ദേശീയപാതയിൽ മൂന്നു കോടിയുടെ കവർച്ച: രണ്ടു പേർ പിടിയിൽ
1569253
Sunday, June 22, 2025 2:38 AM IST
കായംകുളം: ദേശീയപാതയിൽ ചേപ്പാട് സിനിമാ സ്റ്റൈലിൽ മൂന്നുകോടി തട്ടിയെടുത്ത സംഭവത്തിൽ രണ്ടു പേർ പിടിയിൽ.തമിഴ്നാട് തിരുപ്പൂർ സ്വദേശികളായ രണ്ടു പേരെയാണ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പിടികൂടിയത്. ഇവർ നിരവധി തട്ടിപ്പ്, കവർച്ച ക്വട്ടേഷൻ ആക്രമണ കേസുകളിലെ പ്രതികളാണന്നു പോലീസ് കണ്ടെത്തി.
പ്രതികളെ കായംകുളം ഡിവൈഎസ്പി ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യംചെയ്തു വരികയാണ്. കഴിഞ്ഞയാഴ്ചയാണ് കോയമ്പത്തൂരിൽനിന്ന് കൊല്ലത്തേക്ക് പാഴ്സൽ ലോറിയിൽ കൊണ്ടുപോയ മൂന്നു കോടിയോളം രൂപ രണ്ടു കാറുകളിലായെത്തിയ സംഘം തട്ടിയെടുത്തത്. ചേപ്പാട് രാമപുരത്ത് കഴിഞ്ഞയാഴ്ച പുലർച്ചെ നാലിനായിരുന്നു സംഭവം.
ലോറിക്കു കുറുകെ കാർ നിർത്തിയ സംഘം ഡ്രൈവറെ ആക്രമിച്ച ശേഷമാണ് പണം തട്ടിയെടുത്തത്. ഇവർ രക്ഷപ്പെട്ടതിനു ശേഷം ഡ്രൈവർ ലോറിയുമായി കൊല്ലത്തെത്തി പണം ഏറ്റുവാങ്ങാനിരുന്ന കൊല്ലത്തെ ജ്വല്ലറി ഉടമയെ വിവരം അറിയിച്ചു. ഇയാൾ കരീലക്കുളങ്ങര പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. കരീലക്കുളങ്ങര പോലീസും ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡ് ഉൾപ്പെടെയുള്ള സംഘവും പണം തട്ടിയെടുത്ത സംഘത്തക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും സൂചനയൊന്നും ലഭിച്ചില്ല.
കോയമ്പത്തൂർ സ്വദേശിയായ ഡ്രൈവറെ പോലീസ് ചോദ്യം ചെയ്തെങ്കിലും ഇയാളിൽനിന്നു ലഭിച്ച വിവരങ്ങൾ പൂർണമായി വിശ്വാസത്തിലെടുക്കാതെയാണ് അന്വേഷണം നടത്തിയത്. പാഴ്സലിൽ പണമാണെന്ന് ഡ്രൈവർക്ക് നേരത്തേ അറിയാമായിരുന്നോ എന്നതടക്കമുള്ള വിശദാംശങ്ങളും പോലീസ് പരിശോധിച്ചു.
കൊല്ലത്തെ വ്യാപാരി കോയമ്പത്തൂരിൽ സ്വർണ വ്യാപാരവുമായി ബന്ധമുള്ളവരുമായി നടത്തിയ ഇടപാടിന്റെ ഭാഗമായാണ് അവിടെനിന്ന് പാഴ്സൽ എന്ന വ്യാജേന ചാക്കിൽ പണം അയച്ചതെന്നാണ് പോലീസിന്റെ നിഗമനം. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചതിൽനിന്നു ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രണ്ട് പ്രതികൾ വലയിലായത്.