അനൂപിന്റെ വീട് എന്ന സ്വപ്നം സഫലമാക്കി മാവേലിക്കര എംവിഡി
1569255
Sunday, June 22, 2025 2:38 AM IST
മാവേലിക്കര: ഉപജീവനമാർഗമായി ലോട്ടറി വ്യാപാരം നടത്തുന്ന ഭിന്നശേഷി യുവാവ് അനൂപിന്റെ സ്വന്തമായ ഒരു വീട് എന്ന സ്വപ്നം പൂവണിയുന്നു. എല്ലുകൾ പൊടിയുന്ന അപൂർവ രോഗം ബാധിച്ച അനൂപ് ഇലക്ട്രിക് വീൽചെയറിൽ മാവേലിക്കര ആർടി ഓഫീസിലും പരിസരത്തും ലോട്ടറി വില്പന നടത്തിയാണ് ഉപജീവനമാർഗം കണ്ടെത്തുന്നത്. അതോടൊപ്പം ആർടി ഓഫീസിൽ എത്തുന്ന പൊതുജനങ്ങൾക്ക് റോഡ് സുരക്ഷാ സന്ദേശം നൽകുന്നതിലൂടെ അനൂപ് ശ്രദ്ധേയനായിരുന്നു.
അനൂപിന്റെ നിസഹായാവസ്ഥ മനസിലാക്കിയ മാവേലിക്കര ജോയിന്റ് ആർടിഒയും ഉദ്യോഗസ്ഥരും മുൻകൈയെടുത്ത് വിവിധ സംഘടനകൾവഴി അനൂപിന്റെ ഇലക്ട്രിക് വീൽചെയറിന് റെയിൻ ഷീൽഡ്, പുതിയ ടയറുകൾ എന്നിവ നൽകിയിരുന്നു. ഗതാഗത മന്ത്രി ഗണേഷ് കുമാർ മാവേലിക്കരയിൽ എത്തിയപ്പോൾ അനൂപിനെ കാണുകയും ലോട്ടറി റാക്ക് സമ്മാനിക്കുകയും ചെയ്തിരുന്നു.
ചെറിയൊരു വാടകവീട്ടിൽ ഒരുപാട് യാതനകൾ സഹിച്ചാണ് അനൂപ് ജീവിതം തള്ളിനീക്കിയിരുന്നത്. വെള്ളക്കെട്ട് നിറഞ്ഞ ഇടുങ്ങിയ വഴിയിലൂടെയാണ് അനൂപ് വീട്ടിലേക്ക് പൊയ്ക്കൊണ്ടിരുന്നത്. മഴപെയ്താൽ വെള്ളത്തിൽ മുങ്ങിയിരുന്ന വഴി ആയതിനാൽ ആഴ്ചകളോളം യാതൊരു വരുമാനവും ഇല്ലാതെ വീട്ടിൽ ഇരിക്കേണ്ട സ്ഥിതിയായിരുന്നു.
അനൂപിന്റെ ദുരവസ്ഥ ജോയിന്റ് ആർടിഒയുടെയും ഉദ്യോഗസ്ഥരുടെയും കണ്ണിൽപ്പെട്ടു. അനൂപിന് സ്വന്തമായൊരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ശ്രമങ്ങൾ തുടങ്ങി. അനൂപിന്റെ കഥയറിഞ്ഞ് സുമനസുകൾ വസ്തുവും വീട് നിർമിക്കാൻ സഹായവും വാഗ്ദാനം ചെയ്തു.
കട്ടച്ചിറ ജോൺ എഫ്. കെന്നഡി മെമ്മോറിയൽ സ്കൂൾ മാനേജ്മെന്റും അധ്യാപകരും കുട്ടികളും ചേർന്ന് വസ്തുവിനുള്ള പണം സ്വരൂപിച്ചു. പാലക്കാട് ഒറ്റപ്പാലത്തുള്ള ചാരിറ്റബിൾ ഓർഗനൈസേഷൻ സിഎംഎൻ ട്രസ്റ്റ് വീട് നിർമിച്ചു നൽകാമെന്ന് ഉറപ്പു നൽകി. കരുനാഗപ്പള്ളിയിലെ ഗ്രാൻഡ് ടെക് ബിൽഡേഴ്സ് വീടിന്റെ നിർമാണച്ചുമതല ഏറ്റെടുത്തതോടെ അനൂപിന്റെ സ്വപ്നം പൂവണിയുകയായി.
ജൂലൈ ആദ്യവാരം വീടിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് മാവേലിക്കര ജോയിന്റ് ആർടിഒ എം.ജി. മനോജ് അറിയിച്ചു. അനൂപിന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ സുമനസുകൾ കഴിയുന്ന സേവനങ്ങൾ ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.