കര്‍ഷകനു കിട്ടുന്നതും വിപണിവിലയും തമ്മില്‍ തെല്ലും പൊരുത്തമില്ല.
കര്‍ഷകര്‍ പറയുന്ന ചെലവിന്റെ കണക്കുകള്‍ തത്കാലം മാറ്റിവയ്ക്കാം. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പരിശോധിക്കാം. കേരള സംസ്ഥാന ക്ഷീരവിപണന ഫെഡറേഷന്റെ 2019 ലെ കണക്കുകള്‍ പ്രകാരം ഒരു ലിറ്റര്‍ പാല് ഉത്പാദിപ്പിക്കാനുള്ള ചെലവ് 48.68 രൂപയാണ്. ഈ കണക്കുപ്രകാരം കര്‍ഷകനു നഷ്ടം ലിറ്ററിന് 15.01 രൂപ. ആറു വര്‍ഷം മുമ്പാണ് ഫെഡറേഷന് ഇത്തരമൊരു ശാസ്ത്രീയ പഠനം തയാറാക്കിയത്. അന്ന് ഒരു കിലോ കാലിത്തീറ്റയ്ക്ക് 23.40 രൂപയാണ് വിലയെങ്കില്‍, അഞ്ചു വര്‍ഷത്തിനുശേഷം അത് 32 രൂപയാണ്. ഇതുള്‍പ്പെടെ ഇപ്പോഴത്തെ ഉത്പാദനച്ചെലവിന്റെയും നഷ്ടത്തിന്റെയും അനുപാതം സ്വാഭാവികമായി ഉയര്‍ന്നിട്ടുണ്ട്.
നഷ്ടം തന്നെ നഷ്ടം!
ക്ഷീരവിപണന ഫെഡറേഷന്റെ 2019ലെ കണക്കുകള്‍ പ്രകാരം സങ്കരയിനം പശുവിന്റെ ശരാശരി ഉത്പാദനക്ഷമത പ്രതിദിനം പത്തു ലിറ്ററാണ്. ഈയിനത്തിലുള്ള പശുവിനെ കിട്ടാന്‍ ശരാശരി വിപണി വില 60,000 രൂപ. സമീകൃത കാലിത്തീറ്റയുടെ വില കിലോഗ്രാമിന് 23.40 രൂപ. വൈക്കോലിന് കിലോയ്ക്ക് എട്ടു രൂപ. പച്ചപ്പുല്ലിനും കൊടുക്കണം മൂന്നു രൂപ.
കൃത്രിമ ബീജസങ്കലനത്തിനു പശു ഒന്നിന് 150 രൂപ നല്‍കണം. (ചിലയിടങ്ങളില്‍ അതില്‍ കൂടുതല്‍ ചെലവാണെന്നു കര്‍ഷകര്‍). വെറ്ററിനറി മരുന്നുകള്‍ക്കും ഡോക്ടര്‍മാരുടെ ഫീസിനത്തിലും ഒരു പശുവിന് പ്രതിവര്‍ഷം 3,000 രൂപയിലധികം ചെലവഴിക്കേണ്ടിവരും.
ഒരു ക്ഷീരകര്ഷകന് ഒരു ദിവസത്തെ പണിക്കൂലി 660 രൂപയാണെന്നാണ് ഫെഡറേഷന് പറയുന്നത്.
ഒരു പശുവിനായി ഒരു മണിക്കൂര്‍ മാറ്റിവയ്ക്കേണ്ടിവരുന്ന കര്ഷകന് ഈയിനത്തില്‍ പണിക്കൂലി കണക്കാക്കുന്നത് 82.50 രൂപ.
പാലൊഴുകും ഭാരതം
ഇന്ത്യയിൽ എട്ടു കോടിയോളം ക്ഷീരകർഷകരുണ്ടെന്നാണ് കേന്ദ്ര കാർഷിക മന്ത്രാലയത്തിന്റെ രേഖകൾ വ്യക്തമാക്കുന്നത്. ലോകത്താകെയുള്ള പാലുത്പാദനത്തിൽ 24.64 ശതമാനമാണ് ഇന്ത്യക്കുള്ളത്.
രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ ആറു ശതമാനത്തിലധികം ക്ഷീരമേഖലയുടെ സംഭാവനയാണ്. രാജ്യത്തെ ആകെ കാർഷിക വരുമാനം പരിശോധിച്ചാൽ ക്ഷീരമേഖലയുടെ പങ്ക് 13-14 ശതമാനം വരും. രാജ്യത്തെ പാലിന്റെ പ്രതിശീർഷ ഉപഭോഗം പ്രതിദിനം 459 ഗ്രാമാണ്. എന്നാൽ ലോക ശരാശരി 322 ഗ്രാം മാത്രമാണുള്ളതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.കണക്കുകൾ ഇങ്ങനെയൊക്കെയായിട്ടും കേരളത്തിലെ ക്ഷീരകർഷകരുടെ ബാലൻസ് ഷീറ്റിൽ ചുരത്തുന്നതത്രയും സങ്കടങ്ങളാണ്.
കൃഷിയിൽ മാത്രമല്ല, ഏതു മേഖലയിലും ഉത്പാദനച്ചെലവിനേക്കാൾ താഴെയാണ് ഉത്പന്നവിലയെങ്കിൽ, ഉത്പാദകൻ പിന്മാറുകയോ പുതുവഴി തേടുകയോ ചെയ്യും. കേരളത്തിലെ ക്ഷീരകർഷക മേഖലയിലുമുണ്ട് അങ്ങനെ മടുത്തു പിന്മാറിയ ആയിരക്കണക്കിന് ക്ഷീരകർഷകർ. അതിന്റെ കണക്കുകൾ കാർഷിക കേരളത്തെ ആശങ്കപ്പെടുത്തുന്നതാണ്. അതേക്കുറിച്ചു നാളെ.
ഒരു ലിറ്റര്‍ പാല്- ചെലവുകള്‍ ഇങ്ങനെ
വര്‍ഷത്തില്‍ 305 ദിവസം കറവക്കാലവും 105 ദിവസം ഡ്രൈ പിരീഡും കണക്കാക്കി
ഉത്പാദനച്ചെലവ്
1. സമീകൃത കാലിത്തീറ്റ- 19.49 രൂപ
2. വൈക്കോല്‍- 4.30 രൂപ
3. പുല്ല്- 9.41 രൂപ
4. മൃഗചികിത്സ, ബീജസങ്കലന ചെലവുകള്‍- 1.08 രൂപ
5. പണിക്കൂലി- 2.21 രൂപ
6. പലിശച്ചെലവ്- 2.21 രൂപ
7. ഇന്‍ഷ്വറന്‍സ് പ്രീമിയം- 1.10 രൂപ
ആകെ ചെലവ് (ഒരു ലിറ്റര്‍ പാലിന്)- 48.68 രൂപ.
(തുടരും)
Leader Page
അശാസ്ത്രീയമായ വികസനവും നിർമാണപ്രവൃത്തികളുമാണ് വന്യജീവി ആക്രമണത്തിനു പ്രധാന കാരണമെന്ന് സംസ്ഥാന സർക്കാർ. സർക്കാർ പുറത്തിറക്കിയ മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണവും നിവാരണവും എന്ന നയസമീപന രേഖയുടെ കരടിലാണ് ഇക്കാര്യം പറയുന്നത്.
വന്യജീവികൾ കാടിറങ്ങുന്നതിന് വിചിത്രമായ കാരണങ്ങളാണ് വനംവകുപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്ന രേഖയിലുള്ളത്. വന്യജീവികളുടെ ആവാസവ്യവസ്ഥയിലേക്കു കന്നുകാലികൾ കടന്നുകയറി തീറ്റയ്ക്കുവേണ്ടി മത്സരം നടത്തുന്നത്, വനത്തിലൂടെയുള്ള റോഡുകൾ, വനാതിർത്തിയോട് ചേർന്നുള്ള ഭൂമിയിലെ കൃഷിരീതികൾ, വനഭൂമിയോട് ചേർന്നുകിടക്കുന്ന എസ്റ്റേറ്റുകളിലെ അടിക്കാടു വെട്ടാത്തത് എന്നിവ വന്യജീവി ആക്രമണത്തിനു കാരണമാണത്രേ.
വനാതിർത്തിയോടു ചേർന്നുള്ള കൃഷിഭൂമിയിൽ പോഷകസന്പുഷ്ടവും സ്വാദിഷ്ഠവും ജലസമൃദ്ധവുമായ വിളകൾ കൃഷിചെയ്തു മനുഷ്യർ നാട്ടിലേക്കു വന്യജീവികളെ ആകർഷിക്കുകയാണ്. മനുഷ്യരുടെ അധ്വാനത്തിൽ ആകൃഷ്ടരായി എത്തുന്ന വന്യജീവികൾ അവരെ ആക്രമിച്ചാൽ തെറ്റുപറയാൻ സാധിക്കില്ല. അതിനാൽ, മനുഷ്യർ വനാതിർത്തിയോടു ചേർന്നുള്ള കൃഷിഭൂമിയിൽ ആകർഷകവും ഫലസന്പുഷ്ടവുമായ കൃഷിരീതികൾ തുടരരുതെന്നും നിർദേശമുണ്ട്. ഉൾക്കാട്ടിൽ നിയന്ത്രിത കാട്ടുതീ പടരാത്തതിനാൽ പുല്ലുകൾ മുളയ്ക്കുന്നില്ല. അതിനാൽ നിയന്ത്രിത കാട്ടുതീ പടരുന്ന പുറംകാടുകളിലേക്കു വന്യജീവികൾ ഭക്ഷണം തേടിയെത്തുന്നു. ഇതിനു പരിഹാരമായി ഉൾക്കാട്ടിൽ നിയന്ത്രിത കാട്ടുതീക്കും ശിപാർശയുണ്ട്.
വന്യജീവികളുടെ എണ്ണം വർധിച്ചിട്ടില്ല
കേരളത്തിൽ മനുഷ്യ-വന്യജീവി സംഘർഷങ്ങൾക്കു കാരണമാകുന്ന പ്രധാന വന്യജീവികൾ ആന, കാട്ടുപന്നി, കുരങ്ങ്, കടുവ, പുള്ളിപ്പുലി എന്നിവയാണ്. മ്ലാവ്, കാട്ടുപോത്ത്, പുള്ളിമാൻ എന്നിവ കൃഷിനാശം വരുത്തുന്നുണ്ട്. ജീവന് ഏറ്റവും ഭീഷണിയാകുന്നത് വിഷപ്പാന്പുകളാണ്. 2011 മുതൽ 2025 വരെ വന്യജീവി ആക്രമണത്തിൽ 1,508 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ കാട്ടാന-285, കാട്ടുപന്നി-70, കാട്ടുപോത്ത്-11, കടുവ-11, മറ്റുമൃഗങ്ങൾ-17 എന്നിങ്ങനെയാണ്. മറ്റു സംസ്ഥാനങ്ങൾ പാന്പുകടിയേറ്റ മരണം വന്യജീവി ആക്രമണമായി കണക്കാക്കുന്നില്ല. പ്രതിവർഷം സംസ്ഥാനത്തു രണ്ടായിരം പേർക്കു പാന്പുകടിയേൽക്കുന്നുണ്ട്. സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പല പദ്ധതികൾ മൂലം മരണസംഖ്യ കുറയ്ക്കാൻ സാധിച്ചതായും രേഖയിൽ ചൂണ്ടിക്കാട്ടുന്നു.
വന്യജീവികളുടെ എണ്ണം വർധിച്ചെന്നത് സംശയവും തെറ്റായ ധാരണയുമാണ്. ശാസ്ത്രീയ പഠനത്തിലും നിരീക്ഷണത്തിലും കണക്കെടുപ്പിലും വന്യജീവികളുടെ എണ്ണം വർധിച്ചിട്ടില്ല. ചില പ്രദേശങ്ങളിൽ ചിലയിനം ജീവികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇതാണ് സംഘർഷത്തിനു കാരണം. മാത്രമല്ല, ആധുനികകാലത്ത് വാർത്താവിനിമയമാർഗങ്ങൾ സജീവമായത് വന്യജീവി ആക്രമണം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാനും കാരണമായതായി സർക്കാർ കണ്ടെത്തൽ നടത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ഭൂപ്രകൃതി അനുസരിച്ച് 12 ഭൂപ്രദേശങ്ങളായി വന്യജീവി ആക്രമണ ലഘൂകരണത്തിനുള്ള കർമപദ്ധതികൾ തയാറാക്കിവരുന്നതായും കരട് രേഖയിലുണ്ട്.
സമിതികൾ രൂപീകരിക്കും
മനുഷ്യ-വന്യജീവി സംഘർഷം നിയന്ത്രിക്കുന്നതിനും ലഘൂകരിക്കുന്നതിനും മന്ത്രിതല നിയന്ത്രണസമിതി, ഉദ്യോഗസ്ഥതല നിയന്ത്രണ സമിതി, ജില്ലാതല സമിതികൾ, പ്രാദേശിക സമിതി എന്നിവ രൂപീകരിക്കും. 75 നിയമസഭാ മണ്ഡലത്തിലെ 273 തദ്ദേശസ്ഥാപനങ്ങളിലാണ് വന്യജീവി ആക്രമണം രൂക്ഷമായുള്ളത്. തീവ്ര സംഘർഷബാധിതം, സംഘർഷബാധിതം എന്നിങ്ങനെ രണ്ടായി തദ്ദേശസ്ഥാപനങ്ങളെ തരംതിരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ദ്രുതപ്രതികരണം സാധ്യമാക്കുമെന്നും വന്യജീവി ആക്രമണത്തെ ലഘൂകരിക്കുന്നതിനുള്ള നാട്ടറിവും ആദിവാസ ഗോത്രവിഭാഗങ്ങളുടെ തനത് രീതിയും സ്വീകരിക്കുമെന്നും നയരേഖയിൽ പറയുന്നു. കൂടാതെ, സർക്കാർ നിലവിൽ സ്വീകരിച്ചുവരുന്ന രീതികൾ തുടരുകയും ചെയ്യും.
1972ലെ നിയമത്തിലെ ആറ് ഷെഡ്യൂളുകൾ ആദ്യ നാലിലും വന്യജീവി വിഭാഗങ്ങളായിരുന്നു. ഇതിനെ 2022ലെ നിയമത്തിൽ രണ്ട് ഷെഡ്യൂളുകളിൽ ആക്കി. 1972 നിയമത്തിലെ അഞ്ചാം ഷെഡ്യൂളിലെ വർമിൻ (ക്ഷുദ്ര ജീവി) വിഭാഗത്തെയും (വേട്ടയാടാൻ അനുവാദം) രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി. അതിനാൽ, പുതിയ നിയമപ്രകാരം ഒന്നാം ഷെഡ്യൂളിലെ മൃഗങ്ങളെ പിടികൂടണമെങ്കിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് ആവശ്യമാണ്. രണ്ടാം ഷെഡ്യൂളിലെ വന്യജീവികൾ മനുഷ്യന്റെ ജീവനോ സ്വത്തിനോ ഭീഷണിയാകുന്ന സാഹചര്യത്തിൽ പിടിക്കുന്നതിനോ ഇല്ലായ്മ ചെയ്യുന്നതിനോ ചീഫ് വൈൽഡ് ലൈഫ് വാർഡന് ഉത്തരവിടാം.
വകുപ്പിലെ 4(ബി), 4(ബി,ബി) പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ സബോഡിനേറ്റ് ഓഫീസർമാരായി വൈൽഡ് ലൈഫ് വാർഡനെയും ഓണററി വൈൽഡ് ലൈഫ് വാർഡനെയും നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ട്. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 5(2) വകുപ്പ് പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിക്ഷിപ്തമായ അധികാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർക്കും സെക്രട്ടറിക്കും ഡെലിഗേറ്റ് ചെയ്തു നൽകിയിട്ടുണ്ട്. 2026 മേയ് 27 വരെ ഈ ഉത്തരവിന് പ്രാബല്യമുണ്ട്. എന്നിരുന്നാലും അപടകാരികളായ ജീവികളെ വേട്ടയാടാൻ കർഷകർക്ക് അനുമതി നൽകണമെന്നാണ് പൊതുജനാഭിപ്രായം. ഇതിനു കേന്ദ്രത്തിന്റെ അനുമതി ആവശ്യമായതിനാൽ തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് ഉത്തരവു മാതൃകയിൽ സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കണെന്നും ആവശ്യമുണ്ട്.
സോളാർഫെൻസിംഗ്, ഗോത്രഭേരി, പാന്പുപിടിത്തത്തിനുള്ള മിഷൻ സർപ്പ, പ്രൈമറി റെസ്പോണ്‍സ് ടീം, മിഷൻ സെന്ന, പുതിയ ഫോറസ്റ്റ് സ്റ്റേഷനുകൾ എന്നിവ സ്ഥാപിക്കുമെന്നും വന്യമൃഗങ്ങൾക്കു വനത്തിനുള്ളിൽ ഭക്ഷ്യ-ജല ലഭ്യതയ്ക്കുള്ള സംവിധാനം ഒരുക്കുമെന്നും നയരേഖയിൽ പറയുന്നു. എന്നിരുന്നാലും ചിലപ്രദേശങ്ങളിൽ മാത്രം വന്യജീവികൾ പെരുകുന്നത് നിയന്ത്രിക്കുന്നതിനുള്ള മാർഗം സ്വീകരിക്കണം. കരടു നയസമീപന രേഖ സംബന്ധിച്ച് 28 വരെ പൊതുജനങ്ങൾക്ക് അഭിപ്രായവും നിർദേശവും പങ്കുവയ്ക്കാം.
കർഷകരുടെ ആവശ്യങ്ങൾ
☛ വനവിസ്തൃതിക്കും വനത്തിൽ ലഭ്യമായ തീറ്റയ്ക്കും അനുസരിച്ചു വന്യമൃഗങ്ങളുടെ എണ്ണം ശാസ്ത്രീയമായി നിയന്ത്രിക്കുക.
☛ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 11.2 പ്രകാരം സ്വന്തം സുരക്ഷയ്ക്കായി വന്യജീവികളെ കൊല്ലുന്നതോ പരിക്കേൽപ്പിക്കുന്നതോ കുറ്റകരമല്ല എന്നു വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഈ ആനുകൂല്യം ഉപയോഗിച്ചുകൊണ്ട്, കേരളത്തിൽ വനത്തിനു വെളിയിൽ റവന്യു ഭൂമിയിൽ ഇറങ്ങി നാശനഷ്ടം ഉണ്ടാക്കുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നവർക്കെതിരേ കേസെടുക്കില്ല എന്നു സർക്കാർ നയപരമായ തീരുമാനം എടുക്കുക.
☛ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് കുറഞ്ഞത് 25 ലക്ഷം രൂപ ആശ്വാസധനം നൽകുക. മഹാരാഷ്ട്ര സർക്കാർ നിലവിൽ 25 ലക്ഷം രൂപ നഷ്ടപരിഹരം നൽകുന്നുണ്ട്. ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ഉത്തരവിൽ വ്യക്തതയില്ല എന്നു പറഞ്ഞുകൊണ്ട് നാലു മാസമായി വനംവകുപ്പ് നഷ്ടപരിഹാരം അനുവദിക്കുന്നതു തടഞ്ഞുവച്ചിരിക്കുകയാണ്. ഇതിന് എത്രയും വേഗം വ്യക്തത വരുത്തി അപേക്ഷ നൽകി 30 ദിവസത്തിനകം നഷ്ടപരിഹാരം നല്കാൻ വ്യവസ്ഥ ചെയ്യുക.
☛ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്കും പരിക്കേൽക്കുന്നവർക്കും മോട്ടോർ ആക്സിഡന്റ് നിയമത്തിൽ നിഷ്കർഷിച്ചിരിക്കുന്നതുപോലെ ഓരോ കേസും പ്രത്യേകമായി എടുത്തുകൊണ്ട് ഓരോരുത്തരുടെയും പ്രായം, ആശ്രയിച്ചു ജീവിക്കുന്നവരുടെ എണ്ണം തുടങ്ങിയ മാനദണ്ഡങ്ങൾ വച്ചുകൊണ്ട് ന്യായമായ നഷ്ടപരിഹാരം ഉറപ്പുവരുത്തുകയും സമയബന്ധിതമായി നൽകുകയും ചെയ്യുക.
☛ വന്യമൃഗങ്ങൾ ഉണ്ടാക്കുന്ന വിളനാശത്തിന് ഇപ്പോൾ നൽകുന്ന തുച്ഛമായ ആശ്വാസധനം മാറ്റി, കൃഷിവകുപ്പിന്റെ എസ്റ്റിമേറ്റ് പ്രകാരം, ഓരോ വിളയ്ക്കും അവയി
Leader Page
അരി മുഖ്യ ആഹാരമായി ആളുകൾ ഉപയോഗിക്കുന്ന കേരളത്തിൽ പണ്ടൊക്കെ, എന്നു പറഞ്ഞാൽ ഏതാണ്ടൊരു പത്തറുപതു വർഷം മുന്‍പ്, ഇടയ്ക്കിടെ അരിക്ക് വലിയ ക്ഷാമവും വിലക്കയറ്റവും ഉണ്ടാവുക പതിവായിരുന്നു. അങ്ങനെ വിലക്കയറ്റം ഉണ്ടായാലും ഇപ്പോൾ ഉള്ളതുപോലെ കിലോയ്ക്ക് 50-60 രൂപ വരെ ഒന്നും വില ഉയരുകയില്ല. ഏറിയാൽ കിലോയ്ക്ക് നാലോ അഞ്ചോ രൂപ വരെ എത്തും. അത്രയേ ഉള്ളൂ എങ്കിലും അന്നത്തെ നിലയിൽ അതു വളരെ ഉയർന്ന വിലതന്നെ ആയിരുന്നു. അരിക്ക് അങ്ങനെ ഉണ്ടാകുന്ന വിലവർധന, വിദ്യാർഥികൾക്കു പഠിപ്പുമുടക്കു സമരവുമായി നിരത്തിലിറങ്ങുന്നതിനും സർക്കാർ ബസുകൾ തടയുന്നതിനും അക്കാലത്ത് ഒരു കാരണമാകാറുണ്ട്. സമരം ചെയ്യുന്ന വിദ്യാർഥികൾ ‘അരിയെവിടെ, തുണിയെവിടെ? പറയൂ പറയൂ സർക്കാരേ’ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് നടക്കുകയും ചെയ്തിരുന്നു.
അരിക്ക് അന്നുണ്ടാകാറുള്ള വിലവർധനയും ക്ഷാമവും ഒക്കെ ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നത് റേഷൻകടകൾ വഴിയുള്ള അരിവിതരണത്തിലൂടെ ആയിരുന്നു. വളരെ കുറഞ്ഞ വിലയേ അന്ന് റേഷനരിക്ക് ഉണ്ടായിരുന്നുള്ളൂ. വീട്ടിലുള്ളവരുടെ എണ്ണം അടിസ്ഥാനമാക്കിയാണ് അരി നൽകിയിരുന്നത്. മുതിർന്ന ഒരാൾക്കു രണ്ട് യൂണിറ്റ് അരി കിട്ടും. കുട്ടികൾക്ക് ഒരു യൂണിറ്റും.
അങ്ങനെ ലഭിച്ചിരുന്ന റേഷനരിയുടെ ഗുണമേന്മയിൽ പലപ്പോഴും വലിയ വ്യത്യാസം കാണാറുണ്ടായിരുന്നു. ചിലപ്പോൾ നല്ല അരി ലഭിക്കും. എന്നാൽ, പലപ്പോഴും ലഭിക്കാറുള്ളത് മോശം അരിയാണ്. വിതരണത്തിനുള്ള അരി റേഷൻകടകളിൽ എത്തുന്പോൾ മുതൽ അതിന്റെ ഗുണമേന്മയെക്കുറിച്ച് ജനങ്ങൾ തിരക്കിക്കൊണ്ടിരിക്കും.
സർക്കാർ നൽകുന്ന റേഷനരിയുടെ ഗുണമേന്മയെക്കുറിച്ച് പലപ്പോഴും പത്രങ്ങളിൽ ചെറുതും വലുതുമായ വാർത്തകൾ വരാറുമുണ്ടായിരുന്നു. അത്തരം വാർത്തകളിൽ ഏറെയും അരിയുടെ മേന്മയെക്കുറിച്ചായിരുന്നു വിവരിക്കുന്നത്. അങ്ങനെയുള്ള വാർത്തകൾ പത്രത്തിൽ കണ്ട് അതു വിശ്വസിച്ച് ഉടനെതന്നെ അരി വാങ്ങണം എന്നു കരുതി പെട്ടെന്ന് കടയിൽ ചെന്ന് അരി വാങ്ങിയ പലർക്കും മോശം അരി കിട്ടാറുണ്ടായിരുന്നു. എന്നാൽ, കിട്ടിയ അരി മോശമായിരുന്നു എന്ന വസ്തുത അരി വാങ്ങിയ പലരും തിരിച്ചറിയുന്നതാവട്ടെ അത് പാകംചെയ്തു കഴിക്കാനായി പാത്രത്തിൽ മുന്പിലെത്തുന്പോൾ മാത്രമാണ് എന്നും അന്ന് ചിലർ പറഞ്ഞിരുന്നു. കിട്ടിയ അരിയുടെ ഗുണത്തെക്കുറിച്ചുള്ള പത്രവാർത്തയും അതിന്റെ യഥാർഥ ഗുണവും തമ്മിലുള്ള പൊരുത്തക്കേടിനെ സൂചിപ്പിച്ചുകൊണ്ട്.
“പത്രത്തിൽ കാണുന്പോൾ നെടിയരി, പാത്രത്തിൽ വരുന്പോൾ പൊടിയരി” എന്നുള്ള ഹാസ്യവരികൾ ജനങ്ങൾ അന്ന് ആലങ്കാരികമായി പാടുകയും ചെയ്തിരുന്നു.
ഭരണകർത്താക്കൾ ജനങ്ങൾക്കുവേണ്ടി ചെയ്യേണ്ട അത്യാവശ്യ കാര്യങ്ങൾ പോലും ഫലപ്രദമായി ചെയ്യാതെ, വാർത്തകളിലൂടെയും പരസ്യങ്ങളിലൂടെയും എല്ലാ കാര്യങ്ങളും വളരെ നന്നായി നടക്കുന്നതായി വരുത്തിത്തീർത്ത് സാധാരണ ജനങ്ങളെ വഞ്ചിക്കുന്നു - ഇതായിരുന്നു അന്ന് അവർ ലളിതമായി പാടിയ ആ ഹാസ്യ ഈരടിയുടെ ധ്വനി.
പണ്ടത്തെ ആ ഹാസ്യവരികൾക്ക് ഇക്കാലത്തും ഏറെ പ്രസക്തിയുണ്ട്. അക്കാലത്ത് സർക്കാർ വിതരണം ചെയ്തിരുന്ന റേഷനരിയുടെ ഇല്ലാത്ത മേന്മകളെക്കുറിച്ചു പത്രങ്ങളിലൂടെയും പരസ്യങ്ങളിലൂടെയും ഒക്കെ വാർത്തകൾ നൽകി ജനങ്ങളെ കബളിപ്പിച്ചിരുന്നു എങ്കിൽ ഇക്കാലത്ത് സർക്കാർ നടപ്പിലാക്കി, നടപ്പിലാക്കുന്നു, നടപ്പിലാക്കും എന്നൊക്കെ പ്രചരിപ്പിക്കപ്പെടുന്ന പല വാർത്തകളുടെ പിന്നിലും ഇത്തരം കബളിപ്പിക്കൽ സ്വഭാവം കാണാം.
സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾ ഇപ്പോൾ സംസ്ഥാനത്തുണ്ട്. അവ പരിഹരിക്കുന്നതിനുള്ള ബാധ്യത ഭരണകൂടങ്ങൾക്കുള്ളതാണുതാനും. എന്നാൽ, അത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഫലപ്രദമായ നടപടികൾ എടുക്കാതെ അവയെല്ലാം വളരെ നന്നായി പരിഹരിച്ചിരിക്കുന്നു, പരിഹരിക്കപ്പെടുന്നു, ഉടൻ പരിഹരിക്കപ്പെടും എന്നൊക്കെ വാർത്തകളിലൂടെയും പരസ്യങ്ങളിലൂടെയും പ്രചരിപ്പിക്കുകമാത്രം ചെയ്യുന്നതിലാണു ഭരണകൂടങ്ങൾ ഇന്ന് ഏറെ ശ്രദ്ധിക്കുന്നത്. ഇത്തരം പരസ്യങ്ങളുടെ കാര്യത്തിൽ ഖേദകരമായ മറ്റൊരു വസ്തുതകൂടി എടുത്തുപറയേണ്ടിയിരിക്കുന്നു. ചെയ്യാത്ത നല്ല കാര്യങ്ങൾ ചെയ്തു എന്നു വരുത്തിത്തീർക്കാൻവേണ്ടി ഉപയോഗിക്കുന്ന പരസ്യങ്ങളുടെ ചെലവുകൂടി ജനക്ഷേമത്തിന് എന്ന പേരിൽ ജനങ്ങളിൽനിന്ന് പിരിച്ചെടുക്കുന്ന നികുതിപ്പണത്തിൽനിന്ന് എടുക്കുന്നുണ്ട് എന്നുള്ളതാണ് ആ വസ്തുത.
ചില ഉദാഹരണങ്ങൾ
ഫലപ്രദമായി പരിഹരിക്കാതെ പരിഹരിച്ചവയായി പറഞ്ഞു പരത്തുന്ന എല്ലാ പ്രശ്നങ്ങളെക്കുറിച്ചും ഇവിടെ വിശദീകരിക്കാൻ കഴിയില്ലല്ലോ! അതിനാൽ ഉദാഹരണങ്ങളായി തെരുവുനായ്, വന്യമൃഗ പ്രശ്നങ്ങൾ എന്നിവ പരിഹരിച്ചിട്ടുള്ള രീതികളെക്കുറിച്ചുമാത്രം ഇവിടെ പറയുകയാണ്.
തെരുവുനായ പ്രശ്നം പരിഹരിക്കൽ
തെരുവുനായ്ക്കളുടെ പ്രശ്നം പരിഹരിക്കാൻവേണ്ടി ഭരണകൂടങ്ങൾ നടപ്പിലാക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളെക്കുറിച്ച് വിവിധ മാധ്യമങ്ങളിലൂടെ ധാരാളം വാർത്തകളും പരസ്യങ്ങളും വരുന്നുണ്ട്. തെരുവുനായ്ക്കളെ എല്ലാം വന്ധ്യംകരണം ചെയ്യും. അവയ്ക്ക് പാർക്കാൻ ആവശ്യമായ ആനിമൽ ഷെൽട്ടറുകൾ തുടങ്ങും. മാലിന്യ നിവാരണം നടത്തും. അനിമൽ ബർത്ത് കണ്ട്രോൾ (എബിസി) പ്രോഗ്രാം ഫലപ്രദമായി നടപ്പിലാക്കും. പഞ്ചായത്ത് മോണിറ്ററിംഗ് സമിതികൾ രൂപീകരിക്കും. എല്ലാ പഞ്ചായത്തുകളിലും ആവശ്യമായ ഫണ്ട് നീക്കിവയ്ക്കും. ആക്രമണത്തിനിരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകും. വാക്സിനേഷൻ സൗകര്യമുറപ്പാകും... ഇങ്ങനെ പോകുന്നു വാഗ്ദാന പെരുമഴ. എന്നാൽ, അക്കൂട്ടത്തിൽനിന്നു ഫലപ്രദമായി നടപ്പിലാക്കാൻ കഴിഞ്ഞിട്ടുള്ളവ തീർത്തും വിരളമാണ്. അതിനാൽ ഫലത്തിൽ ഇപ്പോൾ തെരുവുനായ്ക്കളെ പേടിച്ച് ആർക്കും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി. കുട്ടികൾക്ക് നായ്പ്പേടി മൂലം വഴിയിൽകൂടി നടന്നുപോകാനോ സ്കൂൾമുറ്റത്തോ വീട്ടുമുറ്റത്തോ കളിക്കാനോ വെറുതെ നടക്കാൻതന്നെയോ പറ്റാത്ത സ്ഥിതിയായി.
ഒരു അങ്കണവാടിക്കുട്ടിയുടെ ആഗ്രഹം പരിഗണിച്ച് സംസ്ഥാനത്തെ എല്ലാ നഴ്സറി കുട്ടികൾക്കും അവർക്ക് നൽകുന്ന ഭക്ഷണത്തിൽ ബിരിയാണി കൂടി ഉൾപ്പെടുത്തുമെന്ന് കുട്ടികൾക്ക് ഒരു മന്ത്രി വാക്ക് കൊടുത്ത സംസ്ഥാനമാണിത്. ഇവിടത്തെ നഴ്സറി കുട്ടികൾക്ക് തെരുവുനായ്ക്കളെ പേടിക്കാതെ സ്കൂളിൽ പോകാനും ക്ലാസ് മുറികളിലും സ്കൂൾ മുറ്റത്തും നായ് ഭയം ഇല്ലാതെ കളികളിലും പഠനപ്രവർത്തനങ്ങളിലും ഏർപ്പെട്ട് അവരുടെ ശാരീരിക, മാനസിക ആരോഗ്യം വികസിപ്പിച്ചെടുക്കാനും പറ്റിയ സാഹചര്യം ഉണ്ടാക്കി കൊടുക്കണമെന്ന് ഒരു കുട്ടിയല്ല ആയിരക്കണക്കിന് കുട്ടികൾ ആഗ്രഹം പ്രകടിപ്പിച്ചാൽ അവരുടെ ആഗ്രഹം സാധിച്ചുകൊടുക്കുമോ എന്ന് നിരവധി ആളുകൾ ഇപ്പോൾ ചോദിക്കുന്നുണ്ട്.
വന്യമൃഗശല്യം തടയാൻ
വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തിൽ പ്രശ്നം പരിഹരിക്കുന്നതിനുവേണ്ടി സർക്കാർ നടപ്പിലാക്കുമെന്നു പരസ്യപ്പെടുത്തിയിട്ടുള്ള പ്രവർത്തനങ്ങളിൽ ചിലത് നോക്കുക:
വന്യമൃഗങ്ങളിൽനിന്ന് മനുഷ്യരെയും കൃഷിയെയും സംരക്ഷിക്കുന്നതിനും വനാതിർത്തികൾ സുരക്ഷിതമാക്കുന്നതിനും മുഖ്യമന്ത്രി പ്രത്യേക താത്പര്യമെടുത്ത് സമഗ്രപദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കും. കാട്ടാന, കുരങ്ങ്, പന്നി എന്നിവയുടെ ആക്രമണങ്ങൾ ഫലപ്രദമായി തടയുന്നതിന് ആനമതിൽ, ആനക്കിടങ്ങ്, സോളാർ വേലി, സോളാർ തൂക്കുവേലി, ഇരുന്പുവേലി തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ നടപ്പിലാക്കും. വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിൽ കൂടുതൽ ഫോറസ്റ്റ് സ്റ്റേഷനുകൾ തുടങ്ങും. ദ്രുതകർമസേനയെ നിയമിക്കും. വനംവകുപ്പ് ജീവനക്കാർക്ക് ആവശ്യമായ സുരക്ഷാസംവിധാനങ്ങളും വാഹനങ്ങളും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വർധിപ്പിക്കും. തദ്ദേശസ്ഥാപന അധ്യക്ഷന്മാർക്ക് ഓണററി വൈൽഡ് ലൈഫ് വാർഡന്മാരുടെ അധികാരം നൽകും.
വന്യമൃഗശല്യം സാധ്യതയുള്ള പ്രദേശങ്ങളിൽ ഏർളി വാണിംഗ് സിസ്റ്റം, എസ്എംഎസ് അലർട്ട് സിസ്റ്റം എന്നിവ നടപ്പിലാക്കും. വന്യമൃഗ ആക്രമണം മൂലം ജീവൻ നഷ്ടപ്പെടുന്നവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും കൃഷിനാശം ഉണ്ടാകുന്നവർക്കും അർഹമായ നഷ്ടപരിഹാരം കാലതാമസമില്ലാതെ കൊടുക്കും. നായാട്ടു നടത്താൻ അനുമതിക്കായി കേന്ദ്രസർക്കാരിനെ സമീപിക്കും. ഇവ കൂടാതെ പാന്പുകടിയേറ്റുള്ള മരണം സംസ്ഥാനത്ത് അടുത്ത അഞ്ചുവർഷംകൊണ്ട് പൂർണമായും ഇല്ലാതാക്കും. അതിനുവേണ്ടി ‘പാന്പ് വിഷബാധ ജീവഹാനിരഹിത കേരളം’ എന്ന പദ്ധതി നടപ്പിലാക്കും. ഇവയിൽ ഏറെയും നടപ്പിലാക്കി, ബാക്കിയുള്ളത് വൈകാതെ നടപ്പിലാക്കും എന്നൊക്കെയാണ് പറയപ്പെടുന്നത്.
പരിപാടികളുടെ ഫലപ്രാപ്തി
ഇവിടെ പറഞ്ഞതുപോലെയുള്ള പരിപാടികൾ ഫലപ്രദമായി നടപ്പിലാക്കാൻ കഴിഞ്ഞാൽ തെരുവുനായ, വന്യമൃഗശല്യം എന്നിവ വലിയൊരളവുവരെ പരിഹരിക്കപ്പെടും. എന്നാൽ, ഇക്കാര്യങ്ങളൊക്കെ ആർജവത്തോടെ നടപ്പിലാക്കാതെ, പത്രങ്ങളിലും വാർത്താചാനലുകളിലും നിരത്തിയതുകൊണ്ടുമാത്രം പ്രശ്നം ഒട്ടും പരിഹരിക്കപ്പെടാൻ പോകുന്നില്ല. വർധിച്ചുകൊണ്ടിരിക്കുന്ന തെരുവുനായ, വന്യമൃഗ ആക്രമണങ്ങളെക്കുറിച്ചുള്ള വാർത്തകൾ കേൾക്കുകയും കാണുകയും ചെയ്യുന്പോൾ നടപ്പിലാക്കി, നടപ്പിലാക്കും എന്നൊക്കെ പറയുന്ന പരിപാടികൾ വെറും പരസ്യവാക്യങ്ങൾ മാത്രമായി നിലനിൽക്കുന്നല്ലേ ഉള്ളൂ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
District News
വയനാട് ജില്ലയിലെ പുൽപ്പള്ളി പഞ്ചായത്തിൽ കാട്ടാന ശല്യം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാട്ടാനക്കൂട്ടം ജനവാസ മേഖലകളിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. വാഴ, കവുങ്ങ്, നെല്ല്, ഇഞ്ചി തുടങ്ങിയ വിളകൾ പൂർണ്ണമായി നശിച്ചതായി കർഷകർ പറയുന്നു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
രാത്രികാലങ്ങളിൽ വീടിന് പുറത്തിറങ്ങാൻ പോലും ഭയമാണെന്ന് പ്രദേശവാസികൾ പറയുന്നു. വനാതിർത്തികളിൽ സ്ഥാപിച്ചിട്ടുള്ള സൗരവേലികളും കിടങ്ങുകളും പലയിടത്തും തകർന്ന നിലയിലാണ്. ഇത് കാട്ടാനകൾക്ക് എളുപ്പത്തിൽ ജനവാസ മേഖലകളിലേക്ക് കടന്നുവരാൻ അവസരമൊരുക്കുന്നു. വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഫലപ്രദമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന് കർഷകർ പരാതിപ്പെടുന്നു.
നഷ്ടപ്പെട്ട വിളകൾക്ക് അടിയന്തര ധനസഹായം നൽകണമെന്നും, വന്യജീവി ശല്യം തടയാൻ ശാശ്വത പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് കർഷകർ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ജനപ്രതിനിധികളും വിഷയത്തിൽ ഇടപെടണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.
District News
വയനാട്ടിൽ വന്യജീവി ആക്രമണം വീണ്ടും രൂക്ഷമാകുന്നു. മുത്തങ്ങയ്ക്ക് സമീപം വനമേഖലയോട് ചേർന്നുള്ള കൃഷിയിടത്തിൽ വെച്ച് കാട്ടാനയുടെ ആക്രമണത്തിൽ ഒരു കർഷകന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശവാസികൾക്കിടയിൽ വലിയ ആശങ്കയാണ് ഈ സംഭവം ഉയർത്തുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി വയനാടിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടാന, കടുവ തുടങ്ങിയ വന്യജീവികളുടെ ആക്രമണം പതിവാവുകയാണ്. കൃഷിയിടങ്ങളിലും ജനവാസ മേഖലകളിലും വന്യമൃഗങ്ങൾ ഇറങ്ങുന്നത് ജനങ്ങളുടെ സ്വൈര്യജീവിതം തടസ്സപ്പെടുത്തുന്നു. വനംവകുപ്പിന്റെ ഭാഗത്തുനിന്ന് മതിയായ നടപടികളുണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
വന്യജീവി ശല്യം തടയാൻ ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വിവിധ കർഷക സംഘടനകൾ സമരത്തിനൊരുങ്ങുകയാണ്. വനത്തിനുള്ളിൽ വന്യജീവികൾക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും ഉറപ്പാക്കണമെന്നും, അതിർത്തികളിൽ ഫെൻസിംഗ് ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തണമെന്നും അവർ ആവശ്യപ്പെടുന്നു.
Agriculture
സംസ്ഥാനത്ത് കാലവർഷം സജീവമായതോടെ കാർഷിക മേഖലയിൽ പ്രതീക്ഷയേറുന്നു. മഴയുടെ ലഭ്യത നെൽകൃഷിക്കും മറ്റ് പ്രധാന വിളകൾക്കും അനുഗ്രഹമാവുമെന്നാണ് കർഷകരുടെ വിലയിരുത്തൽ. കഴിഞ്ഞ വർഷങ്ങളിലെ വരൾച്ചയും അപ്രതീക്ഷിത മഴയും ഉണ്ടാക്കിയ നഷ്ടങ്ങളിൽ നിന്ന് കരകയറാൻ ഈ വർഷത്തെ നല്ല മഴ സഹായിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കാർഷിക സമൂഹം.
എന്നിരുന്നാലും, തീവ്ര മഴയും വെള്ളപ്പൊക്ക സാധ്യതയും കർഷകരിൽ ആശങ്കയുണർത്തുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഉണ്ടാകാവുന്ന പ്രകൃതി ദുരന്തങ്ങളെ നേരിടാൻ മുന്നൊരുക്കങ്ങൾ ആവശ്യമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വിള ഇൻഷുറൻസ് പദ്ധതികൾ ശക്തിപ്പെടുത്തുന്നതും, ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നതും കർഷകർക്ക് ഏറെ സഹായകമാകും.
കാർഷിക വകുപ്പ് മഴക്കാല കൃഷിക്കുള്ള നിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. മണ്ണ് സംരക്ഷണം, നീർവാർച്ച ഉറപ്പാക്കൽ, രോഗകീട നിയന്ത്രണം എന്നിവയിൽ കർഷകർ ശ്രദ്ധിക്കണമെന്ന് കൃഷി മന്ത്രി അറിയിച്ചു. പുതിയ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയും പരമ്പരാഗത അറിവുകൾ ഉപയോഗിച്ചും ഈ വർഷത്തെ കാർഷിക വിളവ് വർദ്ധിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.