മനുഷ്യക്കടത്ത് സംശയം: ഡാളസ് സ്ട്രിപ്പ് ക്ലബിൽ റെയ്ഡ്, 41 പേർ അറസ്റ്റിൽ
പി പി ചെറിയാൻ
Sunday, October 5, 2025 5:30 PM IST
ഡാളസ്: ഡാളസിലെ ഒരു സ്ട്രിപ്പ് ക്ലബിൽ ഫെഡറൽ ഏജന്റുമാരും നിയമപാലകരും സംയുക്തമായി നടത്തിയ റെയ്ഡിൽ 41 പേർ അറസ്റ്റിലായി. മനുഷ്യക്കടത്ത്, അനധികൃത ജോലി എന്നിവ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.
ഡാളസിലെ "ഷിക്കാസ് ബോണിറ്റാസ് കബറേ' എന്ന ക്ലബിൽ കഴിഞ്ഞാഴ്ച ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ്(എച്ച്എസ്ഐ) ഡാളസിന്റെ നേതൃത്വത്തിൽ ക്രിമിനൽ സെർച്ച് വാറന്റ് ഉപയോഗിച്ച് റെയ്ഡ് നടത്തി.
41 അനധികൃത കുടിയേറ്റക്കാർ അറസ്റ്റിലായി. ഇവരിൽ 29 പേർ ക്ലബിൽ അനധികൃതമായി ജോലി ചെയ്തിരുന്നതായി സംശയിക്കുന്നു. ഏകദേശം 30,000 ഡോളർ പണവും ബിസിനസ് രേഖകളും പിടിച്ചെടുത്തു.
ഈ ക്ലബിലെ ലൈംഗികക്കടത്ത് ഓപ്പറേഷൻ തകർക്കാൻ കഴിഞ്ഞതായി എച്ച്എസ്ഐ ഡാളസ് സ്പെഷ്യൽ ഏജന്റ് ഇൻ ചാർജ് ട്രേവിസ് പിക്കാർഡ് അറിയിച്ചു.
അറസ്റ്റിലായവരിൽ അഞ്ച് പേർക്ക് യുഎസിലേക്ക് അനധികൃതമായി പ്രവേശിച്ചതുമായി ബന്ധപ്പെട്ട് മുൻപ് ക്രിമിനൽ കേസുകളുണ്ട്. ഒരാൾ പത്ത് തവണയെങ്കിലും അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ചയാളാണ്.