International
വാഷിംഗ്ടൺ ഡിസി: വിദേശരാജ്യങ്ങള്‍ക്കുമേല്‍ ചുമത്തിയ മിക്ക തീരുവകളും നിയമവിരുദ്ധമാണെന്ന അപ്പീല്‍ കോടതി വിധിക്കെതിരേ ഡോണൾഡ് ട്രംപ് ഭരണകൂടം സുപ്രീം കോടതിയെ സമീപിച്ചു.
വിവിധരാജ്യങ്ങള്‍ക്കുമേല്‍ ചുമത്തിയ തീരുവകളെ ന്യായീകരിച്ചാണ് ട്രംപ് ഭരണകൂടം സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. റഷ്യ-യുക്രെയ്ന് യുദ്ധം അവസാനിപ്പിക്കാനുള്ള നിര്‍ണായകശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യയ്ക്കുമേല്‍ തീരുവ ചുമത്തിയതെന്നാണ് അപ്പീലില്‍ പറയുന്നത്.
റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനാലാണ് ഇന്ത്യക്കെതിരേ അടുത്തിടെ അന്താരാഷ്ട്ര അടിയന്തര സാമ്പത്തികാധികാര നിയമം ഉപയോഗിച്ച് തീരുവ ചുമത്തിയത്. ഇത് യുദ്ധത്താല്‍ തകര്‍ന്ന യുക്രെയ്നില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും അപ്പീലില്‍ പറയുന്നു.
തീരുവകളുള്ളതിനാല്‍ അമേരിക്ക ഒരു സമ്പന്നരാഷ്ട്രമാണ്. അല്ലെങ്കില്‍ ഇത് ഒരു ദരിദ്രരാഷ്ട്രമാകുമെന്നും അപ്പീലിലുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ട്രംപിന്റെ തീരുവകള്‍ നിയമവിരുദ്ധമാണെന്ന് വാഷിംഗ്ടണിലെ ഫെഡറല്‍ സര്‍ക്കീറ്റ് അപ്പീല്‍ കോടതി കണ്ടെത്തിയത്.
അന്താരാഷ്ട്ര അടിയന്തര സാമ്പത്തികാധികാര നിയമം ഉപയോഗിച്ച് ട്രംപ് ചുമത്തിയ തീരുവകള്‍ നിയമവിരുദ്ധമാണെന്നായിരുന്നു കോടതി വിധി. ഏഴു ജഡ്ജിമാര്‍ വിധിയെ അനുകൂലിച്ചപ്പോള്‍ നാലുപേര്‍ എതിര്‍ത്തു.
അതിനിടെ നിലവിലെ തീരുവകള്‍ ഒക്ടോബര്‍ 14 വരെ തുടരാന്‍ കോടതി അനുവാദം നല്‍കിയിരുന്നു. ട്രംപ് സര്‍ക്കാരിന് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കുന്നതിനുവേണ്ടിയാണ് ഈ സമയം അനുവദിച്ചത്.
Leader Page
പട്ടിണിയെന്നതു സാവധാനം, നിശബ്ദമായി ശരീരത്തെ ഇല്ലായ്മ ചെയ്യുന്ന ഒന്നാണ്. അടിസ്ഥാന പോഷകങ്ങൾ ഇല്ലാതാകുമ്പോൾ, ശരീരം ആദ്യം കരളിലെ പഞ്ചസാരശേഖരം ഉപയോഗിക്കാൻ തുടങ്ങും. പിന്നീട്, തലച്ചോറും മറ്റു പ്രധാന അവയവങ്ങളും പ്രവർത്തിപ്പിക്കാൻ പേശികളും കൊഴുപ്പും ഉരുക്കി കലകളെ നശിപ്പിക്കുന്നു. ഈ ശേഖരം തീരുമ്പോൾ, ഹൃദയം അശക്തമാകുന്നു. പ്രതിരോധ സംവിധാനം ദുർബലമാകുന്നു. മനസ് മങ്ങാൻ തുടങ്ങുന്നു. എല്ലിന്മേൽ ചർമം വലിഞ്ഞുമുറുകുന്നു, ശ്വാസം ദുർബലമാകുന്നു. അവയവങ്ങൾ ഒന്നൊന്നായി പ്രവർത്തനരഹിതമാകുന്നു. കാഴ്ച നഷ്ടപ്പെടുന്നു. ഒടുവിൽ ശരീരം ശൂന്യമായി മരണത്തിലേക്കു വഴുതിവീഴുന്നു. അത് നീണ്ടുനിൽക്കുന്ന, വേദനാജനകമായ മരണമാണ്.
‘ഇത് തനി പട്ടിണിയാണ്, ലളിതം, വ്യക്തം’
അമ്മമാരുടെ കൈകളിൽ കിടക്കുന്ന, വിശപ്പുമൂലം മെലിഞ്ഞുണങ്ങിയ പലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങളുടെ ചിത്രങ്ങൾ നാം കണ്ടിട്ടുണ്ട്. എന്നിട്ടും ഇസ്രയേൽ ഗാസ ‘കീഴടക്കാൻ’ യുദ്ധം കടുപ്പിക്കാനൊരുങ്ങുകയാണ്. ഇനിയും പലസ്തീനിലെ ആയിരക്കണക്കിനു സാധാരണക്കാർ ബോംബുകളാലോ പട്ടിണിമൂലമോ കൊല്ലപ്പെടാം.
“ഇത് ഭക്ഷ്യക്ഷാമമുണ്ടാക്കിയ പ്രതിസന്ധിയല്ല”- മുതിർന്ന യുഎൻ ഉദ്യോഗസ്ഥനായ രമേഷ് രാജസിംഹം ഓഗസ്റ്റ് പത്തിന് യുഎൻ സുരക്ഷാസമിതിയിൽ പറഞ്ഞു. “ഇത് തനി പട്ടിണിയാണ്, ലളിതം, വ്യക്തം.” ഭക്ഷണം കിട്ടിയാൽപ്പോലും കഴിക്കാൻ കഴിയാത്തത്ര ദുർബലരാണു ഗാസയിലെ ആയിരക്കണക്കിന് കുട്ടികളെന്നാണ് ക്ഷാമകാര്യ വിദഗ്ധനായ അലക്സ് ഡി വാൾ പറയുന്നത്, “അവരുടെ ശരീരം ഭക്ഷണം ദഹിപ്പിക്കാൻപോലും പറ്റാത്തത്ര കഠിനമായ പോഷകാഹാരക്കുറവിന്റെ ഘട്ടത്തിലാണ്” എന്നാണ്.
യുദ്ധമുറയായി പട്ടിണി ഉപയോഗിക്കുന്നതുൾപ്പെടെ, ഗാസയിൽ ഇസ്രയേൽ അങ്ങേയറ്റത്തെ കുറ്റകൃത്യമാണ് ചെയ്യുന്നതെന്നത് ഇപ്പോൾ പൊതുവായി സമ്മതിക്കുന്നുണ്ട്. യുദ്ധം തുടങ്ങി മാസങ്ങൾക്കുള്ളിൽതന്നെ പലസ്തീനിലെയും രാജ്യാന്തര തലത്തിലെയും മനുഷ്യാവകാശ സംഘടനകൾ ഈ അപകടത്തെക്കുറിച്ചു മുന്നറിയിപ്പു നൽകിയിരുന്നു. ഇത് എല്ലാ ഭൂഖണ്ഡങ്ങളിലെയും വിവിധ രാജ്യങ്ങളിലും ഇസ്രയേലിൽതന്നെയും പ്രതിധ്വനിച്ചു. ഉദാഹരണമായി, മുൻ ഇസ്രേലി പ്രധാനമന്ത്രി ഏഹൂദ് ഓൾമർട്ട് ഗാസയിലെ യുദ്ധക്കുറ്റങ്ങളെ അപലപിച്ചു. പ്രമുഖ ഇസ്രേലി മനുഷ്യാവകാശ ഗ്രൂപ്പുകൾ പറഞ്ഞത് ഗാസ മേഖലയിലെ നടപടികൾ വംശഹത്യക്കു തുല്യമാണെന്നാണ്.
സാധാരണക്കാരെയും ഭീകരരെയും വേർതിരിച്ചില്ല
ഹമാസ് 1,200 ഇസ്രേലികളെ വധിക്കുകയും ഇരുനൂറിലധികം പേരെ ബന്ദികളാക്കുകയും ചെയ്തതിനു ശേഷം - അതുതന്നെ ഗുരുതരമായ യുദ്ധക്കുറ്റമാണ് - 2023 ഒക്ടോബർ ഒന്‍പതിന് അന്നത്തെ ഇസ്രേലി പ്രതിരോധമന്ത്രി യോവ് ഗാലന്റ് പ്രഖ്യാപിച്ചു: “ഗാസ മുനന്പിൽ സമ്പൂർണ ഉപരോധത്തിന് ഞാൻ ഉത്തരവിട്ടു. വൈദ്യുതിയില്ല. ഭക്ഷണമില്ല. ഇന്ധനമില്ല. എല്ലാം അടച്ചുപൂട്ടി. ഞങ്ങൾ മനുഷ്യമൃഗങ്ങളെയാണ് എതിരിടുന്നത്. അതനുസരിച്ച് ഞങ്ങൾ പ്രവർത്തിക്കും.” ഗാസയിലെ ജനങ്ങളെ മനുഷ്യത്വമില്ലാത്തവരായി ചിത്രീകരിച്ചു. സാധാരണക്കാരെയും ഭീകരരെയും വേർതിരിച്ചില്ല. ഇത് രാജ്യാന്തര മാനുഷികനിയമത്തിന്റെ കടുത്ത ലംഘനമാണ്. ഉപരോധം ഗാസയിലേക്കുള്ള എല്ലാ വസ്തുക്കളും എഴുപതു ദിവസത്തേക്കു തടഞ്ഞു. അങ്ങനെ കൂട്ടായ ശിക്ഷ നടപ്പാക്കി.
2024ന്റെ തുടക്കത്തിൽ ഇസ്രയേൽ ഗാസയിലേക്ക് ചെറിയ തോതിൽ സാധനങ്ങൾ കടത്തിവിട്ടപ്പോൾ മാത്രമാണ് ആദ്യ ഉപരോധത്തിൽ നേരിയ ഇളവ് ലഭിച്ചത്. ആ ഏപ്രിലോടെ, രാജ്യാന്തര വികസനത്തിനായുള്ള യുഎസ് ഏജൻസി (യുഎസ്എഐഡി) യുടെ അന്നത്തെ മേധാവിയായിരുന്ന സാമന്ത പവർ ഗാസയുടെ ചില ഭാഗങ്ങളിൽ ക്ഷാമമുണ്ടാകുമെന്ന് മുന്നറിയിപ്പു നൽകിയിരുന്നു. അടുത്ത മാസം, ലോക ഭക്ഷ്യപദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ സിൻഡി മക്കെയ്ൻ, വടക്കൻ ഗാസയിൽ ‘ഒരു പൂർണ ക്ഷാമം’ പ്രഖ്യാപിച്ചു.
ജീവകാരുണ്യ സംഘടനകളെ തടയുന്നു
പട്ടിണിയെ യുദ്ധമുറയാക്കുന്നത് രാജ്യാന്തര നിയമങ്ങൾ വിലക്കിയിട്ടുണ്ട്. ഗാസ കൈയടക്കിയ ശക്തി എന്ന നിലയിൽ അവിടത്തെ സാധാരണ ജനങ്ങൾക്കു വേണ്ട ഭക്ഷണവും വെള്ളവും മരുന്നുകളും മറ്റ് അവശ്യസാധനങ്ങളും ലഭിക്കുന്നുവെന്ന് ഇസ്രയേൽ ഉറപ്പാക്കണം. അവ ഗാസയിൽ ലഭ്യമല്ലെങ്കിൽ പുറത്തുനിന്ന് - ഇസ്രയേലിൽനിന്നടക്കം - എത്തിക്കണം.
കഴിഞ്ഞ 21 മാസത്തിനിടെ, നിരവധി സർക്കാരുകളും സഹായ സന്നദ്ധ ഏജൻസികളും സഹായമെത്തിക്കാൻ അവരെ അനുവദിക്കണമെന്ന് ഇസ്രയേലിനോട് അഭ്യർഥിച്ചിരുന്നു. അത്തരം അനുമതി നിയമപരമായ ബാധ്യതകൂടിയാണ്. തങ്ങളുടെ കൈവശമുള്ള എല്ലാ മാർഗങ്ങളിലൂടെയും മറ്റുള്ളവരുടെ ദുരിതാശ്വാസ പദ്ധതികൾക്ക് സൗകര്യമൊരുക്കാൻ ഇസ്രയേലിനു കടമയുണ്ട്. പക്ഷേ, ഇസ്രയേൽ തുടർച്ചയായി ഇതെല്ലാം നിരാകരിച്ചു. സഹായമെത്തിക്കുന്നതിൽനിന്ന് ഈ നിമിഷംപോലും ജീവകാരുണ്യ സംഘടനകളെ അവർ തടയുകയാണ്.
നിയമവിരുദ്ധമായ ഉപരോധം
2024 ജനുവരിയിൽ രാജ്യാന്തര നീതിന്യായ കോടതി ഇസ്രയേലിനോട്, അത്യാവശ്യമായ അടിസ്ഥാന സേവനങ്ങളും മാനുഷിക സഹായവും നൽകാൻ അടിയന്തരവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കാൻ ഉത്തരവിട്ടു. നിയമബാധ്യതയുള്ള തീരുമാനമായിരുന്നു അത്. രണ്ടു മാസത്തിനു ശേഷം, ആ ഉത്തരവ് വീണ്ടും ഉറപ്പിക്കുകയും ഐക്യരാഷ്ട്രസഭയുടെ പൂർണ സഹകരണത്തോടെ നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. യുഎൻ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംവിധാനത്തിനു മാത്രമേ ഗാസയിൽ വ്യാപകമായ ക്ഷാമം തടയാൻ കഴിയുമായിരുന്നുള്ളൂ. ഈ വർഷം ജനുവരിക്കും മാർച്ചിനുമിടയിലുള്ള വെടിനിർത്തൽ സമയത്ത്, യുഎന്നും മറ്റു മാനുഷിക സംഘടനകളും നാനൂറിലധികം ദുരിതാശ്വാസവിതരണ കേന്ദ്രങ്ങൾ പ്രവർത്തിപ്പിച്ചിരുന്നു. എന്നാൽ മാർച്ചിൽ ഇസ്രയേൽ വെടിനിർത്തൽ ലംഘിച്ചതിനുശേഷം ഇവ അടച്ചുപൂട്ടി. നിയമവിരുദ്ധമായി മറ്റൊരു ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു.
ഹമാസിനുമേൽ കൂടുതൽ സമ്മർദം ചെലുത്തുന്നതിനായി സഹായം വെട്ടിക്കുറയ്ക്കുകയാണെന്നു പറഞ്ഞ് ഇസ്രയേൽ പുതിയ ഉപരോധത്തെ ന്യായീകരിച്ചു. അങ്ങനെ പട്ടിണിയെ യുദ്ധത്തിൽ ആയുധമായി ഉപയോഗിക്കുന്നു എന്നു സമ്മതിക്കുകയും ചെയ്തു. മേയിൽ സഹായം പുനരാരംഭിച്ചപ്പോൾ, യുഎന്നിന് പകരം ഇസ്രയേൽ സംഘടിപ്പിച്ച സ്വകാര്യ ഭക്ഷ്യവിതരണ സംവിധാനമായ ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) വന്നു. എന്നാൽ അതിനുശേഷം, ജിഎച്ച്എഫിന്റെ നാല് വിതരണ കേന്ദ്രങ്ങളിൽ ഭക്ഷണം വാങ്ങാൻ ശ്രമിച്ച 1,400ലധികം പലസ്തീനികളെ ഇസ്രയേൽ സൈന്യം വധിച്ചു.
ജിഎച്ച്എഫ് പദ്ധതി ഒരിക്കലും പ്രാവർത്തികമാകുമായിരുന്നില്ല. കഴിഞ്ഞ മാസം പുറത്തുവന്ന ക്ഷാമ അവലോകന സമിതിയുടെ ഒരു റിപ്പോർട്ട് പ്രകാരം, “ഭയാനകമായ ആക്രമണങ്ങളില്ലാതെ പ്രവർത്തിക്കാൻ കഴിഞ്ഞാൽ പോലും, ജിഎച്ച്എഫിന്റെ വിതരണപദ്ധതി കൂട്ട പട്ടിണിയിലേക്ക് നയിക്കും.”
മനഃപൂർവം പട്ടിണിക്കിട്ട് കൊല്ലുന്നു
രാജ്യാന്തര നിയമപ്രകാരം, പട്ടിണി യുദ്ധക്കുറ്റം ആകുന്നത് ഉപരോധം തുടങ്ങുന്ന നിമിഷം മുതലാണ്. ദേശീയ, വംശീയ,അല്ലെങ്കിൽ മതപരമായ ഒരു കൂട്ടത്തെ പൂർണമായോ ഭാഗികമായോ നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ നയം വിപുലമാകുന്പോൾ അത് വംശഹത്യയായി മാറുന്നു. മുതിർന്ന, ഒന്നിലധികം ഇസ്രയേൽ ഉദ്യോഗസ്ഥർ അത്തരം ഉദ്ദേശ്യം പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. 2023 ഒക്ടോബറിൽ പ്രതിരോധ മന്ത്രി ഗാലന്റ്, 2024 ഓഗസ്റ്റിൽ “രണ്ട് ദശലക്ഷം സാധാരണക്കാരെ പട്ടിണി കാരണം മരിക്കാൻ ഇടയാക്കുന്നത് ന്യായീകരിക്കാവുന്നതും ധാർമികവുമാണ്” എന്ന് അഭിപ്രായപ്പെട്ട ധനമന്ത്രി ബെസാലൽ സ്മൊട്രിച്ച്, കൂടാതെ “ഭക്ഷണവും സഹായ ശേഖരങ്ങളും ബോംബിട്ട് നശിപ്പിക്കണം” എന്ന് ട്വീറ്റ് ചെയ്ത ദേശീയ സുരക്ഷാമന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു.
പലസ്തീനികളെ മനഃപൂർവം പട്ടിണിക്കിട്ട് കൊല്ലുകയാണ്. യുദ്ധം തുടങ്ങിയ ഏതാനും മാസങ്ങൾക്കുള്ളിൽതന്നെ വരാൻ പോകുന്ന ഭീകരതയുടെ സൂചനകൾ വ്യക്തമായിരുന്നെങ്കിലും പല സർക്കാരുകളും കണ്ണടച്ചു. സഹായം ഹമാസിന് പോകുമെന്നു വാദിച്ച് അവർ സഹായത്തിനുള്ള നിയന്ത്രണങ്ങളെ ന്യായീകരിച്ചു. ഈ വാദത്തിന് തങ്ങളുടെ കൈവശം തെളിവുകളൊന്നുമില്ലെന്ന് ഇസ്രയേൽ ഇപ്പോൾ പറയുന്നു. കൂടാതെ, ഗാസയിലേക്ക് സഹായം എത്തിച്ചതിനേക്കാൾ കൂടുതൽ ആയുധങ്ങൾ ഈ സർക്കാരുകൾ ഇസ്രയേലിനു നല്കി. ഒരു വംശഹത്യ തടയാനും അവസാനിപ്പിക്കാനുമുള്ള തങ്ങളുടെ കടമയിൽ ഇപ്പോഴവർ പരാജയപ്പെട്ടിരിക്കുന്നു.
ഈ ആഗോള നാണക്കേടിന്റെ നിമിഷം ചരിത്രം എന്നേക്കും രേഖപ്പെടുത്തും. എല്ലിൻകൂടുകൾ മാത്രമായ കുട്ടികളുടെ ചിത്രങ്ങൾ, ലോകം ഒന്നും ചെയ്യാതിരുന്ന മുൻകാല സംഭവങ്ങളിലെ ചിത്രങ്ങൾക്കൊപ്പം അത് സൂക്ഷിക്കും. കൂടുതൽ കുട്ടികൾ മരിക്കുന്നതിനു മുമ്പ്, നമ്മുടെ മനുഷ്യത്വത്തിന്റെ ഒരംശമെങ്കിലും സംരക്ഷിക്കാൻ ലോ
Editorial
വർഷങ്ങൾ പിന്നിട്ടിട്ടും അവഗണനയുടെ സമരത്തുരുത്തുകളിൽ ഒറ്റപ്പെട്ടുപോയവരെക്കുറിച്ച് ദീപിക ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. അതു വായിക്കേണ്ടതു സമരക്കാരല്ല, സർക്കാരാണ്.
നീതിക്കും ന്യായത്തിനുംവേണ്ടിയുള്ള സമരങ്ങൾ വിജയിക്കുന്നത് അതിൽ പങ്കെടുക്കുന്നവരുടെ കരുത്തുകൊണ്ടു മാത്രമല്ല, ഭരണകൂടത്തിന്റെ നീതിബോധംകൊണ്ടുമാണ്.
ദുർബലരായ സമരക്കാരെ അടിച്ചമർത്തുകയോ അവഗണിക്കുകയോ ചെയ്തു തോൽപ്പിക്കാൻ ഒരു സർക്കാരിനും ബുദ്ധിമുട്ടില്ല. പക്ഷേ, ജനാധിപത്യം ആവശ്യപ്പെടുന്നത് അതല്ല. വർഷങ്ങളായി വിവിധ ആവശ്യങ്ങളുന്നയിച്ചു കേരളത്തിൽ സമരം ചെയ്തുകൊണ്ടിരിക്കുന്നവരെക്കുറിച്ച് ദീപിക ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. അതു വായിക്കേണ്ടതു സമരക്കാരല്ല, സർക്കാരാണ്. തങ്ങളുടെ ഭരണത്തിന്റെ ഇരുണ്ട മൂലകൾ കണ്ടെത്താൻ അതുപകരിക്കും.
പത്തും പതിനാറും വർഷങ്ങളായ സമരങ്ങൾപോലും സംസ്ഥാനത്തുണ്ട്. പലരും നീതി കിട്ടാതെ മരിച്ചുപോയി. ബാക്കിയുള്ളവർ അവരുടെ കൊച്ചുകൊച്ചു സന്തോഷങ്ങൾപോലും മാറ്റിവച്ച് എന്നെങ്കിലും നീതി കിട്ടുമെന്നു കരുതി സമരപ്പന്തലുകളിൽ കാത്തിരിക്കുകയാണ്. അതിലൊന്നാണ് ആശമാരുടെ സമരം.
അവരുടെ അധ്വാനത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന തുച്ഛമായ പ്രതിഫലം കേട്ടു മലയാളി തലയിൽ കൈവച്ചു. പക്ഷേ, സർക്കാരും അവരുടെ ‘അധ്വാനവർഗ പാർട്ടി’യും ആ സ്ത്രീകളെ കൂക്കിവിളിച്ചു. പട്ടിണിപ്പാവങ്ങളുടെ ജീവിതയാഥാർഥ്യങ്ങൾ മനസിലാക്കാൻ പറ്റാത്തത്ര ഉയർന്ന സാന്പത്തികസ്ഥിതിയിലാണ് നേതാക്കളിലേറെയും. അതുകൊണ്ട് ആശമാരെ മനസിലായില്ലെങ്കിലും ലക്ഷങ്ങൾ മാസവരുമാനമുള്ള പിഎസ്സി അംഗങ്ങളുടെ ആർത്തി പെട്ടെന്നു മനസിലായി.
ലക്ഷങ്ങൾ കൂട്ടിക്കൊടുത്തു. ആശമാരോടു പോയി കേന്ദ്രത്തോടു ചോദിക്കാൻ പറഞ്ഞവർ, കേന്ദ്രത്തോടു ചോദിച്ചിട്ടാണോ പ്രകടനപത്രികയിൽ ആശമാരുടെ പ്രതിഫലം വർധിപ്പിക്കാമെന്നു വാഗ്ദാനം ചെയ്തതെന്നു പറഞ്ഞില്ല. സമരംതന്നെ ജീവിതമാക്കിയത് സത്യത്തിൽ നേതാക്കളല്ല, അവർ പുറംകാലിനു തൊഴിച്ചെറിഞ്ഞ സാധാരണക്കാരാണ്.
2007ൽ യുഡിഎഫ് സർക്കാരിന്റെ കാലത്തു തുടങ്ങിയ ചെങ്ങറ ഭൂസമരം 18 വർഷം പിന്നിട്ടു. കോഴിക്കോട് മാനാഞ്ചിറ ചത്വരത്തിൽ കോംട്രസ്റ്റ് തൊഴിലാളികൾ സംയുക്ത സമരം തുടങ്ങിയിട്ട് 16 വർഷം. കോംട്രസ്റ്റ് നെയ്ത്തുഫാക്ടറി ഏറ്റെടുക്കല്‍ ബില്ല് രാഷ്ട്രപതി അഗീകരിക്കുകയും സംസ്ഥാന സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം ഇറക്കുകയും ചെയ്തിട്ടും ഫലമുണ്ടായില്ല.
ഒന്നും ചെയ്യില്ലെന്നു പറയില്ല; പക്ഷേ ചെയ്യില്ല. എൻഡോസൾഫാൻ ഇരകളുടെ കാര്യവും ഇതാണ്. അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം കൊടുക്കാൻ സുപ്രീംകോടതി 2007ൽ ഇടക്കാല ഉത്തരവും 2022ൽ അന്തിമവിധിയും പുറപ്പെടുവിച്ചതാണ്.
18 വർഷമായെങ്കിലും വിതരണം പൂർത്തിയായിട്ടില്ല. മുനന്പം, കേരളത്തെ ഇളക്കിമറിച്ച സമരമായിരുന്നു. കേന്ദ്രം ഭരിക്കുന്നവരും കേരളം ഭരിക്കുന്നവരും പ്രതിപക്ഷവുമൊക്കെ മാറിമാറി സമരപ്പന്തലിലെത്തി. ഭേദഗതി വരുത്തിയിട്ടും വഖഫ് നിയമത്തിന്റെ മനുഷ്യ-ജനാധിപത്യവിരുദ്ധ പഴുതിൽ കുടുങ്ങിപ്പോയ നൂറുകണക്കിനു മനുഷ്യർ, പണം കൊടുത്തു വാങ്ങിയ സ്വന്തം മണ്ണിന്റെ കൈവശാവകാശത്തിനുവേണ്ടി 300 ദിവസമായി സമരത്തിലാണ്.
കാലഹരണപ്പെട്ട മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പരിസരത്തുപോലും വീടില്ലാത്ത രാഷ്ട്രീയക്കാരും ന്യായാധിപരും ചില വിദഗ്ധരുമൊക്കെ അതു പൊട്ടില്ലെന്ന് ‘ഉറപ്പു’കൊടുത്തതാണ് മറ്റൊരു ദുരന്തം.
അണക്കെട്ടിനോടനുബന്ധിച്ച് തുരങ്കമുണ്ടാക്കാൻ 2014ൽ സുപ്രീംകോടതി നടത്തിയ ഉത്തരവ് നടപ്പാക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി ഭയചകിതരായവർ സമരം തുടങ്ങിയിട്ട് ഒരു വർഷത്തോടടുക്കുന്നു. പതിനായിരക്കണക്കിനു മനുഷ്യരുടെ ജീവിതത്തെ അനിശ്ചിതത്വത്തിലാക്കിയ സിൽവർലൈൻ സമരം, വയനാട്-നിലന്പൂർ-പാലക്കാട് ആദിവാസി ഭൂസമരങ്ങൾ, കോട്ടയത്തെയും ആലപ്പുഴയിലെയും നെൽകർഷക സമരങ്ങൾ, ആലപ്പുഴ തോട്ടപ്പള്ളിയിലെ കരിമണലൂറ്റ് വിരുദ്ധ സമരം, വയനാട്ടിൽ വനംവകുപ്പ് പിടിച്ചെടുത്ത ഭൂമി തിരികെ കിട്ടാൻവേണ്ടി ഒരു കുടുംബത്തിന്റെ 10 വർഷം പിന്നിട്ട സമരം... അവകാശസമരങ്ങളെ അധികാരത്തിലേക്കുള്ള വഴിയാക്കിയവർ അധികാരത്തിലെത്തിയപ്പോൾ തിരിഞ്ഞുകുത്തിയതിന്റെ നന്പർ വൺ ഉദാഹരണങ്ങളിൽ ചിലതാണ് പറഞ്ഞത്.
ജനാധിപത്യ ധാർമികതകളും ഉത്തരവാദിത്വവും മറന്നതിൽ പ്രതിപക്ഷവുമുണ്ട്. എന്തിനാണ്, ആരെ കാത്താണ് നിങ്ങളിങ്ങനെ വർഷങ്ങളായി വഴിയിൽ നിൽക്കുന്നതെന്ന് ആരും ചോദിക്കാനില്ലാത്തവരുടെ നിസഹായാവസ്ഥ അഭിസംബോധന ചെയ്യപ്പെടണം.
പഞ്ചായത്ത് തലത്തിൽ പരിഹരിക്കാവുന്നത് അങ്ങനെയും സംസ്ഥാന തലത്തിൽ പരിഹരിക്കാവുന്നത് അങ്ങനെയും തീർക്കണം. ഉദ്യോഗസ്ഥരല്ല, ജനപ്രതിനിധികളാണ് ഈ മനുഷ്യരോടു സംസാരിക്കേണ്ടത്. ഗതികേടിന്റെ പാരമ്യതയിലാവാം അവർ സമരത്തിനിറങ്ങിയത്. ഇതു തെരഞ്ഞെടുപ്പുകാലത്ത് ചർച്ച ചെയ്യപ്പെടണം. ആ കടന്പയും കടന്നാൽ ഇവരൊന്നും തിരിഞ്ഞുനോക്കില്ല. നാളെയിത് ആർക്കും സംഭവിക്കാമെന്ന് സഹപൗരരും ചിന്തിക്കണം.
Editorial
തീവ്രവാദ വിരുദ്ധവും ജനാധിപത്യ അടിത്തറ യിലുള്ളതുമായ പലസ്തീൻ കെട്ടിപ്പടുക്കാൻ ദ്വിരാഷ്ട്ര പരിഹാരത്തിന്റെ സാധ്യതകൾ എത്രയും വേഗം നടപ്പാക്കണം. ഈ നിലവിളി മനുഷ്യത്വത്തോടുള്ള വെല്ലുവിളിയാണ്.
ഹമാസ് തീവ്രവാദികളുടെ ശക്തികേന്ദ്രമായ ഗാസ സിറ്റി പിടിക്കാൻ ഇസ്രയേൽ സൈനികനീക്കമാരംഭിച്ചതോടെ ജനങ്ങൾ നരകവാതിൽക്കലെത്തിയിരിക്കുന്നു. ഇനി ബന്ദിമോചന കരാർ ഉണ്ടാക്കിയാലും ഗാസയുടെ നിയന്ത്രണം തങ്ങൾ ഏറ്റെടുക്കുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെത്യന്യാഹു അറിയിച്ചത്.
നഗരം പൂർണമായും ഭക്ഷ്യക്ഷാമത്തിലാണെന്ന് യുഎൻ ഏജൻസിയും വെളിപ്പെടുത്തി. മരണം, അനാഥത്വം, വിശപ്പ്, രോഗങ്ങൾ... ഗാസ ഒരിക്കലും പഴയതുപോലെയാകില്ല. അദ്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ഹമാസ് വീണ്ടും അധികാരത്തിലെത്തുകയുമില്ല. തീവ്രവാദ വിരുദ്ധവും ജനാധിപത്യ അടിത്തറയിലുള്ളതുമായ പലസ്തീൻ കെട്ടിപ്പടുക്കാൻ ദ്വിരാഷ്ട്ര പരിഹാരത്തിന്റെ സാധ്യതകൾ എത്രയുംവേഗം നടപ്പാക്കുകയാണു വേണ്ടത്. ഈ നിലവിളി മനുഷ്യത്വത്തോടുള്ള വെല്ലുവിളിയാണ്.
ഇസ്ലാം മതം ഉണ്ടാകുന്നതിനുമുന്പ് യഹൂദർ വസിച്ചിരുന്ന ഇസ്രയേലിനെക്കുറിച്ചുള്ള അവകാശവാദങ്ങൾ അവിടെ നിൽക്കട്ടെ. 2023 ഒക്ടോബർ ഏഴിനു ഹമാസ് നടത്തിയ ഭീകരാക്രമണത്തെ തുടർന്ന് ഇസ്രയേൽ തിരിച്ചടിക്കാൻ തുടങ്ങിയിട്ട് 22 മാസം. കുഞ്ഞുങ്ങൾ ഉൾപ്പെടെ 62,000 ആളുകൾ കൊല്ലപ്പെട്ടു.
ഏറ്റവും വലിയ വംശഹത്യയുടെ ഇരകളായ ഇസ്രയേൽ ഈ വേദന തിരിച്ചറിയണം. ഹമാസ് കൊലപാതകികളുടെയും ബലാത്സംഗികളുടെയും തലയ്ക്കു മുകളിൽ നരകവാതിലുകൾ തുറക്കുമെന്നാണ്, പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞത്. തീവ്രവാദികൾക്കുവേണ്ടി നിങ്ങൾ തുറന്ന നരകവാതിലൂടെയാണ് ഇക്കണ്ട നിരപരാധികളും പോയത്.
ഇസ്രയേൽ അതിന്റെ സ്വത്വരാഷ്ട്രീയത്തിനു പ്രാധാന്യം കൊടുക്കുന്നുണ്ടെങ്കിൽ അതിന്റെ അടിത്തറയായ വിശുദ്ധ ലിഖിതങ്ങളെയും വിലമതിക്കണം. “വിധവയെയും അനാഥനെയും പീഡിപ്പിക്കരുത്. നീ അങ്ങനെ ചെയ്താൽ അവർ എന്നോടു നിലവിളിച്ചാൽ ഞാൻ തീർച്ചയായും അവരുടെ നിലവിളി കേൾക്കും” (പുറപ്പാട് 22:22-23). പലസ്തീൻ വിമോചനത്തിന്റെ മറയിലെത്തുന്ന ഭീകരവാദത്തെ ചെറുക്കാനുള്ള ഇസ്രയേലിന്റെ നിശ്ചയദാർഢ്യത്തെ തള്ളിക്കൊണ്ടല്ല, ഗാസയിലെ പട്ടിണിയും മരണവും ചൂണ്ടിക്കാണിക്കുന്നത്; മനുഷ്യത്വം യുക്തികളെ മറക്കും എന്നതിനാലാണ്.
ഗാസയിലെ ജനങ്ങളുടെ ദുരിതത്തിന്റെ പരസ്യം കൊടുത്ത് ഹമാസ് മുസ്ലിം രാജ്യങ്ങളിൽനിന്നു കൈപ്പറ്റിയ കോടാനുകോടി സന്പത്തിന്റെ സിംഹഭാഗവും തീവ്രവാദത്തിന്റെ തുരങ്കങ്ങളിലേക്ക് ഒഴുകിപ്പോയി. ഹമാസ് നേതാക്കളുടെയും മക്കളുടെയും വിദേശ അക്കൗണ്ടുകളും സുഖവാസവും കുപ്രസിദ്ധവുമായിരുന്നു.
പിഎൽഒയുടെയും ഹമാസിന്റെയുമൊക്കെ സ്ഥാനത്ത് ജനാധിപത്യ പ്രസ്ഥാനങ്ങളായിരുന്നെങ്കിൽ പലസ്തീൻ പണ്ടേ വികസ്വര രാജ്യമായേനെ. സ്വന്തം തീവ്രവാദ മേൽവിലാസത്തോളം ഹമാസിനെ പരാജയപ്പെടുത്തിയ മറ്റൊരു ഘടകവുമില്ല. ഏതു കള്ളപ്പേരിലാണെങ്കിലും ഒരുവശത്ത് ഇസ്ലാമിക തീവ്രവാദമുള്ള ഒരു സംഘർഷത്തെയും പഴയ ഫോർമുലകൾ ഉപയോഗിച്ച് ലോകത്തൊരിടത്തും ഇനി നിർധാരണം ചെയ്യാനാകില്ല.
1997 ജൂലൈയിൽ മലയാളം വാരികയിൽ ഒ.വി. വിജയൻ ഇസ്രയേലിനെക്കുറിച്ച് എഴുതിയ ലേഖനം, അതിനുമുന്‍പ് പല പ്രമുഖ പ്രസിദ്ധീകരണങ്ങളും തിരസ്കരിച്ചിരുന്നു. കാരണം, കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും പ്രീണനമൂശയിൽ വാർത്തെടുത്ത പൊതുബോധത്തെ അവർതന്നെ ഭയന്നു. അതിന്റെ തുടർച്ചയാണ് ഹമാസിനെ ഭീകരപ്രസ്ഥാനമെന്നു വിളിക്കാൻ ധൈര്യപ്പെടുന്നവർ മതേതര പാർട്ടികളിൽപോലും വിലയൊടുക്കേണ്ടിവരുന്നത്. ഇസ്രയേലിനെക്കുറിച്ച് ഒ.വി. വിജയൻ ഇങ്ങനെയെഴുതി.
“അറബിലോകത്തിന്റെ മതതീവ്രതയുടെ മഹാവലയത്തിനു നടുവില്‍ വിഷവാതകച്ചൂളയുടെ രണ്ടാം പതിപ്പിനെ ഏതുസമയവും നേരിടേണ്ടിവരുമെന്ന നിലയില്‍ ഈ കൊച്ചുരാഷ്ട്രം രാപകല്‍ തയാറെടുപ്പില്‍ മുഴുകി... മൂന്നാം ലോക വേദികളില്‍ നാം ഉന്നയിച്ച പ്രമേയങ്ങളില്‍ ഇസ്രയേല്‍ ഒരു ‘തിയോക്രസി’യായി. മുന്‍കാല സിയോണിസ്റ്റ് ഭീകരപ്രവർത്തകരുടെ പിന്തുടർച്ചാവകാശിയായി. അന്താരാഷ്ട്ര തിന്മകളുടെ കാച്ചിക്കുറുക്കിയ പ്രതീകമായി. വാർത്താവിനിമയത്തില്‍ ഇസ്രയേലിനെ അപകീർത്തിപ്പെടുത്താന്‍ ഉപയോഗിച്ച കരിംചായത്തിന്റെ കഥയില്‍ ചോദ്യമുണ്ടായിരുന്നില്ല.
വ്യക്തി എന്ന നിലയ്ക്കും സമൂഹം എന്ന നിലയ്ക്കും ഒളിച്ചുകഴിയാന്‍ നിർബന്ധിതനായ യഹൂദന് ഇസ്രയേലിന്റെ ഗർവിഷ്ഠമായ പൗരത്വത്തിലേക്കു നീങ്ങിയെങ്കിലും സമ്പന്നമായ രക്തസാക്ഷിത്വത്തിന്റെ ആത്മീയ സൂക്ഷിപ്പുകാരനായിത്തന്നെ തുടർന്നു... വിഷവാതകച്ചൂളയിലേക്കു വെടുപ്പോടെ പറഞ്ഞയച്ച യഹൂദന്മാരോടുള്ള കടം മനുഷ്യവര്ഗത്തിന്റെയത്രയും കടബാധ്യതയാണ്.
തുച്ഛമായ തെരഞ്ഞെടുപ്പ് നേട്ടങ്ങളെ ഉന്നംവച്ച് നാം ഇവിടെ വളർത്തിക്കൊണ്ടുവന്ന ഇസ്രയേൽ വിരോധം മാറ്റിവയ്ക്കേണ്ട കാലം വന്നുകഴിഞ്ഞു”. ഒ.വി. വിജയന്റെ നിരീക്ഷണം 28 വർഷം പിന്നിട്ടു. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പ്രീണനച്ചൂളയിൽ സത്യം ചാരമായിക്കൊണ്ടേയിരിക്കുന്നു.
കേരളത്തിലും പ്രീണനക്കാർ ഗാസയുടെ വേദന കണ്ടു. പക്ഷേ, നമ്മൾ ഗാസയ്ക്കൊപ്പം, ക്രിസ്ത്യാനിയായതിനാൽ മാത്രം ആഫ്രിക്കയിലും പശ്ചിമേഷ്യയിലും വംശഹത്യക്കിരയാകുന്ന ക്രിസ്ത്യാനികളെയും കണ്ടു. ഗാസക്കാരുടെ പലായനകാലത്തുതന്നെ അസർബൈജാൻ ആട്ടിപ്പായിച്ച നാഗർണോ-കരാബാക്കിലെ 1.25 ലക്ഷം അർമേനിയൻ ക്രൈസ്തവരെ കണ്ടു. അവരുടെ പള്ളികൾ ഇടിച്ചുനിരത്തുന്നതും മോസ്കുകളാക്കുന്നതും കണ്ടു.
അതിന് അസർബൈജാനെ സഹായിച്ചത്, 1915-17 കാലത്ത് 15 ലക്ഷം അർമേനിയക്കാരെ വംശഹത്യ നടത്തിയ തുർക്കിയുടെ കുപ്രസിദ്ധ പ്രതാപം വീണ്ടെടുക്കാൻ പ്രയത്നിക്കുന്ന എർദോഗനാണെന്നു കണ്ടു. ബാബറി മസ്ജിദിന്റെ പേരിലുള്ള കണ്ണീരുണങ്ങും മുന്‍പ്, മോസ്കാക്കിയ ഹാഗിയ സോഫിയ കത്തീഡ്രലിൽ നിസ്കരിക്കാൻ ഉളുപ്പില്ലാത്തവരുടെ മതേതരപാഠങ്ങൾ! ഇസ്ലാം പിറക്കുന്നതിനു നൂറ്റാണ്ടുകൾക്കുമുന്പ് ക്രൈസ്തവർ ഉണ്ടായിരുന്ന നാടാണ് ഗാസ.
മതപരിവർത്തനം, കൊലപാതകം, പലായനം... ഇനി ആയിരം ക്രിസ്ത്യാനികൾകൂടിയുണ്ട് ബാക്കി. ക്രിസ്തുമതത്തിന്റെ ഈറ്റില്ലമായിരുന്ന പല രാജ്യങ്ങളും ഇസ്ലാമിക രാഷ്ട്രങ്ങളാക്കിയവർ ഇരവാദവും കൊലപാതകവും ഒന്നിച്ചു കൊണ്ടുപോകുന്ന തീവ്രവാദവിരുത് കേരളത്തിലും വിജയിപ്പിച്ചു. അവർക്കു വിടുപണി ചെയ്തവർ മറ്റു മതവർഗീയതകൾക്ക് വളമിടുകയും ചെയ്തു.
ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തുകയാണെന്നു പാടുന്നവരെ അവരുടെ പാട്ടിനു വിടുക. പക്ഷേ, ഇസ്രയേൽ ചോദിക്കുന്നു, അയലത്തു കുടിയിരിക്കുന്ന ഹമാസ് ഭീകരരെയും അവരുടെ സഹായികളെയുമല്ലാതെ ലോകത്ത് ആരെയെങ്കിലും ഞങ്ങൾ ആക്രമിക്കുന്നുണ്ടോ? ജറുസലെമിൽ ഉൾപ്പെടെയുള്ള പലസ്തീൻ മുസ്ലിംകളെയും സംരക്ഷിക്കുകയല്ലേ?
പക്ഷേ, ഹമാസ് ഉൾപ്പെടെ ഭീകരർക്ക് ശത്രു ക്രൈസ്തവരും യഹൂദരുമാണ്. ആരാണ് വംശീയവാദികൾ? കണ്ണടച്ചാൽ അടയ്ക്കുന്നവർക്കേ ഇരുട്ടാകൂ. നുണകൾകൊണ്ട് രാഷ്ട്രീയം കളിക്കാം; പ്രശ്നപരിഹാരമുണ്ടാകില്ല. കാഷ്മീരിനെ നശിപ്പിച്ചവരുടെ ബന്ധുക്കളാണ് പലസ്തീനെയും നിത്യനരകമാക്കിയത്.
ഗാസ മരണവക്രത്തിലാണ്. ഹമാസ് ബന്ദികളെ വിട്ടുകൊടുക്കണം. ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കണം. ഹമാസ് മുക്ത ദ്വിരാഷ്ട്ര പദ്ധതിക്കായി ലോകം പരിശ്രമിക്കണം. അത് ഇസ്രയേലിന്റെയോ ഹമാസിന്റെയോ കോളനിയാകരുത്. അമേരിക്കൻ മെത്രാൻ സമിതി ഗാസയിലെ ജനങ്ങൾക്കായി ധനസമാഹരണം നടത്തുകയാണ്.
ഗാസയിലെയും പശ്ചിമേഷ്യയിലെയും സാഹചര്യം അമേരിക്കൻ കത്തോലിക്കാ സമൂഹത്തിന്റെ സഹായത്തിനായി നിലവിളിക്കുകയാണെന്നാണ് അമേരിക്കൻ മെത്രാൻ സമിതിയുടെ അധ്യക്ഷൻ ആർച്ച്ബിഷപ് തിമോത്തി ബ്രോലിയോ പറഞ്ഞത്. അവർ പശ്ചിമേഷ്യയിലെ ഇസ്ലാമിസ്റ്റുകൾ കൊന്നൊടുക്കുന്ന ക്രൈസ്തവരുടെ നിലവിളിക്കൊപ്പം ഗാസയിലെ മുസ്ലിം കുഞ്ഞുങ്ങളുടെ നിലവിളിയും കേൾക്കുന്നു. അതാണ് മതം, അതാണ് മതേതരത്വം, അതാണ് ജനാധിപത്യം. ബാക്കിയെല്ലാം മതരാഷ്ട്രീയമാണ്. പങ്കെടുക്കരുത്.Read More
Leader Page
ഇന്ന് (ഇന്ത്യൻ സമയം) അർധരാത്രി കഴിയുമ്പോൾ അലാസ്കയിൽ രണ്ടുപേർ തമ്മിൽ നടക്കുന്ന ചർച്ച ഇന്ത്യക്കു നിർണായകം. ആ ചർച്ചയിൽ ഇന്ത്യ വിഷയമല്ല. പക്ഷേ, ചർച്ചയുടെ ജയപരാജയങ്ങൾ ഇന്ത്യയുടെ സമീപഭാവിയിലെ സാമ്പത്തിക- നയതന്ത്ര ചലനങ്ങളെ നിയന്ത്രിക്കും.
യുക്രെയ്നിൽ മൂന്നര വർഷം പിന്നിട്ട റഷ്യൻ ആക്രമണം അവസാനിപ്പിക്കാനാണു ചർച്ച. പക്ഷേ ചർച്ചയുടെ വിജയം ഇന്ത്യക്ക് വലിയ ആശ്വാസമാകും. പരാജയം ട്രംപിന്റെ തീരുവ ആക്രമണം രൂക്ഷമാക്കും. അത് ഇന്ത്യക്കു ചെറുതല്ലാത്ത ദുരിതമുണ്ടാക്കും.
ഇന്നത്തെ ചർച്ചയിൽ രണ്ടുപേർ മാത്രം - അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും. യുക്രെയ്ന്റെ ഭാവിയും അതിർത്തിയും തീരുമാനിക്കാവുന്ന ചർച്ചയിൽ അവിടത്തെ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി പങ്കാളിയല്ല.
മൂവരുടെയും പേരിന് (ഡോണൾഡ്, വ്ലാദിമിർ, വൊളോഡിമിർ) ഒരേ അർഥമാണ്. ലോകത്തിന്റെ അധികാരി അഥവാ തലവൻ എന്ന്. ആരാണ് ആ പേരിനു ശരിക്കും അർഹനെന്നു നാളെ അറിയാനായേക്കും. ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും പുടിന്റെ പ്രത്യേക ദൂതൻ കിരിൽ ദിമിത്രിയേവും ചർച്ചയിലുണ്ടാകും.
അലാസ്കയിലെ ആങ്കറേജിനു സമീപമുള്ള യുഎസ് സേനാ താവളമായ എൽമെൻഡോർഫ് - റിച്ചാർഡ്സണിലാണു ചർച്ച. ശീതയുദ്ധകാലത്തും ഇന്നും റഷ്യയുടെ വടക്കുകിഴക്കൻ തീരം നിരീക്ഷിക്കാനുള്ള സന്നാഹം ഇവിടെയാണ്. 72 ലക്ഷം ഡോളർ നൽകി 1867ൽ റഷ്യൻ ചക്രവർത്തി അലക്സാണ്ടർ രണ്ടാമനാണ് അലാസ്ക അമേരിക്കയ്ക്കു കൈമാറിയത്.
ട്രംപിനെന്ത് അധികാരം?
സമാധാന ചർച്ചകളിൽ വിട്ടുവീഴ്ച സാധാരണം. ഇവിടെ യുക്രെയ്നു പ്രാതിനിധ്യമില്ലാതെ അതിർത്തി മാറ്റിവരയ്ക്കാൻ ട്രംപ് സമ്മതിച്ചാൽ അതു സെലൻസ്കിയും യുക്രെയ്ൻ ജനതയും സമ്മതിക്കുമോ എന്നതു വലിയ ചോദ്യമാണ്. പക്ഷേ ട്രംപ് അതു കാര്യമാക്കില്ല. താൻ പറഞ്ഞതു കേട്ടില്ലെങ്കിൽ നിങ്ങൾ സ്വന്തം പണംകൊണ്ടു യുദ്ധം ചെയ്യാൻ ട്രംപ് പറയും; അത്രമാത്രം.
പക്ഷേ അധികാരമേറ്റപ്പോൾ ഉണ്ടായിരുന്ന അമിത ആത്മവിശ്വാസം ഇപ്പോൾ ട്രംപിനില്ല. അതുകൊണ്ടാണ് “രണ്ടു മിനിറ്റു കൊണ്ട് പുടിന്റെ മനസ് താൻ മനസിലാക്കും” എന്നും കാര്യം നടന്നില്ലെങ്കിൽ റഷ്യക്കു കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നും ട്രംപ് പറഞ്ഞത്.
ഇന്ത്യക്കു ഭീഷണി
ചർച്ചയിൽ ഒരുവിധത്തിലും കക്ഷിയല്ലാത്ത ഇന്ത്യയെ ഈ വിഷയം ഉപയോഗിച്ചു ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ചർച്ച വിജയിച്ചില്ലെങ്കിൽ ഇന്ത്യയും മറ്റും കൂടുതൽ പിഴച്ചുങ്കവും ഉപരോധവും നേരിടേണ്ടിവരും എന്നാണു ട്രംപ് പറയുന്നത്. തന്റെ സമാധാന നിർദേശങ്ങൾ സ്വീകരിക്കാൻ റഷയുടെമേൽ ഇന്ത്യ സമ്മർദം ചെലുത്തണമെന്നാണു ട്രംപ് ഉദ്ദേശിക്കുന്നത്.
ഇന്ത്യക്കു കൂടുതൽ പിഴച്ചുങ്കം ചുമത്തുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റും ഭീഷണി മുഴക്കി. 50 ശതമാനമെന്ന ഞെരുക്കുന്ന തീരുവയിൽനിന്നു നൂറു ശതമാനം നിരക്കിലേക്കും മറ്റും എത്തിയാൽ അമേരിക്കയിലേക്കുള്ള കയറ്റുമതി ഇല്ലാതാകും. യൂറോപ്യൻ രാജ്യങ്ങളെയും പുതിയ നീക്കത്തിൽ പങ്കാളികളാകാൻ അമേരിക്ക ആഹ്വാനം ചെയ്തു. ഉപരോധങ്ങൾ ഏതു തരം എന്നു ബെസന്റ് പറഞ്ഞിട്ടില്ല. ഇന്ത്യൻ സാമ്പത്തികവളർച്ച തടയാൻ തക്ക നടപടികളായി അതു മാറുമോയെന്നു ഭീതിയുണ്ട്. ട്രംപ് ഭരണകൂടം എതിർപ്പിലായാൽ അമേരിക്കയിൽനിന്നും മറ്റുമുള്ള മൂലധനവരവും തടസപ്പെടാം.
വിജയിക്കണമെന്ന് ഇന്ത്യൻ പ്രാർഥന
ട്രംപ് - പുടിൻ ചർച്ച ധാരണയിലേക്കു നീങ്ങിയാൽ ഇന്ത്യയുടെമേൽനിന്ന് 25 ശതമാനം പിഴച്ചുങ്കം മാറാം. അതുകൊണ്ടാണു ചർച്ച വിജയിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നത്.
ട്രംപ് ഇന്ത്യയുമായി സൗഹൃദം തുടരുന്നില്ലെങ്കിൽ മറ്റു ശക്തികളുമായി ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യ തീവ്രശ്രമം നടത്തുന്നുണ്ട്. അടുത്തദിവസം ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയിലും ഇന്ത്യൻ വിദേശകാര്യമന്ത്രി റഷ്യയിലും എത്തും. ചൈനയിലേക്കു നേരിട്ടുള്ള വിമാനസർവീസ് പുനരാരംഭിക്കുന്നതും ചൈനക്കാർക്കുണ്ടായിരുന്ന വീസവിലക്കു നീക്കിയതും ഇതിന്റെ ഭാഗമാണ്. സെപ്റ്റംബർ രണ്ടാംവാരത്തിൽ യുഎൻ പൊതുസഭയിൽ പങ്കെടുക്കാൻ ന്യൂയോർക്കിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ട്രംപിനെ കാണാനും ഉദ്ദേശിക്കുന്നുണ്ട്. എല്ലാം ഇന്നു രാത്രിയിലെ ചർച്ചയെ ആശ്രയിച്ചിരിക്കുന്നു.
മ്യൂണിക് സന്ധി എന്ന ദുരന്തം
രണ്ടാം ലോകയുദ്ധത്തിനുമുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രി നെവിൽ ചേംബർലെയ്ൻ മ്യൂണിക്കിലെത്തി ജർമൻ സർവാധിപതി അഡോൾഫ് ഹിറ്റ്ലറെ കണ്ടു ചർച്ച നടത്തി. ജർമനിക്കു ചെക്കോസ്ലോവാക്യയിലെ സുഡേറ്റൻലാൻഡ് (ഇന്നത്തെ ചെക്ക് റിപ്പബ്ലിക്) കൈവശമാക്കാനുള്ള ഹിറ്റ്ലറുടെ ആവശ്യം അംഗീകരിച്ചാണു ചേംബർലെയ്ൻ മടങ്ങിയത്. ഇനി ബ്രിട്ടനു ഭയം വേണ്ട, യൂറോപ്പ് സമാധാനത്തിലാകുമെന്ന് അദ്ദേഹം ജനങ്ങളോടു പറഞ്ഞു. പക്ഷേ ഹിറ്റ്ലറുടെ വിനാശകരമായ പടയോട്ടം തുടങ്ങാനുള്ള അനുമതിയായി മ്യൂണിക് സന്ധി മാറിയതു ചരിത്രം. അലാസ്കാ ചർച്ചയുടെ പശ്ചാത്തലത്തിൽ മൂണിക് സന്ധിയെപ്പറ്റി പലരും ഭീതിയോടെ ഓർമിക്കുന്നു.
ട്രംപിനു കാരണങ്ങൾ നാല്
►യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ഉത്സാഹിക്കുന്നതിനു പിന്നിൽ നാലു കാരണങ്ങളുണ്ട്.
ഒന്ന്: ‘സമാധാനത്തിന്റെ പ്രസിഡന്റ്’ എന്നറിയപ്പെടുക. അതുവഴി സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടുക.
►രണ്ട്: യുക്രെയ്നുവേണ്ടി അമേരിക്ക മുടക്കേണ്ട പണം ലാഭിക്കുക. മൂന്നു വർഷം കൊണ്ട് 18,500 കോടി ഡോളർ (16.09 ലക്ഷം കോടി രൂപ) അമേരിക്ക മുടക്കി (35,000 കോടി ഡോളർ ചെലവായി എന്നു ട്രംപ് പറഞ്ഞത് ശരിയല്ലെന്നാണു കണക്കുകൾ).
►മൂന്ന്: ചർച്ച വിജയിച്ചാൽ യൂറോപ്പിന്റെ സുരക്ഷയ്ക്കുള്ള നാറ്റോ സഖ്യ ക്രമീകരണം പൊളിച്ചെഴുതുക. “നിങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന ക്രമീകരണം ചെയ്യും” എന്നാണു കഴിഞ്ഞദിവസം യൂറോപ്യൻ നേതാക്കളുമായുള്ള ഡിജിറ്റൽ കോൺഫറൻസിൽ ട്രംപ് വാഗ്ദാനം ചെയ്തത്.
►നാല്: യുക്രെയ്നിലുള്ള അപൂർവ ധാതുക്കളുടെ ഖനനാവകാശം അമേരിക്കയ്ക്കു (അമേരിക്കൻ കമ്പനികൾക്ക്) നേടിക്കൊടുക്കുക.
പുടിന്റെ നാലു ലക്ഷ്യങ്ങൾ
പുടിന് അലാസ്കാ ചർച്ചയിലുള്ള പ്രധാന ലക്ഷ്യങ്ങൾ ഇവയാണ്.
►ഒന്ന്: അന്താരാഷ്ട്ര അംഗീകാരം തിരിച്ചുകിട്ടുക. യുദ്ധം തുടങ്ങിയതു മുതൽ പുടിനെ പാശ്ചാത്യർ ഒറ്റപ്പെടുത്തിയിരുന്നു. മുന്‍പ് എല്ലാ പ്രധാന വേദികളിലും ഉണ്ടായിരുന്ന ഇരിപ്പിടം ഇല്ലാതായത് പുടിനു വലിയ നഷ്ടബോധമുണ്ടാക്കി.
►രണ്ട്: യുക്രെയ്നിൽ റഷ്യ ഭാഗികമായി പിടിച്ച നാലു പ്രവിശ്യകൾ (ഡോണെട്സ്ക്, ലുഹാൻസ്ക്, സപ്പോറിഷ്യ, ഖേർസൺ) മുഴുവനായും റഷ്യയിലേക്കു ചേർക്കുക. പിടിച്ചുനിന്ന ഭാഗങ്ങളിൽനിന്നു യുക്രെയ്ൻ സേന പിന്മാറുക. അങ്ങനെ റഷ്യയെ അക്ഷരാർഥത്തിൽ വലുതാക്കി എന്നു ചരിത്രത്തിൽ തന്റെ പേരിനൊപ്പം ചേർക്കുക. 1945നുശേഷം ആദ്യമായി ഒരു യുദ്ധത്തിൽ റഷ്യ ജയിച്ചു എന്നു വരുത്തുക.
►മൂന്ന്: അമേരിക്കയുമായി നല്ല ബന്ധം പുനഃസ്ഥാപിച്ചു റഷ്യയിലേക്ക് മൂലധനം വരുത്തുക. ദുർബലമായ റഷ്യൻ സമ്പദ്ഘടനയെ വളർത്താൻ യുദ്ധത്തിന്റെ അന്ത്യം സഹായിക്കും.
►നാല്: സോവ്യറ്റ് യൂണിയനിൽനിന്നു വിട്ടുപോയ യുക്രെയ്ൻ യൂറോപ്യൻ യൂണിയനിലും നാറ്റോ സൈനിക സഖ്യത്തിലും ചേരാൻ ശ്രമിച്ചതിന്റെ പേരിലാണു റഷ്യ യുദ്ധമാരംഭിച്ചത്. യുക്രെയ്നെ അവയിൽനിന്നു പിന്തിരിപ്പിക്കണം.
International
റോം: വിശപ്പ് യുദ്ധത്തിലെ ആയുധമാക്കരുതെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷന്റെ (എഫ്എഒ) റോമിൽ നടക്കുന്ന 44-ാം സമ്മേളനത്തിൽ സന്ദേശം നല്‍കുകയായിരുന്നു മാർപാപ്പ.
ലോകത്തിന്റെ ചില ഭാഗങ്ങളിൽ ഉത്പാദനം പലമടങ്ങ് വർധിച്ചിട്ടും പട്ടിണിയും പോഷകാഹാരക്കുറവും തുടരുന്നുവെന്ന് മാർപാപ്പ പറഞ്ഞു. “വിശപ്പ് യുദ്ധത്തിലെ ആയുധമാക്കുന്ന മനുഷ്യത്വരഹിതമായ കാഴ്ച അതീവ ദുഃഖത്തോടെ നമുക്ക് കാണാനാകും. പട്ടിണി കിടക്കുന്ന ജനവിഭാഗങ്ങളെ കുറഞ്ഞ ചെലവിൽ യുദ്ധത്തിൽ പങ്കാളിയാക്കുന്നു. നിയമാനുസൃതമുള്ള സൈനികരല്ല, സായുധ സിവിലിയൻ ഗ്രൂപ്പാണ് മിക്ക സംഘർഷത്തിലുമുള്ളത്. വിളകൾ കത്തിക്കുന്നതും മാനുഷികസഹായം തടയുന്നതും ആലംബമില്ലാത്തവരെയാണ് ബാധിക്കുന്നത്.
സംഘർഷം പൊട്ടിപ്പുറപ്പെടുന്പോൾ കർഷകർക്ക് ഉത്പന്നങ്ങൾ വില്ക്കാൻ കഴിയാതെ വരികയും പണപ്പെരുപ്പം വൻതോതിൽ ഉയരുകയും ചെയ്യും. ഇതു ലക്ഷക്കണക്കിനു പേരെ ക്ഷാമത്തിലേക്കും ഭക്ഷ്യദൗർലഭ്യത്തിലേക്കും നയിക്കും”-മാർപാപ്പ കൂട്ടിച്ചേർത്തു.
Leader Page
ഇറാനിലെ മതാധിഷ്ഠിത ഭരണകൂടത്തിന്റെമേൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന്റെ മുഖ്യലക്ഷ്യം പശ്ചിമേഷ്യയിലെ ഭൗമ-രാഷ്ട്രീയ സാഹചര്യത്തിന്റെ പൊളിച്ചെഴുത്തായിരുന്നു. പശ്ചിമേഷ്യൻ രാജ്യങ്ങൾ പരസ്യമായി ഇസ്രയേലിനെതിരേ രംഗത്തുവരാതിരുന്നത് അവയും ഇസ്രയേലിന്റെ ഈ ലക്ഷ്യത്തെ പിന്തുണച്ചതുകൊണ്ടാണ്. ഇറാനിൽ എത്രയോ സ്ഥലങ്ങളിൽ പൗരന്മാർ ആഹ്ലാദപ്രകടനങ്ങൾ നടത്തിയതു ശ്രദ്ധേയമാണ്.
പതിറ്റാണ്ടുകളായി അവർക്കു മർദനവും അടിച്ചമർത്തലും മരണവും മാത്രമാണ് ഭരണകൂടം നൽകിയിരുന്നത്. “മറ്റുള്ളവരെപ്പോലെ എനിക്കും വളരെ സന്തോഷമുണ്ട്”: സിറിയയിൽനിന്നുള്ള എഴുപതുലക്ഷം അഭയാർഥികളിൽ ഒരാളായ നാസർ അബ്ദുൾകരീം പറയുന്നു. തുർക്കി അതിർത്തിയോടുചേർന്ന് ബാബ്എൽ ഹവായിലാണ് കഴിഞ്ഞ ആറുവർഷമായി ഇയാൾ താമസിക്കുന്നത്. സിറിയയിലെ ആഭ്യന്തരയുദ്ധകാലത്ത് സിറിയൻ, റഷ്യൻ വ്യോമാക്രമണങ്ങൾ പേടിച്ച് ആളുകൾ അഭയം തേടിയതും ഇവിടെയാണ്.
ഇറാനും ഇസ്രയേലും
“ഞങ്ങളോട് ഇറാനും ഹിസ്ബുള്ളയും ചെയ്തത് ഭീകരമായ കാര്യങ്ങളാണ്. ഞങ്ങളുടെ വീടുകളും ഗ്രാമങ്ങളും പട്ടണങ്ങളും അവർ തകർത്തു. ആയിരക്കണക്കിനു സിറിയക്കാരെ അവർ കൊന്നു. ആരെങ്കിലും അവരെ തടഞ്ഞില്ലെങ്കിൽ അതിനിയും തുടരും.” എല്ലാം ബഷാർ അൽ അസാദിനെ ഭരണത്തിൽ നിലനിർത്താൻവേണ്ടി മാത്രം. 2013ൽ റഷ്യക്കുമുന്പേ, ഇറാൻ സിറിയയിൽ ഇടപെടാൻ തുടങ്ങി. അഫ്ഗാനിസ്ഥാൻ, ലെബനന്, ഇറാക്ക് എന്നീ രാജ്യങ്ങളിൽനിന്നുള്ള തീവ്രവാദികളെ ടെഹ്റാൻ സ്വന്തം സൈനികരോടും ഭീകരരോടുമൊപ്പം സിറിയയിലെ പ്രതിപക്ഷത്തെ അമർച്ച ചെയ്യാൻ അയച്ചു. ഇസ്രയേലിന്റെ വ്യോമാക്രമണങ്ങൾക്കുശേഷമാണ് 12 കൊല്ലത്തിനുശേഷം അവർ സിറിയ വിട്ടത്.
“ഇസ്രയേൽ എന്നല്ല, വിശുദ്ധ ഇസ്രയേൽ എന്നു വേണം പറയാൻ”- സിറിയൻ അഭയാർഥി ക്യാന്പിലുള്ള ഒരു സിറിയക്കാരൻ പറഞ്ഞതാണിത്. സിറിയയെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്ന ഇറാനെ ദുർബലമാക്കിയതിൽ അയാൾക്കു സന്തോഷമുണ്ട്; അഹമ്മദ് അൽഷറായുടെ ഭരണകൂടത്തിന് ഇസ്രയേൽ അയൽപക്കത്തുള്ള ശത്രു തന്നെയായി തുടരുമെങ്കിലും. ഹിസ്ബുള്ളയാണ് അസാദിന്റെ ഭരണം നിലനിർത്തിയിരുന്നത് എന്നത് ഒരു സത്യമാണ്. ഭീകരർ ഉപയോഗിച്ചിരുന്ന പേജറുകൾ ഒരേസമയം പൊട്ടിത്തെറിച്ചതും നേതൃനിരയുടെ ഉന്മൂലനവും ഹിസ്ബുള്ളയെ നിർവീര്യമാക്കി. ലെബനനിൽ ഹിസ്ബുള്ള ഇപ്പോൾ ഒരു നിർണായകശക്തിയല്ല. ഇറാക്കിലും സിറിയയിലും യെമനിലും ഇനിയും ഭീകരരെ പരിശീലിപ്പിക്കാൻ കഴിയണമെങ്കിൽ ഹിസ്ബുള്ളയ്ക്ക് ഏറെക്കാലം കാത്തിരിക്കേണ്ടി വരും.
കഴിഞ്ഞ ഒന്നരവർഷമായി ഇസ്രയേൽ ‘ഉണരുന്ന സിംഹം’ എന്ന പദ്ധതി ആവിഷ്കരിക്കുകയായിരുന്നത്രേ. ഹിസ്ബുള്ളയുടെ തലവൻ നസ്റള്ളായുടെ വധത്തോടെയാണ് പദ്ധതി മൂർത്തരൂപം പ്രാപിച്ചുതുടങ്ങിയത്. ഇറാന്റെ സൈനിക-ആണവശക്തി തകർക്കുന്നതോടെ ഇറാനിൽ പുതിയ രാഷ്ട്രീയനേതൃത്വം ഉണ്ടാകുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. എങ്കിലും ഇറാൻ ഉയർത്തിയ ആണവയുദ്ധഭീഷണിക്കു തത്കാലം വിരാമമായി. ഇസ്രയേലിനെ തുടച്ചുനീക്കും എന്ന ഇറാന്റെ ഭീഷണിക്കുമുന്നിൽ യഹൂദരാജ്യത്തിനു നിഷ്ക്രിയമായിരിക്കാൻ സാധ്യമല്ലായിരുന്നു. ഇസ്രയേൽ ആരുടെയും നിലനില്പ് ചോദ്യം ചെയ്തിട്ടില്ല, ആർക്കും ആ രാജ്യം ഭീഷണിയുമല്ല. ഇറാന് ആണവായുധം ഉണ്ടെങ്കിൽ ഇസ്രയേൽ എന്ന പേരിൽ ഒരു രാജ്യം നിലനിൽക്കുമായിരുന്നില്ലെന്ന് നെതന്യാഹു പറഞ്ഞതു വാസ്തവമാണ്.
ഗൾഫ് രാജ്യങ്ങളെല്ലാം ഇറാന്റെ ഭീകരപ്രവർത്തനങ്ങളോടു മുഖംതിരിച്ചാണു നിൽക്കുന്നത്. എന്നാൽ, ഇസ്രയേലിന്റെ ആക്രമണങ്ങളെ ഈ രാജ്യങ്ങൾ വിമർശിക്കുകയുണ്ടായി; സൗദി അറേബ്യ ഉൾപ്പെടെ. മുൻപ് ഇറാനും ഇറാന്റെ ചൊല്പടിയിലുള്ള ഭീകരഗ്രൂപ്പുകളും സൗദിയുടെ എണ്ണപ്പാടങ്ങളെ ആക്രമിച്ചിട്ടുണ്ടെങ്കിലും. സൗദിയുടെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും ഹോർമുസ് കടലിടുക്കു വഴിയാണ് കടന്നുപോകുന്നത്. അതിലേയുള്ള കപ്പൽ ഗതാഗതം ഇറാൻ നിരോധിച്ചാൽ അത് സൗദിക്കു വലിയ തിരിച്ചടിയാകുമായിരുന്നു.
അമേരിക്ക
ഇറാനിൽ അമേരിക്കയുടെ സൈനിക ഇടപെടൽ അനിവാര്യമായിരുന്നു, എന്നാൽ വേണ്ടത്ര ഉണ്ടായില്ല എന്നാണ് പല പാശ്ചാത്യ നിരീക്ഷകരും അഭിപ്രായപ്പെടുന്നത്. മതനേതൃത്വംതന്നെ ഭരണകൂടത്തിന്റെ തലപ്പത്തു തുടരുന്നു. സമാധാനസ്ഥാപകനായി അവതരിക്കാൻ ട്രംപിനുള്ള മോഹമാണ് ഇറാനിലെ മനുഷ്യത്വവിരുദ്ധമായ ഭരണകൂടം അവിടെ തുടരാൻ കാരണം. ഇറാനിലും ലോകമെന്പാടുമുള്ള എണ്ണമറ്റ മനുഷ്യർ അക്കാര്യത്തിൽ നിരാശരാണ്. ഖമനയ്യുടെ ആളുകൾക്ക് ഇനിയും തങ്ങളുടെ മർദനോപാധികൾ തുടരാം, ഇസ്രയേലിനെ ഭീഷണിയുടെ മുൾമുനയിൽ നിർത്താം.
ഇക്കഴിഞ്ഞ യുദ്ധത്തിൽ അമേരിക്ക ഇറാന്റെ ആണവപദ്ധതികളെ നിർണായകമായി ആക്രമിച്ചു. ഈ ലോകത്തെ കൂടുതൽ സുരക്ഷിതമാക്കാൻ അതിനു കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയചിന്തകനായ സ്റ്റെഫാൻ ഗ്രിഗാറ്റ് പറഞ്ഞത് ഇങ്ങനെയാണ്: “യഹൂദവിരോധത്തിനെതിരേ നടന്ന ഏറ്റവും പ്രായോഗികവും അത്യാവശ്യവുമായിരുന്ന നടപടിയായിരുന്നു അത്.” ഇറാന്റെ അണ്വായുധ പദ്ധതികളെ നിശേഷം നശിപ്പിക്കാൻ അമേരിക്കൻ ബോംബുകൾക്ക് കഴിഞ്ഞോ എന്നുള്ളത് ഇപ്പോഴും സംശയാസ്പദമാണ്. അവരുടെ പദ്ധതികളെ കുറെ മാസങ്ങൾ പിന്നോട്ടടിക്കാനേ കഴിഞ്ഞിട്ടുള്ളൂവെന്ന് ചിന്തിക്കുന്നവരാണ് ഏറെയും. രഹസ്യപ്പോലീസിന്റെ നിരീക്ഷണങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. ഭീകരപ്രസ്ഥാനമായ ബസീച് തീവ്രവാദസംഘത്തിന്റെ നേതാക്കന്മാരെ ഇല്ലാതാക്കി. എവിൻ തുറുങ്കും തകർത്തു.
എതിർക്കുന്നവരെ കൊന്നൊടുക്കുകയാണ് ഇറാന്റെ ശീലം. സ്വന്തം പൗരന്മാരുടെ പ്രതിഷേധപ്രകടനങ്ങളെ അതിക്രൂരമായാണ് ഇറാൻ അടിച്ചമർത്തിയിരുന്നത്. പ്രതിഷേധക്കാരുടെ കണ്ണുകൾ തുറക്കാൻ പറ്റാത്തവിധത്തിൽ വാതകപ്രയോഗങ്ങളും ഇറാൻസേന നടത്തിയിരുന്നു. എവിൻ ജയിലിലാണ് പ്രതിഷേധക്കാരെ പാർപ്പിച്ചിരുന്നത്. സ്വാതന്ത്ര്യമോഹത്താൽ പ്രേരിതരായി തെരുവുകളിൽ നൃത്തമാടിയ ഇറാൻ ജനത, ട്രംപ് പ്രഖ്യാപിച്ച യുദ്ധവിരാമംകേട്ട് നിശബ്ദരായി. ഭരണകൂടത്തെ മാറ്റും എന്നു കൊട്ടിഘോഷിച്ച ട്രംപ് അതിൽനിന്നു പിന്മാറി. ട്രംപിനെ വിശ്വസിക്കാൻ കഴിയില്ല എന്ന് ഭൂരിപക്ഷം ഇറാൻകാരും കരുതുന്നു. ഇസ്രയേലും അങ്ങനെതന്നെ കരുതുന്നു.
ഇസ്രയേലിന് മേലിൽ ഇറാന്റെ ഭീഷണി ഉണ്ടാവുകയില്ലേ? തീവ്ര ഇസ്ലാമികവാദത്തിന്റെ രക്തസാക്ഷിത്വവാദം ഉയർത്തിപ്പിടിക്കുന്ന ഖമനയ്മാർക്കും സംഘത്തിനും സമാധാനം പുലരണം എന്ന ആഗ്രഹമൊന്നുമില്ല. ഈ രക്തസാക്ഷിത്വ ആദർശത്തിനുനേരേ കണ്ണടച്ചത് ട്രംപിന്റെ വീഴ്ചയായി ചരിത്രം വിലയിരുത്തുമോ?
രക്തരൂഷിതമായ മരണത്തെ ആഘോഷിക്കുന്നവരുമായി സമാധാനം സ്ഥാപിക്കുക ദുഷ്കരമാണ്. എല്ലാ യഹൂദരെയും വധിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഇറാൻ, ലൈംഗിക ന്യൂനപക്ഷങ്ങൾക്കും സ്വവർഗാനുരാഗികൾക്കും പാശ്ചാത്യസംസ്കാരത്തിനും എതിരാണ്. സ്ത്രീകൾക്ക് സമത്വം അംഗീകരിച്ചുകൊടുക്കാൻ ഇറാൻ തയാറല്ല, താലിബാനെപ്പോലെ. അയൽരാജ്യങ്ങളിലേക്ക് ഭീകരത കയറ്റുമതി ചെയ്യുന്ന ഒരു ഇറാനെ നിലനിർത്തിക്കൊണ്ട് പശ്ചിമേഷ്യയിൽ സമാധാനം പുലരുമെന്നു വിശ്വസിക്കാൻവയ്യ.
വെടിനിർത്തലിനുശേഷം ഇറാൻ ഭരണകൂടം ആദ്യമായി ചെയ്തത് പ്രതിപക്ഷ നേതാക്കളെയും ജനാധിപത്യവാദികളെയും ഇസ്രയേൽ ചാരന്മാർ എന്നു മുദ്രകുത്തി തുറുങ്കിൽ അടയ്ക്കുകയാണ്. അനേകംപേർ മരണശിക്ഷയ്ക്കും വിധിക്കപ്പെടും എന്നും തീർച്ച. ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടിയുള്ള ഏതു പരിശ്രമവും കുറ്റകൃത്യമായി പരിഗണിക്കപ്പെടും. ഇറാൻകാർതന്നെ ഭരണമാറ്റത്തിനു ശ്രമിക്കണം എന്നു പറയുന്നവർ അവിടെ നടക്കുന്ന വ്യാജ തെരഞ്ഞെടുപ്പുകളെക്കുറിച്ചും ഭരണകൂടത്തിന്റെ മർദകനയങ്ങളെക്കുറിച്ചും അജ്ഞരാണ്. ദശലക്ഷക്കണക്കിനു പൗരന്മാരാണ് തെരഞ്ഞെടുപ്പുകൾ ബഹിഷ്കരിക്കുന്നത്.
റഷ്യ
ആദ്യം സിറിയ. ഇപ്പോൾ ഇറാനും. റഷ്യക്ക് പശ്ചിമേഷ്യയിൽ അതിന്റെ സഖ്യകക്ഷികളെ സഹായിക്കാൻ പറ്റാതെ വന്നിരിക്കുന്നു. അവരുടെ സ്വാധീനവും കുറഞ്ഞു. ജനുവരിയിൽ റഷ്യയും ഇറാനും തമ്മിൽ ക്രെംലിനിൽ വച്ച് കരാർ ഒപ്പിട്ടതു ശരി. പക്ഷേ, അഞ്ചു മാസത്തിനുശേഷം റഷ്യയ്ക്ക് ഇറാനെ സഹായിക്കാനായില്ല. വിദേശകാര്യമന്ത്രി അരാഗ്ചിക്കു മോസ്കോയിൽനിന്നു വെറുംകൈയോടെ മടങ്ങേണ്ടിവന്നു. ഇറാനെ സൈനികമായി സഹായിക്കാൻ റഷ്യ തയാറാവുകയില്ലെന്നു വ്യക്തമായിരുന്നു.
യുക്രെയ്നുമായുള്ള യുദ്ധംതന്നെ റഷ്യയെ തളർത്തിയിരിക്കുകയാണ്. മാത്രമല്ല, നഷ്ടപ്പെട്ടുപോയ പ്രാധാന്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലുമാണ് റഷ്യ. സിറിയയിൽതന്നെ റഷ്യയുടെ സുപ്രധാന പങ്കാളിയെ റഷ്യക്കു നഷ്ടപ്പെട്ടിരുന്നു. സിറിയയിലെ അസാദിനു റഷ്യയിൽ അഭയം നൽകിയതുപോലെ ഒരുപക്ഷേ ഇറാൻ ഭരണാധികാരികൾക്കും അഭയമേകാൻ റഷ്യ തയാറാകുമായിരുന്നു. ഇതിൽ കൂടുതലൊന്നും റഷ്യക്ക് ആകുമായിരുന്നില്ല.
Leader Page
ഇസ്രയേൽ-ഇറാൻ വെടിനിർത്തൽ പ്രാബല്യത്തിലായിരിക്കുന്നു. യുഎസ് പ്രസിഡന്റ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. ഇറാന്റെ ആണവായുധ വികസന പദ്ധതികളും ബാലിസ്റ്റിക് മിസൈൽ പദ്ധതികളും തകർക്കാൻ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ വലിയ വിജയമാണു ലഭിച്ചത്.
അതിനുശേഷം, യുഎസ് ബി2 ബോംബറുകൾ ഫോർഡോ ആണവകേന്ദ്രവും ടോമഹോക്ക് മിസൈലുകൾ ഉപയോഗിച്ച് മറ്റു രണ്ട് ആണവകേന്ദ്രങ്ങളും നശിപ്പിച്ചു. അതോടെ ഇറാൻ വെടിനിർത്തലിനായി യാചിക്കുകയായിരുന്നു.
ഇസ്രയേൽ, മുഴുവൻ ഇറേനിയൻ ആകാശമേഖലയും നിയന്ത്രിച്ചു. എല്ലാ അപകടസാധ്യതകളും ഇല്ലാതാക്കി. നയതന്ത്ര വിമാനങ്ങൾക്കു പറക്കാൻപോലും ഇറാന് ഇസ്രയേലിന്റെ അനുമതി തേടേണ്ടിവന്നു.
ടെഹ്റാനിലെയും മറ്റു നഗരങ്ങളിലെയും സൈനിക കേന്ദ്രങ്ങളിൽ നിരന്തരമായ ബോംബാക്രമണത്തെത്തുടർന്ന് ഇറാന്റെ സൈനികശേഷി തകർന്ന് ട്രംപിനോട് വെടിനിർത്തലിന് അഭ്യർഥിക്കേണ്ട അവസ്ഥയിലായി. രാഷ്ട്രീയ തടവുകാർക്കായുള്ള എവിൻ ജയിലിന്റെ പ്രവേശനകവാടവും ബോംബാക്രമണത്തിൽ തകർന്നു. അതേസമയം, ഇറാനിൽനിന്ന് പുറത്താക്കിയ റേസ പഹ്ലവി രാജകുമാരന് ഒരു വാർത്താസമ്മേളനത്തിൽ സർക്കാരിനെതിരേ പ്രതിഷേധിക്കാൻ ജനങ്ങളെ ആഹ്വാനം ചെയ്തു.
ആക്രമണം തുടങ്ങുംമുന്പ് ലക്ഷ്യമിട്ടതും അതിലപ്പുറവും സാധിച്ചെന്നും ഇനിയുള്ളതെല്ലാം അധികനേട്ടമാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു പിന്നീട് പ്രഖ്യാപിച്ചു. ഇറാനിൽ ഉണ്ടായേക്കാവുന്ന അധികാരശൂന്യത മറ്റ് ഏകാധിപതികൾ മുതലെടുക്കാനുള്ള സാധ്യത ബോധ്യപ്പെട്ട ട്രംപ് വെടിനിർത്തലിന് സമ്മതിക്കുകയും ഇസ്രയേലിനെ ഇക്കാര്യം ബോധ്യപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
വെടിനിർത്തലിനു തൊട്ടുമുന്പുവരെ ഇസ്രയേൽ ഇറാന്റെ സൈനികശേഷി കൂടുതൽ തകർക്കുന്നതിനായി ആക്രമണം തുടരുകയും ചെയ്തു. അവസാന നിമിഷംവരെ ഇറാനിൽനിന്ന് മിസൈലാക്രമണം ഉണ്ടായി. അതിൽ ഒരു ബാലിസ്റ്റിക് മിസൈൽ ബേർഷേബയിലെ പഴയ അപ്പാർട്ട്മെന്റ് കെട്ടിടം തകർക്കുകയും അഞ്ച് ഇസ്രേലി പൗരന്മാർ മരിക്കുകയും ചെയ്തു. ഇറാൻ സാധാരണക്കാർക്കു നേരേയാണ് ആക്രമണം നടത്തിയത്, ഇസ്രയേലാവട്ടെ സൈനിക കേന്ദ്രങ്ങൾ മാത്രമാണു ലക്ഷ്യമിട്ടത്.
രാവിലെ ഏഴിന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനു പിന്നാലെ ഇറാൻ അതു ലംഘിച്ചു. 7.06ന് അവർ ഒരു മിസൈലാക്രമണം നടത്തി. 10.25ന് രണ്ട് മിസൈലുകളും അയച്ചു. അതിനുശേഷം ഇറാനിലെ സൈനിക കേന്ദ്രങ്ങളിലേക്ക് ഇസ്രയേലിന്റെ നിരവധി യുദ്ധവിമാനങ്ങൾ നീങ്ങി.
എന്നാൽ, വെടിനിർത്തൽ ലംഘിക്കുന്ന ഒന്നുംതന്നെ ചെയ്യരുതെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് ശക്തമായി ആവശ്യപ്പെട്ടു. ഇസ്രയേൽ പിന്നീട് ഒരു റഡാർ സ്റ്റേഷൻ മാത്രമേ ആക്രമിച്ചുള്ളൂ. വിജയിച്ചെന്ന് ഇറാൻ നിലവിളിക്കുന്നു. എന്നാൽ, ഇറേനിയൻ ജനതയുടെ 62 ശതമാനവും മറിച്ചാണു ചിന്തിക്കുന്നത്.
രണ്ടു വർഷത്തിനകം മധ്യപൂർവേഷ്യ പൂർണമായി മാറി. ഇറേനിയൻ ഭീഷണി വലിയതോതിൽ ഇല്ലാതാക്കിയതിനാൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കകമാണ് ആ മാറ്റം സന്പൂർണമായത്.
12 ദിവസത്തെ യുദ്ധത്തിൽ ഇസ്രയേലിന് എന്താണ് നേടാൻ കഴിഞ്ഞത്?
ഇതുവരെ പ്രസിദ്ധീകരിച്ച കാര്യങ്ങൾ ഇതാണ്:
1) ഇറാന്റെ ആണവായുധ പദ്ധതി ഇല്ലാതാക്കി.
2) ഇറാൻ മിസൈൽ സംവിധാനത്തിന് ഗുരുതരമായ നാശം വരുത്തി.
3) ഇറാന് നിരവധി നാശനഷ്ടമുണ്ടായി. സുരക്ഷാ സേനാ മേധാവികൾ, ആണവ ശാസ്ത്രജ്ഞർ, സൈനികർ എന്നിവരുൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു. കൂടാതെ, ഉത്പാദന, ആക്രമണ, പ്രതിരോധ മേഖലയിലും ഒട്ടനവധി നാശനഷ്ടമുണ്ടായി.
4) ഇസ്രയേലിന്റെ എല്ലാ വൈമാനികരും സുരക്ഷിതരായി തിരിച്ചെത്തി.
5) ഇസ്രയേൽ ഒരു വൻശക്തിയുടെ കഴിവുകൾ കാണിച്ചു. ആകാശത്ത് സന്പൂർണാധിപത്യം പുലർത്തി. ശത്രുക്കളേക്കാൾ എത്രയോ മടങ്ങ് മുകളിലാണെന്ന് വ്യക്തമാക്കി.
6) ഇറാന്റെ പിന്തുണക്കാരെല്ലാം മിക്കവാറും സ്തംഭനാവസ്ഥയിലായി. ലബനനിലെ ഹിസ്ബുള്ള, ഗാസയിലെ ഹമാസ്, യമനിലെ ഹൂതികൾ എന്നിവരെയൊന്നും ഇറാന് പിന്തുണയ്ക്കാനാവുന്നില്ല.
7) ഇപ്പോൾ മനസിലാക്കുന്നതനുസരിച്ച്, ഈ യുദ്ധത്തിൽ ഇസ്രയേലിൽ ആയിരം പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, മിക്കവാറും 29 മരണമേ ഉണ്ടായിട്ടുള്ളൂ. ഓരോ സംഭവവും ഓരോ ദുരന്തമാണെങ്കിലും കണക്കാക്കിയതിന്റെ മൂന്നു ശതമാനമേ യഥാർഥത്തിൽ സംഭവിച്ചുള്ളൂ. ഇതു കേവലം അദ്ഭുതം തന്നെയാണ്.
8) ഇസ്രയേലിന്റെ ബന്ദികളെ വിട്ടുകിട്ടാനുള്ള വിലപേശൽ സാധ്യത പൂർണമായും മാറിവന്നു.
Leader Page
യുദ്ധങ്ങളിൽ ഒരു പക്ഷം ജയിക്കും. മറുപക്ഷം തോൽക്കും. എന്നാൽ പന്ത്രണ്ടുദിനയുദ്ധം എന്ന് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ച ഇസ്രയേൽ- ഇറാൻ യുദ്ധത്തിൽ മൂന്നു കൂട്ടർ വിജയം അവകാശപ്പെടുന്നു. ഇറാനും ഇസ്രയേലും അമേരിക്കൻ പ്രസിഡന്റ് ട്രംപും.
തങ്ങൾ അമേരിക്കൻ സേനാ താവളത്തിലേക്ക് മിസൈൽ അയച്ചതോടെ വിരണ്ട അമേരിക്കയും ഇസ്രയേലും യുദ്ധം നിർത്തി എന്നാണ് ഇറാന്റെ രാജ്യരക്ഷാ കൗൺസിൽ ചൊവ്വാഴ്ച പ്രസ്താവിച്ചത്. (ആ മിസൈലുകൾ അയയ്ക്കുന്ന കാര്യം മുൻകൂട്ടി അറിയിച്ചതിന് ട്രംപ് ഇറാനോടു പരസ്യമായി നന്ദി പറഞ്ഞ കാര്യം ഇറാൻ ജനതയെ മാത്രം അറിയിച്ചില്ല!)
ഇറാന്റെ അണ്വായുധ നിർമാണ ശേഷി പാടേ നശിപ്പിച്ചു എന്ന് അമേരിക്കയും ഇസ്രയേലും അവകാശപ്പെടുന്നു. രണ്ടു കൂട്ടരും ലക്ഷ്യം നേടി. അതു വസ്തുത. ഒരു കരയുദ്ധം കൂടാതെ അതു സാധിച്ചതും നേട്ടം.
ഇനി ജനകീയ വിപ്ലവമോ? കൊട്ടാര വിപ്ലവമാോ?
ഇറാൻ അവകാശപ്പെടുന്ന വിജയം അന്നാട്ടിലെ ജനം അംഗീകരിക്കുമോ എന്നു കുറച്ചു കാലം കൊണ്ടേ അറിയാനാകൂ. ആയത്തുള്ള ഖമനെയ്യുടെ വാഴ്ച തുടരുമോ ഇല്ലയോ എന്നു നോക്കിയേ യുദ്ധഫലത്തെ ഇറാൻ ജനത എങ്ങനെ കാണുന്നു എന്നു മനസിലാക്കാൻ പറ്റൂ. ആ വാഴ്ച തുടർന്നാലും തങ്ങളുടെ ഭരണകൂടം വേണ്ടത്ര ശക്തമല്ലെന്ന ധാരണ രാജ്യത്തു പരന്നിട്ടുണ്ടാകും. ഒരു ജനകീയ വിപ്ലവത്തിന് അവസരം ഒരുങ്ങി എന്നു കരുതാനാവില്ല. പക്ഷേ ഒരു കൊട്ടാരവിപ്ലവത്തിന് ആവശ്യമായ അന്തരീക്ഷം രൂപപ്പെട്ടിട്ടുണ്ട് എന്നതു തീർച്ച. അത് എന്ന്, എങ്ങനെ എന്നതു കാത്തിരുന്നു കാണാം.
നിരവധി രാഷ്ട്രീയ വെല്ലുവിളികളും ക്രിമിനൽ കേസുകളും നേരിടുന്ന ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവിനും പദവി നിലനിർത്താൻ പറ്റുമാോ എന്ന ചോദ്യം ഉണ്ട്. അതു യുദ്ധവിജയത്തെപ്പറ്റിയുള്ള ഒരു ഹിതപരിശോധന ആയിരിക്കില്ലെന്നു ബിബി എന്ന നെതന്യാഹുവിനു പറയാം. യുദ്ധവിജയം ഇസ്രയേലിനു മാത്രം അവകാശപ്പെട്ടതല്ല താനും. അമേരിക്ക പാറതുരപ്പൻ ബോംബ് പ്രയോഗിച്ചില്ലെങ്കിൽ അവകാശവാദമൊന്നും നടത്താൻ പറ്റുമായിരുന്നില്ല.
ചരിത്രം തിരുത്തി ട്രംപ്
അവകാശവാദങ്ങളും ജനപിന്തുണയും അവിടെ നിൽക്കട്ടെ. പശ്ചിമേഷ്യയിൽ ഉരുണ്ടുകൂടിയ സംഘർഷത്തിന്റെ കരിമേഘങ്ങളെ തത്കാലത്തേക്കെങ്കിലും മാറ്റിവിട്ടതിൽ ഒരു ജേതാവേ ഉള്ളൂ. ഡോണൾഡ് ട്രംപ് മാത്രം. വിയറ്റ്നാമും അഫ്ഗാനിസ്ഥാനും ഇറാക്കും ലബനനും സിറിയയും ലിബിയയും യെമനും വരെ അമേരിക്ക പല യുദ്ധങ്ങളിലും ചെന്നുപെട്ടിട്ട് തൊലി രക്ഷിച്ച ഒരിടം പോലുമില്ല. പലേടത്തും വലിയ നാണക്കേടും തോൽവിയും ഉണ്ടായി. എന്നാൽ ഇറാനിൽ ട്രംപ് ചരിത്രം തിരുത്തി എന്ന് ഇപ്പോൾ പറയാം.
‘ഈ ബോംബിംഗ് മാത്രം’ എന്ന ന്യായം പറഞ്ഞാണ് തന്റെ യുദ്ധവിരുദ്ധ അനുയായികളെ ട്രംപ് ഒതുക്കി നിർത്തിയത്. ഈ ബോംബിംഗുകൊണ്ടു മതിയായില്ലെങ്കിൽ പിന്നാലെ പറ്റം പറ്റമായി വരുമെന്ന് ഇറാനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. രാഷ്ട്രീയത്തിലും രാജ്യാന്തര ബന്ധങ്ങളിലും പരമ്പരാഗത രീതികൾ കൈവിട്ടു നീങ്ങുന്ന ട്രംപ് ആ തന്ത്രങ്ങളുടെ ചൂണ്ടയിൽ ഇറാന്റെയും ഇസ്രയേലിന്റെയും അധികാരികളെ കുടുക്കി.
പരിഹാരം എളുപ്പമല്ല
പുതിയ യുദ്ധങ്ങളിലേക്ക് അമേരിക്കയെ വലിച്ചിഴയ്ക്കില്ലെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് ട്രംപ് പ്രചാരണം നടത്തിയതും ജയിച്ചതും. നെതന്യാഹു തുടക്കമിട്ട ആക്രമണം അവസാനിപ്പിക്കേണ്ട ഭാരം തന്നിൽ വന്നപ്പോൾ ട്രംപിന് അനുയായികളെ കൂടെക്കൊണ്ടുവരാൻ ഏറെ പണിപ്പെടേണ്ടി വന്നു. അതിനൊരു ഗുണവുമുണ്ടായി. ഇടപെടൽ തീരുമാനിക്കാൻ രണ്ടാഴ്ച എന്ന തന്ത്രം ഇറക്കാൻ അവസരമായി.
ഇപ്പോഴത്തെ വെടിനിർത്തൽ പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾക്കു പരിഹാരമല്ല. ഇസ്രയേലും ഇറാനും രമ്യതയിലാകാൻ ഇതൊന്നും പോരാ. ശാശ്വത സമാധാനത്തിനു ചർച്ച നടത്തും എന്ന് വിളിച്ചുപറഞ്ഞ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും എത്ര വലിയ വിഷയത്തിലേക്കാണു കാലു വയ്ക്കുന്നത് എന്നു ധരിച്ചിട്ടില്ല. അണുബോംബ് നിർമാണമല്ല യഥാർഥ വിഷയം. ഇസ്രയേലിന്റെ അസ്തിത്വമാണു വിഷയം. ഇസ്രയേൽ രൂപവത്കരിച്ച് യഹൂദരെ അവിടെ കുടിയിരുത്തിയ നടപടിയെ ഇറാനും ഇറാനോടു മിക്ക കാര്യങ്ങളിലും വിയോജിക്കുന്ന അറബി രാജ്യങ്ങളും അനുകൂലിക്കുന്നില്ല. 1948 മുതൽ യുദ്ധങ്ങളിലുടെയും ഒളിപ്പോരുകളിലൂടെയും ഇസ്രയേലിനെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ചു പരാജയപ്പെട്ടവരാണ് എല്ലാവരും. ആ വിഷയത്തിന്റെ കാതലിലേക്ക് ചെല്ലുമ്പോൾ യോജിപ്പിന്റെ പാത കണ്ടെത്തൽ പ്രയാസമാണ്.
റഷ്യക്കും ചൈനയ്ക്കും തിരിച്ചടി
അതെന്തായാലും പന്ത്രണ്ടുദിന യുദ്ധം ഒരു വലിയ കാര്യം സാധിച്ചു. പശ്ചിമേഷ്യയിൽ റഷ്യയുടെയും ചൈനയുടെയും സ്വാധീനം കുറച്ചു. അവരെ വല്ലാതെ ആശ്രയിച്ചിരുന്ന രാജ്യമാണ് ഇറാൻ. ആവശ്യനേരത്ത് അവർ സഹായത്തിനില്ലെന്ന് ഈ യുദ്ധം തെളിയിച്ചു. ഇസ്രയേലിനെ ശാസിക്കുന്ന പ്രമേയം യുഎൻ രക്ഷാസമിതിയിൽ കൊണ്ടുവരാനോ അമേരിക്കൻ ഇടപെടലിനെതിരേ കർശനമായ നിലപാട് സ്വീകരിക്കാനോ ഇരുരാജ്യങ്ങളും തയാറായില്ല. റഷ്യ യുദ്ധം തുടങ്ങും മുൻപ് വാഗ്ദാനം ചെയ്ത പ്രധാനകാര്യം ഇറാന്റെ സമ്പുഷ്ട യുറേനിയം സൂക്ഷിക്കുന്ന ജോലി തങ്ങൾ ഏൽക്കാം എന്നതു മാത്രമാണ്.
ഇറാൻ ആണവ രാഷ്ട്രമാകുന്നതിൽ ഈ വൻ ശക്തികൾക്കും താത്പര്യമില്ല. ഇറാന്റെ നിയന്ത്രണത്തിൽനിന്ന് ഏതെങ്കിലും ഭീകരസംഘത്തിന്റെ കൈയിലേക്ക് സമ്പുഷ്ട യുറേനിയമോ അണുബോംബാേ ചെന്നുപെടാനുള്ള സാധ്യതയിൽ അവരും ആശങ്കാകുലരാണ് എന്നു ചുരുക്കം.
ആണവ ഇറാൻ എന്ന ഭീഷണി
ആണവശക്തിയാകുന്ന ഇറാൻ അമേരിക്കയ്ക്കു മാത്രമല്ല റഷ്യക്കും ചൈനയ്ക്കും ഭീഷണിയാണ്. റഷ്യയുടെ തെക്കു മുസ്ലിം ഭൂരിപക്ഷമുള്ള മധ്യേഷ്യൻ റിപ്പബ്ലിക്കുകൾ പലതുണ്ട്. ഇറാൻ ആണവശക്തിയായാൽ ആ രാജ്യങ്ങൾ ഇറാന്റെ സ്വാധീന വലയത്തിലാകും. മധ്യേഷ്യൻ റിപ്പബ്ലിക്കുകൾക്കു കിഴക്ക് ചൈന. മുസ്ലിംകൾ നല്ല സംഖ്യയുള്ളതാണ് ആ പ്രദേശം. കഴിഞ്ഞ വർഷങ്ങളിൽ അവിടെ ചൈനാവിരുദ്ധ പ്രക്ഷോഭങ്ങൾ നടന്നിരുന്നു. ഇറാൻ ശക്തമാകുമ്പോൾ അവിടങ്ങളിൽ വീണ്ടും അസ്വസ്ഥത പൊട്ടിപ്പുറപ്പെടാം.
വ്ലാദിമിർ പുടിൻ മോസ്കോയിൽ സർവാധിപതിയായ ശേഷം ടെഹ്റാനിലെ മതഭരണകൂടവുമായി നല്ല ബന്ധം കാക്കുന്നതിന് ഏറെ ശ്രമിച്ചു. നാറ്റോയ്ക്കു ബദലായി പുടിൻ രൂപംകൊടുത്ത കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓർഗനൈസേഷനിലേക്ക് ഇറാൻ ക്ഷണിക്കപ്പെട്ടു. ഈ വർഷം ജനുവരിയിൽ റഷ്യയും ഇറാനും തന്ത്രപരമായ സമഗ്ര സഖ്യ ഉടമ്പടി ഒപ്പുവച്ചു. പക്ഷേ പരസ്പരം സഹായിക്കേണ്ട സൈനിക സഖ്യമല്ല ഇത്. ഇസ്രേലി ആക്രമണത്തിലും അത് ഉപയോഗപ്പെട്ടില്ല. എന്നാൽ സിറിയയിൽ റഷ്യാ അനുകൂല അസദ് ഭരണത്തെ താങ്ങിനിർത്താൻ റഷ്യ ശ്രമിച്ചു. പക്ഷേ ഇറാൻ പ്രശ്നത്തിലായപ്പോൾ റഷ്യയിൽനിന്നു പ്രസ്താവനകൾ മാത്രം.
ചൈന തങ്ങളുടെ ബ്രിഡ്ജ്- റോഡ് ഇനിഷ്യേറ്റീവിൽ (ബിആർഐ) ഇറാനെ ചേർത്ത് പഴയ സിൽക്ക് പാത പുനരുജ്ജീവിപ്പിക്കുന്നതടക്കം പലതും വാഗ്ദാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഉണ്ടായ 25 വർഷ ചൈന-ഇറാൻ സഹകരണകരാർ 40,000 കോടി ഡോളർ നിക്ഷേപം ഇറാനിൽ ചൈന നടത്തും എന്നു പറയുന്നു. ചൈന നയിക്കുന്ന ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷനിൽ ഇറാനെ ചേർത്തിട്ടുണ്ട്. ചൈനയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 45 ശതമാനം ഇറാനിൽനിന്നാണ്. ഇങ്ങനെ വലിയ അടുപ്പം ഉണ്ടെങ്കിലും ഇസ്രയേൽ ആക്രമിച്ചപ്പോഴും അമേരിക്ക ഇടപെട്ടപ്പോഴും ചെെനയിൽനിന്നു പ്രസ്താവനകൾക്കപ്പുറം സഹായമൊന്നും കിട്ടിയില്ല. ഷി ചിൻ പിങ്ങിന്റെ രാഷ്ട്രതന്ത്രത്തിൽ അമേരിക്കയുമായി ഒരു സൈനിക ബലാബലം ഇപ്പോൾ ഇല്ല.
ഇറാന്റെ നയം മാറുമോ?
ഈ വൻശക്തികൾ ആവശ്യനേരത്ത് ഉതകാത്തത് ഇനി വരുന്ന ഇറാൻ-അമേരിക്ക ചർച്ചകളുടെ ഗതിയെ സ്വാധീനിക്കും. അമേരിക്കയുമായി ഇണങ്ങിപ്പോകുന്നതാണു നല്ലത് എന്ന ചിന്തയിലേക്ക് ഇറാൻ മാറിയേക്കാം. അഥവാ ഇനി കുറേക്കാലത്തേക്കു റഷ്യയെയും ചൈനയെയും താങ്ങിനില്ക്കാന് ഇറാനു താത്പര്യം ഉണ്ടാകില്ല എന്നു കരുതാം. അതായത് ഇസ്രയേൽ- ഇറാൻ യുദ്ധത്തിൽ പങ്കാളിത്തം ഇല്ലാതിരുന്ന റഷ്യയും ചൈനയുമാണു യുദ്ധാനന്തരം വലിയ നഷ്ടം വരുന്ന ശക്തികൾ.
അമേരിക്കയെ സംബന്ധിച്ചിടത്തോളം കാര്യമായ വിഷമം കൂടാതെ പശ്ചിമേഷ്യൻ കാര്യങ്ങളിൽ എതിർ ശക്തികളെ ഒഴിവാക്കിയെടുക്കാൻ സാധിച്ചു. അതാണു യുദ്ധത്തിൽ ട്രംപിന്റെ വലിയ വിജയം.
Leader Page
ഇസ്രയേൽ ഇറാനെ ആക്രമിച്ചു. അവരുടെ ആണവ നിലയങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടു. വിപ്ലവ ഗാർഡ് തലവൻ ഹുസൈൻ സലാമി, കരസേനാധിപൻ മുഹമ്മദ് ബഘേരി, ജനറൽ ഗുലാം അലി റഷീദ്, അണുശക്തി കമ്മീഷൻ മുൻ ചെയർമാൻ ഫറയുദീൻ അബ്ബാസി അടക്കം ആറു പ്രമുഖ ആണവ ശാസ്ത്രജ്ഞർ തുടങ്ങി നിരവധി പേർ കൊല്ലപ്പെട്ടു. യുറേനിയം സമ്പുഷ്ടീകരണം നടക്കുന്ന നതാൻസ് ആണവനിലയത്തിനു കനത്ത നാശം നേരിട്ടു.
ഇന്നലെ ഇറേനിയൻ സമയം അർധരാത്രി നടന്ന ആക്രമണത്തിന്, ഒരിക്കലും മറക്കാത്ത തിരിച്ചടി നൽകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് പറഞ്ഞിട്ടുണ്ട്. ആദ്യ മണിക്കൂറുകളിൽ നൂറിലേറെ ഡ്രോണുകളെ ഇറാക്കിനു മുകളിലൂടെ ഇസ്രയേലിനു നേരേ അയച്ചതാണ് ആദ്യം നടന്ന കാര്യം. അവയെല്ലാം തകർത്തതായി ഇസ്രേലി വ്യോമസേന അവകാശപ്പെടുന്നു.
യുദ്ധം അവസാനിക്കുന്നില്ല
പക്ഷേ, യുദ്ധം ഇവിടംകൊണ്ട് അവസാനിക്കില്ല. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇറാൻ ഇസ്രേലി സൈനിക കേന്ദ്രങ്ങൾക്കു നേരേ മിസൈൽ പ്രയോഗിച്ചതും ആ മാസാവസാനം ഇസ്രയേൽ ഇറാന്റെ സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതുംപോലെ ഒതുങ്ങിനിൽക്കുന്നതല്ല ഇപ്പോഴത്തെ പോരാട്ടം.
അണുബോംബ് നിർമാണത്തിനുള്ള ഇറാന്റെ ശ്രമം ഇല്ലാതാക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം. അതിനു വേണ്ടത്ര കാലം യുദ്ധം എന്നാണ് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞിട്ടുള്ളത്. ഇസ്രയേലിനെ കയ്പേറിയ പാഠം പഠിപ്പിക്കുന്ന പ്രത്യാക്രമണം ഉണ്ടാകുമെന്നാണ് ഇറാൻ പറയുന്നത്. അതായത്, തുടർ ആക്രമണങ്ങൾ പ്രതീക്ഷിക്കണം.
തുടർ ആക്രമണവും അതിനോടുള്ള പ്രതികരണവും എങ്ങനെയായിരിക്കും എന്നു വ്യക്തമല്ല. എങ്കിലും സമീപവർഷങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ടും അല്ലാതെയും നടക്കുന്ന ആക്രമണങ്ങൾ ഒരു കാര്യം സൂചിപ്പിക്കുന്നു.
ആധുനിക മിസൈൽ സാങ്കേതികവിദ്യയും ആളില്ലാ വിമാനങ്ങളും ഡ്രോണുകളുമൊക്കെയാകും ഈ ആക്രമണപരമ്പരയിൽ നിർണായക പങ്കുവഹിക്കുക. അതേപോലെ, ഇരു രാജ്യങ്ങളെയും അവരെ പിന്തുണയ്ക്കുന്നവരെയും സാമ്പത്തികമായി ഞെരുക്കാൻ ഇരുകൂട്ടരും ശ്രമിക്കും.
ഹോർമുസ് ജലപാത
മുൻകാലങ്ങളിലേതുപോലെ വിപുലമായ സേനാ നീക്കങ്ങളും ടാങ്കുകൾ അടക്കമുള്ള കവചിത വാഹനങ്ങളുടെ പരാക്രമങ്ങളും പീരങ്കികളുടെ ഗർജനങ്ങളും അല്ല ആധുനിക യുദ്ധമുന്നണിയിൽ ഫലം നിർണയിക്കുക. സാങ്കേതികവിദ്യയിലെ മികവാണ് ഇന്നത്തെ യുദ്ധത്തിൽ ജേതാവിനെ നിശ്ചയിക്കുന്നത്. ആ രംഗത്ത് ഇസ്രയേൽ മുന്നിലാണ്.
ഈ പോരാട്ടത്തിൽ ഇറാന്റെ ഏറ്റവും വലിയ ആയുധം ഭൂമിശാസ്ത്രപരമായ ഒന്നാണ്. ഹോർമുസ് കടലിടുക്ക്. പേർഷ്യൻ ഗൾഫിൽനിന്ന് ഗൾഫ് ഓഫ് ഒമാൻ വഴി അറബിക്കടലിലേക്കുള്ള യാത്രാപാത. ഈ പാതയുടെ നിയന്ത്രണം ഇറാനും ഒമാനും യുഎഇയും കൂടിയാണ് നിർവഹിക്കുന്നത്. തമ്മിൽ വലിയ ശക്തി എന്ന നിലയിൽ ഇറാൻ പറയുന്നതുതന്നെ പ്രമാണം.
ലോകത്തിന്റെ ഇന്ധന മഹാധമനി
ലോകത്തിൽ കയറ്റുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ അഞ്ചിൽ ഒരു ഭാഗം (20 ശതമാനം) ഹോർമുസിൽ കൂടിയാണു പോകുന്നത്. ദ്രവീകൃത പ്രകൃതി വാതകത്തിന്റെ (എൽഎൻജി) മൂന്നിലൊന്നും ഇതിലെയാണ് പോകുന്നത്. ലോകത്തിന്റെ ഇന്ധന മഹാധമനി (ആർട്ടറി) എന്നു പറയാവുന്നതാണ് 167 കിലോമീറ്റർ നീളവും 39 മുതൽ 96 വരെ കിലോമീറ്റർ വീതിയുമുള്ള ഈ കപ്പൽച്ചാൽ. സൗദി അറേബ്യയുടേതടക്കം ഏകദേശം രണ്ടു കോടി വീപ്പ ക്രൂഡ് ഓയിലും പെട്രോളിയം ഉത്പന്നങ്ങളും ഈ കടലിടുക്കിലൂടെ പ്രതിദിനം കടത്തുന്നു. അതു വിലക്കുകയോ അതുവഴിയുള്ള കടത്ത് അസാധ്യമാക്കുകയോ ചെയ്യാൻ ഇറാൻ ശ്രമിച്ചാൽ ലോകം വിഷമിക്കും. ഗൾഫ് മേഖലയിൽ ഇറാനോടു യോജിപ്പില്ലാത്ത രാജ്യങ്ങളെ വരുതിക്കു നിർത്തുക മാത്രമല്ല, വിവിധ ലോകരാജ്യങ്ങളുടെ സാമ്പത്തികഭദ്രത തകർക്കുകയും ചെയ്യാൻ ഇതിന്റെ നിയന്ത്രണം ഇറാനു കരുത്തു നൽകുന്നു.
ഹോർമുസ് വഴിയുള്ള ടാങ്കർ ഗതാഗതം തടയാൻതക്ക ശേഷിയും അടിസ്ഥാന സൗകര്യങ്ങളും ഇറാനുണ്ടെന്നാണ് കരുതുന്നത്. 2012ൽ അമേരിക്കയുടെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ആയിരുന്ന ജനറൽ മാർട്ടിൻ ഡെപ്സി വിലയിരുത്തിയത് പരിമിത കാലത്തേക്ക് ഈ കപ്പൽച്ചാൽ അടച്ചിടാൻതക്ക സംവിധാനങ്ങൾ ഇറാന് ഉണ്ടെന്നാണ്. അതു പരാജയപ്പെടുത്താൻതക്ക ശേഷി അമേരിക്കയ്ക്കും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബഹറിനിലുള്ള അമേരിക്കയുടെ അഞ്ചാം കപ്പൽപ്പടയുടെ ലക്ഷ്യങ്ങളിലൊന്നും ഈ ജലപാതയുടെ സുഗമമായ പ്രവർത്തനമാണ്. പക്ഷേ അതു വിപുലമായ യുദ്ധത്തിലേക്കു നയിക്കും.
ഇത്തരം ജലപാതകൾ തടസപ്പെടുത്തുന്നതിന് എതിരായ ഉടമ്പടികളിൽ (യുഎൻസിഎൽഒഎസ്, കൺവൻഷൻ ഓൺ ദ ഹൈ സീസ്) ഇറാനും സൗദി അറേബ്യയും അടക്കമുള്ള പ്രധാന ഒപെക് രാജ്യങ്ങളും അറബ് ലീഗ് രാജ്യങ്ങളും ചൈനയും ഉത്തര- ദക്ഷിണ കൊറിയകളും ഒപ്പുവച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
ഇറാനെ സംബന്ധിച്ചിടത്തോളം തങ്ങളുടെ വരുതിയിൽ നിൽക്കുന്ന യെമനിലെ ഹൂതി വിമതരും ഇറാക്കിലെയും ലബനനിലെയും ഹിസ്ബുള്ളയും അടക്കമുള്ള സായുധ വിഭാഗങ്ങളെ ഉപയോഗിച്ചും ടാങ്കർ അടക്കമുള്ള ചരക്കുകപ്പൽ ഗതാഗതം തടയാനാകും. ചെങ്കടലിൽ ഇത് അവർ തെളിയിച്ചതാണ്. ഇതിനു തക്ക ഡ്രോണുകളും ഹ്രസ്വദൂര മിസൈലുകളുമൊക്കെ ഇറാനും ചൈനയും ഉത്തരകൊറിയയും നിർമിക്കുന്നുമുണ്ട്.
ജലപാത അടച്ചാൽ
ഈ ജലപാത അടയ്ക്കുന്ന സാഹചര്യമുണ്ടായാൽ ക്രൂഡ് ഓയിൽ വില വീപ്പയ്ക്ക് 100 ഡോളറിനു മുകളിൽ എത്തുമെന്നാണു വിപണി ഭയപ്പെടുന്നത്. എങ്കിലും ജലപാത തടസപ്പെടില്ല എന്ന ശുഭാപ്തിവിശ്വാസത്തിലാണു വിപണി. അതുകൊണ്ടാണ് ഇന്നലെ രാവിലെ വീപ്പയ്ക്ക് 78 ഡോളറിലേക്കു കുതിച്ചുകയറിയ ക്രൂഡ് ഓയിൽ വില പിന്നീട് 75 ഡോളറിനു താഴെ വന്നത്.
ജലപാത അടയ്ക്കുന്നതു ചൈന അടക്കമുള്ള ഇറാന്റെ മിത്രരാജ്യങ്ങൾക്കു വലിയ പ്രശ്നമാകും. ഇറേനിയൻ ക്രൂഡ് ഓയിലിന്റെ ഏറ്റവും വലിയ ഉപയോക്താക്കൾ ചൈനയാണ്. ഇറാന്റെ വിൽപ്പനയുടെ 75 ശതമാനം ചൈനയിലേക്കാണ്. ആ ചൈനയുടെ താത്പര്യം ഇറാന് അവഗണിക്കാനാവില്ല. 2011, 2012, 2018 വർഷങ്ങളിൽ ഈ ജലപാത അടയ്ക്കുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ നടന്നില്ല. 2012ൽ അടയ്ക്കാൻ നടന്ന ശ്രമം യുഎസ് സേന തടയുകയായിരുന്നു.
ഹോർമുസ് ജലപാത അടയ്ക്കാൻ ഇറാൻ ശ്രമിക്കുന്നപക്ഷം ഇറാന്റെ എണ്ണ സംഭരണികൾ, എണ്ണപ്പാടങ്ങൾ, എണ്ണശുദ്ധീകരണശാലകൾ തുടങ്ങിയവയും ഓയിൽ പൈപ്പ്ലൈനുകളും ആക്രമിക്കാൻ ഇസ്രയേലും ഒരു പക്ഷേ യുഎസും മടിക്കില്ല. മെഡിറ്ററേനിയനിലും ഗൾഫിലുമുളള യുഎസ് വിമാനവാഹിനികളും മറ്റ് ആക്രമണ സംവിധാനങ്ങളും ഇറാനെ പല ദിശകളിൽനിന്ന് ഒരേ സമയം ആക്രമിക്കാൻ സാധ്യതയൊരുക്കുന്നു. ഇറാന്റെ എണ്ണ സംവിധാനങ്ങൾ ആക്രമിക്കപ്പെട്ടാൽ ലോകവിപണിയിൽ എണ്ണലഭ്യത കുറയും, ചിലപ്പോൾ തടസപ്പെടുകയും ചെയ്യും. അത് എണ്ണവില കൂട്ടും.
എണ്ണവില ഭീഷണിയാകും
ഇറാനും ഇസ്രയേലും നീണ്ട യുദ്ധത്തിലാകുന്ന സാഹചര്യത്തിൽ ഇന്ത്യക്കു ക്രൂഡ് ഓയിൽ വിലക്കയറ്റമാണു പ്രധാന വിഷയമാകുക. വീപ്പയ്ക്കു 10 ഡോളർ വില കൂടിയാൽ ഇന്ത്യയുടെ ചില്ലറവിലക്കയറ്റം 0.5 ശതമാനം കയറും എന്നാണ് നിക്ഷേപബാങ്ക് മോർഗൻ സ്റ്റാൻലി കണക്കു കൂട്ടുന്നത്. എണ്ണവിലക്കയറ്റം ഇറക്കുമതിച്ചെലവ് വർധിപ്പിക്കുന്നു. അതു വ്യാപാരക്കമ്മി കൂട്ടും. രൂപയുടെ വിനിമയനിരക്കു താഴും. രണ്ടുംകൂടി ചേരുമ്പോൾ ചില്ലറവിലക്കയറ്റം വീണ്ടും വർധിക്കും. വിലക്കയറ്റം പലിശ കൂടാൻ കാരണമാകും. അതു സാമ്പത്തിക വളർച്ച കുറയ്ക്കും.
വാണിജ്യം കുറയുന്നു
ഇന്ത്യ-ഇറാൻ വാണിജ്യം കുറച്ചു വർഷങ്ങളായി കുറഞ്ഞുവരുകയാണ്. ഇറാനുമേലുള്ള ഉപരോധമാണു കാരണം. 2013ൽ 540 കോടി ഡോളറിന്റെ സാധനങ്ങൾ ഇറാനിലേക്ക് കയറ്റുമതി ചെയ്തിരുന്നത് 2024ൽ 130 കോടി ഡോളറായി ചുരുങ്ങി. നേരത്തേ ബസ്മതി അരി, തേയില, കാപ്പി, ധാന്യങ്ങൾ, തുകൽ ഉത്പന്നങ്ങൾ തുടങ്ങിയവയായിരുന്നു വലിയ കയറ്റുമതി ഇനങ്ങൾ. അവ ഇപ്പോൾ കുറഞ്ഞു. ഉപരോധം മൂലം പലതും മറ്റു രാജ്യങ്ങൾ വഴിയാണ് ഇറാനിലേക്കു പോകുന്നത്. ധാന്യങ്ങൾക്കും കാപ്പി, തേയില എന്നിവയ്ക്കും പിന്നാലെ ഔഷധങ്ങൾ, സ്മാർട്ട് ഫോണുകൾ തുടങ്ങിയവയാണ് ഇപ്പോൾ കൂടുതലായി കയറ്റുമതി ചെയ്യുന്നത്. നീണ്ട യുദ്ധം ഇവയുടെ കയറ്റുമതി തടസപ്പെടുത്തും. ഇറാനിലേക്കുള്ള കയറ്റുമതി ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 0.2 ശതമാനമേ ഉള്ളൂ എന്നതുകൊണ്ട് തടസം കാര്യമായ നഷ്ടം വരുത്തില്ല.
ഇറാനിൽനിന്നുള്ള ഇറക്കുമതിയിൽ ക്രൂഡ് ഓയിലും പ്രകൃതിവാതകവും ആയിരുന്നു മുന്നിൽ. അളവ് കുറഞ്ഞെങ്കിലും അവതന്നെ ഇപ്പോഴും മുന്നിൽ. നീണ്ട യുദ്ധം മൂലം ഇറക്കുമതിക്കു വിലക്കുണ്ടാകാം. ക്രൂഡ് ഓയിലിനും പ്രകൃതിവാതകത്തിനും മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരും. കുറച്ചു വർഷങ്ങളായി ഉപരോധമുള്ളതുകൊണ്ട് ഇന്ത്യ വേറേ രാജ്യങ്ങളുമായി വ്യാപാര ഇടപാടുകൾ വിപുലപ്പെടുത്തിയിട്ടുണ്ട്.
ഇറാനുമായി ചേർന്ന് പെട്രോളിയം, പ്രകൃതിവാതക മേഖലയിൽ തുടങ്ങിവച്ച ചില സംയുക്ത സംരംഭങ്ങൾ ഉപരോധം മൂലം പങ്കാളിത്തം ചെറുതാക്കിയും മറ്റും ഇന്ത്യ ഒഴിവാക്കിവരുകയാണ്. മധ്യേഷ്യയിലേക്കുള്ള വ്യാപാരക്കവാടമായി കണക്കാക്കപ്പെട്ടിരുന്ന ചബഹർ തുറമുഖ പദ്ധതിയിൽ ഇന്ത്യ ഇപ്പോൾ താത്പര്യം എടുക്കാത്തത് ഈ മാറ്റത്തിന്റെ ഭാഗമാണ്. ഇറാനിലെ ഫർസാദ് ബി പ്രകൃതിവാതക പദ്ധതിയിൽനിന്ന് ഇന്ത്യ പിന്മാറിയതും ഉപരോധങ്ങളുടെ ഫലമാണ്. പ്രയോഗത്തിൽ ഇറാനും പാശ്ചാത്യ രാജ്യങ്ങളുമായുള്ള പോര് ഇന്ത്യ- ഇറാൻ സാമ്പത്തിക ബന്ധങ്ങൾ നാമമാത്രമായി മാറ്റിയിരുന്നു. യുദ്ധം മൂലം ആ ഇനത്തിൽ വലിയ നഷ്ടം ഇന്ത്യക്കു വരാനില്ല എന്നു ചുരുക്കം.
Leader Page
മരണക്കളിയാണു മുന്നിൽ. ആഗോള മുന്നറിയിപ്പ്. ഇസ്രേലി ആക്രമണത്തിൽ ചുരുങ്ങിയത് ആറ് ആണവശാസ്ത്രജ്ഞർ കൊല്ലപ്പെട്ടെന്നാണ് ഇറേനിയൻ മാധ്യമങ്ങൾ പറയുന്നത്. ടെഹ്റാന്റെ ഹൃദയവേദന മനസിലാക്കാവുന്നതേയുള്ളൂ. ആക്രമണത്തിനു പിന്നിലെ അമേരിക്കൻ കൈക്ക് ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും സൂചനകളുണ്ടെന്നാണ് ടെഹ്റാൻ ടൈംസിന്റെ വിലയിരുത്തൽ. ആക്രമണത്തിന് 24 മണിക്കൂർ മുന്‍പ് ഇറാനു സമീപം അമേരിക്കയുടെ എണ്ണടാങ്കറുകൾ ഇന്ധനവിതരണത്തിൽ പ്രവർത്തനനിരതമായിരുന്നു എന്നതൊരു സൂചന. കൂടാതെ, സഹകരണം ചൂണ്ടിക്കാണിച്ച് അനൗദ്യോഗിക റിപ്പോർട്ടുകളുമുണ്ട്.
ആരോപണം കേട്ടപാടെ കൈകഴുകാനായിരുന്നു അമേരിക്കൻ ശ്രമം. “ഇന്നു രാത്രി ഇസ്രയേൽ ഇറാനെതിരേ ഏകപക്ഷീയ നടപടിയെടുത്തു. ഞങ്ങൾക്കിതിൽ പങ്കില്ല. മേഖലയിലെ അമേരിക്കൻ സേനയെ സംരക്ഷിക്കുകയാണ് ഞങ്ങളുടെ പ്രഥമ ദൗത്യം. സ്വയരക്ഷയ്ക്ക് ഈ ആക്രമണം അനിവാര്യമാണെന്നാണ് ഇസ്രയേൽ ഞങ്ങളോടു പറഞ്ഞത്’’-ഇതായിരുന്നു അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർകോ റുബിയോയുടെ ആദ്യപ്രതികരണം.
‘കടുത്ത ശിക്ഷ’
ഇറാനെ ആക്രമിച്ച് നിരവധി ഉന്നത സേനാമേധാവികളെയും ആറ് ആണവ ശാസ്ത്രജ്ഞരെയും വധിച്ച കുറ്റത്തിന് ഇസ്രയേൽ ‘കടുത്ത ശിക്ഷ’ നേരിടേണ്ടിവരുമെന്നാണ് ഇറാന്റെ പരമാധികാരി ആയത്തൊള്ള അലി ഖമനയ് മുന്നറിയിപ്പു നല്‍കിയത്. വർധിച്ചുവരുന്ന സംഘർഷം ആഗോളതലത്തിൽ വലിയ ആശങ്കയാണുണ്ടാക്കുന്നത്. വിശേഷിച്ചും അതുരുത്തിരിയുന്ന സമയം നോക്കുമ്പോൾ. “ഞങ്ങൾ ജാഗരൂകരായി’ എന്ന ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രി പെന്നി വോംഗിന്റെ വാക്കുകളിൽ എല്ലാം വ്യക്തം.
“ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ ഏറെ ആശങ്കാകുലരാണ്”. ഇന്ത്യയും പ്രസ്താവനയിൽ പറഞ്ഞു. “ആണവകേന്ദ്രങ്ങളിലെ ആക്രമണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളടക്കം വിലയിരുത്തി സാഹചര്യങ്ങൾ ഞങ്ങൾ ശ്രദ്ധയോടെ നിരീക്ഷിക്കുകയാണ്. കാര്യങ്ങൾ വഷളാക്കുന്ന നീക്കങ്ങൾ ഒഴിവാക്കാൻ ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ചർച്ചകൾക്കും നയതന്ത്രത്തിനും നിലവിലുള്ള വഴികൾ സംഘർഷം ഒഴിവാക്കാനും പ്രശ്നപരിഹാരത്തിനും ഉപയോഗിക്കണം. ഇന്ത്യക്ക് ഇരുരാജ്യങ്ങളുമായും ഏറെ അടുപ്പവും സൗഹൃദവുമുണ്ട്. സംഘർഷമൊഴിവാക്കാൻ എല്ലാ പിന്തുണയ്ക്കും ഇന്ത്യ തയാറാണ്”- വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
അടിയന്തരാവസ്ഥ
ഇറാന്റെ ആണവപദ്ധതി പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ ഉരുത്തിരിഞ്ഞ സംഘർഷമാണ് ഇസ്രയേലിന്റെ ‘ഓപ്പറേഷൻ റൈസിംഗ് ലയൺ’ ആക്രമണത്തിലേക്കു നയിച്ചത്. തിരിച്ചടി പ്രതീക്ഷിച്ച് ഇസ്രയേൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇറാന്റെ ആണവകേന്ദ്രങ്ങളെയും ബാലിസ്റ്റിക് മിസൈൽ ഫാക്ടറികളെയും വിവിധ സൈനിക ആസ്ഥാനങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രേലി പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. “ഇസ്രയേലിന്റെ ചരിത്രത്തിലെ നിർണായക മുഹൂർത്തമാണിത്. ഭീഷണി അവസാനിപ്പിക്കുംവരെ ആക്രമണം തുടരും’’- വീഡിയോ സന്ദേശത്തിൽ നെതന്യാഹു പറഞ്ഞു. ആക്രമണത്തിൽ ഇറാന്റെ റവലൂഷണറി ഗാർഡ് മേധാവി ഹൊസൈൻ സലാമി കൊല്ലപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങൾ പറയുന്നുണ്ട്.
ഈ ആക്രമണത്തെ വിലയിരുത്താൻ ഒന്നിലേറെ വഴികളുണ്ട്. ആഗോള സംഘർഷം കൂട്ടിയതിന് എല്ലാവരും ഇസ്രയേലിനെ കുറ്റപ്പെടുത്തുമ്പോൾ, നീക്കത്തിനു പിന്നിൽ അമേരിക്കയുടെ അനുഗ്രഹമുണ്ടെന്നു പലരും വിശ്വസിക്കുന്നു. “നിലവിലെ സാഹചര്യം ഉയർത്തിക്കാട്ടുന്നതു സങ്കീർണമായ അധികാരബലതന്ത്രമാണ്. രാജ്യങ്ങൾ ഒരുമിച്ചോ, അല്ലാതെയോ സ്വന്തം ലക്ഷ്യം നേടാൻ ശ്രമിക്കുകയാകാം-’’ മൂന്നു കരസേനാ കമാൻഡുകളെ നയിച്ച ലഫ്. ജനറൽ അഭയ് കൃഷ്ണ (റിട്ട.) പറയുന്നു.
പുതിയ, പോലീസുകാരൻ കളിയാണിത്. മാറുന്ന സാഹചര്യത്തിൽ തങ്ങളുടെ അധികാരം പരിമിതപ്പെടുന്നത് അമേരിക്ക തിരിച്ചറിയുന്നുണ്ട്. പ്രധാന രാജ്യങ്ങളുടെ കാഴ്ചപ്പാടുമായി യോജിച്ചു നീങ്ങിയില്ലെങ്കിൽ അവരോടൊപ്പം താത്പര്യമില്ലാതെ തുഴയേണ്ടിവരും. പക്ഷേ, സ്വന്തം പോലീസുകാരനോട് ജോലി ചെയ്യാൻ ആവശ്യപ്പെടാൻ തടസമില്ല. ഈ വീക്ഷണമാണ് അമേരിക്ക- ഇസ്രയേൽ സഹകരണം സാധ്യമാക്കുന്നത്. തീർച്ചയായും ഇത് ഇസ്രയേൽ നടപടിക്കുള്ള അമേരിക്കയുടെ പരോക്ഷ പിന്തുണ തന്നെയാണ് അർഥമാക്കുന്നത്.
ആഗോള ആശങ്ക വ്യക്തം
ഗൾഫ് മേഖലയിലെ പ്രധാന രാജ്യമാണ് ഇറാൻ. സംഘർഷം സന്പൂർണമോ ഭാഗികമോ ആയ യുദ്ധത്തിലേക്കു നീങ്ങിയാൽ മറ്റു രാജ്യങ്ങളിലെ ജീവിതം മാറും. ഇന്ത്യയുടെ പ്രധാന ആശങ്ക പ്രവാസികളുടെ സുരക്ഷയാണ്. “രണ്ടു രാജ്യങ്ങളിലെയും ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. എല്ലാവരോടും കരുതലോടെയിരിക്കാനും പ്രാദേശിക സുരക്ഷാ നിർദേശങ്ങൾ പിന്തുടരാനും ആവശ്യപ്പെട്ടിട്ടുണ്ട്”- വിദേശകാര്യ മന്ത്രാലയം പറയുന്നു.
വൈറ്റ് ഹൗസ് സൈനികനടപടിയിൽനിന്ന് പരസ്യമായി അകലം പാലിക്കുകയാണെന്ന് ബിബിസി റിപ്പോർട്ട് പറയുന്നു. എന്നാൽ, ഈ പോരാട്ടത്തിൽനിന്ന് തത്കാലം വിട്ടുനിൽക്കാൻ അവർ ഉദ്ദേശിക്കുന്നുവെന്ന സൂചന നൽകാനാണ് ട്രംപിന്റെ ശ്രമമെന്നും ബിബിസി കൂട്ടിച്ചേർക്കുന്നു. കഴിഞ്ഞവർഷം ഈ മേഖലയിൽ ഇസ്രയേൽ സംഘർഷമുണ്ടാക്കിയപ്പോഴും ഇതുപോലൊരു ബലതന്ത്രമുണ്ടായിരുന്നു. ഇപ്രാവശ്യം ആക്രമണത്തിനു മണിക്കൂറുകൾക്കു മുന്‍പ് അമേരിക്ക പറഞ്ഞത് ഇസ്രേലി നടപടിയുണ്ടായാൽ പിന്തുണയ്ക്കില്ല എന്നാണ്.
പക്ഷേ, അമേരിക്ക ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം ചെയ്തുകൊടുത്തെന്നാണ് ഇറാൻ ആരോപിക്കുന്നത്. അതുകൊണ്ട് കാര്യങ്ങൾ കൈവിട്ടു പോയേക്കുമെന്ന ഭയം കൂടുതലാണ്. ഇസ്രേലി തീരുമാനത്തോട് സുരക്ഷിതമായ അകലം പാലിച്ചാണ് യുഎസ് വിദേശകാര്യ സെക്രട്ടറിയുടെ നില. അതേസമയം, ഇസ്രയേൽ മറിച്ചുള്ള കഥകൾ പറയുന്നുമുണ്ട്. എന്തായാലും റൂബിയോയുടെ പ്രസ്താവനയിൽ മുന്നറിയിപ്പിന്റെ സ്വരഭേദമുണ്ട്. “ഞാൻ വ്യക്തമാക്കാനാഗ്രഹിക്കുന്നു: ഇറാൻ അമേരിക്കൻ താത്പര്യങ്ങളെയോ വ്യക്തികളെയോ ഉന്നംവയ്ക്കാൻ പാടില്ല”. ഇറാൻ തിരിച്ചടിക്കുന്പോൾ ചില അമേരിക്കൻ കേന്ദ്രങ്ങളെയും സൈനികരെയും ആക്രമിക്കാനുള്ള സാധ്യത അമേരിക്കയ്ക്ക് ബോധ്യമുണ്ട്.
ആഗോള ആണവനിരീക്ഷണ ഏജൻസി പാശ്ചാത്യ നേതൃത്വത്തിൽ ഇറാനെതിരേ മറ്റൊരു വിമർശനപ്രമേയം പാസാക്കിയതോടെ, ഇസ്രായേൽ ആക്രമണം അഴിച്ചുവിടുമെന്ന ആശങ്ക ഉയർന്നതാണ്. എന്നിട്ടും, ഇറാൻ അധികൃതർ ധിക്കാരം തുടർന്നു. ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട് ഞായറാഴ്ച ഒമാനിൽ അമേരിക്കയും ഇറാനും തമ്മിൽ ആറാംവട്ട ചർച്ച ഉദ്ദേശിച്ചിരുന്നു. അതേസമയം, ഇറാനെ ആക്രമിക്കാൻ അമേരിക്കയുടെ സൈനിക പിന്തുണ വേണ്ടെന്ന സൂചനയാണ് ഇസ്രയേൽ നല്‍കിയത്.
‘ഏറ്റവും ക്രൂരമായ ഭീകര ഭരണകൂടം’
ഇസ്രയേലിനെ “ഏറ്റവും ക്രൂരമായ ഭീകര ഭരണകൂട”മായി വിശേഷിപ്പിച്ച് ഇറേനിയന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഐക്യരാഷ്ട്രസഭയ്ക്ക് കത്തെഴുതിയിട്ടുണ്ട്. അവർ എല്ലാ അപകടരേഖകളും ലംഘിച്ചെന്നും ഇറാന്റെമേലുള്ള കടന്നാക്രമണത്തിന് ശിക്ഷിക്കപ്പെടാതെ പോകാൻ രാജ്യാന്തര സമൂഹം അനുവദിക്കരുതെന്നുമാണ് കുത്തിലുള്ളത്. ഈ തുറന്ന ആക്രമണത്തെക്കുറിച്ചു ചർച്ച ചെയ്യാൻ സുരക്ഷാ കൗൺസിലിന്റെ അടിയന്തരയോഗം ചേരണമെന്നും അരാഗ്ചി ആവശ്യപ്പെട്ടു.
ട്രംപ് എങ്ങനെ വീണ്ടും പരാജയപ്പെട്ടു?
ട്രംപ് ഭരണകൂടം വ്യക്തമായ ചുവപ്പുകൊടി കാണിച്ചിരുന്നെങ്കിൽ നെതന്യാഹു ആക്രമണത്തിന് മുതിരുമായിരുന്നില്ല എന്നാണ് അമേരിക്കൻ നിലപാടിനെക്കുറിച്ച് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. “ഇപ്പോൾ അമേരിക്കൻ നിലപാടിൽ ചില സംശയങ്ങളുണ്ട്...രണ്ടു രാജ്യങ്ങളുടെയും കാഴ്ചപ്പാടുകളിൽ ചില വ്യത്യാസങ്ങളും”- റഫീക് ഹരിരി സെന്റർ ആൻഡ് മിഡിൽ ഈസ്റ്റ് പ്രോഗ്രാംസ് സീനിയർ ഡയറക്ടർ വില്യം വെഷ്ലർ പറയുന്നു.
കാര്യങ്ങൾ വഷളായതിന് അമേരിക്കയെ ആണ് കുറ്റപ്പെടുത്തേണ്ടത് എന്നാണ് ആഗോളതലത്തിൽ വിദഗ്ധരുടെ അഭിപ്രായം. ഒന്നാമതായി, ആക്രമണമെന്ന സാഹസികതയ്ക്ക് അവർ ഇസ്രയേലിനെ പ്രേരിപ്പിച്ചിരിക്കാം. രണ്ടാമതായി, അങ്ങനെ ചെയ്തില്ലെങ്കിൽ, ട്രംപിന് ഇനി നെതന്യാഹുവിനെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് ഇതു തെളിയിക്കുന്നു.
മൂന്നാമതും പ്രധാനപ്പെട്ടതുമായ കാര്യം. ഒന്നാം ട്രംപ് ഭരണകൂടത്തിനു കീഴിലുണ്ടായിരുന്ന ഇറേനിയൻ ആണവകരാർ ട്രംപ് ഉപേക്ഷിച്ചതിനെത്തുടർന്ന് മേഖലയിൽനിന്ന് പിൻവാങ്ങാനുള്ള അമേരിക്കൻ തീരുമാനം അവിടെ സംഘർഷത്തിനുള്ള സാധ്യത വർധിപ്പിച്ചു. ‘ഇറാനുമായുള്ള ട്രംപ് ഭരണകൂടത്തിന്റെ ചർച്ചകൾ അട്ടിമറിക്കാൻ വ്യക്തമായും ഉദ്ദേശിച്ചുള്ളതാണ് ഇസ്രയേലിന്റെ ആക്രമണം”-സെനറ്റർ ക്രിസ് മർഫി ഗാർഡിയൻ പത്രത്തോടു പറഞ്ഞു. “ഇത് ട്രംപും നെതന്യാഹുവും സ്വയം സൃഷ്ടിച്ച ദുരന്തമാണ്. ഇപ്പോൾ ഈ മേഖല പുതിയ, മാരകമായ സംഘർഷത്തിലേക്ക് നീങ്ങാനുള്ള സാധ്യതയിലുമാണ്” -അദ്ദേഹം മുന്നറിയിപ്പു നല്കുന്നു.
(ലേഖകൻ ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകനാണ്.)war