വേഴപ്ര-കൊടുപ്പുന്ന-തായങ്കരി റോഡ് നിര്‍മാണത്തിലെ അപാകത: കളക്ടര്‍ സ്ഥലം സന്ദര്‍ശിക്കണം
1569242
Sunday, June 22, 2025 2:33 AM IST
എടത്വ: ആറുകോടിയില്‍പരം രൂപ മുടക്കി നിര്‍മിക്കുന്ന വേഴപ്ര-കൊടുപ്പുന്ന-തായങ്കരി റോഡ് അശാസ്ത്രീയമായിട്ടാണെന്നും റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട് മനസിലാക്കാന്‍ കളക്ടര്‍ സ്ഥലം സന്ദര്‍ശിക്കണമെന്നും ആലപ്പുഴ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ പ്രമോദ് ചന്ദ്രന് ആവശ്യപ്പെട്ടു.
പഴുതിക്ഷേത്രം മുതല്‍ വേഴപ്ര കുരിശടി വരെയുള്ള ഭാഗം പുതിയതായി ഉയര്‍ത്തിയെങ്കിലും റോഡിന് സംരക്ഷണഭിത്തി കെട്ടാത്തതുമൂലം പാടശേഖരത്തിലെ ഓളമടിച്ചു റോഡ് ഒരു മീറ്ററോളം ഒലിച്ചു പോയി. അഞ്ച് മാസമായി പഴുതി ക്ഷേത്രം മുതല്‍ മാമ്പറ പാലം വരെ നിലവിലെ റോഡ് കുത്തിപ്പൊളിച്ചിട്ടിരിക്കുന്നതു കാരണം കാല്‍നടയാത്രക്കാര്‍ക്ക് പോലും യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയായി.
കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഉത്തമ ഉദാഹരണമാണ് ഈ റോഡ്. നിര്‍മാണം നടക്കുന്ന വേളയില്‍ തന്നെ അപാകതകള്‍ ചൂണ്ടികാണിക്കുമ്പോള്‍ അത് പരിഹരിച്ച് മുമ്പോട്ട് പോകുകയാണങ്കില്‍ ഈ റോഡ് കൊണ്ട് ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. മറിച്ചാണെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കും കരാറുകാരും കൂടി ലാഭം കൊയ്തെടുക്കാം. കുറ്റമറ്റ രീതിയില്‍ റോഡ് നിര്മിക്കുകയാണങ്കില് തായങ്കരി, കണ്ടങ്കരി, ചങ്ങങ്കരി, ചമ്പക്കുളം, കൊടുപ്പുന്ന, വേഴപ്ര പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് വെള്ളപ്പൊക്കക്കാലത്ത് എസി റോഡില്‍ എത്തിച്ചേരാന്‍ സാധിക്കും. പ്രശ്നത്തിൽ കളക്ടര്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപെട്ട് പ്രമോദ് ചന്ദ്രന് കളക്ടര്‍ക്ക് കത്ത് നല്കി.