Editorial
ബിഹാറിൽ വരാനിരിക്കുന്ന ഒക്ടോബർ വിപ്ലവത്തിൽ ഇന്ത്യ മുന്നണി അധികാരം പിടിക്കുമോയെന്നതല്ല, വെട്ടിമാറ്റപ്പെട്ട വോട്ടർമാരെയെല്ലാം ഉൾപ്പെടുത്തി സുതാര്യമായ തെരഞ്ഞെടുപ്പ് നടക്കുമോയെന്നതാണ് പ്രസക്തമായ ചോദ്യം.
പാറ്റ്നയിൽ ഇന്ത്യ മുന്നണി റാലിയിലെ ആൾക്കൂട്ടം അവരെ ആഹ്ലാദിപ്പിക്കുന്നതാണ്. പക്ഷേ, വ്യാജ വോട്ടർപട്ടികയിൽ രാഹുൽ ഗാന്ധി ഇട്ട ബോംബ് ബിഹാറിലെ എൻഡിഎ കസേരകൾ തെറിപ്പിക്കുമോയെന്നറിയാൻ ഒക്ടോബറിലെ നിയമസഭാ തെരഞ്ഞെടുപ്പുവരെ കാത്തിരിക്കണം. ബംഗളൂരുവിലെ വ്യാജ വോട്ടർപട്ടിക ആറ്റം ബോംബായിരുന്നെങ്കിൽ വരാനിരിക്കുന്നത് ഹൈഡ്രജൻ ബോംബാണെന്നാണ് രാഹുലിന്റെ മുന്നറിയിപ്പ്.
ബിഹാറിലെ വോട്ട് അധികാർ യാത്രയുടെ സമാപനത്തിലായിരുന്നു “ഹിരോഷിമയ്ക്കു പിന്നാലെ നാഗാസാക്കി” എന്ന ഭീഷണി. അദ്ദേഹം ഉന്നയിച്ച കള്ളവോട്ട് ആരോപണമല്ല, അതിനെ പ്രതിരോധിക്കാനാവാതെ പരുങ്ങിയ തെരഞ്ഞെടുപ്പു കമ്മീഷനാണ് രാജ്യത്തെ നടുക്കിയത്. ബിഹാറിൽ വരാനിരിക്കുന്ന ഒക്ടോബർ വിപ്ലവത്തിൽ ഇന്ത്യ മുന്നണി അധികാരം പിടിക്കുമോയെന്നതല്ല, വെട്ടിമാറ്റപ്പെട്ട വോട്ടർമാരെയെല്ലാം ഉൾപ്പെടുത്തി അവിടെ സുതാര്യമായ തെരഞ്ഞെടുപ്പ് നടക്കുമോയെന്നതാണ് പ്രസക്തമായ ചോദ്യം.
ഒന്നുറപ്പ്; ബിഹാറിൽ ജനാധിപത്യം അതിന്റെ ഏറ്റവും വലിയ അഗ്നിപരീക്ഷയ്ക്കിറങ്ങും. ബിജെപി ഭരണത്തിൽ തെരഞ്ഞെടുപ്പ് അട്ടിമറിയാരോപണം ആദ്യമല്ല. ജയിക്കുന്പോൾ മിണ്ടാതിരിക്കുന്ന കോൺഗ്രസ്, തോൽക്കുന്പോൾ കണ്ടെത്തുന്ന ന്യായമാണ് അതെന്ന പരിഹാസത്തിൽ എല്ലാം മുങ്ങിപ്പോയി. കോടതിപോലും ആരോപണം ഗൗരവത്തിലെടുത്തില്ല. പക്ഷേ, കഴിഞ്ഞ മാസം എല്ലാം മാറിമറിഞ്ഞു.
രാഹുൽ ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ ബംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിലെ ഒരു നിയമസഭാ മണ്ഡലമായ മഹാദേവപുരയിൽ മാത്രം 1,00,250 വ്യാജവോട്ടർമാരെ ചൂണ്ടിക്കാണിച്ച് വോട്ടർപട്ടിക പ്രദർശിപ്പിച്ചു. ഒരേ മേൽവിലാസത്തിൽ നൂറുകണക്കിനാളുകൾ! വോട്ടറുടെ പിതാവിന്റെ സ്ഥാനത്ത് ഏതോ അക്ഷരങ്ങൾ, മേൽവിലാസത്തിന്റെ സ്ഥാനത്ത് പൂജ്യങ്ങൾ..! രാഹുലിനെതിരേ കേസെടുക്കുമെന്നു ഭീഷണിപ്പെടുത്തിയ തെരഞ്ഞെടുപ്പ് കമ്മീഷൻ 10-ാം നാൾ പത്രസമ്മേളനം നടത്തി. പക്ഷേ, കൃത്യമായ മറുപടിയില്ല.
അതിനുമുന്‍പുതന്നെ വിവാദമായിരുന്ന ബിഹാറിലെ വോട്ടർപട്ടിക പ്രത്യേക തീവ്രപരിഷ്കരണത്തെ (സ്പെഷൽ ഇന്റെൻസീവ് റിവിഷൻ-എസ്ഐആർ) തുടർന്ന് 65 ലക്ഷം പേർ പുറത്തായതും കത്തിപ്പടർന്നു. ‘വോട്ടുകവര്‍ച്ച’ ആരോപിച്ച് രാഹുലിന്റെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി ബിഹാറിലെ സസാറാമിൽ ആരംഭിച്ച 1,300 കിലോമീറ്റര്‍ ‘വോട്ടർ അധികാര്‍’ യാത്ര തിങ്കളാഴ്ച പാറ്റ്നയിൽ സമാപിച്ചു. മോദിയുടെ റാലിയെ വെല്ലുന്ന ആൾക്കൂട്ടം! ഇതിനിടെ, ആദ്യത്തെ ഭീഷണിയുടെ സ്വരം മാറ്റി തെരഞ്ഞെടുപ്പു കമ്മീഷൻ സുപ്രീംകോടതിയിൽ നിലപാടെടുത്തു.
ബിഹാറിലെ വോട്ടർപട്ടികയുമായി ബന്ധപ്പെട്ട അവകാശവാദങ്ങളും എതിർപ്പുകളും സമർപ്പിക്കുന്നതു നാമനിർദേശ പത്രിക സമർപ്പിക്കുന്നതുവരെ തുടരാമെന്ന് കമ്മീഷൻ സുപ്രീംകോടതിയിൽ വ്യക്തമാക്കി. എല്ലാ ഉൾപ്പെടുത്തലുകളും ഒഴിവാക്കലുകളും അന്തിമപട്ടികയിൽ ചേർക്കുമെന്നും കമ്മീഷൻ സത്യവാങ്മൂലം വഴി കോടതിയെ അറിയിച്ചു. തങ്ങൾ സത്യസന്ധവും സുതാര്യവുമായിട്ടാണ് പ്രവർത്തിക്കുന്നതെന്നു കമ്മീഷനു ബോധ്യപ്പെടുത്തേണ്ടിവന്നിരിക്കുന്നു.
അടിയന്തരാവസ്ഥയിലൊഴികെ, അന്വേഷണ ഏജൻസികൾ ഉൾപ്പെടെ ജനാധിപത്യത്തിനും സദ്ഭരണത്തിനും കാവലാകേണ്ട സ്ഥാപനങ്ങൾ ഇതുപോലെ സംശയനിഴലിലായ കാലമില്ല.ജനാധിപത്യ ധ്വംസനത്തെയും ഏകാധിപത്യ പ്രവണതകളെയും നിലംപരിശാക്കാനുള്ള യഥാർഥ ബോംബ് വോട്ടർമാരുടെ കൈകളിലാണ്. ആരും മറക്കരുത്. വ്യാജവോട്ട് പത്രസമ്മേളനം മുതൽ രാഹുൽ ഇന്ത്യ മുന്നണിയുടെ ആവേശമായി മാറിയിട്ടുണ്ട്. പക്ഷേ, അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്ഥിരതയിൽ സംശയമുള്ളവർ പാർട്ടിയിലും പുറത്തും ഏറെയുണ്ട്.
ചുറ്റുമുള്ളവർ തുറന്നുപറയണമെന്നില്ല. വ്യാജവോട്ടുകളോ ബിജെപിയുടെയും മോദിയുടെയും കഴിവോ അവരുടെ തുടർഭരണത്തിനു കാരണമായിട്ടുണ്ടാകാം. പക്ഷേ, രാഹുലിന്റെ കഴിവുകേടുകളും കോൺഗ്രസിന്റെ രാഷ്ട്രീയ വനവാസത്തിനു കാരണമാണ്. ജനാധിപത്യം പാർട്ടിക്കു പുറത്തു മാത്രം ഉണ്ടാകേണ്ട കാര്യമാണെന്ന് അദ്ദേഹം കരുതിയിരുന്നില്ലെങ്കിൽ പ്രമുഖ നേതാക്കൾ പലരും പാർട്ടി വിടുകയില്ലായിരുന്നു; കഴിവുള്ള പലരും ഒതുക്കപ്പെടുകയുമില്ലായിരുന്നു.
ബിഹാറിലെ ആൾക്കൂട്ടം രാഹുലിന്റെയും ഇന്ത്യ മുന്നണിയുടെയും താത്കാലിക ആരാധകരാവാം. അതിലേറെ അവർ ജനാധിപത്യത്തിന്റെ സ്ഥിരം ആവശ്യക്കാരാണ്. ഇന്ത്യ മുന്നണി നേതാക്കളുടെ കുതികാൽവെട്ടുകൾ അവർക്കു തടയാനാവില്ല. അതേ, ബിഹാർ ബിജെപിക്കു മാത്രമല്ല, ഇന്ത്യ മുന്നണിക്കും സന്ദേശമാണ്.
Leader Page
ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷൻ സാധാരണ നടപടിക്രമങ്ങളിൽനിന്നു വ്യത്യസ്തമായി പ്രത്യേക സംഗ്രഹ പുനരവലോകനത്തിന് (Special Intensive Revision -എസ്ഐആർ) നടപടി സ്വീകരിച്ചു. എസ്ഐആർ മാർഗനിർദേശങ്ങളെയും നടപടിക്രമങ്ങളയെും സംബന്ധിച്ച് ഉയർന്നുവന്നിട്ടുള്ള ആശങ്കകൾ ഇന്ത്യയുടെ ജനാധിപത്യമൂല്യങ്ങളുടെ അടിസ്ഥാനതത്വങ്ങളെ ദോഷകരമായി ബാധിക്കുന്നതാണ്.
എസ്ഐആറും വോട്ടർപട്ടിക പരിഷ്കരണവും സംബന്ധിച്ച് ലോക്സഭയിലെ പ്രതിപക്ഷനേതാവു കൂടിയായ രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾ അതീവ ഗൗരവമുള്ളതാണ്. ജനാധിപത്യം അതിന്റെ അർഥത്തിലും വ്യാപ്തിയിലും നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങളിൽ അന്തർലീനമായിരിക്കുന്ന വിഷയങ്ങളെ സംബന്ധിച്ച് അന്വേഷണവും നടപടിയും പരിഹാരവും അനിവാര്യമാണ്. നിഷ്പക്ഷവും സുതാര്യവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പു നടത്തുവാനുള്ള ഉത്തരവാദിത്വം നിക്ഷിപ്തമായിരിക്കുന്നത് തെരഞ്ഞെടുപ്പു കമ്മീഷനിലാണ്. ഉത്തരവാദിത്വബോധമുള്ള ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനിൽനിന്നു ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഏതൊരു ഇന്ത്യൻ പൗരനും പ്രതീക്ഷിക്കുന്നത് നിഷ്പക്ഷവും നീതിപൂർവകവുമായ നടപടികളാണ്.
ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ് എന്നാണ് ഉണ്ടാവുക എന്നതിനെ സംബന്ധിച്ച് തെരഞ്ഞെടുപ്പു കമ്മീഷന് വ്യക്തമായ ധാരണയുണ്ടായിരുന്നു. ബിഹാറിൽ തെരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ കാലാവധി അഞ്ചുവർഷം പൂർത്തിയാകുന്ന മുറയ്ക്ക് പുതിയ നിയമസഭാ തെരഞ്ഞെടുപ്പു നടത്താനുള്ള ഒരുക്കങ്ങൾ കാലേക്കൂട്ടി നടത്തേണ്ടതും കമ്മീഷനാണ്. വോട്ടർപട്ടിക പുതുക്കുന്നതിന് ഏതൊക്കെ മാനദണ്ഡങ്ങളാണ് പാലിക്കേണ്ടതെന്ന് വ്യക്തമായ ചട്ടങ്ങൾ നിലവിലുള്ളപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സ്വാഭാവികമായും നിലവിലുള്ള ചട്ടങ്ങൾ പാലിച്ച് വോട്ടർപട്ടിക പുതുക്കാനുള്ള ബാധ്യത തെരഞ്ഞെടുപ്പ് കമ്മീഷൻ നിർവഹിച്ചിട്ടുണ്ടോ? നിർവഹിച്ചിട്ടില്ലെങ്കിൽ എന്തുകൊണ്ട് എന്ന ചോദ്യത്തിന് മറുപടി പറയാനുള്ള ബാധ്യത കമ്മീഷന് ഇല്ലേ? 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ 21-ാം വകുപ്പ് ഉപവകുപ്പ് 3 പ്രകാരം ഏതെങ്കിലും ഒരു മണ്ഡലത്തിലെയോ ഏതെങ്കിലും ഒരു മണ്ഡലത്തിലെ ഒരു ഭാഗത്തെയോ വോട്ടർപട്ടികയുടെ പ്രത്യേക ഭാഗമോ പ്രത്യേക സംഗ്രഹ പുനരവലോകനമോ നടത്താൻ തെരഞ്ഞെടുപ്പു കമ്മീഷന് അവകാശമുണ്ട്. എന്നാൽ, സാധാരണ ഗതിയിലുള്ള വോട്ടർപട്ടിക പരിഷ്‍കരണത്തിൽനിന്നു മാറി എസ്ഐആർ നടത്തണമെങ്കിൽ അതിനുള്ള കാരണങ്ങൾ കാര്യകാരണസഹിതം എഴുതി ബോധ്യപ്പെടുത്തേണ്ടതാണ്. എന്നാൽ, ബിഹാറിൽ എസ്ഐആർ നടത്താനുള്ള പ്രത്യേക സാഹചര്യം ജനാധിപത്യ ഇന്ത്യയെ ബോധ്യപ്പെടുത്തുന്നതിൽ തെരഞ്ഞെടുപ്പു കമ്മീഷൻ പരാജയപ്പെട്ടിരിക്കുന്നു എന്നതാണ് നിലവിലെ വിവാദങ്ങളുടെ അടിസ്ഥാന കാരണം. ജനാധിപത്യത്തിന്റെ അടിത്തൂൺ തെരഞ്ഞെടുപ്പു പ്രക്രിയയിലെ നിഷ്പക്ഷതയും സുതാര്യതയും നീതിപൂർവമുള്ള നടപടികളുമാണ്. നിഷ്പക്ഷതയിലും സുതാര്യതയിലും നീതിപൂർവമായ നടപടികളിലും സംശയമുളവായാൽ, ചോദ്യങ്ങൾ ഉയർന്നാൽ അത് ദൂരീകരിക്കേണ്ട പ്രാഥമികമായ ഉത്തരവാദിത്വം തെരഞ്ഞെടുപ്പു കമ്മീഷന്റേതാണ്. വോട്ടർപട്ടികയിലെ വിശ്വാസ്യത, നിഷ്പക്ഷത എന്നിവ സംശയത്തിന്റെ നിഴലിലായാൽ അതു ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളെ അസ്ഥിരപ്പെടുത്തും.
ഇത് ജനാധിപത്യത്തിനു ഭൂഷണമോ?
തെരഞ്ഞെടുപ്പു കമ്മീഷൻ സർക്കാരിന്റെ നിർദേശപ്രകാരം പ്രവർത്തിക്കേണ്ട ഒരു വകുപ്പോ ഒരു സ്ഥാപനമോ അല്ല. കക്ഷി രാഷ്ട്രീയത്തിന്റെ മറ്റേതെങ്കിലും ഘടകത്തിനും സ്വാധീനിക്കാൻ കഴിയാത്തവണ്ണം സുതാര്യമായും നിഷ്പക്ഷമായും നീതിപൂർവമായും പ്രവർത്തിച്ച് രാജ്യത്തിന്റെ ജനാധിപത്യം നിലനിർത്താൻ പര്യാപ്തമായ തരത്തിൽ തെരഞ്ഞെടുപ്പുകൾ നടത്താനും നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാണത്. തെരഞ്ഞെടുപ്പു കമ്മീഷനിൽ നിക്ഷിപ്തമായിരിക്കുന്ന തെരഞ്ഞെടുപ്പു പ്രക്രിയയിലെ അടിസ്ഥാനഘടകമായ വോട്ടർപട്ടിക തയാറാക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ആശങ്കകൾക്കും ആരോപണങ്ങൾക്കും ചോദ്യങ്ങൾക്കും മറുചോദ്യം ഉന്നയിച്ചും നിയമനടപടികൾ സ്വീകരിക്കുമെന്നു കാണിച്ച് നോട്ടീസ് നൽകിയും പ്രത്യാക്രമണ സ്വഭാവത്തോടെ പ്രതികരിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിന് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കും. ബിഹാർ വോട്ടർപട്ടികയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആശങ്കകളുടെ അടിസ്ഥാനത്തിൽ പതിനെട്ടാം ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടർപട്ടിക സൂക്ഷ്മപരിശോധന നടത്തി വ്യക്തമായ തെളിവുകളോടെ വോട്ടർപട്ടികയിലെ അപാകതകൾ വോട്ടർമാരുടെ മുൻപിൽ രാഹുൽ ഗാന്ധി കൊണ്ടുവന്നു.
വോട്ടർപട്ടികയിലെ ഗുരുതരമായ പിഴവുകൾ പൊതുജന സമക്ഷം അവതരിപ്പിച്ച രാഹുൽ ഗാന്ധിയുടെ നടപടിയെ പ്രശംസിക്കുകയും വോട്ടർപട്ടികയിൽ അപാകത വരുത്തിയവരെ കണ്ടെത്തി അവർക്കെതിരേ തെരഞ്ഞെടുപ്പു കമ്മീഷൻ നിയമാനുസരണം നടപടി സ്വീകരിക്കുകയും ചെയ്തിരുന്നുവെങ്കിൽ തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശ്വാസ്യത പതിന്മടങ്ങു വർധിച്ചേനെ. പിഴവുകൾ ചൂണ്ടിക്കാട്ടുന്നവരെ പ്രകീർത്തിക്കുന്നതിനു പകരം ശിക്ഷിക്കും എന്നുള്ള ദുർവ്യാഖ്യാനത്തോടുകൂടി നോട്ടീസ് നൽകുന്നത് ഇന്ത്യയുടെ ജനാധിപത്യത്തിന് ഭൂഷണമാണോ? വോട്ടർപട്ടികയിലെ പിഴവുകൾക്ക് തെരഞ്ഞെടുപ്പു കമ്മീഷന് യാതൊരു ബന്ധവും ഇല്ലെങ്കിൽ പിഴവുകൾ വരുത്തിയത് ബിഎൽഒമാരോ മറ്റേതെങ്കിലും ഉദ്യോഗസ്ഥരോ ആണെങ്കിൽ അവർക്കെതിരേ നടപടി സ്വീകരിക്കുന്നതിൽ തെരഞ്ഞെടുപ്പു കമ്മീഷൻ വിമുഖത കാണിക്കുന്നത് എന്തുകൊണ്ട്?
ഭരണഘടനയുടെ അനുച്ഛേദം 324 (5) പ്രകാരം ചീഫ് ഇലക്ഷൻ കമ്മീഷനെ പദവിയിൽനിന്നു നീക്കം ചെയ്യുന്നതിന് സുപ്രീംകോടതി ജഡ്ജിയെ നീക്കം ചെയ്യുന്നതിനു സമാനമായ നടപടികൾ സ്വീകരിക്കണമെന്ന സംരക്ഷണമുണ്ട്. ഈ സംരക്ഷണം തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രവർത്തനങ്ങളെ ചോദ്യംചെയ്യാൻ പാടില്ല എന്ന് ദുർവ്യാഖ്യാനം ചെയ്യപ്പെടുകയാണ്. സുപ്രീംകോടതിയുടെ വിവിധ വിധിന്യായങ്ങളെ രാജ്യം പലതവണ തലനാരിഴകീറി ചർച്ച ചെയ്തിട്ടുണ്ട്. പൊതുജന നന്മയും ക്ഷേമവും കണക്കിലെടുത്ത് വിഷയം ചർച്ചചെയ്തവരെ അല്ലെങ്കിൽ ഉത്തരവുകളെ വിമർശിച്ചവരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിച്ച് കൽത്തുറുങ്കിൽ അടയ്ക്കുമെന്ന സമീപനം സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
അന്വേഷണമോ നടപടിയോ ഇല്ല
യാതൊരുവിധ ഭരണഘടനാ പദവിയുമില്ലാത്തവരാണ് വോട്ടർപട്ടിക തയാറാക്കുന്ന ബൂത്ത് ലെവൽ ഓഫീസർമാരും ഇതര ഉദ്യോഗസ്ഥരും. വോട്ടർപട്ടികയിൽ ഗുരുതരമായ പിഴവ് വരുത്തിയെന്ന് ഇന്ത്യയുടെ പ്രതിപക്ഷനേതാവ് ആശങ്ക ഉയർത്തിയിട്ടും ഒരു അന്വേഷണമോ നടപടിയോ സ്വീകരിക്കില്ല എന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ നിലപാടിനെതിരേയാണു രാജ്യത്ത് പ്രതിഷേധം ഇരുമ്പുന്നത്. പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച് നിയമിച്ചിട്ടുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടികളിൽ ജനാധിപത്യത്തെ ദോഷകരമായി ബാധിക്കുന്ന പിഴവുകള്‍ ഉണ്ടായിട്ടുണ്ടെന്ന് പാർലമെന്റിലെ പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെടുമ്പോൾ അതിൽ ചർച്ച പാടില്ലെന്ന് നിഷ്കർഷിക്കുന്ന സർക്കാരിന്റെ നിലപാട് നിയമപരമോ ജനാധിപത്യപരമോ അല്ല. ജനാധിപത്യം നിലനിർത്താൻ തെരഞ്ഞെടുപ്പു കമ്മീഷനും സർക്കാരിനും ഉത്തരവാദിത്വമുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ അടിസ്ഥാന ഘടകമായ വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തുക, ഓരോ സമ്മതിദായകന്റെയും ജനാധിപത്യപരമായ പരമോന്നത അവകാശമാണ്.
വോട്ടവകാശം നിഷേധിക്കരുത്
നിയമാനുസരണം വോട്ടിന് അവകാശമുള്ള ഒരാളുടെപോലും വോട്ടവകാശം നിഷേധിക്കരുത്. അർഹതയില്ലാത്ത ഒരാൾപോലും വോട്ടർപട്ടികയിൽ ഇടം പിടിക്കരുത്. ഒരാൾക്ക് ഒന്നിൽ കൂടുതൽ വോട്ട്, ഒരേ ആളിന് വിവിധ മണ്ഡലങ്ങളിൽ വോട്ട് , വ്യാജ മേൽവിലാസത്തിൽ വോട്ട്, സ്ഥിരതാമസമുള്ളതും സ്വഭാവികമായി വോട്ടർപട്ടികയിൽ പേര് വരേണ്ടതുമായ മേൽവിലാസം അല്ലാതെ ഒരു രാഷ്ട്രീയ കക്ഷിയുടെയോ സ്ഥാനാർഥിയുടെയോ താത്പര്യപ്രകാരം വോട്ടർപട്ടികയിൽ പ്രത്യേക സ്ഥലങ്ങളിൽ വോട്ട് ചേർക്കുക തുടങ്ങി വോട്ടർപട്ടികയിലെ അപാകതകൾ കർശനമായും ഒഴിവാക്കപ്പെടണം. ഇതാണ് രാഹുൽ ഗാന്ധി മുന്നോട്ടുവയ്ക്കുന്ന ആശയം. ഇത് തെറ്റാണെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ എങ്ങനെ പറയും? സർക്കാരിന് ഈ നിർദേശം തള്ളിക്കളയാൻ സാധിക്കുമോ? തെരഞ്ഞെടുപ്പു കമ്മീഷന്റെ ചുമതലപ്രകാരം സ്വമേധയാ ചെയ്യേണ്ട കാര്യങ്ങളാണ് ഇവ. ചുമതലകളിൽ അപാകത ഉണ്ടെങ്കിൽ, വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ പരിശോധിക്കണം, നടപടിയെടുക്കണം, തിരുത്തണം. ജനാധിപത്യം സംരക്ഷിക്കാൻ അതാണ് ആവശ്യം. അതിന് മുതിരാതെയുള്ള കമ്മീഷന്റെ നിലപാടാണ് കൂടുതൽ ആപത്കരം. ജനാധിപത്യം ഇന്ത്യയുടെ ഭരണഘടന വിഭാവന ചെയ്യുന്ന അടിസ്ഥാന മൂല്യമാണ്. അതിന്റെ അസ്തിത്വത്തിൽ കോട്ടം വരുത്തുന്ന ഒന്നിനോടും സന്ധി ചെയ്യാൻ ജനാധിപത്യ വിശ്വാസികൾക്കു കഴിയില്ല.
ബിഹാർ വോട്ടർപട്ടിക: ആരോപണങ്ങൾ
ബിഹാർ വോട്ടർപട്ടികയിലെ എസ്ഐആർ സംബന്ധിച്ച് ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങൾ ഇവയാണ്:
►കൂട്ടത്തോടെ വോട്ടർപട്ടികയിൽനിന്നു പേരുകൾ ഒഴിവാക്കുന്നു.
►ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ വിശദമായ വിവരങ്ങൾ ലഭ്യമാകുന്നില്ല.
►ആവശ്യമായ സമയം വോട്ടർമാർക്ക് നൽകാതെ ധൃതഗതിയിൽ വോട്ടർപട്ടിക പരിഷ്കരണ നടപടികൾ പൂർത്തീകരിക്കുന്നു.
►വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അടിസ്ഥാന രേഖകളായ ആധാർ, വോട്ടർമാരുടെ തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ് എന്നിവ വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള ആധികാരിക രേഖകളായി സ്വീകരിക്കുന്നില്ല.
►ദളിതരും ദരിദ്രരും ന്യൂനപക്ഷവും ഉൾപ്പെടെ പാർശ്വവത്കരിക്കപ്പെട്ട ഇതര വിഭാഗങ്ങളെ മനഃപൂർവമായി വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കുന്നു.
ഈ വിഷയം സുപ്രീംകോടതി പരിഗണിക്കുകയും ആധാർ, വോട്ടർ തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ് തുടങ്ങിയവ ആധികാരിക രേഖകളായി സ്വീകരിക്കാൻ നിർദേശിക്കുകയുമുണ്ടായി. ഉന്നയിക്കപ്പെട്ട ആശങ്കകൾ സാധൂകരിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും നിർദേശങ്ങളും ഉണ്ടാവുകയും ചെയ്തു. പ്രഥമദൃഷ്ട്യാ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കങ്ങളെ സാധൂകരിക്കുന്ന നിലപാടല്ല സുപ്രീംകോടതിയിൽനിന്ന് ഉണ്ടായിട്ടുള്ളത്.
Leader Page
പാർലമെന്റിലും മുന്നിലുള്ള പാർലമെന്റ് സ്ട്രീറ്റിലും ഇന്നലെയുണ്ടായ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം പതിവിൽനിന്നു വ്യത്യസ്തമായിരുന്നു. രാജ്യതലസ്ഥാനം കണ്ട എംപിമാരുടെ ഏറ്റവും ശക്തമായ പ്രതിഷേധം. രാജ്യത്താകെ ചലനമുണ്ടാക്കാൻ സംയുക്ത പ്രതിപക്ഷ സമരത്തിനായി.
ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പുറത്തുവിട്ട വോട്ട് കൊള്ളയ്ക്കും ബിഹാറിലെ വോട്ടർപട്ടികയുടെ തീവ്രപരിഷ്കരണത്തിന്റെ മറവിൽ 65 ലക്ഷം വോട്ടർമാരെ പുറത്താക്കുന്നതിനുമെതിരേയായിരുന്നു അഭൂതപൂർവമായ വൻ പ്രതിഷേധം. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനാണു സമരമെന്നും പിന്നോട്ടില്ലെന്നും രാഹുലും കേരള എംപിമാരും പറഞ്ഞു.
ഉന്തും തള്ളും വനിതാ എംപിമാരുടെ ബോധക്ഷയവും ബലപ്രയോഗത്തിലൂടെയുള്ള കസ്റ്റഡിയെടുക്കലുമൊന്നും എംപിമാരെ പിന്തിരിപ്പിച്ചില്ല. വിദ്യാർഥി-യുവജന സമരത്തിൽ കാണാറുള്ള ആവേശത്തിലായിരുന്നു പലരും. മുൻ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കൾ പോലീസ് ബാരിക്കേഡ് ചാടിക്കടന്നു റോഡിൽ കുത്തിയിരുന്നാണ് പ്രതിഷേധിച്ചത്. മഹുവ മൊയ്ത്ര അടക്കം മൂന്നു വനിതാ എംപിമാരാണ് കുഴഞ്ഞുവീണത്. ഡൽഹി പോലീസിനു പുറമെ വനിതകളടക്കം നൂറുകണക്കിന് അർധസൈനിക വിഭാഗക്കാരെയും ദ്രുതകർമ സേനയെയുമെല്ലാം ഇറക്കിയിട്ടും രോഷാഗ്നിയിൽ തിളച്ചുമറിയുകയായിരുന്നു തലസ്ഥാന നഗരം.
വഴിപിരിഞ്ഞവരെയും ഒന്നിപ്പിച്ചു
രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും എൻസിപി നേതാവ് ശരദ് പവാറും അടക്കമുള്ള നേതാക്കളും പ്രായം മറന്നാണ് ഇന്നലത്തെ പ്രതിഷേധമാർച്ചിൽ പങ്കെടുത്തത്. അറസ്റ്റ് വരിച്ച് ബസിൽ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകുന്പോഴും രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധി വദ്രയും അഖിലേഷ് യാദവും ഉൾപ്പെടെയുള്ളവർ ആവേശം വിടാതെ മുദ്രാവാക്യം വിളിച്ചു. ഡെറിക് ഒബ്രിയൻ, ടി.ആർ. ബാലു, ശശി തരൂർ, കെ.സി. വേണുഗോപാൽ തുടങ്ങിയവർ മുതൽ ഇന്ത്യ സഖ്യം വിട്ടുപോയ ആം ആദ്മി പാർട്ടിയുടെ സഞ്ജയ് സിംഗ് അടക്കമുള്ള 300 പ്രതിപക്ഷ എംപിമാരാണ് ബിജെപിക്കു വേണ്ടിയുള്ള തെരഞ്ഞെടുപ്പു കമ്മീഷനെതിരേ അണിനിരന്നത്.
വോട്ടർപട്ടിക പ്രശ്നങ്ങളിൽ വിട്ടുവീഴ്ച വേണ്ടെന്നാണു കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്നലെ രാത്രി പ്രതിപക്ഷ എംപിമാർക്കായി നടത്തിയ അത്താഴവിരുന്നിലും നേതാക്കളോട് വ്യക്തമാക്കിയത്. പ്രതിപക്ഷ എംപിമാർക്കും നേതാക്കൾക്കുമായി രാഹുൽ ഗാന്ധി കഴിഞ്ഞയാഴ്ച നടത്തിയ അത്താഴവിരുന്നിലെ വികാരവും സമാനം. രാജ്യത്തെ 25 പ്രതിപക്ഷ പാർട്ടികളാണ് ബിജെപിക്കും തെരഞ്ഞെടുപ്പു കമ്മീഷനുമെതിരേ യോജിച്ച പോരാട്ടത്തിനിറങ്ങിയത്. തകർച്ചയിലായിരുന്ന ഇന്ത്യ സഖ്യത്തെ വീണ്ടും ഒന്നിപ്പിക്കാൻ വോട്ടർപട്ടിക, വോട്ടുകൊള്ള പ്രശ്നം കാരണമായതും അപ്രതീക്ഷിതമായി.
ഉടനെ കെട്ടടങ്ങില്ല ‘വോട്ട് ചോരി’
തെരഞ്ഞെടുപ്പു കമ്മീഷനിലേക്കുള്ള മാർച്ചിനു മുന്‍പും ഉച്ചകഴിഞ്ഞു പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽനിന്നു വിട്ടയച്ച ശേഷവും ഇന്ത്യ സഖ്യം എംപിമാർ ലോക്സഭയിലും രാജ്യസഭയിലും പ്രതിഷേധം തുടർന്നതും സമീപകാലത്തൊന്നും കണ്ടിട്ടില്ല. ബിഹാർ വോട്ടർപട്ടിക പ്രശ്നവും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയ വോട്ട്കൊള്ള (വോട്ട് ചോരി) പ്രശ്നവും പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ തള്ളി. തെരഞ്ഞെടുപ്പു കമ്മീഷന്റെ കാര്യം ചർച്ച ചെയ്യാനാകില്ലെന്ന തൊടുന്യായമാണു സർക്കാർ നിരത്തിയത്. എന്നാൽ, വോട്ടർമാരുടെ കാര്യം ചർച്ച ചെയ്യേണ്ടതു ജനാധിപത്യത്തിൽ അനിവാര്യമാണെന്നു പ്രതിപക്ഷം പറയുന്നു. മുന്‍പും ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്ത കീഴ്വഴക്കമുണ്ടെന്നും മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ റൂളിംഗിലൂടെ ഇക്കാര്യംപറഞ്ഞിട്ടുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പു കമ്മീഷന്റെതന്നെ വോട്ടർപട്ടിക ഉയർത്തി രാഹുൽ ചൂണ്ടിക്കാട്ടിയ ‘വോട്ട് ചോരി’ ഉടനെ കെട്ടടങ്ങില്ല. ബംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിൽപ്പെട്ട മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ മാത്രം ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ കൃത്രിമം നടന്നതായാണു തെളിവുകൾ സഹിതം രാഹുൽ സമർഥിച്ചത്. ബിഹാറിലെ സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) പേരിൽ 65 ലക്ഷം വോട്ടർമാരുടെ സമ്മതിദാനാവകാശം റദ്ദാക്കുന്ന നീക്കവും സംശയകരം. ബിജെപിക്കു വോട്ടുചെയ്യാൻ സാധ്യതയില്ലാത്ത ന്യൂനപക്ഷങ്ങളുടെ പേരുകളാണു നീക്കിയതെന്നു പ്രതിപക്ഷം പറയുന്നു.
ആരുടെയും വാലാകരുത് കമ്മീഷൻ
ജനാധിപത്യത്തിന്റെ അടിത്തറ തകർക്കുന്ന സംഭവവികാസങ്ങളാണു രാജ്യത്താകെ കോളിളക്കമായത്. ഒരാൾക്ക് ഒരു വോട്ട് എന്ന അടിസ്ഥാന തത്വം പാലിച്ചേ മതിയാകൂ. തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യതയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കണമെന്ന് കോണ്‍ഗ്രസ് എംപി ഡോ. ശശി തരൂർ ആവശ്യപ്പെട്ടത് ഇതേ കാരണത്താലാണ്. തെരഞ്ഞെടുപ്പുകളെക്കുറിച്ചു പൊതുജനങ്ങളുടെ മനസിൽ ഒരു സംശയവും അവശേഷിക്കരുതെന്ന ഉത്തരവാദിത്വംകൂടി കമ്മീഷനുണ്ടെന്ന് തരൂർ ഓർമിപ്പിക്കുന്നു.
ഡ്യൂപ്ലിക്കറ്റ് വോട്ടിംഗ്, വ്യാജവോട്ടുകൾ, ഒരേ വിലാസത്തിലെ വോട്ടർമാർ, കന്നിവോട്ടർമാരുടെ പേരിലെ തട്ടിപ്പുകൾ തുടങ്ങി വ്യക്തമായ ഫോട്ടോയും വിലാസവും ഇല്ലാത്തവ അടക്കം പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയ കാര്യങ്ങളിലൊന്നും വ്യക്തമായ ഉത്തരം ഇനിയുമില്ല. ഒരാൾക്കു താമസിക്കാവുന്ന ഒറ്റമുറി വിലാസത്തിൽ 80 വോട്ടുകൾ ചേർത്തതായി രാഹുൽ പറഞ്ഞതു ശരിയാണെന്നു തെളിഞ്ഞു. ശകുൻ റാണിയെന്നയാൾക്കു വോട്ടർപട്ടികയിൽ ഡ്യൂപ്ലിക്കറ്റ് വോട്ട് ഉണ്ടെന്നും രണ്ടു രീതിയിലുള്ള ഫോട്ടോ ഉപയോഗിച്ച് ഇവർ രണ്ടു വോട്ടർ തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കിയെന്നതും ശരിയാണെന്നു തെളിഞ്ഞു.
മഹാദേവപുരയിലെ 341-ാം നന്പർ ബൂത്തിൽ ശകുൻ റാണി രണ്ടു തവണ വോട്ട് ചെയ്തതിന്റെ രേഖ രാഹുൽ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ, ഒരു വോട്ട് മാത്രമേ ചെയ്തുള്ളൂവെന്ന് ശകുൻ റാണി പറഞ്ഞുവെന്നാണു തെരഞ്ഞെടുപ്പു കമ്മീഷന്റെ തൊടുന്യായം. രണ്ടാമത്തെ വോട്ട് ആരാണു ചെയ്തതെന്നു കമ്മീഷൻ പറയുന്നുമില്ല. ശകുൻ റാണിയിൽനിന്നു സത്യവാങ്മൂലം ഒപ്പിട്ടു വാങ്ങാതെയാണിത്. വോട്ടെടുപ്പു കഴിഞ്ഞു മാസങ്ങൾക്കു ശേഷം ഏതെങ്കിലുമൊരു വോട്ടറോട് രണ്ടു വോട്ട് ചെയ്തോയെന്നു ചോദിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷനു ചട്ടമില്ല. എന്നിട്ടും ബിജെപി വക്താവിന്റെ പ്രസ്താവന പോലെയാണു തെരഞ്ഞെടുപ്പു കമ്മീഷൻ ശകുൻ റാണിയെ ഉദ്ധരിച്ച് പ്രതിപക്ഷ നേതാവിനോടു മറുചോദ്യം ഉന്നയിച്ചത്.
തെരഞ്ഞെടുപ്പു കമ്മീഷൻ കോടതിയല്ല
രാജ്യത്തെ പ്രതിപക്ഷ നേതാവിനോടു സത്യവാങ്മൂലം ഒപ്പിട്ടു നൽകി തെളിവു ഹാജരാക്കണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ ആവശ്യപ്പെട്ടതാണു തമാശ. വോട്ടർപട്ടികയിൽ കൃത്രിമത്തെക്കുറിച്ചു പരാതി എഴുതി ഒപ്പിട്ടു നൽകണമെന്ന കമ്മീഷന്റെ ആവശ്യം നിരർഥകമാണെന്ന് ലോക്സഭയുടെ മുൻ സെക്രട്ടറി ജനറലും ഭരണഘടനാ നിയമ വിദഗ്ധനുമായ പി.ഡി.ടി. ആചാരി ചൂണ്ടിക്കാട്ടി. കരടു പട്ടിക പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുശേഷം മാത്രമേ ഈ നിയമങ്ങൾ ബാധകമാകൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ നിയമങ്ങൾ ബാധകമല്ലെന്ന് ആചാരി പറഞ്ഞു.
കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ പരാതി സമർപ്പിച്ചാൽ മാത്രമേ സാധുതയുള്ളൂ. അതിനാൽതന്നെ, പരാതിയും തെളിവുകളും സത്യപ്രസ്താവനയായി സമർപ്പിക്കാൻ ആവശ്യപ്പെട്ട് കർണാടക, മഹാരാഷ്ട്ര, ഹരിയാന ചീഫ് ഇലക്ടറൽ ഓഫീസർമാരുടെ ആവശ്യംതന്നെ അതിശയിപ്പിക്കുന്നതാണ്. തെരഞ്ഞെടുപ്പു കമ്മീഷൻ കോടതിയല്ലെന്ന് മുൻ കേന്ദ്രമന്ത്രി പി. ചിദംബരം ഓർമിപ്പിച്ചതും ശരിയാണ്. ഹർജികളും പരാതികളും സ്വീകരിക്കുന്നതിൽ കോടതിയെപ്പോലെ പെരുമാറാൻ കഴിയില്ല. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പു നടത്തുന്നതിന് ഉത്തരവാദിത്വമുള്ള ഭരണസ്ഥാപനമാണിത്.
എല്ലാം അനുകൂലമാക്കി ബിജെപി
പോളിംഗ് ബൂത്തിലെ സിസിടിവി, വെബ്കാസ്റ്റിംഗ്, വീഡിയോ, ഫോട്ടോ എന്നീ തെളിവുകൾ കമ്മീഷന്റെ പക്കലാണുള്ളത്. ഈ തെളിവുകൾ 45 ദിവസത്തിനകം നശിപ്പിക്കാൻ നിർദേശിച്ചതും കമ്മീഷനാണ്. തെളിവു നശിപ്പിക്കാനാണിതെന്നതാണു ഗുരുതര പ്രശ്നം. ഉള്ള തെളിവുകൾകൂടി നശിപ്പിച്ച ശേഷം പരാതി ഉന്നയിച്ചയാളോടു തെളിവു ഹാജരാക്കാൻ നിർദേശിച്ചതിലെ കാപട്യവും കള്ളവും വ്യക്തം. തെരഞ്ഞെടുപ്പു കമ്മീഷന്റെതന്നെ വോട്ടർപട്ടികയിലെ ക്രമക്കേടുകളാണു രാഹുൽ അക്കമിട്ടു നിരത്തിയത്. വോട്ടുകൊള്ള തെറ്റാണെന്നു തെളിയിക്കാൻ കമ്മീഷന് ഇനിയും കഴിഞ്ഞിട്ടില്ല. ആരോപണങ്ങൾ ശരിയാണെന്നു സമ്മതിക്കുന്നതിനു തുല്യമാണിത്.
തെരഞ്ഞെടുപ്പു കമ്മീഷണർമാരുടെ മൂന്നംഗ നിയമന സമിതിയിൽനിന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ നീക്കാനായി പ്രത്യേക നിയമം പാസാക്കിയതും ബോധപൂർവമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ചേർന്നു നിയമിച്ചതാണ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ. ബിജെപിക്കുവേണ്ടി നടപ്പാക്കിയ കോടികളുടെ ഇലക്ടറൽ ബോണ്ടുകൾ സുപ്രീംകോടതി റദ്ദാക്കിയതും മറക്കരുതല്ലോ.
വിശ്വാസ്യത നഷ്ടമായാൽ ദുരന്തം
പ്രധാനമന്ത്രിയുടേതിനു സമാനമായ സ്ഥാനമാണു പാർലമെന്ററി ജനാധിപത്യത്തിൽ പ്രതിപക്ഷ നേതാവിന്റേത്. പ്രതിപക്ഷ നേതാവ് പാർലമെന്റിലും പുറത്തും പറഞ്ഞ കാര്യങ്ങളിൽ അന്വേഷണത്തിന് ഉത്തരവിടാൻ തെരഞ്ഞെടുപ്പു കമ്മീഷനു തടസമില്ല. സാങ്കേതിക തടസം ഉയർത്തി ഒളിക്കാനല്ല കമ്മീഷൻ ശ്രമിക്കേണ്ടത്. മുൻ തെരഞ്ഞെടുപ്പു കമ്മീഷണർമാരെ അന്വേഷണത്തിനു നിയോഗിച്ചാൽ കമ്മീഷന്റെ വിശ്വാസ്യതയാകും ഉയരുക. തെളിവു നശിപ്പിച്ച ശേഷം കുറ്റാരോപിതർ നടത്തുന്ന അന്വേഷണത്തിന് പ്രസക്തിയില്ലെന്ന പ്രശ്നമുണ്ട്.
പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആശങ്കകൾക്കു വിശ്വസനീയമായ രീതിയിൽ ഉത്തരങ്ങൾ തെരഞ്ഞെടുപ്പു കമ്മീഷൻ രാജ്യത്തെ അറിയിക്കേണ്ടതുണ്ട്. സംശയം ദൂരീകരിക്കാനും തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യത ജനങ്ങളെ ബോധ്യപ്പെടുത്താനും കഴിയണം. അതിനു പകരം സാങ്കേതികത്വം ഉയർത്തുന്പോൾ രാഹുൽ പറഞ്ഞതു ശരിയാണെന്നു ജനം കരുതും. ജനവിധി അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്ന സംശയം പോലും ദുരന്തമാകും. തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യത വീണ്ടെടുത്തില്ലെങ്കിൽ ജനാധിപത്യവും ഭരണഘടനയും അർഥമില്ലാത്തതാകും.
Leader Page
ഭരണഘടനയും ജനാധിപത്യവും തമാശയല്ല. തമാശയാക്കുകയുമരുത്. രാഷ്ട്രത്തിന്റെ അടിത്തറയും ആത്മാവുമാണത്. ജനാധിപത്യത്തിന്റെ അടിസ്ഥാനമായ തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കപ്പെടുന്നുവെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണം അതീവ ഗുരുതരമാണ്.
ബിജെപിക്കുവേണ്ടി തെരഞ്ഞെടുപ്പു കമ്മീഷന് വോട്ടുകൊള്ള നടത്തുന്നുവെന്നാണു രാഹുല്‍ പറഞ്ഞത്. തെളിവുകളും ഉദാഹരണങ്ങളും സഹിതം വോട്ടുതട്ടിപ്പിന്റെ അഞ്ച് മാര്‍ഗങ്ങള്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവ് ജനങ്ങള്‍ക്കു മുന്നില്‍ നിരത്തി. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 25 സീറ്റുകളിലെങ്കിലും ബിജെപിക്ക് അനുകൂലമായി ഫലം അട്ടിമറിക്കപ്പെട്ടുവെന്നാണ് ആരോപണം.
തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യതയില്‍ വലിയ ചോദ്യചിഹ്നമാണു പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയ ആരോപണങ്ങളും ചോദ്യങ്ങളും. രാഹുലിന്റെ വെളിപ്പെടുത്തലുകള്‍ക്കു മിക്ക ദേശീയ മാധ്യമങ്ങളും പ്രാധാന്യം കുറച്ചതിനു പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ടാകും. പ്രധാന ദേശീയ, പ്രാദേശിക മാധ്യമങ്ങളുടെ ഉടമസ്ഥത അദാനി അടക്കമുള്ള പ്രധാനമന്ത്രി മോദിയുടെ ചങ്ങാത്ത മുതലാളിമാര്ക്കായതിനാല് ഒന്നിലും അദ്ഭുതപ്പെടാനില്ല. ഭരിക്കുന്നവരെ പിണക്കാതെ സ്വന്തം വ്യവസായ, സാമ്പത്തിക താത്പര്യങ്ങള്‍ സംരക്ഷിക്കാണു വന്‍കിട പ്രാദേശിക മാധ്യമ മുതലാളിമാരും ശ്രമിക്കുന്നത്.
വിശ്വാസ്യത; അതാണെല്ലാം
രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ ചട്ടപ്രകാരം സ്വയം സാക്ഷ്യപ്പെടുത്തി ഒപ്പുവച്ചു സത്യവാങ്മൂലം നല്‍കണമെന്നാണു തെരഞ്ഞെടുപ്പു കമ്മീഷന് ആവശ്യപ്പെട്ടത്. വോട്ടര്‍പട്ടികയിലെ ക്രമക്കേടുകളെക്കുറിച്ചു രാഹുല്‍ അക്കമിട്ടു നിരത്തിയ ആരോപണങ്ങള്‍ തെറ്റാണെന്നു കമ്മീഷന് പറയുന്നില്ല. പകരം, ജയില്‍ശിക്ഷവരെ ലഭിക്കാവുന്ന കുറ്റമാണെന്ന ഭീഷണിയാണു മുഴക്കിയത്. തെറ്റായ ആരോപണം ഉന്നയിച്ചു ഭരണഘടനാ സ്ഥാപനത്തെ തകര്‍ക്കുന്നുവെന്നാണ് ബിജെപി പറഞ്ഞത്. സത്യവാങ്മൂലം നല്കുന്നില്ലെങ്കില് രാജ്യത്തോടു രാഹുല്‍ മാപ്പു പറയണമെന്നും ആവശ്യമുണ്ട്. തെറ്റാണെങ്കില്‍ രാഹുലിനെതിരേ കേസെടുക്കാത്തതെന്തെന്ന ചോദ്യത്തിന് ഉത്തരമില്ല.
രാഷ്ട്രീയ പാര്‍ട്ടി നേതാവും പ്രതിപക്ഷ നേതാവുമെന്ന നിലയില്‍ താന്‍ ജനങ്ങളുടെ മുന്നിലാണു സത്യം പറയേണ്ടതെന്നു രാഹുല്‍ തിരിച്ചടിച്ചു. തന്റെ പത്രസമ്മേളനം സത്യവാങ്മൂലമായി കണക്കാക്കാം. താന്‍ പറഞ്ഞ കാര്യങ്ങള്‍ നേരത്തേ രേഖാമൂലം കോണ്‍ഗ്രസ് പാര്‍ട്ടി എഴുതി നല്‍കിയിട്ടുമുണ്ട്. തെരഞ്ഞെടുപ്പു കമ്മീഷനിലോ, കോടതിയിലോ പരാതിയായി നല്കാന് ഉദ്ദേശ്യമില്ലെന്നു രാഹുല്‍ പറയുന്നു. പരാതി കൊടുത്തിട്ടു കാര്യമില്ലെന്നാണ് മുതിര്‍ന്ന എഐസിസി നേതാവ് വിശദീകരിച്ചത്. തെറ്റുചെയ്ത കമ്മീഷനില്‍നിന്നു പരിഹാരം ഉണ്ടാകുമെന്ന വിശ്വാസമില്ല. വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രീംകോടതിയുടെയും തെരഞ്ഞെടുപ്പു കമ്മീഷന്റെയും മുന്നില്‍ നിലവിലുണ്ടെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
വ്യാജന്മാരുടെ മഹാദേവപുര
ബംഗളൂരുവിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ മാത്രം ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ക്രമക്കേടുകളും തട്ടിപ്പുകളും കണ്ടെത്തിയെന്നു രാഹുല്‍ വിശദീകരിച്ചു. ബംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിന്റെ ഫലം ബിജെപിക്ക് അനുകൂലമാക്കിയതു ഈ വോട്ടുകൊള്ളയിലൂടെയാണ്.
ഒരേ വിലാസത്തിലുള്ള 10,452 വോട്ടര്‍മാര്‍, 11,965 ഡ്യൂപ്ലിക്കറ്റ് വോട്ടര്‍മാര്‍, 40,009 വ്യാജ വിലാസക്കാര്‍, വ്യക്തമായ ഫോട്ടോയില്ലാത്ത 4,132 വോട്ടര്‍മാര്‍, ഫോം ആറ് ദുരുപയോഗിച്ചു ചേര്‍ത്ത 33,692 വ്യാജ കന്നിവോട്ടര്‍മാര്‍ എന്നിവരുടെ തെളിവുകളാണു രാഹുല്‍ നിരത്തിയത്. ഒരു ബ്രൂവറിയുടെ വിലാസത്തില്‍ 68 വോട്ടര്‍മാര്‍. ഇതിലൂടെ ഒരു നിയമസഭാ മണ്ഡലത്തില്‍ മാത്രം 1,00,250 വ്യാജവോട്ടുകള്‍ ഉണ്ടായി. ഏഴു നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ലോക്സഭാ മണ്ഡലത്തിലെ ഫലം മാറ്റിമറിക്കാന്‍ ഇത്തരത്തില്‍ ഒരു നിയമസഭാ മണ്ഡലത്തിലെ തിരിമറി മതിയാകും. മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിലെ അട്ടിമറിയും രാഹുല്‍ ആവര്‍ത്തിച്ചു. വോട്ടര്‍പട്ടിക പരിശോധിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വരുത്തുന്ന വീഴ്ച പരിഹരിക്കാനും ഈ വിവാദം വഴിയാകേണ്ടതുണ്ട്.
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍
ബംഗളൂരുവില്‍ ഇന്നലെ നടന്ന വോട്ട് അധികാര്‍ റാലിയിലും വോട്ടുകൊള്ളയെക്കുറിച്ചു ഡല്‍ഹിയില്‍ പറഞ്ഞ കാര്യങ്ങള്‍ രാഹുല്‍ ആവര്‍ത്തിച്ചു. ഉത്തരം കിട്ടാനിടയില്ലാത്ത അഞ്ചു ചോദ്യങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷനോടു ചോദിക്കുകയും ചെയ്തു. ഡല്‍ഹി സുനേഹരി ബാഗിലെ പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ വ്യാഴാഴ്ച രാത്രി ഇന്ത്യ സഖ്യം നേതാക്കള്‍ക്കു നല്കിയ വിരുന്നിലും രാഹുല്‍ തെരഞ്ഞെടുപ്പ് അട്ടിമറിയുടെ തെളിവുകള്‍ അവതരിപ്പിച്ചു.
കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു മുന്നില്‍ പ്രതിപക്ഷ ഇന്ത്യ സഖ്യം നേതാക്കള്‍ തിങ്കളാഴ്ച പ്രതിഷേധധര്‍ണ പ്രഖ്യാപിച്ചിട്ടുണ്ട്. തകര്‍ച്ചയിലേക്കു പോയ ഇന്ത്യ സഖ്യത്തെ വീണ്ടും ഒരുമിപ്പിച്ചതിനു തെരഞ്ഞെടുപ്പു കമ്മീഷനും ബിജെപിക്കുമാണ് അവര്‍ നന്ദി പറയേണ്ടത്. ബിഹാറിലെ വോട്ടര്‍പട്ടികയുടെ സമഗ്ര പരിഷ്കരണത്തിന്റെ (എസ്ഐആര്‍) മറവില്‍ 65 ലക്ഷത്തോളം പേരുടെ വോട്ടവകാശം റദ്ദാക്കുന്നതിനും വോട്ട് കൊള്ളയ്ക്കുമെതിരേയാണു പ്രതിഷേധം.
ആസൂത്രിതം ഈ നീക്കങ്ങള്‍
ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പവിത്രത കാക്കാനും സുതാര്യത, നിഷ്പക്ഷത, വിശ്വാസ്യത എന്നിവ രാജ്യത്തെ 140 കോടി ജനങ്ങളെ ബോധ്യപ്പെടുത്താനും ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പു കമ്മീഷനു കടമയുണ്ട്. വോട്ടര്‍പട്ടികയും തെരഞ്ഞെടുപ്പ് ഷെഡ്യൂളും വോട്ടിംഗ് യന്ത്രങ്ങളും വോട്ട് ചെയ്ത സ്ലിപ്പുകള്‍ പരിശോധിക്കാവുന്ന വിവിപാറ്റ് യന്ത്രങ്ങളുമെല്ലാം സുതാര്യമാകണം. അതിനാല്‍തന്നെ രാഹുല്‍ ചൂണ്ടിക്കാട്ടിയ വോട്ടുതട്ടിപ്പിന്റെ സത്യം പുറത്തുവരേണ്ടതുണ്ട്. ഭാവിയില്‍ ഇത്തരം ക്രമക്കേടിനുള്ള പഴുതുകള്‍ അടയ്ക്കാനും അക്കാര്യം രാജ്യത്തെ വോട്ടര്‍മാരെ ബോധ്യപ്പെടുത്താനും തെരഞ്ഞെടുപ്പു കമ്മീഷനു ബാധ്യതയുണ്ട്.
എന്നാല്‍, തെരഞ്ഞെടുപ്പു കമ്മീഷന്റെ നിഷ്പക്ഷതയില്‍ കരിനിഴല്‍ വീണതു യാദൃച്ഛികമായല്ല. കേന്ദ്രസര്‍ക്കാരിന്റെ ആസൂത്രിത നീക്കം വ്യക്തം. തെരഞ്ഞെടുപ്പു കമ്മീഷണര്‍മാരെ നിയമിക്കുന്ന മൂന്നംഗ സമിതിയില്‍നിന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കിയ മോദി സര്‍ക്കാരിന്റെ നടപടി മനഃപൂര്‍വമാണ്. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറുടെ നിയമനത്തിനായി പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റീസ് എന്നിവരുള്‍പ്പെട്ട സമിതി രൂപീകരിക്കാന്‍ 2023 മാര്‍ച്ച് രണ്ടിനു സുപ്രീംകോടതി വിധിച്ചു. ഇതു മറികടക്കാനാണു പാര്‍ലമെന്റില്‍ പ്രത്യേക നിയമം പാസാക്കിയത്. ഇതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി അന്തിമവിധി പ്രഖ്യാപിച്ചിട്ടുമില്ല.
വസ്ത്രമില്ലാതെ തെരഞ്ഞെടുപ്പു കമ്മീഷന്
പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റീസ് എന്നിവര്‍ ചേര്‍ന്നു തെരഞ്ഞെടുപ്പു കമ്മീഷണറെ നിയമിച്ചിരുന്ന സംവിധാനത്തില്‍ കുറെയെങ്കിലും നിഷ്പക്ഷത ഉണ്ടായിരുന്നു. എന്നാല്‍, മോദിയും അമിത് ഷായും ചേര്‍ന്ന് ആളെ നിശ്ചയിച്ചതോടെ അതില്ലാതായി. പ്രതിപക്ഷനേതാവിനു ഫലത്തില്‍ റോള്‍ ഇല്ലാതായി. മോദിയുടെയും ഷായുടെയും ഇഷ്ടക്കാര്‍ മാത്രമുള്ള തെരഞ്ഞെടുപ്പു കമ്മീഷനില്‍നിന്ന് നിഷ്പക്ഷതയും നീതിയും പ്രതീക്ഷിക്കാനാകില്ല.
വോട്ടെടുപ്പിന്റെ സിസിടിവി, വീഡിയോ, വെബ്കാസ്റ്റിംഗ് ദൃശ്യങ്ങള്‍, ഫോട്ടോകള്‍ എന്നിവ 45 ദിവസത്തിനുശേഷം നശിപ്പിക്കണമെന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ വിവാദ ഉത്തരവിലും ദുരൂഹതയേറെ. കഴിഞ്ഞ മേയ് 30നാണ് സംസ്ഥാനങ്ങളിലെ മുഖ്യ ഇലക്ടറല്‍ ഓഫീസര്‍മാര്‍ക്ക് ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയത്. ഫലപ്രഖ്യാപനം കഴിഞ്ഞ് 45 ദിവസത്തിനകം തെരഞ്ഞെടുപ്പു പരാതി ഉണ്ടായില്ലെങ്കില്‍ ദൃശ്യങ്ങളെല്ലാം നശിപ്പിക്കണമത്രേ. 1961ലെ തെരഞ്ഞെടുപ്പു നടത്തിപ്പിനായുള്ള 93 (2) എ ചട്ടം കേന്ദ്ര നിയമമന്ത്രാലയം ഇതിനായി ഭേദഗതി ചെയ്തു. ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്തേക്കുമെന്നതാണു പറഞ്ഞ ന്യായം. തെളിവു നശിപ്പിക്കാനാണിതെന്ന രാഹുലിന്റെ ആരോപണത്തില്‍ കഴമ്പുണ്ടെന്നു കരുതാന്‍ വഴികളേറെ.
അട്ടിമറിക്കപ്പെടുന്ന ജനവിധി
കംപ്യൂട്ടറില്‍ വായിക്കാവുന്ന, വോട്ടര്‍പട്ടികയുടെ ഡിജിറ്റല്‍ കോപ്പി നല്‍കാതിരിക്കുന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടിയിലും കാപട്യവും കള്ളവുമുണ്ടെന്ന രാഹുലിന്റെ ആക്ഷേപവും ഗൗരവമുള്ളതാണ്. ഡിജിറ്റല്‍ കോപ്പികളുണ്ടെങ്കില് വ്യാജ വോട്ടര്‍മാരെയും ഡ്യൂപ്ലിക്കറ്റ് വോട്ടര്മാരയും ഓരോ സംസ്ഥാനത്തും വളരെവേഗം കണ്ടെത്താനാകും. ഓരോ മണ്ഡലത്തിലെയും വോട്ടര്‍പട്ടിക മുഴുവന്‍ ക്രോഡീകരിക്കാനും തെറ്റുകളും ക്രമക്കേടുകളും കണ്ടെത്താനും ഡിജിറ്റല്‍ കോപ്പി അനിവാര്യമാണ്.
വോട്ടുകൊള്ളയിലൂടെ കര്‍ണാടകയിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ ബിജെപി നേടിയ 1,14,000ത്തിലധികം വോട്ടുകളുടെ ലീഡ് ബംഗളൂരു സെന്‍ട്രലിലെ ചിത്രം മാറ്റി. മഹാദേവപുരയിലെ കൊള്ളയിലൂടെ മറ്റു നിയമസഭാ മണ്ഡലങ്ങളിലെ കോണ്‍ഗ്രസിന്റെ ലീഡ് ഇല്ലാതാക്കുകയും ലോക്സഭാ സീറ്റില്‍ ബിജെപിക്ക് അനുകൂലമായി 32,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമായി മാറുകയും ചെയ്തുവെന്നാണു രാഹുല്‍ പറയുന്നത്. ജനവിധി പാടെ അട്ടിമറിക്കപ്പെട്ടെങ്കില്‍ അതീവ ഗുരുതരമാണത്.
ജനാധിപത്യം പാളം തെറ്റരുത്
തെരഞ്ഞടുപ്പുകളുടെയും അതുവഴി ജനവിധിയുടെയും വ്യവസ്ഥാപിത അട്ടിമറി രാജ്യത്തിന്റെ ഐക്യത്തിനും നിലനില്‍പ്പിനും വെല്ലുവിളിയും ഭീഷണിയുമാണ്. തെരഞ്ഞെടുപ്പുപ്രക്രിയ പാളംതെറ്റാന്‍ പാടില്ല. തെരഞ്ഞെടുപ്പുകളുടെ പവിത്രത കാക്കാനായില്ലെങ്കില് ജനാധിപത്യം തകരും. ഭരണഘടനയും ജനാധിപത്യവും വെള്ളം ചേര്‍ക്കാതെ സംരക്ഷിക്കണം.