അമ്പലപ്പുഴ സിപിഐയിൽ പൊട്ടിത്തെറി
1569565
Monday, June 23, 2025 12:06 AM IST
അമ്പലപ്പുഴ: മണ്ഡലം സമ്മേളനത്തിനു പിന്നാലെ അമ്പലപ്പുഴ സിപിഐയില്‍ പൊട്ടിത്തെറി. നിരവധി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നു. പുതിയ മണ്ഡലം സെക്രട്ടറിയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണ് ഭൂരിഭാഗം ലോക്കല്‍ കമ്മിറ്റികളില്‍നിന്നും അംഗങ്ങള്‍ രാജിവയ്ക്കാന്‍ തയാറെടുക്കുന്നത്. പാര്‍ട്ടിക്ക് വിധേയമാകാതെ പ്രവര്‍ത്തിച്ച മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ വനിതാ പ്രവര്‍ത്തകയെ ഏകപക്ഷീയമായി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാക്കിയതാണ് ഇപ്പോഴത്തെ പൊട്ടിത്തെറിക്ക് കാരണം.
മണ്ഡലം സെക്രട്ടറിയാണ് ഇതിനു പിന്നിലെന്നാണ് പാര്‍ട്ടിപ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോഴും അമ്പലപ്പുഴ ക്ഷേത്രോപദേശക സമിതി പ്രസിഡന്റായിരുന്നപ്പോഴും പാര്‍ട്ടിയോട് കൂടിയാലോചനയില്ലാതെയാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന ആരോപണം നിലനില്‍ക്കെയാണ് ഈ വനിതാ പ്രവര്‍ത്തകയെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാക്കിയത്. ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും ഇതിന് മറുപടി പോലും നല്‍കിയിട്ടില്ല. ഇതിനിടയിലാണ് എല്‍സി സെക്രട്ടറിയാക്കിയത്.
പലയിടങ്ങളിലെയും നിലം നികത്തല്‍ ചോദ്യം ചെയ്ത ഏതാനും അംഗങ്ങളെ പുതിയ മണ്ഡലം കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതിരുന്നതും മണ്ഡലം സെക്രട്ടറിയാണെന്നാണ് അതൃപ്തരായ അണികള്‍ പറയുന്നത്. മണ്ഡലം സമ്മേളനത്തിന് മുന്‍പ് കൂടിയ മണ്ഡലം കമ്മിറ്റിക്കിടെ ജില്ലാക്കമ്മിറ്റിയംഗം, മറ്റൊരു നേതാവ് എന്നിവരെ മറ്റൊരു നേതാവ് മര്‍ദിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല.
മണ്ഡലം സമ്മേളനത്തില്‍ പങ്കെടുക്കേണ്ട പ്രതിനിധികളുടെ എണ്ണം കുറഞ്ഞത് മണ്ഡലം സെക്രട്ടറിയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണ്. മുന്‍ ജില്ലാ പഞ്ചായത്തംഗം ഉള്‍പ്പെടെ പല മുതിര്‍ന്ന നേതാക്കളും പാര്‍ട്ടി വിട്ടു പോകാന്‍ കാരണമായത് ഈ അഭിപ്രായ വ്യത്യാസം മൂലമാണെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.
കൂടാതെ പാര്‍ട്ടിയില്‍ സാമ്പത്തിക അച്ചടക്കം തീരെയില്ലാതായതും വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. അവധിയെടുത്ത കാലയളവിലെ അലവന്‍സ് കൃത്യമായി സെക്രട്ടറി വാങ്ങിയെന്നാണ് ആരോപണം. പാര്‍ട്ടിയിലെ ഈ അഭിപ്രായ വ്യത്യാസം വരുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.
പുറക്കാട്, തോട്ടപ്പള്ളി, പുന്നപ്ര തുടങ്ങിയ ലോക്കല്‍ കമ്മിറ്റികളില്‍നിന്ന് നിരവധി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചിരിക്കുകയാണ്. അമ്പലപ്പുഴ തെക്ക്, പുറക്കാട്, തോട്ടപ്പള്ളി എന്നിവിടങ്ങളിലെ മുതിര്‍ന്ന നേതാക്കള്‍ മണ്ഡലം സെക്രട്ടറിയുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്ന് മണ്ഡലം കമ്മിറ്റിയില്‍നിന്ന് ഒഴിവായിരിക്കുകയാണ്. മറ്റ് ചിലര്‍ രാജിസന്നദ്ധതയും അറിയിച്ചിരിക്കുകയാണ്. മുതിര്‍ന്ന നേതാക്കളടക്കം പാര്‍ട്ടി വിടാന്‍ തീരുമാനിച്ചിട്ടും ജില്ലാ നേതൃത്വം ഒരു ഇടപെടലും നടത്തിയിട്ടില്ല എന്നാണ് പ്രവര്‍ത്തകരുടെ പരാതി.