കൗൺസിൽ മിനിറ്റ്സിലെ തിരുത്തൽ: നഗരസഭ മുൻ ചെയർപേഴ്സൺ കോടതിയിൽ കീഴടങ്ങി
1569250
Sunday, June 22, 2025 2:33 AM IST
ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭയുടെ മുൻ യുഡിഎഫ് ചെയർപേഴ്സണും 27-ാം വാർഡ് കോൺഗ്രസ് അംഗവുമായ മറിയാമ്മ ജോൺ ഫിലിപ്പ്, കൗൺസിലിന്റെ മിനിറ്റ്സ് വ്യാജമായി നിർമിച്ച കേസിൽ ചെങ്ങന്നൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങി.
ഔദ്യോഗിക രേഖകൾ വ്യാജമായി നിർമിച്ചു എന്ന് കാണിച്ച് അന്നത്തെ നഗരസഭാ സെക്രട്ടറിയായിരുന്ന സ്റ്റാലിൻ നാരായണൻ നൽകിയ സ്വകാര്യ അന്യായത്തിലാണ് ക്രിമിനൽ നടപടി സ്വീകരിച്ചത്.
കേസിനാസ്പദമായ സംഭവം നഗരസഭയുടെ ഉടമസ്ഥതയിലുള്ള ശാസ്താംപുറം മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സിലെ കടമുറികളിൽ നടന്ന അനധികൃത നിർമാണവുമായി ബന്ധപ്പെട്ടാണ്. നഗരസഭാ യുഡിഎഫ് അംഗവും കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന നേതാവുമായ രാജൻ കണ്ണാട്ടിന്റെ മകൻ മാത്യു കെ. തോമസ് ലൈസൻസിയായ കടമുറികളിലാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. കടമുറികളിലെ ഇന്റീരിയർ ജോലികൾ ചെയ്യുന്നതിനെന്ന പേരിൽ മാത്യു കെ. തോമസ് നഗരസഭയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ, അപേക്ഷയ്ക്ക് വിരുദ്ധമായി മുറികളുടെ ഘടനതന്നെ മാറ്റുന്നു എന്ന പരാതി ലഭിച്ചു.
ഇതേത്തുടർന്ന്, 2021 മാർച്ച് 31ന് ചേർന്ന കൗൺസിൽ യോഗത്തിൽ എൽഡിഎഫ്, ബിജെപി അംഗങ്ങൾ പ്രതിഷേധമുയർത്തി. വിഷയത്തിൽ റിപ്പോർട്ട് നൽകുന്നതിനായി എൻജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥരും കൗൺസിൽ അംഗങ്ങളും അടങ്ങുന്ന ഒൻപതംഗ സബ് കമ്മിറ്റി രൂപീകരിച്ചു. നഗരസഭയ്ക്ക് നൽകിയ അപേക്ഷയ്ക്ക് വിരുദ്ധമായി അനധികൃത നിർമാണം നടന്നതായി സബ് കമ്മിറ്റി കണ്ടെത്തി. ഈ റിപ്പോർട്ട് ലഭിക്കുന്നതിനു മുൻപ്, മാത്യു കെ. തോമസിന് അനുകൂലമായി കൗൺസിൽ മിനിറ്റ്സ് തിരുത്തുന്നതിന് ചെയർപേഴ്സൺ സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
എന്നാൽ, സെക്രട്ടറി ഇതിനെ എതിർത്തു. തുടർന്ന്, കൗൺസിൽ നടപടികൾക്കുള്ള മിനിറ്റ്സ് തിരുത്തുകയും മിനിറ്റ്സ് തയാറാക്കുന്ന ഔദ്യോഗിക സോഫ്റ്റ്വെയർ ഉപയോഗിക്കാതെ നിയമവിരുദ്ധമായ മിനിറ്റ്സ് നൽകാൻ ഉത്തരവിടുകയും ചെയ്തു എന്നാണ് കേസ്.
നേരത്തേ കോടതിയിൽ ഹാജരാകാൻ നിർദേശിച്ചെങ്കിലും മറിയാമ്മ ജോൺ ഹാജരാകാതിരുന്നതിനെത്തുടർന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്. ഇതേത്തുടർന്നാണ് ഇന്നലെ അവർ ചെങ്ങന്നൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങിയത്.