കടൽക്ഷോഭത്തെ അവഗണിച്ച് കടലിൽ പോയവർക്കു നിരാശ മാത്രം ബാക്കി
1569239
Sunday, June 22, 2025 2:19 AM IST
അന്പലപ്പുഴ: ട്രോളിംഗ് നിരോധന സമയത്ത് ശക്തമായ കടൽക്ഷോഭത്തെ അവഗണിച്ചു കടലിൽ പോയ മത്സ്യത്തൊഴിലാളികൾക്കു നിരാശ മാത്രം ബാക്കി. തോട്ടപ്പള്ളി ഹാർബറിൽനിന്നു പോയ മത്സ്യത്തൊഴിലാളികൾക്കാണ് ചെമ്മീൻ കിട്ടിയിട്ടും ആവശ്യത്തിന് വില ലഭിക്കാഞ്ഞത്.
ഇന്നലെ പ്രതികൂലമായ കാലാവസ്ഥയെ അവഗണിച്ചു തോട്ടപ്പള്ളി ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിനു പോയ ചില വള്ളങ്ങൾക്ക് ചെമ്മീൻ കിട്ടിയെങ്കിലും മൊത്തക്കച്ചവടക്കാർ എടുക്കാത്ത അവസ്ഥയായി രുന്നു.
രാജ്യാന്തര വിപണിയിൽ കയറ്റുമതിക്ക് കോവിഡ് കാലത്ത് ഉണ്ടായ വിലക്ക് ചെമ്മീനിന് ഇപ്പോഴും നിലനിൽക്കുന്നതാണ് മൊത്തവ്യാപാരത്തെ ബാധിച്ചത് . ഇന്നലെ ചെമ്മീനിന് 150 രൂപ വച്ചാണ് തോട്ടപ്പള്ളിയിൽ തൂക്കിയത്. ഇതും കറിക്കുവേണ്ടി മറ്റു സ്ഥലങ്ങളിൽനിന്നു വന്നവർക്കു തൂക്കിക്കൊടുക്കുകയായിരുന്നു. എന്നാൽ മത്തിക്ക് ആവശ്യക്കാർ ഏറെയാണെങ്കിലും രണ്ടു ദിവസമായി മത്തി കിട്ടാത്തതു വള്ളങ്ങൾക്കു തിരിച്ചടിയായി.
തോട്ടപ്പള്ളിയിൽ ചാകര തുടങ്ങിയതു മുതൽ ആദ്യം കിട്ടിയത് വളർച്ചയെത്തിയ മാംസവും രുചിയും മുട്ടയും നെയ്യുംവച്ച മത്തിയായിരുന്നു. എന്നാൽ കാലാവസ്ഥാ വ്യതിയാനം മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷകൾക്കു മങ്ങലേൽപ്പിച്ചു.