പാരമ്പര്യവും ഭക്തിയും അധികാരവും വിശ്വാസവുമെല്ലാം ഇഴചേരുന്ന വിസ്മയക്കാഴ്ചകളുമായി കന്നഡ മെഗാഹിറ്റ് "കാന്താര'യുടെ പ്രീക്വല്‍ "കാന്താര -എ ലെജന്‍ഡ്-ചാപ്റ്റര്‍ വണ്‍' തിയറ്ററുകളില്‍. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ച ഋഷഭ് ഷെട്ടിതന്നെ കഥാനായകന്. കെജിഎഫ്, സലാര്‍ തുടങ്ങിയ വിജയചിത്രങ്ങളിലൂടെ പ്രശസ്തമായ ഹോംബാലെ ഫിലിംസാണു നിര്‍മാണം. വിതരണം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്.
"കാന്താരയ്ക്കു മുന്നേ എന്താണു നടന്നതെന്നു പറയുന്ന സിനിമയാണിത്. പക്ഷേ, കാന്താര വേള്‍ഡില്‍ തന്നെയാണ് ഈ സിനിമയുടെയും അന്വേഷണങ്ങള്‍. കര്‍ണാടകയിലെ കദംബ രാജവംശത്തിന്റെ ഭരണകാലമാണ് പശ്ചാത്തലം. സ്വേച്ഛാധിപതിയായ രാജാവും കാന്താരയിലെ ഗോത്രവര്‍ഗക്കാരും തമ്മിലുള്ള സംഘര്‍ഷങ്ങളിലൂടെയാണു കഥാസഞ്ചാരം.'-പ്രമോഷന് പരിപാടിയില്‍ ഋഷഭ് ഷെട്ടി പറഞ്ഞു.
വിശ്വാസപ്പിറവി തേടി കാന്താരയെന്ന നിഗൂഢ വനത്തിലെ ഗോത്രവാസികളുടെ നായകനാണ് ഋഷഭ് ഷെട്ടി അവതരിപ്പിക്കുന്ന ഈശ്വരന്റെ രക്ഷാകവചമുള്ള ബെർമയെന്ന വീരപുരുഷൻ. ഏതാണ്ട് 1500 വർഷം മുന്‍പുള്ള കാന്താരയും സമീപനാടായ ബാംഗ്രയുമാണ് കഥാപശ്ചാത്തലം.
നാല്, അഞ്ച് നൂറ്റാണ്ടുകളിലെ കഥയായതിനാല്‍ ഈ സിനിമയ്ക്കു റഫറന്സുകളില്ലായിരുന്നുവെന്ന് ഋഷഭ്. കാന്താരയിലെ വിശ്വാസങ്ങളുടെ ഉദ്ഭവം. അതാണു സിനിമ തേടുന്നത്. "വായിച്ചറിഞ്ഞതും പറഞ്ഞുകേട്ടതും ചര്‍ച്ചകളില്‍ രൂപപ്പെട്ടതുമൊക്കെ വെവ്വേറെ ചിന്തകള്‍. തിരക്കഥയൊരുക്കുന്നതിനു മുന്നോടിയായി ദൈവ നര്‍ത്തകര്‍, ഈ രംഗത്തെ ഗവേഷകര്‍ എന്നിവരുമായി സംസാരിച്ചു. അനിരുദ്ധ് മഹേഷ്, ഷനീല്‍ ഗൗതം എന്നിവരും രചനയില്‍ സഹായികളായി.
ഓരോ കഥാപാത്രത്തിന്റെയും രൂപഭാവങ്ങള്‍ ഡിസൈനറെ ബോധ്യപ്പെടുത്തി, ഓരോ ഫ്രെയിമും സ്കെച്ച് ചെയ്ത്... അങ്ങനെ ടീംവര്‍ക്കിലൂടെ, അരവിന്ദ്, ബംഗ്ലാന്‍, അജനീഷ്, രമേഷ് സി.പി... പ്രതിഭകളുടെ പിന്‍ബലത്തിലാണ് ഈ സിനിമയുണ്ടായത്. ആക്ഷന്‍ കൊറിയോഗ്രഫര്‍ അര്ജുന്രാജാണു സംഘട്ടന രംഗങ്ങളൊരുക്കിയത്. ഇവരെല്ലാവരും ചേര്‍ന്നതാണു കാന്താര'-ഋഷഭ് പറയുന്നു.
ജയറാം, ഗുൽഷൻ, രുക്മിണി വസന്ത്