International
ഇസ്ലാമാബാദ്: ഗാസയിലെ സമാധാനത്തിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൊണ്ടുവന്ന പദ്ധതിയെ പിന്തുണച്ച നിലപാട് പിൻവലിച്ച് പാക്കിസ്ഥാൻ. പദ്ധതിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും ഞങ്ങൾ അംഗീകരിച്ച പദ്ധതിയല്ല ഇതെന്നും ഞങ്ങൾ കണ്ട കരടിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും പാക്ക് വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ദർ പാക്കിസ്ഥാൻ പാർലമെന്റ്ൽ പറഞ്ഞു.
യുഎസ് അവതരിപ്പിച്ച 20 ഇന പദ്ധതിയെ പിന്തുണയ്ക്കുന്നില്ലെന്നും നേരത്തെ അവതരിപ്പിച്ച പദ്ധതിയിൽ ട്രംപ് മാറ്റങ്ങൾ വരുത്തിയെന്നും പാക്ക് വിദേശകാര്യ മന്ത്രി ആരോപിച്ചു. ഗാസ സമാധാന പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച പാക്കിസ്ഥാന്റെ നടപടിയെ ട്രംപ് അഭിനന്ദിച്ച് ദിവസങ്ങൾക്കമാണ് നയംമാറ്റം.
ട്രംപിന്റെ പദ്ധതിക്ക് തുറന്ന പിന്തുണ പ്രഖ്യാപിച്ചതിൽ പാക്കിസ്ഥാനിൽ വലിയ പ്രതിഷേധമുണ്ടായിരുന്നു. ഹമാസിനെ നിരായുധീകരിക്കുന്നത് കേന്ദ്രീകരിച്ചുള്ളതാണ് ട്രംപിന്റെ സമാധാന നിർദേശം. യുഎസ് പ്രസിഡന്റ് നേതൃത്വം നൽകുന്ന ‘ബോർഡ് ഓഫ് പീസ്’ ഗാസയെ നയിക്കുമെന്നാണ് പദ്ധതിയിലെ നിർദേശം. അതേസമയം പലസ്തീനെ രാജ്യമായി അംഗീകരിക്കുന്നതിനെക്കുറിച്ച് പദ്ധതിയിൽ വ്യക്തമായ പരാമർശങ്ങളുമില്ല.
Editorial
പലസ്തീനികളും യഹൂദരും വെറുക്കപ്പെട്ടവരല്ലെന്നു ബോധ്യമുള്ള ഒരു തലമുറ ഗാസയിലും വളർന്നുവരട്ടെ. നദി മുതൽ കടൽ വരെ സമാധാനമെത്തട്ടെ.
എന്നേക്കുമായി പലസ്തീനികളുടെ കണ്ണീരുണങ്ങുമെന്നും യഹൂദരുടെ സുരക്ഷാഭീതി ശമിക്കുമെന്നും പറയാറായിട്ടില്ലെങ്കിലും ഒരു സമാധാനപദ്ധതി രൂപംകൊണ്ടിരിക്കുന്നു. അമേരിക്കയുടെ മുൻകൈയിൽ തയാറാക്കപ്പെട്ടതെങ്കിലും അറബ് രാജ്യങ്ങളും പിന്തുണയ്ക്കുന്ന പദ്ധതി നടപ്പായാൽ പലസ്തീനികൾക്കും യഹൂദർക്കും സമാധാനത്തോടെ ജീവിക്കാനുള്ള പുതിയൊരു യുഗത്തിന്റെ ഉദ്ഘാടനമായേക്കാം.
ഭീകരപ്രസ്ഥാനമായ ഹമാസിന് ഭരണപങ്കാളിത്തമില്ലാത്ത പദ്ധതി, ഗാസയെ പൊളിറ്റിക്കൽ ഇസ്ലാമിന്റെ ഇരവാദത്തിനുള്ള ഷോകേസായി ഉപയോഗിക്കുന്നവർക്കും ഇസ്രയേൽ വിരുദ്ധതയാൽ അന്ധരായവർക്കും വോട്ട് രാഷ്ട്രീയക്കാർക്കും ഒഴികെയുള്ള ജനാധിപത്യലോകത്തിന് ആശ്വാസകരമായിരിക്കും.
വൈറ്റ് ഹൗസ് പുറത്തിറക്കിയ സമാധാനപദ്ധതിയിൽ 20 നിർദേശങ്ങളാണുള്ളത്. വെടിനിർത്തൽ, ബന്ദികളുടെയും തടവുകാരുടെയും മോചനം, ഘട്ടങ്ങളായി ഇസ്രയേൽ സൈന്യത്തിന്റെ പിൻവാങ്ങൽ, അടിയന്തര സഹായങ്ങളെത്തിക്കൽ, ഐക്യരാഷ്ട്രസഭ, സന്നദ്ധസംഘടനകൾ എന്നിവയിലൂടെയുള്ള പുനർനിർമാണം തുടങ്ങിയവ ഇതിലുണ്ട്. ഭരണമാറ്റമാണ് പദ്ധതിയുടെ കാതൽ.
ട്രംപ് അധ്യക്ഷനായ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറെ പോലുള്ള വ്യക്തികൾ ഉൾപ്പെടുന്ന, ‘ബോർഡ് ഓഫ് പീസ്’ എന്ന അന്താരാഷ്ട്ര സമിതിയുടെ മേൽനോട്ടത്തിൽ ഒരു പലസ്തീൻ സമിതി ഗാസ ഭരിക്കും. ഹമാസിനെ നിരായുധീകരിക്കുകയും സംഘത്തിലുള്ളവർക്ക് പൊതുമാപ്പ് നൽകുകയും ചെയ്യും. ഹമാസ് കേന്ദ്രങ്ങളും ടണലുകളും ഇല്ലാതാക്കി ഗാസയെ പുനർനിർമിക്കും.
അമേരിക്ക, അറബ്, പ്രാദേശിക പങ്കാളികൾ അടങ്ങുന്ന ഒരു ഇന്റർനാഷണൽ സ്റ്റെബിലൈസേഷൻ ഫോഴ്സ് (ഐഎസ്എഫ്) പലസ്തീൻ പോലീസിനൊപ്പം സുരക്ഷാപ്രവർത്തനങ്ങൾ നയിക്കും. ക്രമേണ, ഗാസയുടെ ഭരണം പരിഷ്കരിച്ച പലസ്തീൻ അഥോറിറ്റിക്ക് (പിഎ) കൈമാറും. അഥോറിറ്റിയുടെ പരിഷ്കാരനിർദേശങ്ങളും ട്രംപിന്റെ 2020ലെ ‘വികസനത്തിനു സമാധാനം’ പദ്ധതിയും അടിസ്ഥാനമാക്കി പലസ്തീൻ സ്വയംനിർണയത്തിലേക്കും പരമാധികാര രാഷ്ട്രത്തിലേക്കും നീങ്ങും.
നെതന്യാഹു അമേരിക്കൻ പദ്ധതി അംഗീകരിച്ചെങ്കിലും പലസ്തീൻ രാഷ്ട്രം അംഗീകരിക്കില്ലെന്ന നിലപാടിലാണെന്നു റിപ്പോർട്ടുണ്ട്. മധ്യസ്ഥരാജ്യങ്ങളായ ഖത്തറും ഈജിപ്തും നിർദേശങ്ങൾ ഹമാസ് പ്രതിനിധികൾക്കു കൈമാറി. 3-4 ദിവസങ്ങൾക്കകം ഇത് അംഗീകരിച്ചില്ലെങ്കിൽ ദുഃഖകരമായ അന്ത്യമാകും ഫലമെന്ന് ട്രംപ് ഹമാസിന് അന്ത്യശാസനം നൽകിയിട്ടുമുണ്ട്.
1948ൽ ഐക്യരാഷ്ട്രസഭ മുന്നോട്ടുവച്ച ദ്വിരാഷ്ട്രവാദത്തെ തള്ളിക്കളഞ്ഞ പലസ്തീൻ സംഘടനകളുടെയും അറബ് രാഷ്ട്രങ്ങളുടെയും ചരിത്രപരമായ മണ്ടത്തരം തിരുത്താനുള്ള അവസരമായി പദ്ധതിയെ സ്വീകരിക്കാവുന്നതാണ്.‘നദി മുതൽ കടൽ വരെ’ എന്ന മുദ്രാവാക്യം പലസ്തീനികളും യഹൂദരും ഉപേക്ഷിച്ച് പരസ്പരം അംഗീകരിച്ചാൽ ഏറെ സാധ്യതകളുള്ള പദ്ധതിയാണിത്.
1948ൽ പലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിനു രണ്ടു വർഷം മുന്‍പ് പിഎൽഒ നേതാവ് യാസർ അരാഫത്ത്, ഇസ്രയേൽ ഇല്ലാത്ത പലസ്തീനെ സ്വപ്നം കണ്ട് ഉയർത്തിയ മുദ്രാവാക്യമാണ് ‘നദി മുതൽ കടൽ വരെ’, അഥവാ ജോർദാൻ നദി മുതൽ മെഡിറ്ററേനിയൻ കടൽ വരെ എന്നത്. ഇതിനു തിരിച്ചടിയായി 1977ൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി, “കടലിനും ജോർദാനുമിടയിൽ ഇസ്രേലി പരമാധികാരം മാത്രമേ ഉണ്ടാകൂ” എന്നു പ്രഖ്യാപിച്ചു.
കഴിഞ്ഞദിവസം, ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗത്തിൽ നെതന്യാഹു ഇത് ആവർത്തിക്കുകയും ചെയ്തു. പല രാജ്യങ്ങളും നിരോധിച്ച ഈ മുദ്രാവാക്യം ബ്രിട്ടനിലെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ഉയർത്തിയതിനാണ് ആൻഡി മക് ഡൊണാൾഡ് എംപിയെ കഴിഞ്ഞദിവസം ലേബർ പാർട്ടി പുറത്താക്കിയത്. ഇന്ത്യയിലെ, പ്രത്യേകിച്ചു കേരളത്തിലെ പലസ്തീൻ അനുകൂല റാലിക്കാരും മുഖ്യമന്ത്രി പിണറായി വിജയനും ഈ മുദ്രാവാക്യം ഉയർത്തിയിരുന്നു.
സിപിഎമ്മിനും കോൺഗ്രസിനും ഇസ്രയേൽ പ്രശ്നം നിലനിൽക്കണമെന്ന് വാശിയൊന്നും ഉണ്ടാകാനിടയില്ലെങ്കിലും, അതിന്റെ പേരിൽ ലഭിക്കാനിടയുള്ള വോട്ടുകൾ ഉപേക്ഷിക്കാനാകില്ല. പലസ്തീൻ പരിഹാരം എന്നതിലുപരി ഇസ്രയേൽ വിരുദ്ധതയുടെ വിൽപ്പന സാധ്യത അവർക്കറിയാം. ഹമാസ് ഇല്ലാത്ത പലസ്തീൻ പരിഹാരത്തിനു പിന്തുണയേറുന്നുണ്ടെന്നത് ആശാവഹമാണ്; ഇസ്ലാമിക തീവ്രവാദത്തിനു തിരിച്ചടിയും.
തങ്ങൾ വംശഹത്യയാണു നടത്തുന്നതെങ്കിൽ ജറുസലെമിലും വെസ്റ്റ് ബാങ്കിലും പലസ്തീൻ നാഷണൽ അഥോറിറ്റിയുടെ കീഴിലുള്ള പ്രദേശങ്ങളിലും എങ്ങനെയാണ് പലസ്തീനികൾ സുരക്ഷിതരായി കഴിയുന്നത്, എന്തിനാണ് ഗാസയിലേക്കുള്ള ഓരോ ആക്രമണത്തിനും മുന്‍പ് പലസ്തീനികളെ ഒഴിപ്പിക്കുന്നത്, എന്തിനാണ് ഹമാസ് തട്ടിയെടുക്കുന്നതിനിടയിലും പലസ്തീനികൾക്കു ഭക്ഷണവും മരുന്നുമെത്തിച്ചുകൊണ്ടിരിക്കുന്നത്, എന്തിനാണ് സ്വന്തം സുരക്ഷയ്ക്കുവേണ്ടി ഹമാസിനോട് പോരാടുന്നതൊഴിച്ചാൽ ലോകത്ത് ഒരിടത്തും ഒരു മുസ്ലിമിനെയും തങ്ങൾ ലക്ഷ്യമിടാത്തത്? നെതന്യാഹു ഉൾപ്പെടെയുള്ള യഹൂദരുടെ ഈ ചോദ്യങ്ങൾക്ക് കൂക്കിവിളി മറുപടിയാകില്ല.
ലോകത്തിന്റെ അങ്ങേയറ്റം വരെ ജൂതനും ക്രിസ്ത്യാനിക്കും ജീവിക്കാൻ അവകാശമില്ലെന്നു കരുതുന്ന ഹമാസ് ഉൾപ്പെടെയുള്ള ഇസ്ലാമിക തീവ്രവാദികളിൽ വംശീയതയുടെ ലക്ഷണങ്ങൾ കാണാത്തവർക്കു മുന്നിൽ ചോദ്യം ചാകാതെ നിൽക്കും. ഒരു ബോട്ട് യാത്രയുടെ കഥകൂടി പറയാം. ഗാസയിലെ വേദനിക്കുന്ന മനുഷ്യർക്കുള്ള ഭക്ഷണവും മരുന്നുമായി ഗ്രേറ്റ തുംബെർഗ് ഗാസയിലേക്കു പോയത് മനുഷ്യത്വത്തിന്റെ ഭാഗമാണ്.
പക്ഷേ, ഹമാസിന്റെ സഹോദരസ്ഥാപനങ്ങളായ ഇസ്ലാമിക് സ്റ്റേറ്റും ബൊക്കോ ഹറാമും ഉൾപ്പെടെയുള്ള ഭീകരപ്രസ്ഥാനങ്ങൾ വർഷങ്ങളായി നിരവധി രാജ്യങ്ങളിൽ വെടിവച്ചും കഴുത്തറത്തും കൊല്ലുകയും, ക്രൂരമായി ബലാത്സംഗം ചെയ്യുകയും, ജന്മനാടുകളിൽനിന്ന് ആട്ടിപ്പായിക്കുകയും ചെയ്ത ലക്ഷക്കണക്കിനു ക്രൈസ്തവർക്ക് ആശ്വാസമെത്തിക്കുന്നതു പോയിട്ട് അതൊക്കെ ചെയ്തുകൊണ്ടേയിരിക്കുന്ന ഭീകരർക്കെതിരേ ഗ്രേറ്റ ഒരു വാക്കെങ്കിലും ഉരിയാടുന്നതു കേട്ടവരുണ്ടോ?
ഗ്രേറ്റയുടെ ബോട്ടുകളിൽ ഭക്ഷണവും മരുന്നുമാണെങ്കിൽ അതൊഴുകുന്ന കടലിൽ ലിബിയയിലെ സെർത്ത് കടപ്പുറത്ത് ഇസ്ലാമിക തീവ്രവാദികൾ കഴുത്തറത്ത 20 പേരുടേത് ഉൾപ്പെടെ ആയിരക്കണക്കിനു ക്രിസ്ത്യാനികളുടെ ചോരയുണ്ട്. ഗാസയിലെ പലസ്തീനികളുടെ പലായനകാലത്തുതന്നെ അസർബൈജാനിൽനിന്ന് തല്ലിയോടിക്കപ്പെട്ട അർമേനിയൻ ക്രിസ്ത്യാനികളോട് നിങ്ങളൊരു ഐക്യദാർഢ്യവും പ്രകടിപ്പിച്ചിട്ടില്ല.
നൈജീരിയയിലുൾപ്പെടെ നിരവധി രാജ്യങ്ങളിൽ വീണുകൊണ്ടിരിക്കുന്ന ചോര നിങ്ങളുടെയൊക്കെ മൗനംകൊണ്ട് നിലവിളിക്കുകയാണ്. ഗ്രേറ്റയുടേതു ജീവകാരുണ്യപ്രവൃത്തി തന്നെയാണ്. പക്ഷേ, എല്ലാ മനുഷ്യർക്കും അനുവദിച്ചിട്ടില്ലാത്ത ഇത്തരം ജീവകാരുണ്യ ബോട്ടുകൾ മനുഷ്യത്വത്തിന്റെയോ വിശ്വസാഹോദര്യത്തിന്റെയോ തുറമുഖങ്ങളിൽനിന്നു പുറപ്പെട്ടതല്ലെന്ന യാഥാർഥ്യം തുറന്നുപറയേണ്ടതുണ്ട്.
ഇസ്ലാമിക തീവ്രവാദത്തിന്റെ വംശവെറിയും മനുഷ്യാവകാശത്തിന്റെയും വിമോചനപ്പോരാട്ടങ്ങളുടെയും മറയിലുള്ള അതിന്റെ പരകായപ്രവേശവും അവസാനിക്കട്ടെ, ജനാധിപത്യത്തിന്റെയും തീവ്രവാദ പ്രീണനത്തിന്റെയും കൊടി ഒന്നിച്ചു പിടിക്കുന്ന തട്ടിപ്പുരാഷ്ട്രീയം തുലയട്ടെ.
പലസ്തീനികളും യഹൂദരും പരസ്പരം വെറുക്കേണ്ടവരല്ലെന്നു ബോധ്യമുള്ള ഒരു തലമുറ ഗാസയിലും വളർന്നുവരട്ടെ. നദി മുതൽ കടൽ വരെ സമാധാനമെത്തട്ടെ. ഗാസയിലെ ഒടുവിലത്തെ സൈത്തുമരവും മണ്ണടിയുംമുന്പ് മനുഷ്യരാശി അതിന്റെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കട്ടെ.
International
ഗാസ: ഇസ്രയേല്‍ അധിനിവേശം തുടരുന്ന പലസ്തീനിലേക്ക് സഹായങ്ങളുമായി സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ് അടക്കമുള്ളവര്‍ യാത്ര ചെയ്ത ഫ്ളോട്ടിലയിലെ കൂടുതല്‍ ബോട്ടുകള്‍ പിടിച്ചെടുത്തു.
ഗ്രേറ്റ യാത്ര ചെയ്ത അല്‍മ, സൈറസ്, സ്പെക്ട്ര, ഹോഗ, അധറ, ഡയര്‍ യാസിന് അടക്കം എട്ട് ബോട്ടുകളാണ് പിടിച്ചെടുത്തത്. ഗ്രേറ്റ തുന്‍ബര്‍ഗ് അടക്കമുള്ള പ്രവര്‍ത്തകരെ ഇസ്രയേല്‍ സൈന്യം കസ്റ്റഡിയിൽ എടുത്തു. ഫ്ളോട്ടിലയിലെ രണ്ട് ബോട്ടുകള്‍ ഗാസ അതിര്‍ത്തി ലക്ഷ്യമാക്കി നീങ്ങുകയാണ്.
ഗാസയില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെ അന്താരാഷ്ട്ര സമുദ്രാതിര്ത്തിയില്വച്ചായിരുന്നു സംഭവം. ഗ്രേറ്റ അടക്കമുള്ളവരെ ഇസ്രയേല്‍ തുറമുഖത്തേയ്ക്ക് കൊണ്ടുപോയതായി ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പ്രവര്‍ത്തകര്‍ സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബോട്ടില്‍ ഇരിക്കുന്ന ഗ്രേറ്റയുടെ ഒരു വീഡിയോ ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ ഗ്രേറ്റയ്ക്ക് മറ്റൊരു പ്രവര്ത്തകന് വെള്ളവും റെയിന്‍ കോട്ടും നല്‍കുന്നത് കാണാം.
ഗാസ പ്രാദേശിക സമയം ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവമെന്ന് ഫ്ളോട്ടില വക്താവ് പറഞ്ഞു. അല്‍മ, സൈറസ് അടക്കമുള്ള ബോട്ടുകള്‍ നിയമവിരുദ്ധമായി തടഞ്ഞു. ഇതിന് ശേഷം ലൈവ് സ്ട്രീം അടക്കം ആശയവിനിമയ സംവിധാനങ്ങള്‍ തടസപ്പെട്ടു. ഇസ്രയേല്‍ പറയുന്ന ഒരു പേപ്പറിലും ഒപ്പിടില്ലെന്നും ഫ്ളോട്ടില വക്താവ് വ്യക്തമാക്കി.
സെപ്റ്റംബര്‍ ഒന്നിനായിരുന്നു ഗാസയ്ക്ക് സഹായവുമായി ഗ്രെറ്റയും സംഘവും ബാഴ്സലോണയില്‍ നിന്ന് യാത്ര ആരംഭിച്ചത്. ഗ്രേറ്റയ്ക്ക് പുറമേ നെല്സന് മണ്ടേലയുടെ പേരക്കുട്ടി മണ്ട്ല മണ്ടേല, മുന്‍ ബാര്‍സലോണ മേയര്‍ അഡ കോളോ, ചരിത്രകാരന് ക്ലിയോനികി അലക്സോപൗലോ, മനുഷ്യാവകാശ പ്രവര്ത്തകന് യാസ്മിന് അസര്‍, പരിസ്ഥിതി പ്രവര്ത്തകന് തിയാഗോ ആവില, അഭിഭാഷക മെലാനി ഷൈസര്‍, ശാസ്ത്രജ്ഞന് കാരന് മൊയ്നിഹാന്‍ തുടങ്ങി അഞ്ഞൂറോളം വരുന്ന പ്രവര്‍ത്തകരാണ് 45 ബോട്ടുകളിലായി യാത്ര ചെയ്യുന്നത്.
ഇസ്രയേല്‍ അധിനിവേശം തുടരുന്ന ഗാസയില്‍ ഭക്ഷണം, വെള്ളം, മരുന്ന് അടക്കം അവശ്യവസ്തുക്കള്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം. നേരത്തേ രണ്ട് തവണ ബോട്ടുകള്‍ക്ക് നേരെ ആക്രമണം നടന്നുവെന്ന് വ്യക്തമാക്കി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങളും അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
Leader Page
പട്ടിണിയെന്നതു സാവധാനം, നിശബ്ദമായി ശരീരത്തെ ഇല്ലായ്മ ചെയ്യുന്ന ഒന്നാണ്. അടിസ്ഥാന പോഷകങ്ങൾ ഇല്ലാതാകുമ്പോൾ, ശരീരം ആദ്യം കരളിലെ പഞ്ചസാരശേഖരം ഉപയോഗിക്കാൻ തുടങ്ങും. പിന്നീട്, തലച്ചോറും മറ്റു പ്രധാന അവയവങ്ങളും പ്രവർത്തിപ്പിക്കാൻ പേശികളും കൊഴുപ്പും ഉരുക്കി കലകളെ നശിപ്പിക്കുന്നു. ഈ ശേഖരം തീരുമ്പോൾ, ഹൃദയം അശക്തമാകുന്നു. പ്രതിരോധ സംവിധാനം ദുർബലമാകുന്നു. മനസ് മങ്ങാൻ തുടങ്ങുന്നു. എല്ലിന്മേൽ ചർമം വലിഞ്ഞുമുറുകുന്നു, ശ്വാസം ദുർബലമാകുന്നു. അവയവങ്ങൾ ഒന്നൊന്നായി പ്രവർത്തനരഹിതമാകുന്നു. കാഴ്ച നഷ്ടപ്പെടുന്നു. ഒടുവിൽ ശരീരം ശൂന്യമായി മരണത്തിലേക്കു വഴുതിവീഴുന്നു. അത് നീണ്ടുനിൽക്കുന്ന, വേദനാജനകമായ മരണമാണ്.
‘ഇത് തനി പട്ടിണിയാണ്, ലളിതം, വ്യക്തം’
അമ്മമാരുടെ കൈകളിൽ കിടക്കുന്ന, വിശപ്പുമൂലം മെലിഞ്ഞുണങ്ങിയ പലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങളുടെ ചിത്രങ്ങൾ നാം കണ്ടിട്ടുണ്ട്. എന്നിട്ടും ഇസ്രയേൽ ഗാസ ‘കീഴടക്കാൻ’ യുദ്ധം കടുപ്പിക്കാനൊരുങ്ങുകയാണ്. ഇനിയും പലസ്തീനിലെ ആയിരക്കണക്കിനു സാധാരണക്കാർ ബോംബുകളാലോ പട്ടിണിമൂലമോ കൊല്ലപ്പെടാം.
“ഇത് ഭക്ഷ്യക്ഷാമമുണ്ടാക്കിയ പ്രതിസന്ധിയല്ല”- മുതിർന്ന യുഎൻ ഉദ്യോഗസ്ഥനായ രമേഷ് രാജസിംഹം ഓഗസ്റ്റ് പത്തിന് യുഎൻ സുരക്ഷാസമിതിയിൽ പറഞ്ഞു. “ഇത് തനി പട്ടിണിയാണ്, ലളിതം, വ്യക്തം.” ഭക്ഷണം കിട്ടിയാൽപ്പോലും കഴിക്കാൻ കഴിയാത്തത്ര ദുർബലരാണു ഗാസയിലെ ആയിരക്കണക്കിന് കുട്ടികളെന്നാണ് ക്ഷാമകാര്യ വിദഗ്ധനായ അലക്സ് ഡി വാൾ പറയുന്നത്, “അവരുടെ ശരീരം ഭക്ഷണം ദഹിപ്പിക്കാൻപോലും പറ്റാത്തത്ര കഠിനമായ പോഷകാഹാരക്കുറവിന്റെ ഘട്ടത്തിലാണ്” എന്നാണ്.
യുദ്ധമുറയായി പട്ടിണി ഉപയോഗിക്കുന്നതുൾപ്പെടെ, ഗാസയിൽ ഇസ്രയേൽ അങ്ങേയറ്റത്തെ കുറ്റകൃത്യമാണ് ചെയ്യുന്നതെന്നത് ഇപ്പോൾ പൊതുവായി സമ്മതിക്കുന്നുണ്ട്. യുദ്ധം തുടങ്ങി മാസങ്ങൾക്കുള്ളിൽതന്നെ പലസ്തീനിലെയും രാജ്യാന്തര തലത്തിലെയും മനുഷ്യാവകാശ സംഘടനകൾ ഈ അപകടത്തെക്കുറിച്ചു മുന്നറിയിപ്പു നൽകിയിരുന്നു. ഇത് എല്ലാ ഭൂഖണ്ഡങ്ങളിലെയും വിവിധ രാജ്യങ്ങളിലും ഇസ്രയേലിൽതന്നെയും പ്രതിധ്വനിച്ചു. ഉദാഹരണമായി, മുൻ ഇസ്രേലി പ്രധാനമന്ത്രി ഏഹൂദ് ഓൾമർട്ട് ഗാസയിലെ യുദ്ധക്കുറ്റങ്ങളെ അപലപിച്ചു. പ്രമുഖ ഇസ്രേലി മനുഷ്യാവകാശ ഗ്രൂപ്പുകൾ പറഞ്ഞത് ഗാസ മേഖലയിലെ നടപടികൾ വംശഹത്യക്കു തുല്യമാണെന്നാണ്.
സാധാരണക്കാരെയും ഭീകരരെയും വേർതിരിച്ചില്ല
ഹമാസ് 1,200 ഇസ്രേലികളെ വധിക്കുകയും ഇരുനൂറിലധികം പേരെ ബന്ദികളാക്കുകയും ചെയ്തതിനു ശേഷം - അതുതന്നെ ഗുരുതരമായ യുദ്ധക്കുറ്റമാണ് - 2023 ഒക്ടോബർ ഒന്‍പതിന് അന്നത്തെ ഇസ്രേലി പ്രതിരോധമന്ത്രി യോവ് ഗാലന്റ് പ്രഖ്യാപിച്ചു: “ഗാസ മുനന്പിൽ സമ്പൂർണ ഉപരോധത്തിന് ഞാൻ ഉത്തരവിട്ടു. വൈദ്യുതിയില്ല. ഭക്ഷണമില്ല. ഇന്ധനമില്ല. എല്ലാം അടച്ചുപൂട്ടി. ഞങ്ങൾ മനുഷ്യമൃഗങ്ങളെയാണ് എതിരിടുന്നത്. അതനുസരിച്ച് ഞങ്ങൾ പ്രവർത്തിക്കും.” ഗാസയിലെ ജനങ്ങളെ മനുഷ്യത്വമില്ലാത്തവരായി ചിത്രീകരിച്ചു. സാധാരണക്കാരെയും ഭീകരരെയും വേർതിരിച്ചില്ല. ഇത് രാജ്യാന്തര മാനുഷികനിയമത്തിന്റെ കടുത്ത ലംഘനമാണ്. ഉപരോധം ഗാസയിലേക്കുള്ള എല്ലാ വസ്തുക്കളും എഴുപതു ദിവസത്തേക്കു തടഞ്ഞു. അങ്ങനെ കൂട്ടായ ശിക്ഷ നടപ്പാക്കി.
2024ന്റെ തുടക്കത്തിൽ ഇസ്രയേൽ ഗാസയിലേക്ക് ചെറിയ തോതിൽ സാധനങ്ങൾ കടത്തിവിട്ടപ്പോൾ മാത്രമാണ് ആദ്യ ഉപരോധത്തിൽ നേരിയ ഇളവ് ലഭിച്ചത്. ആ ഏപ്രിലോടെ, രാജ്യാന്തര വികസനത്തിനായുള്ള യുഎസ് ഏജൻസി (യുഎസ്എഐഡി) യുടെ അന്നത്തെ മേധാവിയായിരുന്ന സാമന്ത പവർ ഗാസയുടെ ചില ഭാഗങ്ങളിൽ ക്ഷാമമുണ്ടാകുമെന്ന് മുന്നറിയിപ്പു നൽകിയിരുന്നു. അടുത്ത മാസം, ലോക ഭക്ഷ്യപദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ സിൻഡി മക്കെയ്ൻ, വടക്കൻ ഗാസയിൽ ‘ഒരു പൂർണ ക്ഷാമം’ പ്രഖ്യാപിച്ചു.
ജീവകാരുണ്യ സംഘടനകളെ തടയുന്നു
പട്ടിണിയെ യുദ്ധമുറയാക്കുന്നത് രാജ്യാന്തര നിയമങ്ങൾ വിലക്കിയിട്ടുണ്ട്. ഗാസ കൈയടക്കിയ ശക്തി എന്ന നിലയിൽ അവിടത്തെ സാധാരണ ജനങ്ങൾക്കു വേണ്ട ഭക്ഷണവും വെള്ളവും മരുന്നുകളും മറ്റ് അവശ്യസാധനങ്ങളും ലഭിക്കുന്നുവെന്ന് ഇസ്രയേൽ ഉറപ്പാക്കണം. അവ ഗാസയിൽ ലഭ്യമല്ലെങ്കിൽ പുറത്തുനിന്ന് - ഇസ്രയേലിൽനിന്നടക്കം - എത്തിക്കണം.
കഴിഞ്ഞ 21 മാസത്തിനിടെ, നിരവധി സർക്കാരുകളും സഹായ സന്നദ്ധ ഏജൻസികളും സഹായമെത്തിക്കാൻ അവരെ അനുവദിക്കണമെന്ന് ഇസ്രയേലിനോട് അഭ്യർഥിച്ചിരുന്നു. അത്തരം അനുമതി നിയമപരമായ ബാധ്യതകൂടിയാണ്. തങ്ങളുടെ കൈവശമുള്ള എല്ലാ മാർഗങ്ങളിലൂടെയും മറ്റുള്ളവരുടെ ദുരിതാശ്വാസ പദ്ധതികൾക്ക് സൗകര്യമൊരുക്കാൻ ഇസ്രയേലിനു കടമയുണ്ട്. പക്ഷേ, ഇസ്രയേൽ തുടർച്ചയായി ഇതെല്ലാം നിരാകരിച്ചു. സഹായമെത്തിക്കുന്നതിൽനിന്ന് ഈ നിമിഷംപോലും ജീവകാരുണ്യ സംഘടനകളെ അവർ തടയുകയാണ്.
നിയമവിരുദ്ധമായ ഉപരോധം
2024 ജനുവരിയിൽ രാജ്യാന്തര നീതിന്യായ കോടതി ഇസ്രയേലിനോട്, അത്യാവശ്യമായ അടിസ്ഥാന സേവനങ്ങളും മാനുഷിക സഹായവും നൽകാൻ അടിയന്തരവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കാൻ ഉത്തരവിട്ടു. നിയമബാധ്യതയുള്ള തീരുമാനമായിരുന്നു അത്. രണ്ടു മാസത്തിനു ശേഷം, ആ ഉത്തരവ് വീണ്ടും ഉറപ്പിക്കുകയും ഐക്യരാഷ്ട്രസഭയുടെ പൂർണ സഹകരണത്തോടെ നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. യുഎൻ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംവിധാനത്തിനു മാത്രമേ ഗാസയിൽ വ്യാപകമായ ക്ഷാമം തടയാൻ കഴിയുമായിരുന്നുള്ളൂ. ഈ വർഷം ജനുവരിക്കും മാർച്ചിനുമിടയിലുള്ള വെടിനിർത്തൽ സമയത്ത്, യുഎന്നും മറ്റു മാനുഷിക സംഘടനകളും നാനൂറിലധികം ദുരിതാശ്വാസവിതരണ കേന്ദ്രങ്ങൾ പ്രവർത്തിപ്പിച്ചിരുന്നു. എന്നാൽ മാർച്ചിൽ ഇസ്രയേൽ വെടിനിർത്തൽ ലംഘിച്ചതിനുശേഷം ഇവ അടച്ചുപൂട്ടി. നിയമവിരുദ്ധമായി മറ്റൊരു ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു.
ഹമാസിനുമേൽ കൂടുതൽ സമ്മർദം ചെലുത്തുന്നതിനായി സഹായം വെട്ടിക്കുറയ്ക്കുകയാണെന്നു പറഞ്ഞ് ഇസ്രയേൽ പുതിയ ഉപരോധത്തെ ന്യായീകരിച്ചു. അങ്ങനെ പട്ടിണിയെ യുദ്ധത്തിൽ ആയുധമായി ഉപയോഗിക്കുന്നു എന്നു സമ്മതിക്കുകയും ചെയ്തു. മേയിൽ സഹായം പുനരാരംഭിച്ചപ്പോൾ, യുഎന്നിന് പകരം ഇസ്രയേൽ സംഘടിപ്പിച്ച സ്വകാര്യ ഭക്ഷ്യവിതരണ സംവിധാനമായ ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) വന്നു. എന്നാൽ അതിനുശേഷം, ജിഎച്ച്എഫിന്റെ നാല് വിതരണ കേന്ദ്രങ്ങളിൽ ഭക്ഷണം വാങ്ങാൻ ശ്രമിച്ച 1,400ലധികം പലസ്തീനികളെ ഇസ്രയേൽ സൈന്യം വധിച്ചു.
ജിഎച്ച്എഫ് പദ്ധതി ഒരിക്കലും പ്രാവർത്തികമാകുമായിരുന്നില്ല. കഴിഞ്ഞ മാസം പുറത്തുവന്ന ക്ഷാമ അവലോകന സമിതിയുടെ ഒരു റിപ്പോർട്ട് പ്രകാരം, “ഭയാനകമായ ആക്രമണങ്ങളില്ലാതെ പ്രവർത്തിക്കാൻ കഴിഞ്ഞാൽ പോലും, ജിഎച്ച്എഫിന്റെ വിതരണപദ്ധതി കൂട്ട പട്ടിണിയിലേക്ക് നയിക്കും.”
മനഃപൂർവം പട്ടിണിക്കിട്ട് കൊല്ലുന്നു
രാജ്യാന്തര നിയമപ്രകാരം, പട്ടിണി യുദ്ധക്കുറ്റം ആകുന്നത് ഉപരോധം തുടങ്ങുന്ന നിമിഷം മുതലാണ്. ദേശീയ, വംശീയ,അല്ലെങ്കിൽ മതപരമായ ഒരു കൂട്ടത്തെ പൂർണമായോ ഭാഗികമായോ നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ നയം വിപുലമാകുന്പോൾ അത് വംശഹത്യയായി മാറുന്നു. മുതിർന്ന, ഒന്നിലധികം ഇസ്രയേൽ ഉദ്യോഗസ്ഥർ അത്തരം ഉദ്ദേശ്യം പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. 2023 ഒക്ടോബറിൽ പ്രതിരോധ മന്ത്രി ഗാലന്റ്, 2024 ഓഗസ്റ്റിൽ “രണ്ട് ദശലക്ഷം സാധാരണക്കാരെ പട്ടിണി കാരണം മരിക്കാൻ ഇടയാക്കുന്നത് ന്യായീകരിക്കാവുന്നതും ധാർമികവുമാണ്” എന്ന് അഭിപ്രായപ്പെട്ട ധനമന്ത്രി ബെസാലൽ സ്മൊട്രിച്ച്, കൂടാതെ “ഭക്ഷണവും സഹായ ശേഖരങ്ങളും ബോംബിട്ട് നശിപ്പിക്കണം” എന്ന് ട്വീറ്റ് ചെയ്ത ദേശീയ സുരക്ഷാമന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു.
പലസ്തീനികളെ മനഃപൂർവം പട്ടിണിക്കിട്ട് കൊല്ലുകയാണ്. യുദ്ധം തുടങ്ങിയ ഏതാനും മാസങ്ങൾക്കുള്ളിൽതന്നെ വരാൻ പോകുന്ന ഭീകരതയുടെ സൂചനകൾ വ്യക്തമായിരുന്നെങ്കിലും പല സർക്കാരുകളും കണ്ണടച്ചു. സഹായം ഹമാസിന് പോകുമെന്നു വാദിച്ച് അവർ സഹായത്തിനുള്ള നിയന്ത്രണങ്ങളെ ന്യായീകരിച്ചു. ഈ വാദത്തിന് തങ്ങളുടെ കൈവശം തെളിവുകളൊന്നുമില്ലെന്ന് ഇസ്രയേൽ ഇപ്പോൾ പറയുന്നു. കൂടാതെ, ഗാസയിലേക്ക് സഹായം എത്തിച്ചതിനേക്കാൾ കൂടുതൽ ആയുധങ്ങൾ ഈ സർക്കാരുകൾ ഇസ്രയേലിനു നല്കി. ഒരു വംശഹത്യ തടയാനും അവസാനിപ്പിക്കാനുമുള്ള തങ്ങളുടെ കടമയിൽ ഇപ്പോഴവർ പരാജയപ്പെട്ടിരിക്കുന്നു.
ഈ ആഗോള നാണക്കേടിന്റെ നിമിഷം ചരിത്രം എന്നേക്കും രേഖപ്പെടുത്തും. എല്ലിൻകൂടുകൾ മാത്രമായ കുട്ടികളുടെ ചിത്രങ്ങൾ, ലോകം ഒന്നും ചെയ്യാതിരുന്ന മുൻകാല സംഭവങ്ങളിലെ ചിത്രങ്ങൾക്കൊപ്പം അത് സൂക്ഷിക്കും. കൂടുതൽ കുട്ടികൾ മരിക്കുന്നതിനു മുമ്പ്, നമ്മുടെ മനുഷ്യത്വത്തിന്റെ ഒരംശമെങ്കിലും സംരക്ഷിക്കാൻ ലോ
Editorial
വർഷങ്ങൾ പിന്നിട്ടിട്ടും അവഗണനയുടെ സമരത്തുരുത്തുകളിൽ ഒറ്റപ്പെട്ടുപോയവരെക്കുറിച്ച് ദീപിക ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. അതു വായിക്കേണ്ടതു സമരക്കാരല്ല, സർക്കാരാണ്.
നീതിക്കും ന്യായത്തിനുംവേണ്ടിയുള്ള സമരങ്ങൾ വിജയിക്കുന്നത് അതിൽ പങ്കെടുക്കുന്നവരുടെ കരുത്തുകൊണ്ടു മാത്രമല്ല, ഭരണകൂടത്തിന്റെ നീതിബോധംകൊണ്ടുമാണ്.
ദുർബലരായ സമരക്കാരെ അടിച്ചമർത്തുകയോ അവഗണിക്കുകയോ ചെയ്തു തോൽപ്പിക്കാൻ ഒരു സർക്കാരിനും ബുദ്ധിമുട്ടില്ല. പക്ഷേ, ജനാധിപത്യം ആവശ്യപ്പെടുന്നത് അതല്ല. വർഷങ്ങളായി വിവിധ ആവശ്യങ്ങളുന്നയിച്ചു കേരളത്തിൽ സമരം ചെയ്തുകൊണ്ടിരിക്കുന്നവരെക്കുറിച്ച് ദീപിക ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. അതു വായിക്കേണ്ടതു സമരക്കാരല്ല, സർക്കാരാണ്. തങ്ങളുടെ ഭരണത്തിന്റെ ഇരുണ്ട മൂലകൾ കണ്ടെത്താൻ അതുപകരിക്കും.
പത്തും പതിനാറും വർഷങ്ങളായ സമരങ്ങൾപോലും സംസ്ഥാനത്തുണ്ട്. പലരും നീതി കിട്ടാതെ മരിച്ചുപോയി. ബാക്കിയുള്ളവർ അവരുടെ കൊച്ചുകൊച്ചു സന്തോഷങ്ങൾപോലും മാറ്റിവച്ച് എന്നെങ്കിലും നീതി കിട്ടുമെന്നു കരുതി സമരപ്പന്തലുകളിൽ കാത്തിരിക്കുകയാണ്. അതിലൊന്നാണ് ആശമാരുടെ സമരം.
അവരുടെ അധ്വാനത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന തുച്ഛമായ പ്രതിഫലം കേട്ടു മലയാളി തലയിൽ കൈവച്ചു. പക്ഷേ, സർക്കാരും അവരുടെ ‘അധ്വാനവർഗ പാർട്ടി’യും ആ സ്ത്രീകളെ കൂക്കിവിളിച്ചു. പട്ടിണിപ്പാവങ്ങളുടെ ജീവിതയാഥാർഥ്യങ്ങൾ മനസിലാക്കാൻ പറ്റാത്തത്ര ഉയർന്ന സാന്പത്തികസ്ഥിതിയിലാണ് നേതാക്കളിലേറെയും. അതുകൊണ്ട് ആശമാരെ മനസിലായില്ലെങ്കിലും ലക്ഷങ്ങൾ മാസവരുമാനമുള്ള പിഎസ്സി അംഗങ്ങളുടെ ആർത്തി പെട്ടെന്നു മനസിലായി.
ലക്ഷങ്ങൾ കൂട്ടിക്കൊടുത്തു. ആശമാരോടു പോയി കേന്ദ്രത്തോടു ചോദിക്കാൻ പറഞ്ഞവർ, കേന്ദ്രത്തോടു ചോദിച്ചിട്ടാണോ പ്രകടനപത്രികയിൽ ആശമാരുടെ പ്രതിഫലം വർധിപ്പിക്കാമെന്നു വാഗ്ദാനം ചെയ്തതെന്നു പറഞ്ഞില്ല. സമരംതന്നെ ജീവിതമാക്കിയത് സത്യത്തിൽ നേതാക്കളല്ല, അവർ പുറംകാലിനു തൊഴിച്ചെറിഞ്ഞ സാധാരണക്കാരാണ്.
2007ൽ യുഡിഎഫ് സർക്കാരിന്റെ കാലത്തു തുടങ്ങിയ ചെങ്ങറ ഭൂസമരം 18 വർഷം പിന്നിട്ടു. കോഴിക്കോട് മാനാഞ്ചിറ ചത്വരത്തിൽ കോംട്രസ്റ്റ് തൊഴിലാളികൾ സംയുക്ത സമരം തുടങ്ങിയിട്ട് 16 വർഷം. കോംട്രസ്റ്റ് നെയ്ത്തുഫാക്ടറി ഏറ്റെടുക്കല്‍ ബില്ല് രാഷ്ട്രപതി അഗീകരിക്കുകയും സംസ്ഥാന സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം ഇറക്കുകയും ചെയ്തിട്ടും ഫലമുണ്ടായില്ല.
ഒന്നും ചെയ്യില്ലെന്നു പറയില്ല; പക്ഷേ ചെയ്യില്ല. എൻഡോസൾഫാൻ ഇരകളുടെ കാര്യവും ഇതാണ്. അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം കൊടുക്കാൻ സുപ്രീംകോടതി 2007ൽ ഇടക്കാല ഉത്തരവും 2022ൽ അന്തിമവിധിയും പുറപ്പെടുവിച്ചതാണ്.
18 വർഷമായെങ്കിലും വിതരണം പൂർത്തിയായിട്ടില്ല. മുനന്പം, കേരളത്തെ ഇളക്കിമറിച്ച സമരമായിരുന്നു. കേന്ദ്രം ഭരിക്കുന്നവരും കേരളം ഭരിക്കുന്നവരും പ്രതിപക്ഷവുമൊക്കെ മാറിമാറി സമരപ്പന്തലിലെത്തി. ഭേദഗതി വരുത്തിയിട്ടും വഖഫ് നിയമത്തിന്റെ മനുഷ്യ-ജനാധിപത്യവിരുദ്ധ പഴുതിൽ കുടുങ്ങിപ്പോയ നൂറുകണക്കിനു മനുഷ്യർ, പണം കൊടുത്തു വാങ്ങിയ സ്വന്തം മണ്ണിന്റെ കൈവശാവകാശത്തിനുവേണ്ടി 300 ദിവസമായി സമരത്തിലാണ്.
കാലഹരണപ്പെട്ട മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പരിസരത്തുപോലും വീടില്ലാത്ത രാഷ്ട്രീയക്കാരും ന്യായാധിപരും ചില വിദഗ്ധരുമൊക്കെ അതു പൊട്ടില്ലെന്ന് ‘ഉറപ്പു’കൊടുത്തതാണ് മറ്റൊരു ദുരന്തം.
അണക്കെട്ടിനോടനുബന്ധിച്ച് തുരങ്കമുണ്ടാക്കാൻ 2014ൽ സുപ്രീംകോടതി നടത്തിയ ഉത്തരവ് നടപ്പാക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി ഭയചകിതരായവർ സമരം തുടങ്ങിയിട്ട് ഒരു വർഷത്തോടടുക്കുന്നു. പതിനായിരക്കണക്കിനു മനുഷ്യരുടെ ജീവിതത്തെ അനിശ്ചിതത്വത്തിലാക്കിയ സിൽവർലൈൻ സമരം, വയനാട്-നിലന്പൂർ-പാലക്കാട് ആദിവാസി ഭൂസമരങ്ങൾ, കോട്ടയത്തെയും ആലപ്പുഴയിലെയും നെൽകർഷക സമരങ്ങൾ, ആലപ്പുഴ തോട്ടപ്പള്ളിയിലെ കരിമണലൂറ്റ് വിരുദ്ധ സമരം, വയനാട്ടിൽ വനംവകുപ്പ് പിടിച്ചെടുത്ത ഭൂമി തിരികെ കിട്ടാൻവേണ്ടി ഒരു കുടുംബത്തിന്റെ 10 വർഷം പിന്നിട്ട സമരം... അവകാശസമരങ്ങളെ അധികാരത്തിലേക്കുള്ള വഴിയാക്കിയവർ അധികാരത്തിലെത്തിയപ്പോൾ തിരിഞ്ഞുകുത്തിയതിന്റെ നന്പർ വൺ ഉദാഹരണങ്ങളിൽ ചിലതാണ് പറഞ്ഞത്.
ജനാധിപത്യ ധാർമികതകളും ഉത്തരവാദിത്വവും മറന്നതിൽ പ്രതിപക്ഷവുമുണ്ട്. എന്തിനാണ്, ആരെ കാത്താണ് നിങ്ങളിങ്ങനെ വർഷങ്ങളായി വഴിയിൽ നിൽക്കുന്നതെന്ന് ആരും ചോദിക്കാനില്ലാത്തവരുടെ നിസഹായാവസ്ഥ അഭിസംബോധന ചെയ്യപ്പെടണം.
പഞ്ചായത്ത് തലത്തിൽ പരിഹരിക്കാവുന്നത് അങ്ങനെയും സംസ്ഥാന തലത്തിൽ പരിഹരിക്കാവുന്നത് അങ്ങനെയും തീർക്കണം. ഉദ്യോഗസ്ഥരല്ല, ജനപ്രതിനിധികളാണ് ഈ മനുഷ്യരോടു സംസാരിക്കേണ്ടത്. ഗതികേടിന്റെ പാരമ്യതയിലാവാം അവർ സമരത്തിനിറങ്ങിയത്. ഇതു തെരഞ്ഞെടുപ്പുകാലത്ത് ചർച്ച ചെയ്യപ്പെടണം. ആ കടന്പയും കടന്നാൽ ഇവരൊന്നും തിരിഞ്ഞുനോക്കില്ല. നാളെയിത് ആർക്കും സംഭവിക്കാമെന്ന് സഹപൗരരും ചിന്തിക്കണം.
Editorial
തീവ്രവാദ വിരുദ്ധവും ജനാധിപത്യ അടിത്തറ യിലുള്ളതുമായ പലസ്തീൻ കെട്ടിപ്പടുക്കാൻ ദ്വിരാഷ്ട്ര പരിഹാരത്തിന്റെ സാധ്യതകൾ എത്രയും വേഗം നടപ്പാക്കണം. ഈ നിലവിളി മനുഷ്യത്വത്തോടുള്ള വെല്ലുവിളിയാണ്.
ഹമാസ് തീവ്രവാദികളുടെ ശക്തികേന്ദ്രമായ ഗാസ സിറ്റി പിടിക്കാൻ ഇസ്രയേൽ സൈനികനീക്കമാരംഭിച്ചതോടെ ജനങ്ങൾ നരകവാതിൽക്കലെത്തിയിരിക്കുന്നു. ഇനി ബന്ദിമോചന കരാർ ഉണ്ടാക്കിയാലും ഗാസയുടെ നിയന്ത്രണം തങ്ങൾ ഏറ്റെടുക്കുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെത്യന്യാഹു അറിയിച്ചത്.
നഗരം പൂർണമായും ഭക്ഷ്യക്ഷാമത്തിലാണെന്ന് യുഎൻ ഏജൻസിയും വെളിപ്പെടുത്തി. മരണം, അനാഥത്വം, വിശപ്പ്, രോഗങ്ങൾ... ഗാസ ഒരിക്കലും പഴയതുപോലെയാകില്ല. അദ്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ഹമാസ് വീണ്ടും അധികാരത്തിലെത്തുകയുമില്ല. തീവ്രവാദ വിരുദ്ധവും ജനാധിപത്യ അടിത്തറയിലുള്ളതുമായ പലസ്തീൻ കെട്ടിപ്പടുക്കാൻ ദ്വിരാഷ്ട്ര പരിഹാരത്തിന്റെ സാധ്യതകൾ എത്രയുംവേഗം നടപ്പാക്കുകയാണു വേണ്ടത്. ഈ നിലവിളി മനുഷ്യത്വത്തോടുള്ള വെല്ലുവിളിയാണ്.
ഇസ്ലാം മതം ഉണ്ടാകുന്നതിനുമുന്പ് യഹൂദർ വസിച്ചിരുന്ന ഇസ്രയേലിനെക്കുറിച്ചുള്ള അവകാശവാദങ്ങൾ അവിടെ നിൽക്കട്ടെ. 2023 ഒക്ടോബർ ഏഴിനു ഹമാസ് നടത്തിയ ഭീകരാക്രമണത്തെ തുടർന്ന് ഇസ്രയേൽ തിരിച്ചടിക്കാൻ തുടങ്ങിയിട്ട് 22 മാസം. കുഞ്ഞുങ്ങൾ ഉൾപ്പെടെ 62,000 ആളുകൾ കൊല്ലപ്പെട്ടു.
ഏറ്റവും വലിയ വംശഹത്യയുടെ ഇരകളായ ഇസ്രയേൽ ഈ വേദന തിരിച്ചറിയണം. ഹമാസ് കൊലപാതകികളുടെയും ബലാത്സംഗികളുടെയും തലയ്ക്കു മുകളിൽ നരകവാതിലുകൾ തുറക്കുമെന്നാണ്, പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞത്. തീവ്രവാദികൾക്കുവേണ്ടി നിങ്ങൾ തുറന്ന നരകവാതിലൂടെയാണ് ഇക്കണ്ട നിരപരാധികളും പോയത്.
ഇസ്രയേൽ അതിന്റെ സ്വത്വരാഷ്ട്രീയത്തിനു പ്രാധാന്യം കൊടുക്കുന്നുണ്ടെങ്കിൽ അതിന്റെ അടിത്തറയായ വിശുദ്ധ ലിഖിതങ്ങളെയും വിലമതിക്കണം. “വിധവയെയും അനാഥനെയും പീഡിപ്പിക്കരുത്. നീ അങ്ങനെ ചെയ്താൽ അവർ എന്നോടു നിലവിളിച്ചാൽ ഞാൻ തീർച്ചയായും അവരുടെ നിലവിളി കേൾക്കും” (പുറപ്പാട് 22:22-23). പലസ്തീൻ വിമോചനത്തിന്റെ മറയിലെത്തുന്ന ഭീകരവാദത്തെ ചെറുക്കാനുള്ള ഇസ്രയേലിന്റെ നിശ്ചയദാർഢ്യത്തെ തള്ളിക്കൊണ്ടല്ല, ഗാസയിലെ പട്ടിണിയും മരണവും ചൂണ്ടിക്കാണിക്കുന്നത്; മനുഷ്യത്വം യുക്തികളെ മറക്കും എന്നതിനാലാണ്.
ഗാസയിലെ ജനങ്ങളുടെ ദുരിതത്തിന്റെ പരസ്യം കൊടുത്ത് ഹമാസ് മുസ്ലിം രാജ്യങ്ങളിൽനിന്നു കൈപ്പറ്റിയ കോടാനുകോടി സന്പത്തിന്റെ സിംഹഭാഗവും തീവ്രവാദത്തിന്റെ തുരങ്കങ്ങളിലേക്ക് ഒഴുകിപ്പോയി. ഹമാസ് നേതാക്കളുടെയും മക്കളുടെയും വിദേശ അക്കൗണ്ടുകളും സുഖവാസവും കുപ്രസിദ്ധവുമായിരുന്നു.
പിഎൽഒയുടെയും ഹമാസിന്റെയുമൊക്കെ സ്ഥാനത്ത് ജനാധിപത്യ പ്രസ്ഥാനങ്ങളായിരുന്നെങ്കിൽ പലസ്തീൻ പണ്ടേ വികസ്വര രാജ്യമായേനെ. സ്വന്തം തീവ്രവാദ മേൽവിലാസത്തോളം ഹമാസിനെ പരാജയപ്പെടുത്തിയ മറ്റൊരു ഘടകവുമില്ല. ഏതു കള്ളപ്പേരിലാണെങ്കിലും ഒരുവശത്ത് ഇസ്ലാമിക തീവ്രവാദമുള്ള ഒരു സംഘർഷത്തെയും പഴയ ഫോർമുലകൾ ഉപയോഗിച്ച് ലോകത്തൊരിടത്തും ഇനി നിർധാരണം ചെയ്യാനാകില്ല.
1997 ജൂലൈയിൽ മലയാളം വാരികയിൽ ഒ.വി. വിജയൻ ഇസ്രയേലിനെക്കുറിച്ച് എഴുതിയ ലേഖനം, അതിനുമുന്‍പ് പല പ്രമുഖ പ്രസിദ്ധീകരണങ്ങളും തിരസ്കരിച്ചിരുന്നു. കാരണം, കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും പ്രീണനമൂശയിൽ വാർത്തെടുത്ത പൊതുബോധത്തെ അവർതന്നെ ഭയന്നു. അതിന്റെ തുടർച്ചയാണ് ഹമാസിനെ ഭീകരപ്രസ്ഥാനമെന്നു വിളിക്കാൻ ധൈര്യപ്പെടുന്നവർ മതേതര പാർട്ടികളിൽപോലും വിലയൊടുക്കേണ്ടിവരുന്നത്. ഇസ്രയേലിനെക്കുറിച്ച് ഒ.വി. വിജയൻ ഇങ്ങനെയെഴുതി.
“അറബിലോകത്തിന്റെ മതതീവ്രതയുടെ മഹാവലയത്തിനു നടുവില്‍ വിഷവാതകച്ചൂളയുടെ രണ്ടാം പതിപ്പിനെ ഏതുസമയവും നേരിടേണ്ടിവരുമെന്ന നിലയില്‍ ഈ കൊച്ചുരാഷ്ട്രം രാപകല്‍ തയാറെടുപ്പില്‍ മുഴുകി... മൂന്നാം ലോക വേദികളില്‍ നാം ഉന്നയിച്ച പ്രമേയങ്ങളില്‍ ഇസ്രയേല്‍ ഒരു ‘തിയോക്രസി’യായി. മുന്‍കാല സിയോണിസ്റ്റ് ഭീകരപ്രവർത്തകരുടെ പിന്തുടർച്ചാവകാശിയായി. അന്താരാഷ്ട്ര തിന്മകളുടെ കാച്ചിക്കുറുക്കിയ പ്രതീകമായി. വാർത്താവിനിമയത്തില്‍ ഇസ്രയേലിനെ അപകീർത്തിപ്പെടുത്താന്‍ ഉപയോഗിച്ച കരിംചായത്തിന്റെ കഥയില്‍ ചോദ്യമുണ്ടായിരുന്നില്ല.
വ്യക്തി എന്ന നിലയ്ക്കും സമൂഹം എന്ന നിലയ്ക്കും ഒളിച്ചുകഴിയാന്‍ നിർബന്ധിതനായ യഹൂദന് ഇസ്രയേലിന്റെ ഗർവിഷ്ഠമായ പൗരത്വത്തിലേക്കു നീങ്ങിയെങ്കിലും സമ്പന്നമായ രക്തസാക്ഷിത്വത്തിന്റെ ആത്മീയ സൂക്ഷിപ്പുകാരനായിത്തന്നെ തുടർന്നു... വിഷവാതകച്ചൂളയിലേക്കു വെടുപ്പോടെ പറഞ്ഞയച്ച യഹൂദന്മാരോടുള്ള കടം മനുഷ്യവര്ഗത്തിന്റെയത്രയും കടബാധ്യതയാണ്.
തുച്ഛമായ തെരഞ്ഞെടുപ്പ് നേട്ടങ്ങളെ ഉന്നംവച്ച് നാം ഇവിടെ വളർത്തിക്കൊണ്ടുവന്ന ഇസ്രയേൽ വിരോധം മാറ്റിവയ്ക്കേണ്ട കാലം വന്നുകഴിഞ്ഞു”. ഒ.വി. വിജയന്റെ നിരീക്ഷണം 28 വർഷം പിന്നിട്ടു. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പ്രീണനച്ചൂളയിൽ സത്യം ചാരമായിക്കൊണ്ടേയിരിക്കുന്നു.
കേരളത്തിലും പ്രീണനക്കാർ ഗാസയുടെ വേദന കണ്ടു. പക്ഷേ, നമ്മൾ ഗാസയ്ക്കൊപ്പം, ക്രിസ്ത്യാനിയായതിനാൽ മാത്രം ആഫ്രിക്കയിലും പശ്ചിമേഷ്യയിലും വംശഹത്യക്കിരയാകുന്ന ക്രിസ്ത്യാനികളെയും കണ്ടു. ഗാസക്കാരുടെ പലായനകാലത്തുതന്നെ അസർബൈജാൻ ആട്ടിപ്പായിച്ച നാഗർണോ-കരാബാക്കിലെ 1.25 ലക്ഷം അർമേനിയൻ ക്രൈസ്തവരെ കണ്ടു. അവരുടെ പള്ളികൾ ഇടിച്ചുനിരത്തുന്നതും മോസ്കുകളാക്കുന്നതും കണ്ടു.
അതിന് അസർബൈജാനെ സഹായിച്ചത്, 1915-17 കാലത്ത് 15 ലക്ഷം അർമേനിയക്കാരെ വംശഹത്യ നടത്തിയ തുർക്കിയുടെ കുപ്രസിദ്ധ പ്രതാപം വീണ്ടെടുക്കാൻ പ്രയത്നിക്കുന്ന എർദോഗനാണെന്നു കണ്ടു. ബാബറി മസ്ജിദിന്റെ പേരിലുള്ള കണ്ണീരുണങ്ങും മുന്‍പ്, മോസ്കാക്കിയ ഹാഗിയ സോഫിയ കത്തീഡ്രലിൽ നിസ്കരിക്കാൻ ഉളുപ്പില്ലാത്തവരുടെ മതേതരപാഠങ്ങൾ! ഇസ്ലാം പിറക്കുന്നതിനു നൂറ്റാണ്ടുകൾക്കുമുന്പ് ക്രൈസ്തവർ ഉണ്ടായിരുന്ന നാടാണ് ഗാസ.
മതപരിവർത്തനം, കൊലപാതകം, പലായനം... ഇനി ആയിരം ക്രിസ്ത്യാനികൾകൂടിയുണ്ട് ബാക്കി. ക്രിസ്തുമതത്തിന്റെ ഈറ്റില്ലമായിരുന്ന പല രാജ്യങ്ങളും ഇസ്ലാമിക രാഷ്ട്രങ്ങളാക്കിയവർ ഇരവാദവും കൊലപാതകവും ഒന്നിച്ചു കൊണ്ടുപോകുന്ന തീവ്രവാദവിരുത് കേരളത്തിലും വിജയിപ്പിച്ചു. അവർക്കു വിടുപണി ചെയ്തവർ മറ്റു മതവർഗീയതകൾക്ക് വളമിടുകയും ചെയ്തു.
ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തുകയാണെന്നു പാടുന്നവരെ അവരുടെ പാട്ടിനു വിടുക. പക്ഷേ, ഇസ്രയേൽ ചോദിക്കുന്നു, അയലത്തു കുടിയിരിക്കുന്ന ഹമാസ് ഭീകരരെയും അവരുടെ സഹായികളെയുമല്ലാതെ ലോകത്ത് ആരെയെങ്കിലും ഞങ്ങൾ ആക്രമിക്കുന്നുണ്ടോ? ജറുസലെമിൽ ഉൾപ്പെടെയുള്ള പലസ്തീൻ മുസ്ലിംകളെയും സംരക്ഷിക്കുകയല്ലേ?
പക്ഷേ, ഹമാസ് ഉൾപ്പെടെ ഭീകരർക്ക് ശത്രു ക്രൈസ്തവരും യഹൂദരുമാണ്. ആരാണ് വംശീയവാദികൾ? കണ്ണടച്ചാൽ അടയ്ക്കുന്നവർക്കേ ഇരുട്ടാകൂ. നുണകൾകൊണ്ട് രാഷ്ട്രീയം കളിക്കാം; പ്രശ്നപരിഹാരമുണ്ടാകില്ല. കാഷ്മീരിനെ നശിപ്പിച്ചവരുടെ ബന്ധുക്കളാണ് പലസ്തീനെയും നിത്യനരകമാക്കിയത്.
ഗാസ മരണവക്രത്തിലാണ്. ഹമാസ് ബന്ദികളെ വിട്ടുകൊടുക്കണം. ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കണം. ഹമാസ് മുക്ത ദ്വിരാഷ്ട്ര പദ്ധതിക്കായി ലോകം പരിശ്രമിക്കണം. അത് ഇസ്രയേലിന്റെയോ ഹമാസിന്റെയോ കോളനിയാകരുത്. അമേരിക്കൻ മെത്രാൻ സമിതി ഗാസയിലെ ജനങ്ങൾക്കായി ധനസമാഹരണം നടത്തുകയാണ്.
ഗാസയിലെയും പശ്ചിമേഷ്യയിലെയും സാഹചര്യം അമേരിക്കൻ കത്തോലിക്കാ സമൂഹത്തിന്റെ സഹായത്തിനായി നിലവിളിക്കുകയാണെന്നാണ് അമേരിക്കൻ മെത്രാൻ സമിതിയുടെ അധ്യക്ഷൻ ആർച്ച്ബിഷപ് തിമോത്തി ബ്രോലിയോ പറഞ്ഞത്. അവർ പശ്ചിമേഷ്യയിലെ ഇസ്ലാമിസ്റ്റുകൾ കൊന്നൊടുക്കുന്ന ക്രൈസ്തവരുടെ നിലവിളിക്കൊപ്പം ഗാസയിലെ മുസ്ലിം കുഞ്ഞുങ്ങളുടെ നിലവിളിയും കേൾക്കുന്നു. അതാണ് മതം, അതാണ് മതേതരത്വം, അതാണ് ജനാധിപത്യം. ബാക്കിയെല്ലാം മതരാഷ്ട്രീയമാണ്. പങ്കെടുക്കരുത്.Read More
International
ഗാസ: ഗാസയിലെ കത്തോലിക്കാ ദേവാലയത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഖേദപ്രകടനം നടത്തി ഇസ്രയേൽ. വ്യാഴാഴ്ച രാവിലെയുണ്ടായ ആക്രമണത്തിൽ ആഴത്തിൽ ഖേദിക്കുന്നതായും നിഷ്കളങ്കമായ ഓരോ മരണവും ദുരന്തമാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ഇസ്രയേൽ വ്യക്തമാക്കി.
ദേവാലയത്തിനു നേരെയുണ്ടായ ആക്രമണം തെറ്റായിപ്പോയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോടും വിശദമാക്കി. ആക്രമണത്തിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ ഖേദം പ്രകടിപ്പിച്ചിരുന്നു. മാർപ്പാപ്പയുടെ ആശ്വാസ വാക്കുകളോട് നെതന്യാഹുവിന്റെ ഓഫീസ് നന്ദി പ്രകടിപ്പിച്ചു. ഇസ്രയേൽ സൈന്യവും ആക്രമണം അബദ്ധത്തിലുണ്ടായെന്നാണ് വിശദമാക്കുന്നത്.
ഗാസയിലെ ഹോളി ഫാമിലി കത്തോലിക്കാ പള്ളിക്കു നേർക്ക് ഇസ്രേലി സേന നടത്തിയ ഷെല്ലാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു. 60 വയസുള്ള കെയർടേക്കറും 84 വയസുള്ള സ്ത്രീയും ആണു കൊല്ലപ്പെട്ടത്.
ഗാസയിലെ ഏക കത്തോലിക്കാ പള്ളിയാണ് ആക്രമിക്കപ്പെട്ടത്. പള്ളി വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലി ഉൾപ്പെടെ രണ്ടു പേർക്കു പരിക്കേറ്റു. ഫ്രാൻസിസ് മാർപാപ്പയുടെ ഉറ്റ സുഹൃത്തായിരുന്നു ഫാ. റൊമാനെല്ലി. ഗാസാ യുദ്ധത്തിനിടെ ഫ്രാൻസിസ് മാർപാപ്പയും ഫാ. റൊമാനെല്ലിയും ദിവസവും സംസാരിച്ചിരുന്നു. ഫാ. റൊമാനെല്ലിയുടെ പരിക്ക് സാരമുള്ളതല്ല.
ക്രൈസ്തവരും മുസ്ലിംകളും അടക്കം നൂറുകണക്കിനു പലസ്തീൻകാർ അഭയം തേടിയിരിക്കുന്ന പള്ളിവളപ്പിൽ ഇസ്രേലി ഷെല്ലിംഗിൽ നാശനഷ്ടമുണ്ടായി. നിരവധി കുട്ടികളും ഭിന്നശേഷിക്കാരും ഇവിടെ കഴിയുന്നുണ്ട്. അൽ-അഹ്ലി ആശുപത്രിയുടെ തൊട്ടടുത്തായാണ് ഹോളി ഫാമിലി പള്ളി സ്ഥിതി ചെയ്യുന്നത്.
International
ജറൂസലെം: ഗാസയിലെ ഖാൻ യൂനിസ് നഗരത്തിലുണ്ടായ സ്ഫോടനത്തിൽ ഏഴ് ഇസ്രേലി സൈനികർ കൊല്ലപ്പെട്ടു. ഇവർ സഞ്ചരിച്ചിരുന്ന കവചിത വാഹനത്തിൽ സ്ഫോടനമുണ്ടാകുകയായിരുന്നു. 605-ാം കോംബാറ്റ് എൻജിനിയറിംഗ് ബറ്റാലിയനിലെ സൈനികരാണു കൊല്ലപ്പെട്ടതെന്ന് ഐഡിഎഫ് അറിയിച്ചു.
2023 ഒക്ടോബറിൽ ഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിച്ചശേഷം 860 ഇസ്രേലി സൈനികരാണു കൊല്ലപ്പെട്ടത്. ഇവരിൽ 400 പേർക്കു ജീവൻ നഷ്ടമായത് ഗാസയിലാണ്.
ഖാൻ യൂനിസിൽ പാർപ്പിടസമുച്ചയത്തിൽനിന്ന് ഇസ്രേലി സൈനികരെ ആക്രമിച്ചെന്ന് ഹമാസിന്റെ സൈനിക വിഭാഗമായ അൽ-ഖാസം ബ്രിഗേഡ്സ് ടെലഗ്രാം ചാനലിലൂടെ അറിയിച്ചു. ഖാൻ യൂനിസിലുണ്ടായ മറ്റൊരു ആക്രമണത്തിൽ ഒരു സൈനികനു പരിക്കേറ്റു.