കുട്ടനാട്ടില്‍ ജീവിതം വഴിമുട്ടി
1569254
Sunday, June 22, 2025 2:38 AM IST
എടത്വ: മഴയുടെ ശക്തി കുറഞ്ഞതോടെ കുട്ടനാട്ടില്‍ ജലനിരപ്പ് താഴ്ന്നുതുടങ്ങി. എന്നാൽ വെള്ളക്കെട്ടില്‍ പൊറുതിമുട്ടിയിരിക്കുകയാണ് കുട്ടനാടന്‍ ജനത. നിനച്ചിരിക്കാതെ രണ്ടാമതുമെത്തിയ ശക്തമായ മഴയിലും കിഴക്കന്‍ വെള്ളത്തിന്റെ വരവിലും കുട്ടനാട് വീണ്ടും മുങ്ങി. ദുരിതബാധിതരായ കുട്ടനാടന്‍ ജനതയുടെ ദൈനംദിന ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. കുട്ടനാട്ടിലെ നാമമാത്ര പ്രദേശങ്ങള്‍ ഒഴിച്ചാല്‍ ഒട്ടുമിക്ക സ്ഥലങ്ങളും വെള്ളക്കെട്ടിലാണ്. വാഹന ഗതാഗതം നിലച്ചിരിക്കുകയാണ്.
വീയപുരം-എടത്വ, നീരേറ്റുപുറം-മുട്ടാര്‍-കിടങ്ങറ റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയതോടെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തി. ചെറുവാഹനങ്ങളുട സര്‍വീസുകള്‍ നിലച്ചിട്ട് ദിവസങ്ങള്‍ പിന്നിടുന്നു.
വീടുകളില്‍ വെള്ളം കയറിയെങ്കിലും ദുരിതാശ്വാസ ക്യാമ്പുകള്‍ ഇക്കുറി ആരംഭിച്ചില്ല. കുട്ടനാട്ടിലെ നിര്‍മാണമേഖലകള്‍ ഉള്‍പ്പെടെയുള്ള തൊഴില്‍മേഖലകള്‍ വെള്ളപ്പൊക്കത്തത്തുടര്ന്ന് അടഞ്ഞതോടെ സാധാരണക്കാരുടെ ജീവിതം വഴിമുട്ടിയിരി ക്കുകയാണ്.
ദുരിത മേഖലകളില്‍ ഭക്ഷണം എത്തിക്കുന്നതിനോ കഞ്ഞിവീഴ്ത്തല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനോ സര്‍ക്കാര്‍തലത്തില്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. നിരന്തരമായ വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാന്‍ കഴിയാതെ എല്ലാം ഇട്ടെറിഞ്ഞ് ബന്ധുവീടുകളില്‍ അഭയം തേടുന്നവരാണ് കുട്ടനാട്ടില്‍ അധികവും.
നിരന്തര വെള്ളപ്പൊക്കം മൂലം ക്ഷീരകര്‍ഷകരും തൊഴിലില്‍നിന്ന് പിന്മാറുന്ന സാഹചര്യമാണ്. നാല്‍ക്കാലികളെ സംരക്ഷിക്കാന്‍ യാതൊരു സംവിധാനവും ഇല്ലാത്തതിനാല്‍ വിറ്റു കാശാക്കുകയാണ് കര്‍ഷകര്‍. പാടശേഖര താമസക്കാരും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
ചില പാടശേഖരങ്ങള്‍ വെള്ളത്തില്‍ മുങ്ങിയാല്‍ അടുത്ത കൃഷിക്ക് പമ്പിംഗ് ആരംഭിക്കുന്നതുവരെ പ്രദേശവാസികള്‍ വെള്ളത്തിലാകും. പാടശേഖര പുറംബണ്ടുകള്‍ ബലപ്പെടുത്തിയും ജലാശയങ്ങള്‍ ആഴംകൂട്ടിയും വെള്ളപ്പൊക്കത്തെ ഒരു പരിധിവരെ പ്രതിരോധിക്കാമെന്നിരിക്കെ വകുപ്പു തലത്തില്‍ കുട്ടനാട്ടുകാരെ സഹായിക്കാന്‍ യാതൊരു സംവിധാനവും ഏര്‍പ്പെടുത്തുന്നില്ല.
ഇക്കുറി കുട്ടനാട്ടില്‍നിന്ന് വെള്ളം ഒഴുകിപ്പോകാന്‍ താമസിക്കുന്നതും ദുരിതം ഇരട്ടിച്ചിട്ടുണ്ട്. ഒരാഴ്ചയായി ഇതേ ദുരിതം അനുഭവിക്കുകയാണ്. തോട്ടപ്പള്ളി സ്പില്‍വേ വഴി കടലിലേക്കുള്ള ഒഴുക്ക് കുറഞ്ഞിട്ടുണ്ട്. പൊഴിയില്‍ മണ്ണടിഞ്ഞ് ഒഴുക്ക് തടസപ്പെടുന്നതാണ് കുട്ടനാട്ടിലെ ജലനിരപ്പിന് കാര്യമായ മാറ്റം സംഭവിക്കാത്തതെന്ന് ആരോപണമുണ്ട്.