അനുമതിയില്ലാതെ സ്കൂൾ ശൗചാലയം പൊളിച്ചുനീക്കി
1375048
Friday, December 1, 2023 11:51 PM IST
മാവേലിക്കര: ഇതുവരെ തുറന്നു കൊടുത്തിട്ടില്ലാത്ത സ്കൂൾ ശൗചാലയം പൊളിച്ചു. മാവേലിക്കര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ (ബോയിസ് സ്കൂൾ) ശൗചാലയമാണ് കരാറുകാരൻ അനുമതിയില്ലാതെ പൊളിച്ചത്.
2015ൽ നിർമിച്ച ശൗചാലയം വെള്ളം ലഭ്യമാകാത്തതിനെത്തുടർന്ന് കുട്ടികൾക്കായി തുറന്നു കൊടുത്തിട്ടില്ലായിരുന്നു. ഇന്നലെ രാവിലെയാണ് സ്കൂളിലെ ഉപയോഗ ശൂന്യമായ കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ ആരംഭിച്ചത്. നഗരസഭയിൽനിന്നു കരാറുകാരന് കൊടുത്തിരുന്ന വർക്ക് ഓർഡറിൽ ഉപയോഗ ശൂന്യമായ കെട്ടിടങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പൊളിച്ചു നീക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.
സ്കൂളിലെ ശൗചാലയം പൊളിച്ചു നീക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം നഗരസഭാ ചെയർമാനെ അറിച്ചത്. ചെയർമാനും സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരും കൗൺസിലർമാരും സ്ഥലത്തെത്തി പൊളിക്കൽ നിർത്തിവയ്പിച്ചു. തുടർന്ന് മുൻസിപ്പൽ സെക്രട്ടറിയുടെ ചാർജ് വഹിക്കുന്ന മുൻസിപ്പൽ എൻജിനിയറും എത്തിച്ചേർന്നു.
ശൗചാലയത്തിന്റെ മുൻ ഭിത്തികളുടെ ഭാഗം, പിൻവശത്തെ കോൺക്രീറ്റ് മേൽക്കൂരയുടെ ഭാഗം, ക്ലോസെറ്റുകൾ, പൈപ്പുകൾ എന്നിവ പൊളിച്ചു നീക്കിയിട്ടുണ്ട്. 11,234 രൂപയ്ക്കാണ് നിലവിലെ കെട്ടിടങ്ങൾ പൊളിക്കാൻ കരാറുകാരൻ പണി ഏറ്റെടുത്തത്. എന്നാൽ ശൗചാലയം പഴയ രീതിയിലേക്ക് പുനർ നിർമിക്കണമെങ്കിൽ ഒരു ലക്ഷം രൂപയോളം ചെലവു വരുമെന്ന് നാട്ടുകാർ പറഞ്ഞു.നവകേരള സദസിന്റെ വേദിയുടെ പിൻഭാഗം നിൽക്കുന്നതിനാലാണ് പൊളിക്കലിന്റെ വേഗം കൂടിയതെന്നും അങ്ങനെ ശൗചാലയവും പൊളിച്ചുനീക്കപ്പെട്ടതാണെന്നും ആരോപണമുയരുന്നുണ്ട്.
ശൗചാലയം പൊളിച്ചത് അറിഞ്ഞില്ലെന്ന് നഗരസഭാ ചെയർമാൻ കെ.വി.ശ്രീകുമാർ പറഞ്ഞു. നാട്ടുകാർ വിളിച്ചറിയിച്ചറിയിച്ചതനുസരിച്ച് സ്ഥലത്ത് എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. ഉടൻ തന്നെ പണി നിർത്തി വയ്്പിച്ചു. വിഷയത്തിൽ മുൻസിപ്പൽ സെക്രട്ടറിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും. മറുപടി ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും. ഉദ്യോഗസ്ഥരുടെ നിരുത്തരവാദ സമീപനമാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകാൻ കാരണമെന്നും ചെയർമാൻ പറഞ്ഞു.
കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്ന കാര്യം മുനിസിപ്പാലിറ്റിയിൽനിന്ന് അറിയിച്ചിട്ടില്ലെന്ന് സ്കൂൾ പ്രിൻസിപ്പൽ പുഷ്പ രാമചന്ദ്രൻ പറഞ്ഞു. ഉപയോഗശൂന്യമായ കെട്ടിടം പൊളിച്ചു നീക്കാനായി മുൻപ് അപേക്ഷ കൊടുത്തിരുന്നു. എന്നാൽ പിന്നീട് കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല. നവകേരള സദസിന്റെ സ്റ്റേജ് നിർമാണം നടക്കുന്നതിനാൽ പൊളിക്കൽ നടക്കുന്നത് അറിഞ്ഞില്ല. സ്റ്റേജ് നിർമ്മാണത്തിനെത്തിച്ചതാണ് ജെസിബി ഉൾപ്പടെയുള്ള ഉപകരണങ്ങളെന്ന് കരുതിയതായും സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു.
ശൗചാലയം പൊളിക്കാൻ അനുമതി നൽകിയിരുന്നില്ലെന്ന് മുൻസിപ്പൽ സെക്രട്ടറിയുടെ ചാർജ് വഹിക്കുന്ന മുൻസിപ്പൽ എൻജിനിയർ പറഞ്ഞു. രാവിലെ ഓവർസിയർമാർ സൂപ്പർവിഷനായി എത്തിയിരുന്നു. അപ്പോൾ പൊളിക്കാൻ നിർദേശം നൽകിയിരുന്ന കെട്ടിടം മാത്രമാണ് പൊളിച്ചുകൊണ്ടിരുന്നത്. അതിനാൽ അവർ തിരികെ ഓഫീസിലേക്ക് പോയി. അതിനു ശേഷമാണ് അനുമതിയില്ലാതിരുന്ന ശൗചാലയം പൊളിച്ചത്. പ്രിൻസിപ്പലിനെ സംഭവം അറിയിച്ചിരുന്നില്ലെന്നും മുൻസിപ്പൽ സെക്രട്ടറി അറിയിച്ചു.