NRI
റിയാദ്: ഗവർണറെ ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസ മേഖല തകർക്കാനുള്ള ശ്രമം എന്ത് വിലകൊടുത്തും ചെറുക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് റിയാദിൽ പറഞ്ഞു. കേളി കലാ സാംസ്കാരിക വേദി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു റിയാദിൽ ഹ്രസ്വ സന്ദർശനത്തിനെത്തിയ വി. വസീഫ്.
ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും പ്രൈമറി തലം മുതൽ ഉന്നത വിദ്യാഭ്യാസ മേഖല വരെ ചരിത്രങ്ങളെ വെട്ടിമാറ്റി മിത്തുകൾ കുത്തിനിറച്ചുള്ള വിദ്യാഭ്യാസ രീതി അവലംബിക്കുമ്പോൾ കേരളത്തിൽ മാത്രമാണ് സംഘപരിവാർ അജണ്ട നടപ്പിൽ വരുത്താൻ സാധിക്കാത്തത്.
അതിനായി ഗവർണർമാരെ ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസ മേഖല അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനെതിരേ എസ്എഫ്ഐയും ഡിവൈഎഫ്ഐയും ഇപ്പോൾ സമരരംഗത്താണ്.
സംസ്ഥാനം നേടിയെടുത്ത നേട്ടങ്ങളെ സങ്കുചിത രാഷ്ട്രീയത്തിന്റെ പേരിൽ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കേണ്ട ഈ അവസരത്തിൽ ദൗർഭാഗ്യവശാൽ കേരളത്തിലെ പ്രതിപക്ഷം മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബത്ത ഡി പാലസ് ഓഡിറ്റോറിയത്തിൽ നൽകിയ സ്വീകരണത്തിൽ കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു. കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ ബൊക്കെ നൽകി സ്വീകരിച്ചു.
കേളി രക്ഷാധികാരി സമിതി അംഗങ്ങളായ സീബാ കൂവോട്, ഷമീർ കുന്നുമ്മൽ, പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായി, ചന്ദ്രൻ തെരുവത്ത്, ഗീവർഗീസ് ഇടിച്ചാണ്ടി എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞ സ്വീകരണ യോഗത്തിൽ രക്ഷാധികാരി സമിതി അംഗം ഫിറോസ് തയ്യിൽ നന്ദി പറഞ്ഞു.
Kerala
തൃശൂർ: റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാതെ ടോൾ പിരിക്കാൻ പാടില്ലെന്ന് ആവശ്യപ്പെട്ട് പാലിയേക്കര ടോൾ പ്ലാസയിൽ ഡിവൈഎഫ്ഐ പ്രതിഷേധം. ബാരിക്കേഡുകൾ മറിച്ചിട്ട് ടോൾ പ്ലാസയുടെ ഓഫീസിലേക്കു കടക്കാൻ ശ്രമിച്ചതോടെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.
സംഘർഷത്തിനിടെ ടോൾ പ്ലാസ ഓഫീസിനു സമീപമുള്ള ചെടിച്ചട്ടികളും പ്രവർത്തകർ തകർത്തു. ഇതോടെ, പ്രവർത്തകർക്കെതിരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ പ്രതിഷേധക്കാർ ടോൾപ്ലാസ ഓഫീസിനു മുന്നിൽ കുത്തിയിരുന്നു മുദ്രാവാക്യം വിളിക്കുകയാണ്.
Kerala
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നു യുവതി മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ സമരത്തെ പ്രതിരോധിക്കാൻ ഡിവൈഎഫ്ഐ. പ്രതിപക്ഷ യുവജന-വിദ്യാർഥി സംഘടനകൾ നടത്തുന്ന സമരങ്ങളിൽനിന്നു വീണാ ജോർജിനായി ‘രക്ഷാപ്രവർത്തന’ത്തിന് ഇറങ്ങുകയാണ് ഡിവൈഎഫ്ഐ. നവകേരള സദസിനായി നേരത്തേ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ ബസ് യാത്രയ്ക്കിടെ കരിങ്കൊടി കാട്ടിയ സംഘടനകളെ ഡിവൈഎഫ്ഐക്കാർ ആക്രമിച്ച് രക്ഷാപ്രവർത്തനം നടത്തിയത് ഏറെ വിവാദമായിരുന്നു. വീണാ ജോർജിനായി ഡിവൈഎഫ്ഐക്കാർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്പോഴും കേരളം വീണ്ടും സംഘർഷ ഭൂമിയാകാനാണു സാധ്യത. മികച്ച ആരോഗ്യമന്ത്രിയായ വീണാ ജോർജിനെ രാജിവയ്പ്പിക്കാമെന്ന വ്യാമോഹം വേണ്ടെന്നും ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കത്തെ പ്രതിരോധിക്കാൻ ചെറുപ്പക്കാരെയാകെ രംഗത്തിറക്കി സംരക്ഷണമൊരുക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞു.
കേരളത്തിന്റെ ആരോഗ്യ സംവിധാനത്തെയാകെ തകർക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായി കലാപാഹ്വാനം നടത്തുകയാണ് യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ സംഘടനകൾ. മരണത്തെ അപഹാസ്യമായി കാണുകയും രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ ഉപയോഗപ്പെടുത്തുകയുമാണ്. നിലന്പൂർ ഉപതെരഞ്ഞെടുപ്പു ഘട്ടത്തിലുണ്ടായ മരണത്തിലും ഇതാണു കണ്ടത്. മരണത്തിൽനിന്നു മുതലെടുപ്പു നടത്തുന്നവരായി യൂത്ത് കോണ്‍ഗ്രസ് മാറി. അധികാരം തിരിച്ചുപിടിക്കാൻ ചില സംഭവങ്ങളെ പർവതീകരിച്ചു വിമോചന സമരം സൃഷ്ടിക്കാനാകുമോ എന്നാണു നോക്കുന്നത്. കനുഗോലു ആവിഷ്കരിച്ച 2026ലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു തന്ത്രം കേരളത്തിൽ ഏശില്ല. മന്ത്രിയുടെ പത്തനംതിട്ടയിലെ വീട്ടിലേക്കു മാർച്ച് നടത്തിയവർ പ്രതിപക്ഷ നേതാവിനും പ്രതിപക്ഷ എംഎൽഎമാർക്കും വീടും ഓഫീസുമുണ്ടെന്ന് ഓർക്കണം. അവിടേക്കു ഞങ്ങളെക്കൊണ്ട് മാർച്ച് ചെയ്യിപ്പിക്കരുത് എന്നാണ് യൂത്ത് കോണ്‍ഗ്രസിനെ ഓർമിപ്പിക്കാനുള്ളത്. മുഖ്യമന്ത്രി മാത്രമല്ല, വിവിധ മേഖലകളിലുള്ളവർ വിദേശത്തു ചികിത്സ തേടിയിട്ടുണ്ട്. എവിടെയാണോ മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നത് അവിടെ ചികിത്സക്കുപോകുന്നതിൽ തെറ്റില്ലെന്നു ചോദ്യത്തിനു മറുപടിയായി സനോജ് പറഞ്ഞു.
District News
തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് ഹാളിലെ ഭാരതാംബ ചിത്ര വിവാദത്തില്‍ രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാറിനെ വൈസ് ചാന്‍സലര്‍ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ രാജ്ഭവന് മാര്‍ച്ചില്‍ സംഘര്‍ഷം.
പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഒടുവില്‍ പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്ത വിസിയുടെ നടപടി ഗവര്‍ണറുടെ ആര്‍എസ്എസ് താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്നാരോപിച്ചാണ് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രാജ്ഭവന് മാര്‍ച്ചുമായി രംഗത്തെത്തിയത്.
മാര്‍ച്ച് തടയുന്നതിനായി വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്തിരുന്നു. വെള്ളയമ്പലത്തിനു സമീപം ബാരിക്കേഡുകള്‍ സ്ഥാപിച്ച് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും വാക്കേറ്റവും ഉണ്ടായി. കൂടുതല്‍ പോലീസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.