മാന്നാറിൽ തെരുവുനായ്ക്കൾ വിലസുന്നു
1569560
Monday, June 23, 2025 12:06 AM IST
മാന്നാര്‍: തെരുവുനായ ആക്രമണത്തിനു വിധേയരാകുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. അടുത്തനാളുകളില്‍ തെരുവുനായ അക്രമത്തില്‍ പരിക്കേറ്റ് ചികിത്സതേടിയത് ഒരു ഡസനിലധികം പേരാണ്. മാന്നാറില്‍ തെരുവുനായ ശല്യം അതിരൂക്ഷമായിരിക്കുകയാണ്.
മാന്നാര്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ ടെലഫോണ്‍ എക്സ്ചേഞ്ചിന് തെക്കുവശത്തായി കൊല്ലശേരി, പൂന്തോണി, കുറ്റിയില്‍ ഭാഗങ്ങളിലും മാന്നാര്‍ ടൗണിലും തെരുവുനായകള്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് പതിവു കാഴ്ചയാണ്.
ഏത് നിമിഷവും ഇത്തരം നായകള്‍ ആക്രമണകാരികളായി മാറാം. നാട്ടുകാര്‍ ഭീതിയിലാണ് കഴിയുന്നത്. തെരുവുനായ ഇന്നലെ നിരവധിപ്പേരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. മാന്നാര്‍ കുട്ടംമ്പേരൂര്‍ കുറ്റിയില്‍ താഴ്ചയില്‍ രാജേന്ദ്രന് ഉള്‍പ്പെടെ അഞ്ചുപേർക്ക് നായയുടെ കടിയേറ്റു. ഇവര്‍ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി.
തൊഴിലുറപ്പ് തൊഴിലാളിയായ 65 വയസുള്ള പൂന്തോണിക്കിഴക്കേതില് ശങ്കരിയമ്മക്ക് കഴിഞ്ഞ ആഴ്ചയിലാണ് കടിയേറ്റത്. മാന്നാര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍നിന്ന് ഐഡിആര്‍വി എടുത്തശേഷം മാവേലിക്കര ജില്ലാ ആശുപത്രിയില്‍ സിറം എടുക്കാന്‍ ടെസ്റ്റ് ചെയ്തപ്പോള്‍ അലര്‍ജി ആയതിനാല്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലെത്തി നാലായിരം രൂപ മുടക്കി മെഡിക്കല്‍ സ്റ്റോറില്‍നിന്നു മരുന്നു വാങ്ങി ഇഞ്ചക്ഷന് എടുക്കേണ്ടിവന്നു. തൊഴിലുറപ്പ് തൊഴിലാളിയായ എഴുപത്താറ് വയസുള്ള കുറ്റിയില്‍ വീട്ടില്‍ ഓമനാമ്മ, എഴുപതു വയസുള്ള ആന്റണി, തേയില വില്‍ക്കാനായി എത്തിയയാള്‍ തുടങ്ങി നിരവധി പേര്‍ക്ക് പട്ടിയുടെ കൈയേറ്റിട്ടുണ്ട്.
സ്കൂളുകളില്‍ പോകുന്ന കുട്ടികള്‍ക്കും വഴിയാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ഭീഷണിയായ തെരുവുനായ ശല്യത്തിന് അറുതി വരുത്താന്‍ അടിയന്തര നടപടികള്‍ ഉണ്ടാകണമെന്നാണ് പൊതു ആവശ്യം.