ആശാൻ കലുങ്ക്-മാവിളപ്പടി റോഡിൽ ഒരാഴ്ചയ്ക്കിടെ നാല് അപകടം
1569252
Sunday, June 22, 2025 2:38 AM IST
ചാരുംമൂട്: നിർമാണം നടന്നുവരുന്ന പാലമേൽ ആശാൻ കലുങ്ക് - മാവിളപ്പടി റോഡിൽ അപകടങ്ങൾ വർധിച്ചു. ഒരാഴ്ചയ്ക്കിടെ നടന്നത് നാല് അപകടങ്ങളാണ്.
കഴിഞ്ഞ ദിവസം കോടംപറമ്പ് ഗുരുമന്ദിരത്തിനു സമീപത്തെ ചപ്പാത്തിൽ കഴിഞ്ഞദിവസം രാത്രി നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് ഒരാൾക്ക് ഗുരുതര പരിക്കേറ്റിരുന്നു. അടൂർ പഴകുളം ബിന്ദു ഭവനത്തിൽ ബിനു (48) ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നതിനാൽ റോഡിലെ വെള്ളം നിറഞ്ഞു കിടന്ന ചപ്പാത്തിൽ സ്കൂട്ടർ മറിയുകയായിരുന്നു. സമീപവാസികളാണ് ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചത്.
അശാസ്ത്രീയ റോഡ് നിർമാണം
ഈ ഭാഗത്ത് മുന്നറിയിപ്പു ബോർഡുകളോ അപായസൂചനയോ ഇല്ല. റോഡിന്റെ നിർമാണം തുടങ്ങിയനാൾ മുതൽ അശാസ്ത്രീയമായ റോഡ് നിർമാണത്തിനെതിരേ റോഡിനെക്കുറിച്ചുള്ള ആക്ഷേപങ്ങളും ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം മറ്റപ്പള്ളി നല്ലവീട്ടിൽ രാജൻ (71) വെറ്റിലയുമായി പന്തളം ചന്തയിലേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെ റോഡിൽ തെന്നി വീണ് കൈകാലുകൾ ഒടിഞ്ഞു.
പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയിൽപ്പെടുത്തി 4.80 കോടി രൂപ മുടക്കി റോഡു നിർമാണം ആരംഭിച്ചിട്ട് ഒന്നര വർഷമായെങ്കിലും കരാറുകാരൻ വേഗത്തിൽ നിർമാണം നടത്തുന്നില്ലെന്ന പരാതിയുണ്ട്.
ഒത്തുകളി
മാവിളപ്പടി - ആശാൻ കലുങ്ക്, മാമ്മൂട്-പയ്യനല്ലൂർ എന്നീ റോഡുകളാണ് നിർമാണത്തിലുള്ളത്. ഇതിൽ ഒന്നാം സെക്ഷൻ മാവിളപ്പടി ആശാൻ കലുങ്ക് റോഡിന്റെ ടാറിംഗ് ഏറെക്കുറെ പൂർത്തിയാക്കി. മാമ്മൂട് - പയ്യനല്ലൂർ റോഡിന്റെ നിർമാണം ഇപ്പോൾ നടക്കുന്നില്ല. ഇതുവഴി യാത്ര ചെയ്യുന്നവർ ദുരിതത്തിലാണ്.
അശാസ്ത്രീയമായ റോഡുനിർമാണത്തിൽ കരാറുകാരനും ഉദ്യോഗസ്ഥരും ഒത്തുകളിക്കുകയാണെന്നും ജില്ലാ കളക്ടർ അടിയന്തരമായി ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. നിർ മാണം പൂർത്തിയായ സ്ഥലത്ത് ഒരു മാസം തികയുംമുമ്പേ ടാറിംഗ് ഇളകിയത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.