അമ്പലപ്പുഴ: പിജി വിദ്യാര്‍ത്ഥികളുടെയും ഹൗസര്ജന്മാരുടെയും സൂചനാ സമരം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒപിയുടെ പ്രവർത്തനത്തെ ബാധിച്ചു. അത്യാഹിത, ഐസിയു വിഭാഗങ്ങളെ സമരത്തില്‍നിന്ന് ഒഴിവാക്കി.
മെഡിസിന്, സര്‍ജറി,ഗൈനക്കോളജി, പീഡിയാട്രിക്, ഓര്‍ത്തോ, ത്വക്ക്, മാനസികം, ഫിസിക്കല്‍ മെഡിസിന് റീഹാബിലിറ്റേഷന്‍, റേഡിയോഗ്രഫി, ഇഎന്‍ടി, നേത്രം, ന്യൂറോളജി,നെഞ്ച് രോഗം തുടങ്ങിയ ഒപികളെയാണ് സമരം ബാധിച്ചത്.
കെഎംപിജിഎ സംസ്ഥാന വ്യാപകമായി നടത്തിയ 24 മണിക്കൂര്‍ സൂചന പണിമുടക്കിന്റെ ഭാഗമായാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും സമരം നടന്നത്. ആശുപത്രിയിലെ 240ഓളം ഡോക്ടര്‍മാരാണ് പണിമുടക്കിൽ പങ്കെടുത്തത്. മുടങ്ങിക്കിടക്കുന്ന ശമ്പളവർധന പ്രാബല്യത്തിൽ കൊണ്ടുവരിക, യുവഡോക്ടർമാരുടെ ജോലി സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ആരോഗ്യമന്ത്രിയുടെ കീഴിലുള്ള കമ്മിറ്റി പ്രവർത്തനക്ഷമമാക്കുക, കൂടുതൽ തസ്തികകൾ സൃഷ്ടിക്കുക, കൂടുതൽ സീനിയർ റസിഡന്റ് പോസ്റ്റുകൾ സൃഷ്ടിക്കുക, ഭീമമായ പഠനഫീസ് കുറയ്ക്കുക, എല്ലാ പിജി ഡോക്ടർമാർക്കും ഹോസ്റ്റൽ സൗകര്യങ്ങൾ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
രാവിലെ പത്തിന് അത്യാഹിത വിഭാഗത്തിനു മുന്നില്‍ പിജി, ഹൗസ് സർജൻ ഡോക്ടർമാർ, എംബിബിഎസ് വിദ്യാർഥികൾ പ്രതിഷേധ പ്രകടനം നടത്തി. പിജി സംഘടന പ്രസിഡന്റ് ഡോ. ശരത്, കേരള ഗവ. മെഡിക്കൽ ടീച്ചേഴ്സ് അസോസിയേഷൻ ഭാരവാഹി ഡോ ഷാജഹാന്, എക്സിക്യൂട്ടീവംഗം ഡോ ജാവേദ്, ഹൗസ് സർജൻ സംഘടനയുടെ പ്രസിഡൻ്റ് ഡോ.കിരൺ, വിദ്യാർത്ഥി യൂണിയൻ ചെയർമാൻ ആഷൽ എന്നിവർ പ്രസംഗിച്ചു.