Leader Page
2020 ജൂലൈ 29-ാം തീയതിയാണ് ഇന്ത്യ പുതിയ ദേശീയ വിദ്യാഭ്യാസനയം മുന്നോട്ടു വച്ചത്. വിപുലമായ പരിപാടികളോടെയാണ് കേന്ദ്രസർക്കാർ രാജ്യത്തിന്റെ 21-ാം നൂറ്റാണ്ടിലെ ആദ്യത്തെ വിദ്യാഭ്യാസനയത്തിന്റെ അഞ്ചാം വാർഷികം ഇപ്പോൾ ആഘോഷിക്കുന്നത്. ഈ അവസരത്തിലാണ് ലോകനിലവാരമുള്ള സ്ഥാപനങ്ങളൊന്നും വളർത്തിയെടുക്കാൻ നമുക്കു സാധിച്ചിട്ടില്ല എന്ന ചർച്ച ചൂടുപിടിക്കുന്നത്. കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ക്യുഎസ് ലോകറാങ്കിംഗിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങളുടെ എണ്ണം അഞ്ചിരട്ടിയാക്കി അൻപത്തിനാലിലേക്ക് എത്തിച്ചെങ്കിലും ആദ്യത്തെ നൂറിൽ ഇന്ത്യയിൽനിന്ന് ഒരു സർവകലാശാലയും ഇല്ല.
വിദ്യാഭ്യാസനയത്തിന്റെ പതിനെട്ടാം അധ്യായത്തിൽ ഉന്നതവിദ്യാഭ്യാസരംഗത്തെ നിയന്ത്രിക്കുന്ന സ്ഥാപനങ്ങളുടെ ബാഹുല്യവും അവ തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയും ഉത്തരവാദിത്വമില്ലായ്മയുമാണ് നിലവിലുള്ള വ്യവസ്ഥയുടെ പ്രശ്നങ്ങളെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനു പരിഹാരമായാണ് പരമാവധി സ്വാതന്ത്ര്യമുള്ള ഹയർ എഡ്യുക്കേഷൻ കമ്മീഷൻ ഓഫ് ഇന്ത്യ രൂപീകരിക്കുമെന്നു പറയുന്നത്.
പുതിയ സംവിധാനത്തിന്റെ കീഴിൽ നാലു വെർട്ടിക്കലുകളിലായി നിയന്ത്രണം, അക്രഡിറ്റേഷൻ, ധനസഹായം, അക്കാദമിക നിലവാരനിർണയം എന്നീ മേഖലകളിൽ പ്രത്യേക ഘടനകൾ ഉണ്ടാകും. ഇതിനായി നാഷണൽ ഹയർ എഡ്യുക്കേഷൻ റെഗുലേറ്ററി കൗൺസിൽ, നാഷണൽ അക്രഡിറ്റേഷൻ കൗൺസിൽ, ഹയർ എഡ്യുക്കേഷൻ ഗ്രാന്റ്സ് കൗൺസിൽ, ജനറൽ എഡ്യുക്കേഷൻ കൗൺസിൽ എന്നിവ രൂപീകരിക്കുമെന്നും നയത്തിൽ പറഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നിയമം കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം തയാറാക്കികൊണ്ടിരിക്കുകയാണെന്നു സർക്കാർ ലോക്സഭയെ ജൂലൈയിൽ അറിയിച്ചിട്ടുണ്ട്. പുതിയ കമ്മീഷൻ വരുമ്പോൾ 1956ൽ സ്ഥാപിതമായ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനും 1995ൽ സ്ഥാപിതമായ നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യുക്കേഷനും 1987ൽ സ്റ്റാറ്റ്യൂട്ടറി പദവി കിട്ടിയ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷനും ഇല്ലാതാവും.
ഇന്ത്യൻ വിദ്യാഭ്യാസരംഗത്തു യുജിസിക്കു സമാനമായി സ്വാധീനം ചെലുത്തിയതും വിമർശനം ഏറ്റുവാങ്ങിയതുമായ മറ്റൊരു ഏജൻസിയില്ല. ഇവിടെ യുജിസിയെ ഇല്ലാതാക്കണമോ എന്നതല്ല മുഖ്യമായ ചോദ്യം, അതിനു പകരം എന്താണു വരേണ്ടത് എന്നതാണ്. അതിനായി, യുജിസി സാധ്യമാക്കാത്തതെന്താണെന്നും അതിനുള്ള കാരണങ്ങൾ എന്താണെന്നും പുതിയ കമ്മീഷൻ അതിന് പരിഹാരമാകുമോ അതോ ആ തകരാറുകൾ വീണ്ടും ആവർത്തിക്കുമോ എന്നതുമാണ് വിലയിരുത്തേണ്ടത്. അതുകൊണ്ടുതന്നെ, പുതിയ കമ്മീഷൻ യഥാർഥമായ ഒരു പരിഷ്കാരമായി മാറുമോ , അതോ അത്ര വിജയിക്കാത്ത ഒരു ഘടനയെത്തന്നെ പുതിയ രൂപത്തിൽ പുനരാവിഷ്കരിക്കുന്ന രീതിയിലാവുമോ എന്ന ആകാംക്ഷ വിദ്യാഭ്യാസരംഗത്തുള്ളവർക്കുണ്ട്.
പുതിയ ആശയമല്ല
ഇതുപോലെയുള്ള ഒരു സംവിധാനം ദേശീയ വിദ്യാഭ്യാസനയത്തിന്റെയൊപ്പം വന്ന ആശയമല്ല. 2005ൽ നിലവിൽ വന്ന ദേശീയ വിജ്ഞാനകമ്മീഷനും 2009 ലെ യശ്പാൽ കമ്മിറ്റി റിപ്പോർട്ടും ഇത്തരമൊരു സംവിധാനത്തെപ്പറ്റി സൂചിപ്പിച്ചിരുന്നു. 2011ൽ മുകളിൽ സൂചിപ്പിച്ച മൂന്ന് റെഗുലേറ്ററി ബോഡികളെ ഒന്നിപ്പിക്കുന്നതിനുവേണ്ടി ഹയർ എഡ്യുക്കേഷൻ ആൻഡ് റിസർച്ച് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചിരുന്നെങ്കിലും 2014ൽ അത് പിൻവലിച്ചു. അതിനുശേഷമാണ് 1956ലെ യുജിസി ആക്ട് റദ്ദാക്കുന്നതിനുവേണ്ടി ഹയർ എഡ്യുക്കേഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ആക്ടിന്റെ കരട് 2018 ജൂണിൽ കൊണ്ടുവന്നത്. അതും ഫലവത്തായില്ല.
2018ലെ ബിൽ വിപ്ലവകരമായ പരിഷ്കാരമായിത്തന്നെ അവതരിപ്പിച്ചിരുന്നെങ്കിലും ബില്ലിലെ പ്രധാന ചട്ടങ്ങളും 1956ലെ യുജിസി ആക്ടിന്റെതന്നെ പ്രതിഫലനങ്ങളായിരുന്നു. അക്കാദമികസ്വാതന്ത്ര്യം എന്ന മുദ്രാവാക്യത്തിലൂന്നിയ ബില്ലായിരുന്നെങ്കിലും അതിന്റെ വിശദവായനയിൽ ഇന്ത്യയെ ഒരു ജ്ഞാനസമൂഹമായി മാറ്റുന്നതിനുള്ള ദാർശനികമായ നിർദേശങ്ങളൊന്നും ഉണ്ടായിരുന്നില്ല. പകരം, ഉന്നതവിദ്യാഭ്യാസം കൂടുതൽ കേന്ദ്രീകൃതമാക്കാനുള്ള വ്യവസ്ഥകളായിരുന്നു ഉണ്ടായിരുന്നത്.
കമ്മീഷന്റെ ചെയർപേഴ്സണെയും വൈസ് ചെയർപേഴ്സണെയും തെരഞ്ഞെടുക്കുന്നതിൽ കാബിനറ്റിന്റെ പ്രാധാന്യം യുജിസി ആക്ടിനേക്കാൾ കൂടുതലായിരുന്നു. കമ്മീഷനിലെ അംഗങ്ങളാകട്ടെ കൂടുതലും കേന്ദ്രസർക്കാർ പ്രതിനിധികളും. ഏറ്റവും പ്രധാനപ്പെട്ട വിമർശനം മറ്റൊന്നായിരുന്നു. ഓരോ അക്കാദമികപ്രോഗ്രാമിന്റെയും പഠനഫലങ്ങളും പാഠ്യനിർണയ മാനദണ്ഡങ്ങളും കരിക്കുലവും വരെ നിർദേശിക്കുക എന്ന ചുമതലകൂടി കമ്മീഷനാണെന്ന് ബില്ലിൽ സൂചിപ്പിക്കുക വഴി അക്കാദമിക സ്വാതന്ത്രത്തിനു പകരം അധ്യാപകരുടെ ചിന്തയുടെമേൽ കമ്മീഷന്റെ അല്ലെങ്കിൽ സർക്കാരിന്റെ നിയന്ത്രണം നിയമപരമായി ഉറപ്പാക്കുന്നു എന്നുള്ളതായിരുന്നു. യുജിസിയേക്കാൾ കൂടുതലായി സർവകലാശാലകളെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും അതിസൂക്ഷ്മതലത്തിൽ നിയന്ത്രിക്കാൻ കമ്മീഷനു സാധിക്കുന്ന തരത്തിലായിരുന്നു ബില്ല് ക്രമീകരിച്ചിരുന്നത്.
അനുകൂല സാഹചര്യം
ദേശീയ വിദ്യാഭ്യാസനയം പൂർണമായ അർഥത്തിൽ നടപ്പിലാക്കണമെങ്കിൽ എകീകരിച്ച ഒരു സംവിധാനം ആവശ്യമുണ്ട്. മുന്‍പില്ലാത്തവിധം മൾട്ടി ഡിസിപ്ലിനറി വിദ്യാഭ്യാസം വ്യാപകമാകുന്നതോടെ ഒരു അക്കാദമികപ്രോഗ്രാമിൽതന്നെ ഒരുപക്ഷേ എൻജിനിയറിംഗുമായോ സാങ്കേതിക വിദ്യാഭ്യാസവുമായോ ചരിത്രവുമായോ ബന്ധപ്പെട്ട വിഷയങ്ങൾ ഒരുമിച്ചു വന്നേക്കാം. ഇതിന് ഏത് അഥോറിറ്റി അംഗീകാരം നൽകും, ആരു നിയന്ത്രിക്കും എന്നത് ഒരേസമയം അക്കാദമികവും ഭരണസംബന്ധവുമായ ചോദ്യമാണ്.
പുതിയ സംവിധാനം ഇതിനുള്ള ഉത്തരമാവും. ഇപ്പോൾ ഒരു ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇന്റഗ്രേറ്റഡ് ബിഎഡ് അല്ലെങ്കിൽ ടെക്നിക്കൽ പ്രോഗ്രാമുകൾ അതല്ലെങ്കിൽ പ്രഫഷണൽ പ്രോഗ്രാമുകൾ എല്ലാം സാധ്യമാണ്. അതുപോലെ, ഒരു ടീച്ചർ എഡ്യുക്കേഷൻ സ്ഥാപനത്തിൽ ആർട്സ് ആൻഡ് സയൻസ് പ്രോഗ്രാമുകളും സാധ്യമാണ്. ഈ സാഹചര്യത്തിൽ യുജിസിയും എഐസിടിയും എൻസിടിയും ഓരോന്നിനും പ്രത്യേകം നിയന്ത്രണ സംവിധാനമായി തുടരുന്നത് കാര്യക്ഷമവും അർഥപൂർണവുമല്ല.
നവീകരണമോ പുനർജന്മമോ?
യുജിസിയുടെ ഏറ്റവും വലിയ ഒരു പ്രശ്നം അത് ഒരേസമയം സർവകലാശാലകളെ നിയന്ത്രിക്കുകയും ധനസഹായം നൽകുകയും ചെയ്യുന്ന സംവിധാനമായി തുടർന്നു എന്നുള്ളതാണ്. ഏതായാലും പുതിയ ഘടനയിൽ ഇതു രണ്ടും വ്യത്യസ്ത ചട്ടക്കൂടിലാണ് വരുന്നത്.
യുജിസിക്ക് ചരമക്കുറിപ്പെഴുതുമ്പോൾ നമുക്കു വേണ്ടത് യുജിസിയുടെ പുനർജന്മമല്ല; മറിച്ച്, മൗലികമായ ലക്ഷ്യങ്ങളും പദ്ധതികളുമുള്ള പുതിയ വ്യവസ്ഥിതിയാണ്. പുതിയ സംവിധാനം സുതാര്യത, വികേന്ദ്രീകരണം, അക്കാദമിക സ്വാതന്ത്ര്യം, ഘടനാപരമായ നീതി എന്നിവ ഉറപ്പുവരുത്തണം. 2018 ൽ യുജിസി അവതരിപ്പിച്ച ഗ്രേഡഡ് ഓട്ടോണമി സർവകലാശാലകൾക്ക് കൂടുതൽ അക്കാദമികസ്വാതന്ത്ര്യം നൽകുന്നവയാണ്.
ജവഹർലാൽ നെഹ്റു സർവകലാശാല, ഡൽഹി സർവകലാശാല, കേരളത്തിലെ മഹാത്മാഗാന്ധി സർവകലാശാല തുടങ്ങി പല സർവകലാശാലകൾക്കും യുജിസി കാറ്റഗറി ഗ്രേഡഡ് ഓട്ടോണമി നൽകിയിട്ടുണ്ട്. 2025 ജൂണിലെ കണക്കുപ്രകാരം ഇന്ത്യയിൽ 1338 സർവകലാശാലകളും 52,000ത്തില്‍ കൂടുതൽ കോളജുകളുമുണ്ട്. ഇതിൽ 80 ശതമാനം മുതൽ 90 ശതമാനം വരെ കുട്ടികൾ പഠിക്കുന്ന സ്ഥാപനങ്ങളുടെ ധനപരിപാലനം നടത്തുന്നത് സംസ്ഥാന സർക്കാരുകളാണ്.
അതുകൊണ്ടുതന്നെ പുതിയ ഘടനയിൽ നീതി ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാരുകൾക്കുകൂടി അർഹിക്കുന്ന പ്രാധാന്യം കൊടുക്കണം. അല്ലെങ്കിൽ 2025 ഫെബ്രുവരിയിലെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പാർലമെന്ററി കമ്മിറ്റി മുന്നറിയിപ്പ് കൊടുത്ത അധികാര കേന്ദ്രീകരണം ഉണ്ടാവുകയും ഫെഡറലിസത്തിനു പരിക്കേൽക്കുകയും ചെയ്യും.
ദേശീയവിദ്യാഭ്യാസനയം മുന്നോട്ടുവയ്ക്കുന്ന പ്രധാനപ്പെട്ട ആശയമായ ‘ലൈറ്റ് ബട്ട് ടൈറ്റ്’ നോട് ചേർന്നുകൊണ്ടുള്ള ഒരു ബില്ലാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. പ്രത്യക്ഷത്തിൽ വിപരീതമായി തോന്നാമെങ്കിലും ഉയർന്ന അക്കാദമികസ്വാതന്ത്ര്യവും ഉയർന്ന ഉത്തരവാദിത്വവുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. എന്നാൽ കർശനമാക്കുക എന്നത് രാഷ്ട്രീയ നിയന്ത്രണവും, ലഘുവാക്കുക എന്നത് സർക്കാർ സഹായം പിൻവലിക്കാനുള്ള ഉപായവുമായി മാറിയാൽ പുതിയ സംവിധാനം ഒരു നവലിബറൽ വഞ്ചനയായി മാറും എന്നതിൽ സംശയമില്ല.
(മൂവാറ്റുപുഴ നിർമല കോളജിലെ അസോസിയേറ്റ് പ്രഫസറാണ് ലേഖകൻ)
District News
കേരളത്തിലെ നിയമ വിദ്യാർത്ഥികൾക്ക് ഇനി പരീക്ഷകൾ മലയാളത്തിൽ എഴുതാൻ അനുമതി. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ഗവേണിംഗ് ബോഡി യോഗമാണ് ഈ സുപ്രധാന തീരുമാനമെടുത്തത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിൻ്റെ അധ്യക്ഷതയിലായിരുന്നു യോഗം.
നാലു വർഷ ബിരുദ പ്രോഗ്രാമിൻ്റെ ഭാഗമായി കെൽട്രോണുമായി സഹകരിച്ച് വികസിപ്പിച്ച ഇന്റേൺഷിപ്പ് കേരള 1.0 പോർട്ടൽ ഓഗസ്റ്റോടെ പ്രവർത്തനക്ഷമമാക്കാനും യോഗത്തിൽ തീരുമാനമായി. പൊതുമേഖലാ സ്ഥാപനങ്ങളെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ഈ പോർട്ടലുമായി ബന്ധിപ്പിക്കാനും ധാരണയായിട്ടുണ്ട്.
സർവകലാശാലകളിലും കോളേജുകളിലുമുള്ള സെന്റർ ഫോർ സ്കിൽ ഡെവലപ്മെൻ്റിൻ്റെ പ്രവർത്തനം ശക്തിപ്പെടുത്താനും കൗൺസിൽ തീരുമാനിച്ചു. പ്രാദേശിക വിജ്ഞാനത്തിൻ്റെയും വിജ്ഞാന സമ്പ്രദായങ്ങളുടെയും വൈവിധ്യവുമായി ബന്ധപ്പെട്ട് ഒരു ദേശീയ സെമിനാർ സംഘടിപ്പിക്കാനും ഉന്നത വിദ്യാഭ്യാസ കൗൺസിൽ ആസൂത്രണം ചെയ്യുന്നുണ്ട്.
Leader Page
Editorial
തീവ്രവാദികൾ ഹിറ്റ് ലിസ്റ്റുകൾ തയാറാക്കിയെന്ന റിപ്പോർട്ടുകൾക്കിടെ, അലോസരപ്പെടുത്തുന്ന മറ്റൊരു വാർത്ത. കോളജുകളിലെ ക്രൈസ്തവ പുരോഹിതന്മാരെക്കുറിച്ചും കന്യാസ്ത്രീകളെക്കുറിച്ചും വിവരം ശേഖരിക്കണമെന്നു കൊളീജിയറ്റ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നിർദേശം നൽകിയിരിക്കുന്നു.
ഇങ്ങനെ മതാടിസ്ഥാനത്തിലുള്ള വിവരശേഖരണം പതിവുള്ളതല്ല. ഒരു സ്വകാര്യ വ്യക്തിയുടെ വിവരാവകാശ നോട്ടീസാണു പിന്നിൽ. 10,000 കോടിയിൽപരം രൂപ ക്രൈസ്തവ അധ്യാപകർ നികുതിയടയ്ക്കാതെ സർക്കാരിനു നഷ്ടപ്പെടുത്തിയെന്നാരോപിച്ച് മുന്‍പ് പൊതുവിദ്യാഭ്യാസ വകുപ്പിനെക്കൊണ്ടു വിവരശേഖരണത്തിന് ഉത്തരവ് ഇറക്കിച്ച അതേ വ്യക്തിയാണ് ഇപ്പോൾ ഉന്നതവിദ്യാഭ്യാസ വകുപ്പിനെയും വിഡ്ഢികളാക്കിയിരിക്കുന്നത്.
ഇതു വിവരാവകാശമാണോ മതഭ്രാന്താണോ? തൃശൂർ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽനിന്നാണ് ഈ മാസം ആറിനു സർക്കുലർ അയച്ചിരിക്കുന്നത്. കോഴിക്കോട് കാരന്തൂർ സ്വദേശി കെ. അബ്ദുൾ കലാം എന്ന വ്യക്തി നല്കിയ വിവരാവകാശ ചോദ്യത്തിന്റെ അടിസ്ഥാനത്തിലാണ് വിവരശേഖരണം.
ഈ കാര്യാലയത്തിനു കീഴിൽ ജോലി ചെയ്യുന്നവരിൽ എത്ര പുരോഹിതരും കന്യാസ്ത്രീകളും ഉണ്ടെന്നാണു ചോദ്യം. തീർന്നില്ല; ഈ വിഭാഗങ്ങളിൽ 2020-21 മുതൽ 2024-25 വരെ ഓരോ വർഷവും വരുമാനനികുതി അടച്ചവർ ആരൊക്കെ തുടങ്ങിയ ആറു ചോദ്യങ്ങളുമുണ്ട്.
വിചിത്രമായ കാര്യം, ഇതു വിദ്യാഭ്യാസ വകുപ്പോ ഉന്നതവിദ്യാഭ്യാസ വകുപ്പോ ഉത്തരം നൽകേണ്ട ചോദ്യമല്ല. പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ എന്നിങ്ങനെയല്ലാതെ പുരോഹിതനാണോ കന്യാസ്ത്രീയാണോ സ്വാമിയാണോ ഉസ്താതാണോ എന്നതൊന്നും നോക്കിയല്ല നിയമനം നടത്തുന്നത്.
രണ്ടാമത്തെ കാര്യം, ശന്പളം കൊടുക്കുന്നതു നികുതി കിഴിച്ചാണ്. അതിന്റെ വിവരങ്ങൾ ശേഖരിക്കേണ്ടത് വരുമാനനികുതി വകുപ്പിൽനിന്നാണെന്നു പൊതു, ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ തലപ്പത്തുള്ളവരോട് ആരെങ്കിലുമൊന്നു പറഞ്ഞുകൊടുക്കണം. പരാതിക്കാരൻ മുന്‍പും ഇത്തരം ദുരൂഹനീക്കങ്ങൾ നടത്തിയിട്ടുള്ളയാളാണ്.
ഒരു മതസംഘടനാ മാധ്യമത്തിൽ ക്രൈസ്തവർക്കെതിരേ ഇത്തരം തെറ്റായ വിവരങ്ങൾ കുത്തിനിറച്ച ലേഖനം വന്നതിനു പിന്നാലെയാണ് ഇയാൾ കെട്ടുംപൊട്ടിച്ചിറങ്ങിയത്. “സർക്കാർ ശന്പളം വാങ്ങുന്ന ക്രിസ്തുമത വിശ്വാസികളായ ജീവനക്കാർ ആദായനികുതി നിയമങ്ങളും മറ്റും കാറ്റിൽ പറത്തി ഒരു രൂപ പോലും നികുതിയടയ്ക്കാതെ മുങ്ങിനടക്കുന്നു” എന്നായിരുന്നു ആരോപണം.
കേട്ട പാതി കേൾക്കാത്ത പാതി, ഇതേക്കുറിച്ചു വിവരശേഖരം നടത്തണമെന്ന് ഉദ്യോഗസ്ഥർ സർക്കുലർ അയച്ചു. അതിന്റെ ഉത്തരവാദികളായ നാലു പേരെ ഇക്കഴിഞ്ഞ ഏപ്രിലിൽ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. മാത്രമല്ല, അടിസ്ഥാനരഹിത ആരോപണങ്ങളുമായി മതസ്പർധ വളർത്തുന്ന പരാതി നല്കിയ ആൾക്കെതിരേ ഡിജിപിക്കു പരാതി നല്കാൻ മന്ത്രി ശിവൻകുട്ടി തന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നിർദേശിച്ചതുമാണ്.
എന്തു കാര്യം? ഈ രാജ്യത്തെ നിയമങ്ങളനുസരിച്ചു മാത്രം ജീവിക്കുന്ന ക്രൈസ്തവരായ അധ്യാപകരെയും കുടുബങ്ങളെയും സന്യസ്തരെയും തുടരെ അവഹേളിക്കരുത്. അവർ വിദ്യാഭ്യാസവകുപ്പിൽ നുഴഞ്ഞുകയറിയ തീവ്രവാദികളല്ല, ലിസ്റ്റ് തയാറാക്കാൻ.
മതം തലയ്ക്കുപിടിച്ചവർ, വിവരാവകാശം പോലെ സുതാര്യഭരണത്തിനുള്ള ജനാധിപത്യസംവിധാനങ്ങളെ തുടർച്ചയായി ദുരുപയോഗിക്കുന്നുണ്ടെങ്കിൽ അതു സർക്കാരിന്റെ വീഴ്ചയാണ്. നോട്ടപ്പിശകാണോ മറ്റെന്തെങ്കിലും താത്പര്യങ്ങളാണോ ക്രൈസ്തവരെ സംശയനിഴലിലാക്കുന്ന നടപടികൾക്ക് ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നതെന്ന് അന്വേഷിക്കുന്നതും നല്ലതാണ്.
ക്രൈസ്തവസമൂഹം ഈ രാജ്യത്തെ വിദ്യാഭ്യാസമേഖലയ്ക്കു നൽകിയിട്ടുള്ള സംഭാവനകളെ മാനിച്ചില്ലെങ്കിലും അവമതിക്കരുത്. ഈ പരാതിക്കാരൻ ഒരു വ്യക്തിയാണെങ്കിലും ഏതെങ്കിലും തീവ്ര ആശയത്തിന്റെ പ്രതിനിധിയാണെങ്കിലും കരുതിയിരിക്കണം. നികുതിയടയ്ക്കുന്നവരുടെയല്ല, ആടിനെ പട്ടിയാക്കുന്നവരുടെ വിവരമാണ് ശേഖരിക്കേണ്ടത്. അതു പരാതിക്കാരനായാലും ഉദ്യോഗസ്ഥരായാലും.
District News
കുറുമ്പനാടം: വായനവാരാചരണത്തോടനുബന്ധിച്ച് കുറുമ്പനാടം സെന്റ് പീറ്റേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അക്ഷരയാനം നടത്തി. അഞ്ചു മുതല്‍ ഒന്പതുവരെ ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ ഇന്ത്യയിലെ ആദ്യത്തെ ഭാഷാമ്യൂസിയമായ കോട്ടയം അക്ഷരത്തിലേക്കാണ് അക്ഷരയാനം സംഘടിപ്പിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ ഭരണഭാഷാ ഉന്നതതല സമിതിയംഗവും ചങ്ങനാശേരി എസ്ബി കോളജ് മലയാളവിഭാഗം മുന്‍ മേധാവിയുമായ ഡോ. ജയിംസ് മണിമല അക്ഷരയാനം ഉദ്ഘാടനം ചെയ്തു.
ഉച്ചയ്ക്കുശേഷം നടന്ന സെഷനില്‍ കേരളത്തിലെ സാഹിത്യപ്രവര്‍ത്തനത്തിന്റെ ചരിത്രപഥങ്ങളെക്കുറിച്ചും ഭാഷാവികസനത്തെക്കുറിച്ചുമുള്ള ഡോക്യൂമെന്ററിയും ത്രീഡിഷോ പ്രദര്‍ശനവും നടന്നു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജെലീല മാത്യൂ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ബിനു കുര്യാക്കോസ്, ടിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
ചങ്ങനാശേരി: വിമാനം പറത്താന്‍ ആഗ്രഹമുണ്ടോ ഉണ്ടെങ്കില്‍ ആര്‍ക്കും കടന്നുവരാം. ആകാശത്തോളം ഉയരെ വിദ്യാര്‍ഥികള്‍ക്ക് ആവേശം പകര്‍ന്ന് യുവപൈലറ്റ് മേഘന ജോജന്‍ തോമസ്. ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ഫസ്റ്റ് ഓഫീസര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന മേഘന ജോജന്‍ തോമസിന്റെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ വിദ്യാര്‍ഥികള്‍ തെല്ലും പതറിയില്ല. ഒരു മണിക്കൂര്‍ നീണ്ട ക്ലാസില്‍ അവരുടെ മനസുകളും ആകാശംമുട്ടെ ഉയര്‍ന്നുപറന്നു. വ്യോമയാന മേഖലയില്‍ നിലവിലുള്ള വിവിധ തൊഴിലവസരങ്ങളും പ്രത്യേകിച്ച് പൈലറ്റ് ആകുന്നതിന് വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മേഘന വിദ്യാര്‍ഥികളുമായി പങ്കുവച്ചു.
വാഴപ്പള്ളി സെന്റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്പ്പെട്ട മീറ്റ് ദി ലൂമിനറി പരിപാടിയിലാണ് മേഘന ജോജന്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുമായി സംവദിച്ചത്. വ്യോമയാന രംഗത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ധൈര്യം, അര്‍പ്പണബോധം, കഠിനപരിശ്രമം എന്നിവയുള്ളവരായിരിക്കണമെന്നും സ്ത്രീ-പുരുഷ ഭേദമന്യേ നേടിയെടുക്കാവുന്ന തൊഴിലാണിതെന്നും മേഘന പറഞ്ഞത് വിദ്യാര്‍ഥികളില്‍ ആവേശമുണര്‍ത്തി.
സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ വിജയം നേടിയ 25 മഹനീയ വ്യക്തികളെ വിദ്യാര്‍ഥികളുടെ മുന്പില് അവതരിപ്പിക്കുന്ന പരിപാടിയാണ് മീറ്റ് ദി ലൂമിനറി. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഷിജി വര്‍ഗീസ്, അധ്യാപകരായ എം.ജെ. സിനോമോന്, ആശ ആന്റണി എന്നിവര്‍ പ്രശംഗിച്ചു.
അടുത്തതായി ഡല്‍ഹി നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി പ്രഫസറായ അരുള്‍ ജോര്‍ജ് സ്കറിയയുടെ പ്രഭാഷണമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.