തുറവൂർ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗാർഥികളെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്ത രണ്ടു പേരെ അരൂർ പോലീസ് അറസ്റ്റ് ചെയ്തു.
ആലുവ സ്വദേശികളായ എം.ആർ. രാജേഷ് (50), മകൻ അക്ഷയ് രാജേഷ്(23) എന്നിവരെയാണ് അരൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ പി.എസ്. സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
40 ഓളം ഉദ്യോഗാർഥികളിൽ നിന്നായി രണ്ടു കോടിയോളം രൂപ തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിരിക്കുന്നത്.
അരൂർ മുക്കത്ത് ഹാജിയാൻ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജൻസിയുടെ പേരിലാണ് പ്രതികൾ ഓസ്ട്രേലിയയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളെ തട്ടിപ്പിനിരയാക്കിയത്. ഒരുവർഷം മുമ്പാണ് സംഘം വാടകക്കെട്ടിടത്തിൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്.
കേരളം, തമിഴ്നാട്, പഞ്ചാബ്, കർണാടക എന്നിവിടങ്ങളിൽനിന്നായി നിരവധി പേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ട്. ഓസ്ട്രേലിയയിലെ മക്ഡോണാൾഡ്സ് റസ്റ്ററന്റിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽനിന്ന് ആറു ലക്ഷവും ഏഴു ലക്ഷവും രൂപ വീതം കൈക്കലാക്കിയാണ് തട്ടിപ്പു നടത്തിയത്. പലരും കിടപ്പാടം പണയപ്പെടുത്തിയാണ് പണം നൽകിയിരുന്നത്.
അരൂരിലെ ഹാജിയാൻ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് ഏജൻസിയിൽ 22 പേർ ജോലിക്കുവേണ്ടി പണം നൽകിയിട്ടും ജോലി ലഭിച്ചില്ലെന്ന് കാണിച്ചു അരൂർ പോലീസിൽ പരാതി നൽകിയതോടെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്.
പ്രതികൾ സമാനമായ രീതിയിൽ തൃശൂരിലും നിരവധിപേരെ തട്ടിപ്പിനിരയാക്കിയതായി പോലീസ് പറഞ്ഞു. നെടുമ്പാശേരിയിൽ സേഫ് ഗൈഡ് എന്ന സ്ഥാപനം നടത്തിയും പ്രതികൾ നിരവധിപേരെ കബളിപ്പിച്ചിട്ടുണ്ട്.
പ്രതികൾക്കെതിരേ ചെറുതുരുത്തി, ചോറ്റാനിക്കര, കളമശേരി പോലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുള്ളതാണ്. ഉദ്യോഗാർഥികളെ ഗ്രൂപ്പുകളായി തിരിച്ച് അവരിൽനിന്നും വാങ്ങുന്ന പണം സ്വന്തം അക്കൗണ്ടിൽ സൂക്ഷിക്കാതെ ബിനാമി അക്കൗണ്ടുകളിലേക്കു മാറ്റുന്ന രീതിയാണ് പ്രതികൾ അവലംബിച്ചത്.
പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശാനുസരണം പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയായിരുന്നു.
ചേർത്തല ഡിവൈഎസ്പി കെ.വി. ബെന്നിയുടെ മേൽനോട്ടത്തിൽ അരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.എസ്. സുബ്രഹ്മണ്യൻ, ഇൻസ്പെക്ടർമാരായ എം.ജി. ജോസഫ്, എം.സി. എൽദോസ്, സജുലാൽ, എഎസ് ഐ വിനോദ് പോലീസ് ഉദ്യോഗസ്ഥരായ രതീഷ് എം, വിജേഷ് വി, നിതീഷ് ടി, ശ്രീജിത്ത് പി.ആർ, ജോമോൻ പി.വി, ലിോമോൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.