എംടി അനുസ്മരണം സംഘടിപ്പിച്ചു
Thursday, February 13, 2025 4:44 PM IST
റിയാദ്: മലയാളത്തിന്റെ മഹാസാഹിത്യകാരൻ എം.ടി. വാസുദേവൻ നായരോടുള്ള ആദരസൂചകമായി റിയാദ് ചില്ലയുടെ എന്റെ വായന ജനുവരി ലക്കം എംടിയുടെ കഥകൾ വായിച്ചും ഡോക്യൂമെന്ററിയും സിനിമകളും കണ്ടും "എം.ടി സ്മൃതി, കൃതി' എന്ന തലക്കെട്ടിൽ നടത്തി.
അദ്ദേഹത്തിന്റെ ബാല്യ കാലം നീന്തി തുടിച്ച കുമാരനല്ലൂരിലെ കുളങ്ങളെക്കുറിച്ചും മണലൂറ്റി വറ്റി വരണ്ട നിളയെക്കുറിച്ചും എം.എ. റഹ്മാൻ അവതരിപ്പിച്ച "കുമാരനല്ലൂരിലെ കുളങ്ങൾ' എന്ന ഡോക്യു ഫിക്ഷൻ പ്രദർശിപ്പിച്ചു കൊണ്ടാണ് എംടി "സ്മൃതി കൃതി'ക്ക് തുടക്കം കുറിച്ചത്.
തുടർന്ന് എംടിയുടെ ആത്മാംശമുള്ള കഥയായ "കഡുഗണ്ണാവ ഒരു യാത്രക്കുറിപ്പ്' ജോമോൻ സ്റ്റിഫനും "രേഖയിൽ ഇല്ലാത്ത ചരിത്രം' എന്ന ചെറുകഥ മൂസ കൊമ്പനും അവതരിപ്പിച്ചു.
എംടിയുടെ ചെറുകഥകളെ കോർത്തിണക്കിയുള്ള ആന്തോളജി സീരീസായ മനോരഥങ്ങളിലെ ശ്യാമപ്രസാദ് സംവിധാനം ചെയ്ത് പാർവതി തിരുവോത്തും നരേനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സ്ത്രീ ശാക്തീകരണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന "കാഴ്ച'യും
ഒരു പൂച്ചയിലൂടെ ജീവിത വിമർശവും സാമ്രാജ്യത്വത്തിന്റെ അധിനിവേശപരതയും അവതരിപ്പിക്കുന്ന മഹേഷ് നാരായണൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിലും നദിയ മൊയ്തുവും പ്രധാന കഥാ പത്രങ്ങളെ അവതരിപ്പിച്ച "ഷെർലോക്കും' പ്രദർശിപ്പിച്ചു.
സീബ കൂവോട് മോഡറേറ്റർ ആയിരുന്നു. വിപിൻ കുമാർ എംടി ഒരു മുഖവുര അവതരിപ്പിച്ചു. വിദ്യ വിപിൻ ഉപസംഹാരം നടത്തി.