ലഹരി ഉപയോഗത്തിനു തടയിടാൻ കായികരംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കണം: മന്ത്രി കെ. കൃഷ്ണൻകുട്ടി
1600595
Saturday, October 18, 2025 1:24 AM IST
ചിറ്റൂർ: മയക്കുമരുന്നിന്റെ ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ അത് ഇല്ലാതാക്കുന്നതിനായി കുട്ടികൾ കായികരംഗത്തു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നു വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടു. ചിറ്റൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമിക്കുന്ന സ്റ്റേഡിയത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിൽ ഇന്ന് മയക്കുമരുന്നിന്റെ ഉപയോഗം അപകടകരമായ നിലയിൽ വർധിച്ചുവരികയാണ്. കായിക പരിശീലനത്തിൽ ഏർപ്പെടുന്നത് വഴി ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ചിന്തകളിൽ നിന്നും കുട്ടികളെയും യുവജനങ്ങളെയും അകറ്റാനാവും. കായികപരമായ ഒരു ജീവിതശൈലിയിലൂടെ ലഹരിയുടെ വഴികളിൽ നിന്ന് മാറി ആരോഗ്യകരമായ സമൂഹം പടുത്തുയർത്താൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. അഞ്ചുമാസത്തിനുള്ളിൽ സ്റ്റേഡിയം നിർമാണത്തിന്റെ ഒന്നാംഘട്ടം പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മൊത്തം അഞ്ചു കോടി രൂപ വകയിരുത്തിയാണ് സ്റ്റേഡിയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുക. ആദ്യ ഘട്ടത്തിൽ രണ്ടുകോടി രൂപ ഉപയോഗിച്ച് ഗ്രൗണ്ട് ഡെവലപ്മെന്റ്, ഡ്രയിൻ, ഫെൻസിംഗ്, റീട്ടൈനിംഗ് വാൾ, കോന്പൗണ്ട് വാൾ, ഗേറ്റ് എന്നിവയുടെ നിർമാണമാണ് പൂർത്തിയാക്കുക.
സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ കെഎസ് ഇബി സ്വതന്ത്ര ഡയറക്ടർ അഡ്വ.വി. മുരുകദാസ് മുഖ്യാതിഥിയായി. ചിറ്റൂർ തത്തമംഗലം നഗരസഭ ചെയർപേഴ്സണ് കെ.എൽ. കവിത അധ്യക്ഷത വഹിച്ചു. എസ്കെഎഫ്എ എക്സിക്യുട്ടീവ് എൻജിനീയർ എ.പി.എം. മുഹമ്മദ് അഷ്റഫ് പദ്ധതി വിശദികരണം നടത്തി.
ചിറ്റൂർ-തത്തമംഗലം സഗരസഭ വൈസ് ചെയർപേഴ്സണ് എം. ശിവകുമാർ, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ് മുഹമ്മദ് സലിം, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ് കെ. സുമതി, ജിഎച്ച്എസ്എസ് പ്രിൻസിപ്പൽ എസ്. ബിന്ദു, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ജയ്സണ് ഹിലാരിയോസ്, കേരള ടെന്നീസ് ബോൾ ക്രിക്കറ്റ് അസോസിയേഷൻ രക്ഷാധികാരി ടി. രാജു എവർ പങ്കെടുത്തു.