യുവാവിനെ കുളത്തിൽ തള്ളിയിട്ട് കൊന്നത്; രണ്ടുപേർ അറസ്റ്റിൽ
1600071
Thursday, October 16, 2025 2:01 AM IST
നടുവിൽ: കിഴക്കേ കവലയ്ക്കടുത്ത എരോടി കൃഷിയിടത്തിലെ കുളത്തിൽ മരിച്ചനിലയിൽ കണ്ട യുവാവിന്റെ മരണം കൊലപാതകമാണെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിലായി.
നടുവിൽ പടിഞ്ഞാറെ കവലയിലെ വി.വി.പ്രജുൽ (30) കൊല്ലപ്പെട്ട കേസിൽ നടുവിൽ സ്വദശികളായ പോത്തുകുണ്ട് റോഡിലെ വയലിനകത്ത് മിഥിലാജ് (26), കിഴക്കേ കവലയിലെ പുതിയകത്ത് ഷാക്കിർ എന്ന ശാഹിർ (28) എന്നിവരെയാണ് കുടിയാന്മല പോലീസ് അറസ്റ്റു ചെയ്തത്. സെപ്റ്റംബർ 25 നായിരുന്നു കേസിനാസ്പദമായ സംഭവം.
കൊല്ലപ്പെട്ട പ്രജുലും പ്രതികളും സുഹൃത്തുക്കളാണ്. ഇവർ തമ്മിൽ മൃതദേഹം കണ്ടെത്തിയ കുളത്തിനടുത്ത് രാത്രിയിൽ വാക്ക് തർക്കമുണ്ടായതായി പറയുന്നു.
തുടർന്നുണ്ടായ മർദനത്തിൽ പരിക്കേറ്റ പ്രജുലിനെ ഇരുവരും ചേർന്ന് കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു. ചെളിയിൽ പൂണ്ടുപോയ നിലയിലാണ് പ്രജുലിന്റെ മൃതദേഹം കണ്ടെത്തിയിരുന്നത്. പ്രജുലിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ നല്കിയ പരാതിയിൽ അന്വേഷണം നടത്തുന്നതിനിടയിലാണ് നാട്ടുകാർ കുളത്തിൽനിന്ന് മൃതദേഹം മുങ്ങിയെടുത്തത്.
കഞ്ചാവ് കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് പിടിയിലായ രണ്ടുപരുമെന്ന് പോലീസ് പറഞ്ഞു. നടുവിൽ കേന്ദ്രീകരിച്ചു മലയോര മേഖലയിൽ നടക്കുന്ന മയക്കുമരുന്നു വില്പനയുടെ കണ്ണികളാണ് പ്രതികളെന്നാണ് പോലീസ് നല്കുന്ന സൂചന. ഏതാനും മാസം മുമ്പ് കഞ്ചാവു വില്പന കേസിൽ എക്സൈസ് മിഥിലാജിനെ അറസ്റ്റുചെയ്തിരുന്നു. കൂട്ടുപ്രതിയായ ഷാക്കിർ പിക്കപ്പ് ഓട്ടോ ഡ്രൈവറാണ്.
മരണത്തിൽ സംശയമുണ്ടെന്നാരോപിച്ച് പ്രജുലിന്റെ അമ്മ വി.വി. സരോജിനി പോലീസിൽ പരാതി നല്കിയിരുന്നു. തുടർന്ന് കുടിയാന്മല പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്.
തളിപ്പറമ്പ് ഡിവൈഎസ്പി പ്രേമചന്ദ്രന്റെ നിർദേശാനുസരണം കുടിയാന്മല പോലീസ് ഇൻസ്പെക്ടർ എം.എൻ. ബിജോയിയാണ് പ്രതികളെ അറസ്റ്റു ചെയ്തത്. എസ്ഐ കെ.കെ.രാധാകൃഷ്ണൻ, എഎസ്ഐ സജിമോൻ, സീനിയർ സിപിഒ എ. ജയരാജ്, സിപിഒ കെ.കെ. കൃഷ്ണൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.